Sunday, September 7, 2014

എവിടുന്നോ തുടങ്ങി എവിടെയോ തീർന്ന ഒരു പോസ്റ്റ്‌!!!!!!

പാമ്പും കാവുകളിലെ മഞ്ചാടി മരങ്ങൾ രണ്ടും വെട്ടിക്കളഞ്ഞു.കാവ് തന്നേം ഇല്ലാതായ പോലെയായി.കണ്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല.ആരും കാണാതെ  ഞാൻ അതിനു മുന്നിൽ  പോയി നിന്നു കരഞ്ഞു.ആ മരങ്ങളോടും, കാവുകളോടും എനിക്കുണ്ടായിരുന്ന സ്നേഹം ഒരുപാടായിരുന്നു എന്നപ്പഴാണ് മനസിലായെ.എന്ത്മാത്രം മഞ്ചാടിയാണ് ഞാൻ അവടന്ന് പെറുക്കി കൂട്ട്യേ!!!!കാവിനകത്തെ വേറെ ഏതൊക്ക്യോ മരങ്ങൾ  കൂടി വെട്ടി മാറ്റുന്നുണ്ടായിരുന്നു.ഇനിയും എത്രയെത്ര പുലരികളെ, സന്ധ്യകളെ, രാവുകളെ, മഞ്ഞു-മഴക്കാലങ്ങളെ കാണാനും, അനുഭവിക്കാനും വെട്ടി മാറ്റുന്ന ഓരോ മരങ്ങളും എന്തുമാത്രം ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന് ഞാനോർത്തു.
അതിനും ജീവനില്ലേ,....ന്നെ പോലെ................!!!!
അതിനും ഇത്തരം മോഹങ്ങൾ കാണില്ലേ.......ന്നെ പോലെ.............!!!!!!

ഞാൻ തീരുമാനിച്ചു മരിച്ചു പോവുന്ന എന്നെ ചാരമാക്കാൻ വേണ്ടി ഒരു മരക്കൊമ്പ് പോലും മുറിക്കാൻ ആരെയും അനുവദിക്കരുതെന്നും,മോക്ഷം കിട്ടിക്കൊട്ടെന്നു കരുതി ഞാനെന്ന ചാരത്തെ ആരും ഒരു പുഴയിലും കടലിലും കൊണ്ടൊഴുക്കാൻ തുനിയരുതെന്നും  എഴുതി വെക്കാൻ.കൂട്ടത്തിലിതും കൂടി എഴുതി ചേർക്കണം.മുറ്റത്തിന്റെ ഒരറ്റത്ത് എവിടേങ്കിലും ആ ചാരം കുഴിച്ചിടണം.എന്നിട്ട് അതിനു മീതെ ഒരു മഞ്ചാടി തൈ നടണം.വളർന്നു വളർന്നു വലുതായി അതിൽ നിറയെ പൂക്കളും പിന്നീടത് മഞ്ചാടി മണികളായി മുറ്റം മുഴോനും ഒരു ചോപ്പ് പരവതാനി വിരിച്ച പോലെ വീണു കിടക്കണം.അങ്ങനെ  ഓരോ മഞ്ചാടി മണിയിലും ന്റെ അംശംണ്ടാവണം. അതൊരു ബടുക്കൂസ് മോഹാണ്.

കാവിനടുത്തെ കുളം ആകെ മരക്കൊമ്പുകളും വള്ളിച്ചെടികളും കൊണ്ട് നിറഞ്ഞു.നിറയെ തൊട്ടാവാടിയും,പരിശോകോം ആണ്.പടവുകളിൽ പഴുത്തിലകൾ വീണു ചീഞ്ഞ് ഒട്ടിപ്പിടിച്ചിട്ടുണ്ട്. എങ്കിലും ഞാനിറങ്ങി ഏറ്റവും ആദ്യത്തെ പടവിലിരുന്നു.മഴ പെയ്ത്പെയ്ത് കുളമിങ്ങനെ ഇളം നീല നിറമുള്ള വെള്ളം കൊണ്ട് നിറഞ്ഞു കിടക്കണ കാണാൻ ചന്തം.പടവുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കിലും ഇറങ്ങാൻ ഇഷ്ടമുണ്ടെങ്കിൽ ഇറങ്ങാൻ പറ്റും.മീനുകളെ പേടി ആയോണ്ട് എനിക്കിറങ്ങാൻ ഒരു മോഹോം തോന്നിയില്ല.ഏറെ നേരം നോക്കിയിരുന്നു.പച്ചയുടെ തണുപ്പും  നിശബ്ദതയുമൊക്കെ അനുഭവിച്ചപ്പോ തോന്നി ദൈവം അവിടിരുന്ന് ന്തോ കള്ളത്തരം കാണിക്ക്യാണ്ന്ന്. കള്ളത്തരത്തിന് കൂട്ട് നിക്കണ പോലായിരുന്നു ചുറ്റൂള്ള മരങ്ങളിലെ ഇലകളും, വള്ളികളും അനങ്ങാതെ മിണ്ടാതെ നിന്നിരുന്നേ!!!!നിന്നിലേക്കോടിയെത്താൻ തിരക്കു കൂട്ടി നിന്നിരുന്ന  എന്റെ ചിന്തകളെ ആ നിശബ്ദതയിലൂടെ നീ വരിഞ്ഞു മുറുക്കി.നിന്നോടൊപ്പമിരുന്നു പ്രണയം പങ്കു വെക്കാൻ എനിക്കേറ്റോം പ്രിയപ്പെട്ടയിടമാണ് അവിടം. കുളത്തിലെ വെള്ളത്തിൽ വീണ നിലാവിനെ,മഴയെ,നക്ഷത്രങ്ങളെ നിനക്കൊപ്പം നോക്കിയിരിക്കാനുള്ള ന്റെ സ്വപ്നത്തെ ത്രയോ....തവണ ഞാൻ നിന്നോട് പറഞ്ഞിരിക്കുന്നു!!!!!

കടലിനടുത്തൂടെയുള്ള വഴിയിലൂടെയാണ് ഇപ്പൊ വീട്ടിലേക്ക് പോകാറ്. അധികം തിരയടിക്കാത്ത കടലും,മഴക്കാറു നിറഞ്ഞ ആകാശോം യാത്രയിൽ കുറച്ചു നേരം കാണാം.ന്തിനോ ഒരു വിഷാദം നിറയും ഉള്ളിൽ.കണ്ണീരുരുണ്ടു കൂടും.സങ്കടം മാത്രമുള്ള  ഒരു പെണ്‍കുട്ടി ണ്ട്  ന്റുള്ളിൽ.കുറേ  നേരത്തേക്ക് പിന്നെ ഞാൻ അവളാവും.ആ ആകാശം പോലെ അവളുടെ മിഴികളും............. പെയ്യാതങ്ങനെ............!!!!!

പണ്ടൊക്കെ ചില സ്ഥലങ്ങൾ അതിന്റെ പേരുകൊണ്ട് എനിക്കൊരുപാട് ഇഷ്ടമായിരുന്നു.അതിൽ ഏതെങ്കിലുമൊരു സ്ഥലത്ത് വീടൊക്കെ വെച്ച് താമസിക്കണം ന്നും മോഹായിരുന്നു.അതിൽ ഒന്നാണ് തിരുവില്വാമല. ഇടയ്ക്കൊരു ദിവസം അങ്ങട് പോയിരുന്നു. കുത്താംമ്പുള്ളിയിലും പോയിരുന്നു.അവടെ പോവുമ്പോഴൊക്കേം എനിക്ക് തോന്നാറുണ്ട് ആ കാണുന്ന ഇടവഴികളിലൂടെയൊക്കെ ഞാൻ നടന്നിട്ടുണ്ട്,അവിടെ ഒരു ഓടിട്ട ചെറിയ വീട്ടില് ഞാൻ താമസിച്ചിട്ടുണ്ട്.ആ കരിങ്കൽപ്പടികൾ ഓടിക്കേറി  ഞാനെന്നും വില്വാദ്രി നാഥനെ കാണാൻ പോവാറുണ്ട്.ആ പാറപ്പുറത്ത് കാറ്റിൽ പൊങ്ങി പാറാൻ ശ്രമിക്കുന്ന ന്റെ പാവാടയെ ചുരുട്ടി പിടിച്ച് ഞാൻ ഇരിക്കാറുണ്ട് എന്നൊക്കെ.ഒരു പക്ഷെ കഴിഞ്ഞ ജന്മങ്ങളിൽ ഏതിലോ ഒന്നിൽ ഞാനവിടെ ജീവിച്ചിട്ടുണ്ടാവും.നടക്കാത്ത സ്വപ്നങ്ങളുടെ ലിസ്റ്റിൽ പെട്ട ഒന്നാണ് ആ ഗ്രാമത്തിൽ ഒരു വീട്.

യാത്രകളിൽ കടന്നു പോകുന്ന ഓരോ വീടുകളേയും ഞാൻ ശ്രദ്ധിക്കാറുണ്ട്.ചില വീടുകളുടെ മുൻകാഴ്ച്ചയിൽ തന്നെ ആ വീടിനോടും അവടെ ഉള്ളവരോടും എനിക്കിഷ്ടം തോന്നും.ആ വീട്ടിലുള്ളവർ എന്ത് ചെയ്യുകയാവും,അവരുടെ ജീവിതം എങ്ങനൊക്കെ ആവുംന്നൊക്കെ ഞാൻ ഓർത്തു നോക്കും. അവർക്കിന്നെന്താവും കറി,അവടെ കുട്ട്യോള് തല്ലൂട്ണ്ടാവ്വോ ന്നൊക്കെ സങ്കൽപ്പിക്കും.ചിലപ്പോ ഞാൻ കരുതിയ പോലേയ് ആവില്ല അവരെന്നോർക്കുമ്പോ എനിക്കന്നെ ചിരി വരും.അതു പോലെ തന്നെയാണ് ചിലരെ കാണുമ്പോൾ തോന്നുന്ന അടുപ്പവും, സ്നേഹവും.ഒരുപക്ഷെ ആദ്യമായും, അവസാനമായും കണ്ടത് അപ്പോളായിരിക്കും.ചിലപ്പൊ അവർ എനിക്ക് നേരെ നൊക്കിയിട്ട് പോലുമുണ്ടാവില്ല.മറ്റു ചിലപ്പൊ എന്നോടെന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം.എന്തു കൊണ്ടൊക്കെയോ അത്തരം ചിലർ എനിക്ക് പ്രിയപ്പെട്ടതാവുന്നു. ദൈവത്തോടുള്ള എന്റെ സംസാരങ്ങളിൽ ഞാൻ അവരുടെ നന്മകളെ ആഗ്രഹിക്കാറുണ്ട്.

സ്നേഹിക്കാതേം, സ്നേഹിക്കപ്പെടാതേം ഉള്ള ജീവിതത്തിന് എന്തർത്ഥമാണുള്ളത്!!!!!ഞാൻ മരിച്ചാൽ എന്നെ ഓർക്കുന്നവരുടെ ഉള്ളിലേക്ക് ആദ്യമോടിയെത്തേണ്ട ചിന്ത അവൾ എത്ര സ്നേഹവും,നന്മയും ഉള്ളവളായിരുന്നു എന്ന് മാത്രമാണ്.ഒരുപാട് നഷ്ടങ്ങൾ അനുഭവിച്ചെങ്കിലും ജീവിതത്തിൽ സ്വന്തം കഴിവ് കൊണ്ടു നേടിയത് ഒരു പിടി സ്നേഹം മാത്രമാണ്.കൂട്ടിന് അത് മാത്രം അങ്ങേ അറ്റം വരെ ണ്ടാവണേന്നൊരു പ്രാർത്ഥന തോന്നാറുണ്ട് ഓരോ പിറന്നാൾ ദിനങ്ങളിലും.നിനക്കൊപ്പമുള്ള എന്റെയീ പിറന്നാൾ ദിനങ്ങളെ എനിക്കിഷ്ടമാണ്.നീ കൂടെയുള്ളപ്പോൾ ഞാനെന്റെ നഷ്ടങ്ങളെ,സങ്കടങ്ങളെ കുറിച്ചൊന്നും ഓർക്കാറു പോലുമില്ല.
എന്റെ സന്തോഷം നിറഞ്ഞ മുഖത്തെ മാത്രമല്ലേ നീ കാണാൻ ആഗ്രഹിക്കുന്നുള്ളൂ,എന്ന തിരിച്ചറിവ് എന്നെ എന്റെ ദുഃഖങ്ങളിൽ നിന്നും അകറ്റുന്നുണ്ട്.

എല്ലാ നഷ്ടങ്ങൾക്കുമപ്പുറം ഞാൻ നിന്നെ നേടിയില്ലേ!!!!!!!!
നിന്നെക്കാളുമധികം മറ്റാർക്കാണ് എന്നെ സ്നേഹിക്കാനാവുക????????????
പ്രിയപ്പെട്ടവനേ............
നിന്നോട് തീരാത്ത സ്നേഹം മാത്രം!!!!!!
അതിൽ പൊതിഞ്ഞ ഓണാശംസകളും!!!!!!!!!

ഈ വഴി വരുന്ന സൌഹൃദങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!!!!