Saturday, February 2, 2013

"മിട്ടായി ഓര്‍മ്മകള്‍"

                        അന്ന് മലമക്കാവ് പോയി തിരിച്ചു വരുമ്പോള്‍ തേന്‍ നിലാവ് വാങ്ങിച്ചു. ആ പഴയ മിട്ടായി.പഞ്ചസാര പാവില്‍ മുക്കി വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന ഓറഞ്ച് നിറമുള്ള മിട്ടായി.എനിക്കൊരുപാടിഷ്ടമാണ്.
പക്ഷെ ഇപ്പോഴത്തെ തേന്‍ നിലാവിന് പഴേ സ്വാദില്ല.മുറുക്കം കൂടി.ഉണങ്ങിയ പോലെ ആയി.എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള പെട്ടിക്കടയില്‍ നിന്ന് മറ്റു കുട്ടികള്‍ പോയി വാങ്ങിക്കൊണ്ടു വരും.ഒരു പങ്ക് എനിക്കും. അവിടന്ന്  വേറേം മിട്ടായികള്‍ കഴിച്ചിട്ടുണ്ട്.പല നിറത്തില്‍ ചോക്ക് പോലെ ഉള്ള ഒരു തരം ,പിന്നെ കവറില്‍  പൊതിഞ്ഞ ഒരു കറുത്ത തരം അങ്ങനെ പലതും....ഇതിന്‍റെ പേരുകള്‍ ഒന്നും ഇപ്പോള്‍ ഓര്‍മ്മയില്ല.അന്നതൊക്കെ എന്തിഷ്ടായിരുന്നു!!!!!!പിന്നേം ണ്ടായിരുന്നു ഇഷ്ടപ്പെട്ട മിട്ടായികള്‍.ജീരക മിട്ടായി,പാരീസിന്‍റെ ഒരു ഓറഞ്ച് നിറമുള്ള സ്വാദുള്ള ഉണ്ട മിട്ടായി. അതിന്റെ കടലാസ് കൊണ്ട് പാവക്കുട്ടിയെ ഉണ്ടാക്കിയാല്‍ നല്ല ഭംഗിയാണ്. പോപ്പിന്‍സ്‌,കോഫീ ബൈറ്റ് അങ്ങനെ കൊറേ.........തറവാട്ടില്ലത്തെ മുത്തശ്ശനഫനു ആ ഓറഞ്ച് മിട്ടായി വല്യേ ഇഷ്ടായിരുന്നു.മരിക്കണടത്തോളം വരേം അത് കഴിച്ചിരുന്നു.അതീ പിന്നെ അത് വാങ്ങല്‍ നിര്‍ത്തി.ഇപ്പൊ ഒക്കെ ഇണ്ടോ ആവോ........ഇണ്ടെങ്കില്‍ തന്നേം ഒറിജിനല്‍ ആവില്ല.

                    അന്നത്തെ കളികളും എത്രയായിരുന്നു!!!!ഇപ്പൊ അതൊന്നും ഇല്ലന്നെ !!!!കളം വരച്ച് ഞൊണ്ടി കളിക്കലും,സൂചി എറിഞ്ഞു അത് തപ്പി എടുക്കലുംപുള്ളി കുത്തി കളിക്കലും,ഈര്‍ക്കില്‍ കൊണ്ട് കോല്‍ കളിക്കലും,രാജാവും,റാണീം എഴുതി കളിക്കലും,ചീട്ട് കളിക്കലും,കവടി കളിക്കലും,പല്ലാങ്കുഴി കളിക്കലും,കണ്ണ് കെട്ടി കളിക്കലും,ഒളിച്ചു കളിക്കലും,കുളം കുളം-കര കളിക്കലും,തൂപ്പിട്ട് കളിക്കലും,അങ്ങനെ ഒരു നൂറു കൂട്ടം കളികള്‍.മുറ്റത്ത് രാക്കൂന്റെ കൂട്ടുകാര്‍ ഒക്കെ കൂടി ക്രിക്കറ്റ് കളിക്കാന്‍ വരും.ഷട്ടിലും കളിക്കും.അതൊക്കെ നോക്കിയിരിക്കുന്ന കളികള്‍ ആണ്.അവരൊക്കെ കൂടി മാങ്ങ എറിഞ്ഞു വീഴ്ത്തും.അതിനുള്ള ഉപ്പും മുളകും,ഉള്ളീം തിരുമ്പല്‍ ന്‍റെ വകയാണ്.വല്യോരും കൂടും കഴിക്കാന്‍.ഒക്കെ ന്ത്‌ രസായിരുന്നു!!!!!!
                  
                  "ദയ"എന്ന കഥ വായിക്കാന്‍ വേണ്ടിയാണ് ബാലഭൂമി സ്ഥിരായി വാങ്ങി തുടങ്ങിയത്.പിന്നീട് അത് സിനിമ ആയപ്പോള്‍,അതും മഞ്ജു വാര്യര്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയും ആ കഥയും എനിക്കേറെ പ്രിയപ്പെട്ടതായി. ഇപ്പഴും ടീവിയില്‍ വരുമ്പോള്‍ ഒക്കെ ഞാന്‍ കാണാന്‍ ശ്രമിക്കുന്ന ഒരു സിനിമയാണ് അത്.അച്ചൂന്  ബാലരമ വല്യേ പ്രാന്താണ്. വെള്ളിയാഴ്ച്ച അത് വന്നാല്‍ പിന്നെ അടുത്ത വെള്ളിയില്‍ പുതീത് കിട്ടണ വരെ കയ്യീന്ന് താഴെ വെക്കില്ല.അതോണ്ട് വെള്ളിയാഴ്ച അവള്‍ ഉണരുന്നേനു മുന്നേ എല്ലാരും എണീക്കും.അല്ലെങ്കില്‍ പിന്നെ ആരേം വായിക്കാന്‍ സമ്മതിക്കില്ല.എനിക്കും നല്ല ഇഷ്ടാണ്.അതൊക്കെ.കപീഷിന്റെ വാല് നീട്ടലും,വൈദ്യരുടെ ശക്തി മരുന്നും,ഡിങ്കന്റെ കൌശലവും,ശിക്കാരി ശംഭൂന്റെ പേടീം ഒക്കെ ന്ത് രസാണ്!!!!എത്ര വായിച്ചാലും മതിയാവില്ല.ഇപ്പഴത്തെ ബാലരമയില്‍ ജമ്പനും തുമ്പനും ,സൂത്രനും ഷേരുവും,തുരുമ്പന്‍സ്  ഡയറിയും ഒക്കെ നല്ലതാണ്.ഈ രാജൂം രാധേം ഒരു കാലത്തും വലുതാവില്ലേ!!!!!!ന്ന് ഞാന്‍ എപ്പഴും ഓര്‍ക്കാറുണ്ട്.ഇപ്പൊ ബാലഭൂമീല് പ്രിയ എ സ് എഴുതുന്നുംണ്ട്. എനിക്കിഷ്ടാണ് അതും.

                   എല്‍ പി സ്കൂളിന്‍റെ പിന്നിലെ വീട്ടിലെ അതിരില്‍ മുളങ്കൂട്ടം ഉണ്ട്. അതിനിടയില്‍ ഒരു കുഞ്ഞു ഇലവംഗം ഉണ്ടായിരുന്നു.അതിന്‍റെ ഇലയ്ക്ക് എന്തൊരു മണം ആയിരുന്നു!!!!!ദാ.....ഇപ്പോഴും മൂക്കില്‍ നിറയുന്നു. കൊടമ്പുളിയുടെ തളിരില പൊട്ടിച്ചു തിന്നുമായിരുന്നു.തെച്ചിപ്പഴം,കാരപ്പഴം അങ്ങനെ കുഞ്ഞു കുഞ്ഞു കായ്കള്‍ ഒക്കേം പ്രാന്തായിരുന്നു.കോണ്‍വെന്റില്‍ എത്തിയപ്പോള്‍ പല നിറമുള്ള ചോക്കുകള്‍,ഹീറോ പേനകള്‍,ഇരുന്നൂറു പേജ് ന്‍റെ വരയുള്ള പുസ്തകങ്ങള്‍ ഒക്കേം ആയി  കൊതികള്‍.ഇപ്പഴും  കടേല്‍ കേറുമ്പോള്‍ നോട്ട് ബുക്ക്‌ ഇരിക്കുന്ന കണ്ടാല്‍  എന്‍റെ മനസ്സ് അത് വാങ്ങാന്‍ ബഹളം വെക്കാറുണ്ട്. ബ്രില്‍ ന്‍റെ കറുത്ത മഷിക്കുപ്പി കാണുമ്പോഴും. 

                 ഒരു കാലത്തൊക്കെ ഗിഫ്റ്റ് എന്ന് പറയുമ്പോള്‍ മിക്കവരും പേന  ആണ് സമ്മാനമായി കൊടുക്കുക.ആദ്യമായി കിട്ടിയ പ്രണയലേഖനത്തോടൊപ്പം കാര്‍ഡും,യൂണിബോള്‍ ന്‍റെ പേനയും കിട്ടിയിരുന്നു.എന്‍റെ കൂട്ടുകാരന്‍ എനിക്ക് ആദ്യായി തന്നതും ഒരു പേന തന്നെ.മോണ്ട്ട് ബ്ലാങ്ക് ന്‍റെ ആണെന്നാണ്‌ ഓര്‍മ്മ.ഞാന്‍ ടീച്ചറായപ്പോ സമ്മാനം കൊടുത്തിരുന്നതും പേന തന്നെ.പേന ആര്‍ക്കും എന്തിനും എപ്പഴും കൊടുക്കാവുന്ന ഒരു നല്ല സമ്മാനമാണ് അല്ലെ????????

                  സ്കൂളില്‍ ഞാന്‍ ഒരു പാവം ആയിരുന്നു.(ആ ഇമേജ് മാറിയിട്ട് ശ്ശി കാലായില്ല.)ടീച്ചര്‍മാര്‍ക്കൊന്നും എന്‍റെ ഈ പാവത്തരം കാരണം എന്നെ അറിയുകയേ ഇല്ല.പഠിക്കാനും ഒരു ആവറേജ് മാത്രം.പിന്നെ ബിന്ദു അച്ചോള്‍ ടീച്ചറായി എത്തിയപ്പോള്‍ ആണ് എന്നെ മറ്റു ടീച്ചര്‍മാരും,സിസ്റ്റര്‍മാരും ഒക്കെ അറിയാന്‍ തുടങ്ങിയത്.ഒരിക്കല്‍ ഒരു ഓണ പരീക്ഷകാലത്ത് എന്‍റെ വലത്തേ കൈ ഒടിഞ്ഞിരുന്നു.കോണ്‍വെന്റ് സ്കൂളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ക്യാറ്റീസവും മറ്റു കുട്ടികള്‍ സന്മാര്‍ഗവും,(ഇംഗ്ലീഷ് വാക്ക് മോറല്‍ സയന്‍സ്)
പഠിക്കണമായിരുന്നു.അതാവും ആദ്യത്തെ പരീക്ഷ.അന്ന് ആ പരീക്ഷ എനിക്കെഴുതാന്‍ സാധിച്ചില്ല.അതെഴുതിയില്ലെങ്കില്‍ ഫുള്‍ പാസ് ആവില്ല.അസ്സെംബ്ലി യില്‍ നിന്ന് സ്റ്റെയ്ജില്‌ കയറി ബാഡ്ജ് വാങ്ങാന്‍ പറ്റില്ല.അതോണ്ട് അതെഴുതിയെ പറ്റൂ.ക്ലാസ്സ്‌ സിസ്റ്റര്‍ പറഞ്ഞു ഉമ പരീക്ഷ എഴുതണം അതിന് ഒരു വഴീണ്ട് ഉത്തരം  പറഞ്ഞാല്‍ മതി ഞാന്‍ എഴുതിക്കോളാംന്ന്.ആകെ അബദ്ധായീന്ന് പറഞ്ഞാല്‍ മതീലോ. കഷ്ടകാലത്തിനു പറയുന്ന ഉത്തരം തെറ്റായതൊക്കെ സിസ്റ്റര്‍ എഴുതേണ്ടി വരില്ലേന്നായിരുന്നു ന്‍റെ വിചാരം.ചിലപ്പോ സിസ്റ്റര്‍ക്ക് ഓര്‍മ്മെല്യാണ്ട് എല്ലാത്തിനും ശരിയുത്തരം എഴുതിയാലോ ന്നും ഞാന്‍ വെറുതെ മോഹിച്ചു. പക്ഷെ ഞാന്‍ പറഞ്ഞതന്നെയ് എഴുതിയൊള്ളൂ .അതിനു അന്ന്  നാല്‍പ്പത്തി മൂന്നു മാര്‍ക്ക് കിട്ടി എനിക്ക്. ഇപ്പഴും അത് നല്ല ഓര്‍മ്മയാണ്.


                 കോണ്‍വെന്റില്‍  വല്യേ സ്റ്റ്രിക്റ്റ് ആണ്.എന്നും യൂണിഫോം നിര്‍ബന്ധം.ഹെഡ്മിസ്‌ട്രെസ്സ് ന്‍റെ ഫീസ്റ്റ്ന് മാത്രേ കളര്‍ ഡ്രസ്സ്‌ പാടുള്ളൂ.നല്ല ഭംഗിയുള്ള ഉടുപ്പുകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാവും എനിക്കെന്നും യൂണിഫോം മതീന്നായിരുന്നു.ഓരോ ദിവസോം ഓരോ പ്രാര്‍ത്ഥന ആണ് പാടുക.പത്താം ക്ലാസില്‍ എത്തുമ്പോള്‍ ഒന്നൂടെ കര്‍ശനാവും.പഠനവും പ്രാര്‍ത്ഥനയും മാത്രം.യു പി കുട്ട്യോള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതണ കുട്ട്യോള്‍ടെ പേരെഴുതി കൊടുക്കും.ഓരോ കുട്ടിക്കും ഓരോ പേര്.ആ കുട്ടി ആ കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കണം.ഞാന്‍ എഴില്‍ ആയിരുന്നപ്പോ എനിക്ക് കിട്ടീത് ദീപ ചേച്ചിയെ ആയിരുന്നു.ഞാന്‍ പത്തില്‍ ആയിരുന്നപ്പോ ന്നെ കിട്ടീത് ആര്‍ക്കാണാവോ!!!!!അത് നേരാം വണ്ണം പ്രാര്‍ഥിച്ചില്ലന്നാ തോന്നണേ!!!!നിയ്ക്ക് ഫസ്റ്റ് ക്ലാസ്സ്‌ മാര്‍ക്കേ കിട്ടിയുള്ളൂ!!!! :(

                  പിന്നെയാണ് സംഭവ ബഹുലമായ വി എച്ച് എസ് ഇ കാലം വന്നെ.അത് വല്യേ തമാശയാണ്.ബസ് കേറി പഠിക്കാന്‍ പോയത്, ആങ്കുട്ട്യോളും ഒപ്പം പഠിക്കാന്‍ വന്നത് ഒക്കെ അപ്പഴാണ്.നാല് വരെ ന്നു പറഞ്ഞാല്‍ ചെറിയ കുട്ട്യോള്‍ അല്ലെ!!!!!!!പതിനൊന്നില്‍  ആണേല്‍ വല്യേ കുട്ട്യോളും ആയി.അന്നൊക്കെ ന്തൊരു പേടി ആയിരുന്നൂന്നോ!!!!!!പിന്നത്തെ കൊല്ലം ആണ് അവരോടൊക്കെ മിണ്ടാന്‍ തുടങ്ങിയത്.ആ രണ്ടു കൊല്ലോം ന്റെ കൂട്ടുകാരി ആശ ആയിരുന്നു.അവള്‍ടെ വലത്തേ കയ്യില്‍ തൂങ്ങിയാണ് ഞാന്‍ എപ്പഴും നടക്കുക.എന്തിനും ഏതിനും ആശ വേണം.പ്ലസ് ടൂ കഴിഞ്ഞ് നേഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് നു പോയി.അതാണ്‌ ന്‍റെ ഇന്നത്തെ സ്വഭാവത്തിലേക്ക് എന്നെ എത്തിച്ചേ!!!!ആ കണ്ട കാലം മുഴോനും മിണ്ടാതിരുന്ന,പാവമായി ഇരുന്ന ഞാന്‍ പിന്നെ നോണ്‍ സ്റ്റോപ്പ്‌ കത്തിയായി. അത്യാവശ്യം സ്മാര്‍ട്ട്‌ ആയി(ന്നാലും അപ്പഴും ഇപ്പഴും എപ്പഴും ന്റെ ഈ ബടുക്കൂസ്തരം മാറിയില്ല. :( പിന്നെ അന്നും ഇന്നും (എന്നും?)ഞാന്‍ പാവംന്ന്  തന്നെയാണ് എല്ലാരും പറയുന്നേ!!!!!).പിന്നെ ഡിഗ്രീ ആയപ്പഴേക്കും ഞാന്‍ നല്ല മിടുക്കി കുട്ടി ആയീട്ടോ(ഛെ  ഈ മിടുക്കി എന്ന  പരിപാടി അന്നുണ്ടായിരുന്നെകില്‍ പങ്കെടുത്ത് സമ്മാനം മേടിക്കായിരുന്നു!!!!എനിക്കതിലെ ജഡ്ജ്സ് നെ നല്ല ഇഷ്ടാണ്).


                ഇതിനിടേല്‍  കൈ ഒടിഞ്ഞ കഥ പറഞ്ഞില്യാലോ!!!!!!അത് ഏഴാം ക്ലാസില്‍ പഠിക്കണ സമയത്താണ്.അവിടെ ന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു തെങ്ങ് എങ്ങനെയോ വീണു.അതിന്‍റെ തലയൊക്കെ (ഓലേം, തേങ്ങേം, പൂക്കുലേം, അങ്ങനെ ഒക്കേം)വെട്ടി മാറ്റി വെറുതെ തടി മാത്രാക്കി അവിടെ ഇട്ടിരുന്നു. ഞങ്ങള്‍ പിള്ളേരെല്ലാം കൂടി അതിന്‍റെ ആ അറ്റത്ത് ഇരുന്നിങ്ങനെ ആടും. പൊങ്ങീം താഴ്ന്നും ഇങ്ങനെ നല്ല രസാണ്. അങ്ങനെ ആടിക്കൊണ്ടിരുന്നപ്പോ എല്ലാരും പെട്ടെന്ന് അതീന്നു ഇറങ്ങി.ഞാന്‍ ബോധല്യാണ്ട് പാട്ടും പാടി അങ്ങനെ ഇരിക്യായിരുന്നു.എല്ലാരും ഇറങ്ങിയ ശക്തീല് ഞാനാ വീണു.കൈ കുത്തിയങ്ങട്  വീണു.അടുത്തുള്ള ഓമന വന്നിട്ട് കൈ വേദന മാറാന്‍ ഉഴിഞ്ഞു തന്നു.കൊറച്ചു കഴിഞ്ഞപ്പോ കൈ നീര് വെച്ച് വീര്‍ത്തു.പിന്നെയാ ആശുപത്രീല്‍ പോയി പ്ലാസ്റ്റര്‍ ഇട്ടേ.ഇപ്പഴും ന്‍റെ വലത്തേ കൈ വല്ലാതെ തിരിക്കാന്‍ പറ്റാറില്ല .അപ്പഴൊക്കേം ഞാന്‍ ഈ കഥ ഓര്‍ക്കും. ഇത് പോലെ നെറ്റിയിലും ഉണ്ട് ഒരു മുറിവിന്‍റെ ശേഷിപ്പ്.അത് ഒന്നര വയസ് പ്രായള്ള കാലത്ത്ണ്ടായതാത്രേ !!!!അന്ന് കളപ്പുരേടെ ഇറയത്ത്‌ നെല്ല് പരത്തിയിട്ടിരുന്നു.അതിലൂടെ നടന്ന്‍ വഴുക്കി വീണ് തൂണിന്റെ മൂലയില്‍ തട്ടി.കൊറേ സ്റ്റിച്ച് ഒക്കേം ഇട്ടു.അതോണ്ടൊരു ഉപകാരം ആയത് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ അടയാളം ചോദിച്ചതിനു ഇത് കാണിക്കാന്‍ പറ്റി എന്നതാണ്.

                ചില മുറിവുകള്‍ ശേഷിപ്പിക്കുന്ന അടയാളങ്ങള്‍ പിന്നീട് നമുക്കേറെ പ്രിയപ്പെട്ടതാവുന്നു.ആ മുറിവുകളും,അത് നല്‍കുന്ന ഓര്‍മ്മകളും ഒക്കെ ഒരിക്കലും വിട്ടു പോകില്ല.അത് ഇത്തരം കുഞ്ഞു കുഞ്ഞു പാടുകള്‍ ആയാലും,സ്നേഹിക്കുന്നവര്‍ നല്‍കുന്ന-തൊടുമ്പോഴൊക്കെയും ചോര വാര്‍ന്നൊലിക്കുന്ന ഓര്‍മ്മകള്‍ ആയാലും അങ്ങനെ തന്നെ.അത്തരം
ഒരുപാട് അടയാളങ്ങളാല്‍ സമ്പന്നമാണ് എന്‍റെ ജീവിതം.

ഓരോ കണ്ണീര്‍ തുള്ളിയിലും ഒരുപാട്  നോവുകള്‍...............
ഓരോ നോവിലും  ഒരുപാട്  ഓര്‍മ്മകള്‍............
ഓരോ ഓര്‍മ്മയിലും ഒരുപാട് സ്നേഹങ്ങള്‍ .................
ഓരോ സ്നേഹത്തിലും "നഷ്ടപ്പെട്ടവള്‍" എന്ന ഞാന്‍!!!!!!!!!!


                  "നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താതെ നേടിയതിനെ കുറിച്ച് ചിന്തിക്കൂ."എന്നും എല്ലാവരും എന്നോട് പറഞ്ഞിട്ടുള്ള ഒന്നാണിത്. ശരിയാണ് .നേടിയത് ഒത്തിരിയാണ്‌.എങ്കിലും.............



ഓരോ മുറിവും എനിക്ക് പ്രിയപ്പെട്ടതാണ്.
എന്തെന്നാല്‍ അതില്‍ ഞാന്‍ എന്‍റെ സ്നേഹം നിറച്ചിരിക്കുന്നു.



                 

10 comments:

  1. അതേയ് ഇവിടെ ഇന്നലെ കടുമാങ്ങ ഇട്ടൂട്ടോ!!!!

    ReplyDelete
  2. പ്രിയപ്പെട്ട ഉമേച്ചി, ഇവിടെ പഞ്ചസാരയല്ലാ ശര്‍ക്കര ഉരുക്കി ഉരുട്ടി ഉണ്ടാക്കുന്ന ഒരുതരം മിട്ടായി ഉണ്ടായിരുന്നു. അയ്യോ എന്ത് സ്വാദാണ്. ഇപ്പോള്‍ അതൊന്നും കിട്ടാനില്ലാ
    മനോരമായ എഴുത്ത്. ഇപ്പോള്‍ എന്താ ചിത്രങ്ങള്‍ ഇടാത്തെ?
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. പ്രിയപ്പെട്ട ഉമ,

    കടുമാങ്ങ ഇടാന്‍ പാകത്തില്‍ തൃശൂരിലെ മാവുകളില്‍ നിറയെ മാങ്ങകള്‍.കുത്തരി ചോറും, തൈരും കടുമാങ്ങയും കൂട്ടി ഊണ് കഴിക്കണം.എന്താ ഒരു സ്വാദ്.

    സൂര്യയില്‍ തട്ടതിന്‍ മറയത്തു തകര്‍ക്കുന്നു.അറിഞ്ഞിരുന്നില്ല.

    ഒരു പ്രണയ നിലാവിനെ തടഞ്ഞു നിര്‍ത്തുവാന്‍ ശ്രമിക്കുകയായിരുന്നു.ഇനീപ്പോ ,എന്താ എന്ന് എനിക്കറിയില്ല,ആത്തെമ്മാരെ ..............! :)

    അപ്പോള്‍ നാരങ്ങ മിട്ടായി ഇഷ്ടാണ് എന്നൊക്കെ വിശദമായി പിന്നെ പറയാം.

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
  4. മിഠായിമധുരമെവിടെ?

    ReplyDelete
  5. നൊസ്റ്റാള്‍ജിയയുമായി ഇറങ്ങിയല്ലേ...! പലതും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്‌.

    ReplyDelete
  6. "ഓരോ കണ്ണീര്‍ തുള്ളിയിലും ഒരുപാട് നോവുകള്‍...............
    ഓരോ നോവിലും ഒരുപാട് ഓര്‍മ്മകള്‍............
    ഓരോ ഓര്‍മ്മയിലും ഒരുപാട് സ്നേഹങ്ങള്‍
    ഓരോ സ്നേഹത്തിലും "നഷ്ടപ്പെട്ടവള്‍" എന്ന ഞാന്‍!!!!!!!!!!." "

    ഇങ്ങിനെ നല്ല കുറെ വരികള്‍ ഉണ്ട് ഇതില്‍ .
    നന്നായി ട്ടോ


    ReplyDelete
  7. മിഠായി ഓര്‍മ്മകളുടെ അടിയിലെന്തിനാ ആത്തേമ്മാരെ,വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ കല്ലിട്ട് വച്ചത്..

    ReplyDelete
  8. കുട്ടിക്കാലം കൂടെ കൂട്ടുന്ന കുറെ ഓര്‍മ്മകളുണ്ട്
    വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വില കുറഞ്ഞ മിട്ടയികള്‍ ഇന്ന് നാം മോശം എന്ന് പറയും
    പക്ഷെ ആ മിട്ടയികള്‍ ചുറ്റും കൂമ്പാരമായി കിടക്കുന്ന സ്വപ്നം കണ്ടുറങ്ങിയ ബാല്യമായിരുന്നില്ലേ നമ്മുടേത്
    കഥപുസ്തകങ്ങള്‍ വലിയ പെട്ടികളില്‍ അടുക്കി വച്ച് മണം ആസ്വദിച്ച ബാല്യം
    കുന്നിക്കുരുകള്‍ എണ്ണി ആയിരങ്ങള്‍ക്ക് മുകളില്‍ എണ്ണാന്‍ പഠിച്ച ബാല്യം
    പിന്നെയും ഓരോ കാലവര്‍ഷാരംഭവും നമ്മെ ഈ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും
    ഓരോ മഴയും എന്നെ കൂട്ടാറുള്ള ഓര്‍മ്മകളിലേക്ക് എന്നെ ഇപ്പോള്‍ കൈപിടിച്ചു നയിച്ച പ്രിയ കൂട്ടുകാരിക്ക് നന്ദി :)

    ReplyDelete
  9. മിട്ടായിയുടെ മധുരമുള്ള ബാല്യകാല സ്മരണകള്‍ ഹൃദ്യമായ ഒരു വായനയ്ക്ക് കളമൊരുക്കി!!
    ആശംസകളോടെ,

    ReplyDelete