Saturday, December 31, 2011

നന്ദി നീ നല്‍കിയ പ്രണയത്തിന്............


കടന്നുപോകുന്ന നിമിഷങ്ങളിലൂടെ യാത്ര പറയുന്നത് ആയുസ്സിലെ ഒരു വര്‍ഷം ആണ്.
എപ്പോഴൊക്കെയോ ചിരിയും, മിക്കപ്പോഴും കണ്ണുനീരും തന്ന ഒരു വര്‍ഷം.
യാത്ര പറയുമ്പോള്‍ നോക്കി ചിരിക്കാനെ ആവുന്നുള്ളൂ.

ഈ ദിവസം ഏറെ സുന്ദരമായിരുന്നു.
ഇന്നലത്തെ സായാഹ്നവും.
അവന്റെ പ്രണയത്തിന്റെ നിറമുള്ള,
അവനിഷ്ടപ്പെട്ട സാരിയുടുത്ത് ഞാന്‍ പോയത് ഒരിക്കല്‍ അവന്റെ പാദങ്ങളുടെ മൃദുലത അറിഞ്ഞ ഒരു മണല്പരപ്പിലേക്കായിരുന്നു.
അതെ,ഇന്നലെ കിന്നാരം പറഞ്ഞത് മുഴുവനും നിളയോടായിരുന്നു.
അവളും എന്നെ പോലെ തന്നെ.
എത്ര സംസാരിച്ചാലും മതിയാവില്ല.
ഉള്ളില്‍ നിറയുന്ന കണ്ണുനീരിനും,വിലാപങ്ങള്‍ക്കുമപ്പുറം അവള്‍ ചിരിയുടെ മൂടുപടം അണിഞ്ഞിരുന്നു.
ഞാനും അങ്ങനെയല്ലേ???
അതെ.
നിളയ്ക്കൊരിക്കലും മിണ്ടാതിരിക്കാനാവില്ല.
അവളുടെ തീരങ്ങളില്‍ മൌനമാഗ്രഹിച്ചു ചെന്ന എന്നോട് അവള്‍ വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ഞാനും അവളോട്‌ പറഞ്ഞു എന്റെ കണ്ണുനീരിന്റെ കാരണങ്ങളെ പറ്റി.............
എന്റെ പ്രണയത്തിന്റെ വികൃതികളെ പറ്റി.............

നിളയുടെ മണല്‍ പരപ്പില്‍ ചെന്നിരിക്കാന്‍,
വിരലുകള്‍ കൊണ്ട് അവളെ തലോടാന്‍,
അവളുടെ കുളിരുള്ള കൈത്തലങ്ങള്‍ കൊണ്ട് മുഖമൊന്നു പൊതിയാന്‍ മനസ് കൊതിച്ചു.
നടന്നില്ല.

ആകാശം മുഴുവനും ചാന്തു കുടഞ്ഞുകൊണ്ട് സൂര്യന്‍ യാത്ര തുടങ്ങുകയായിരുന്നു.
ചെമ്മാനവും,നിളയുടെ തീരവും,പിന്നെ ഒരു ചാറ്റല്‍ മഴയും.
അസ്തമയസൂര്യന്റെ ഭംഗി മഴത്തുള്ളികള്‍ വീണു നനഞ്ഞ മിഴികളോടെ,
മഞ്ഞു പെയ്യുന്ന മരങ്ങളുടെ ചുവട്ടില്‍,
മഞ്ഞിന്റെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങാന്‍ കൊതിക്കുന്ന,
അതിനായി വട്ടം കൂട്ടുന്ന ഇലകളുടെ നിഴലില്‍ ഇരുന്ന്,
അതും നിളയുടെ ഒപ്പമിരുന്നുകൊണ്ട് ആ സായാഹ്നം ആസ്വദിക്കാന്‍ കഴിഞ്ഞത്.........
അതൊരു അനുഭൂതിയായിരുന്നു.
പ്രിയപ്പെട്ടവനെ.............
ഇനി നമ്മള്‍ കാണേണ്ടത് നിളയോരത്ത് വെച്ചാണ്.
അവിടെയിരുന്നു നമുക്ക് അസ്തമയ സൂര്യന്റെ ഭംഗി കാണണം.
ചുവന്ന ആകാശത്തില്‍ നമ്മുടെ പ്രണയത്തിന്റെ സ്വപ്നങ്ങളെ വാരി വിതറണം.
ചന്ദ്രനും നക്ഷത്രങ്ങളും നമ്മെ നോക്കി കുസൃതിയോടെ ചിരിക്കുന്നത് കാണണം.
മൌനത്തിലൂടെ പ്രണയം പങ്കു വെയ്ക്കണം.
ആ മണലില്‍ നമ്മുടെ പേരുകള്‍ ചേര്‍ത്തെഴുതണം.
ആ ഓളങ്ങളില്‍ നമ്മുടെ കൈത്തലങ്ങളെ ഒരുമിച്ചു ചേര്‍ത്ത് പിടിക്കണം.

അപ്രതീക്ഷിതമായി മഴ പെയ്തു.
ഒരു ചാറ്റല്‍ മഴ.
ആ മഴ ഇന്നും പെയ്തു.
പാലപ്പൂക്കളിലേക്ക് മഴ വന്നു വീഴുന്നതും,അത് നാണിച്ചു ഇലകള്‍ക്കടിയിലേക്ക് മറയാന്‍ ശ്രമിക്കുന്നതും ഇന്ന് കണ്ടു.
ശക്തിയുള്ള കാറ്റില്‍ വിറയ്ക്കുന്ന അരയാലിന്‍ ഇലകള്‍ പേടിച്ച് നാമം ജപിക്കുന്നതും ഇന്ന് കണ്ടു.
രണ്ടു കുല പാലപ്പൂക്കള്‍ ഇന്ന് കിട്ടി.
ഒപ്പം വേറെ കുറെ പൂക്കളും.
എല്ലാം കൂട്ടിക്കെട്ടി ഭംഗിയുള്ള ഒരു പൂച്ചെണ്ട് ഉണ്ടാക്കി.
മഞ്ഞയും ചുവപ്പും വെള്ളയും ഒക്കെ കൂടിയുള്ള ഒരു കുഞ്ഞു പൂച്ചെണ്ട്.

ഇന്ന് രാവിലെ മലമക്കാവിലേക്ക് തൊഴാന്‍ പോയപ്പഴാണ് ഇതൊക്കെ സംഭവിച്ചത്.
മഞ്ഞും,മഴയും കൂടെയൊരു പുലരിയും............
ഇന്നത്തെ ദിവസം മനോഹരമാവാന്‍ ഇതില്‍ കൂടുതലെന്തു വേണം!!!!!!!!!!!!!!!
അവിടെ തറവാട്ടു മുറ്റത്ത്‌ നിന്ന ആ വലിയ ചെടി രുദ്രാക്ഷത്തിന്റെ ആയിരുന്നു.
ആദ്യമായാണ്‌ രുദ്രാക്ഷത്തിന്റെ ചെടിയും,പൂവും ഒക്കെ കാണുന്നെ.
വലിയ സന്തോഷം തോന്നി.
മുറ്റത്ത്‌ ചുവന്ന രാജമല്ലിയും,ചെമ്പരത്തിയും,ഡെക്കോമ പൂക്കളും ധാരാളം നിന്നിരുന്നു.
അത് കണ്ടപ്പോള്‍ പണ്ടുണ്ടാക്കിയ ബൊക്കെ ഓര്‍മ്മ വന്നു.
ഓടിച്ചെന്നു അവയെ പൊട്ടിച്ചു.
ഒരു ബൊക്കെ ആക്കി.
ഇറയത്ത്‌ അതും പിടിച്ചുകൊണ്ട് ഇരിക്കുന്ന കുറെ ഫോട്ടോ എടുത്തു.
ആ പൂക്കളും,പൂച്ചെണ്ടും ഒക്കെ നിനക്ക് വേണ്ടി ആയിരുന്നു.
എന്റെ പ്രണയം ആ പൂക്കളിലേക്ക്‌ സ്വയം നിറയുകയായിരുന്നു.
പാലപ്പൂക്കളുടെ മാദക ഗന്ധവും,വെള്ള മോസാണ്ടയുടെ നിഷ്കളങ്കതയും,രാജമല്ലിയുടെ കുറുമ്പും,ഡെക്കോമയുടെ സൗന്ദര്യവും എന്റെ പ്രണയം അണിഞ്ഞു.
നിന്നോടെനിക്കുള്ള പ്രണയം അത് വാക്കുകള്‍ക്കുമപ്പുറത്താവുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ്.

ഈ ദിനം വിട പറയുമ്പോള്‍,
അതിലൂടെ ഈ വര്‍ഷം പോയ്‌ മറയുമ്പോള്‍
എനിക്ക് പറയാനുള്ളത് ഇതാണ്.
"നന്ദി നീ നല്‍കിയ പ്രണയത്തിന്............
അതിലൂടെയാണ് എന്റെ അസ്ഥിത്വം ഞാന്‍ അറിഞ്ഞത്.
നന്ദി നീ നല്‍കിയ വേദനകള്‍ക്ക്................
അതിലൂടെയാണ് എന്റെ പ്രണയം വേരുകളൂന്നിയത്.
നന്ദി നിന്റെ മൌനത്തിന്..................
അതിലൂടെയാണ് നീയെന്നെ ഇത്രയേറെ പ്രണയിക്കുന്നുവെന്നു ഞാന്‍ അറിഞ്ഞത്."

(ഒരു മരണം ഓര്‍മ്മയില്‍ നിറയുന്നു.
ഒരു ജനുവരി ഒന്നാം തീയതിയില്‍ വളരെ പ്രിയപ്പെട്ട ഒരാള്‍,
ചീട്ടു കളിക്കാനും,കവടി കളിക്കാനും പഠിപ്പിച്ചു തന്ന എന്റെ അഫന്‍ എന്നെ വിട്ടു പോയി.
മരണം ഇത്ര എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നാണെന്ന് ഞാന്‍ മനസിലാക്കിയത് അന്നാണ്.
അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഒന്നാം ഘട്ട ദുരിതങ്ങള്‍ സംഭവിക്കുമായിരുന്നില്ല.
ഓരോ ജനുവരിയും കടന്നു വരുന്നത് കണ്ണുനീരോടെയാണ്.
ഹൃദയത്തില്‍ ഒരു മുറിപ്പാട് വീഴ്ത്തിക്കൊണ്ടാണ്.)
എങ്കിലും എന്റെ ദുഃഖം എന്റേത് മാത്രമാക്കിക്കൊണ്ട്
ഈ വഴി വരുന്ന എല്ലാവര്‍ക്കും നേരുന്നു ഹൃദയം നിറഞ്ഞ നവ വര്‍ഷത്തിന്റെ ആശംസകള്‍..
മോഹങ്ങളും,സ്വപ്നങ്ങളും,പ്രതീക്ഷകളും സാഫല്യം നേടട്ടെ.
എവിടെ നിന്നൊക്കെയോ പടക്കം പൊട്ടുന്നതും ആര്‍പ്പു വിളിക്കുന്നതും ഒക്കെ ആയ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

Wednesday, December 28, 2011

നീ അറിയാന്‍ മാത്രം.....


നീ കാറ്റില്‍ പറത്തിയ എന്നെ കുറിച്ചുള്ള നിന്റെ ഓര്‍മ്മകളെ
ഞാന്‍ വാരിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.
നീ അഗ്നിയില്‍ ദഹിപ്പിച്ച നിന്നോടുള്ള എന്റെ സ്നേഹത്തെ
ഞാന്‍ വെള്ളം തൂവി ചൂടാറ്റി സൂക്ഷിച്ചിട്ടുണ്ട്.
നീ നിന്റെ മനസ്സിലെ മേഘങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിന്റെ പ്രണയത്തെ
ഞാന്‍ ഒരു മഴയായ് പെയ്യിച്ച് എന്റെ മനസ്സെന്ന കടലില്‍ നിറച്ചു വെച്ചിട്ടുണ്ട്.
നീയിപ്പോള്‍ കരുതുന്നുണ്ടാകും....
ഞാന്‍ ഇതെല്ലാം സൂക്ഷിച്ചത് വെറുതെയെന്ന്.
എങ്കില്‍ നീയറിഞ്ഞോളൂ.
ഇതെല്ലാം നിനക്ക് വേണ്ടി തന്നെയാണെന്ന്.
ഒരിക്കല്‍ നീ നിന്റെ ഈ നഷ്ടങ്ങളെ ഓര്‍ത്ത് കണ്ണുനീരണിയുമ്പോള്‍
ഇതെല്ലാം കൊണ്ട് ഞാന്‍ നിന്റെ അടുത്തേക്ക് വരും.
നിന്റെ ഓരോ തുള്ളി കണ്ണുനീരും എന്റെ ചുണ്ടുകള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുക്കും.
നീ കളഞ്ഞതെല്ലാം നിന്റെ മുന്നിലേക്ക്‌ നീട്ടിക്കൊണ്ട് പകരം നിന്റെ കണ്ണുകളില്‍,ചിരിയുടെ സന്തോഷത്തിന്റെ പ്രകാശം ഞാന്‍ നിറയ്ക്കും.

നിനക്കറിയാമോ????
ഞാന്‍ സ്വാര്‍ത്ഥയാണ്.
എന്റെ സന്തോഷം നിന്റെ മുഖത്തുള്ള ചിരിയാണ്.നിന്റെ മനസ്സിലെ സന്തോഷവും,സമാധാനവും ആണ്.
എനിക്കെന്നും സന്തോഷവതിയായി ജീവിക്കണം.
എന്റെ മരണം വരെ.




പണ്ടെന്നോ പോസ്റ്റിയ ഒന്നാണ്.
ഇപ്പൊ അത് കണ്ടപ്പോ എന്തോ ഒരിഷ്ടം കൂടുതല്‍ തോന്നി.
അതുകൊണ്ട് വീണ്ടും പോസ്റ്റുന്നു.

Tuesday, December 20, 2011

എനിക്ക് പറയാതിരിക്കാനാവുന്നില്ല നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.......................

മഞ്ഞു വീഴുന്ന ഈ പാതിരാവില്‍ ഉറങ്ങാതിരിക്കുന്നത് നിന്റെ മൌനം എന്നോട് സംസാരിക്കുന്നത് കൊണ്ടാണ്.
നീ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കുന്നു.
ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ????????
ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

നിനക്കറിയാമോ നീയെനിക്ക് തന്നത് ഒരുപാടൊരുപാട് ഇഷ്ടങ്ങളാണ്.

ജീവിതത്തില്‍ ഒരു പുതിയ പ്രകാശം ഒരു കെടാവിളക്കു പോലെ................
ചുണ്ടിലെ ചിരി നീ ഓര്‍മ്മകളില്‍ നിറയുമ്പോള്‍ ചെന്താമരയായി വിടരുന്നു.
മൌനത്തിന്റെ സംഗീതത്തില്‍ നിന്റെ വാക്കുകള്‍ ചേരുമ്പോള്‍ ഞാന്‍ കേട്ടത് എനിക്ക് വേണ്ടി മാത്രമുണ്ടായ ഒരു പ്രണയഗാനമാണ്.
നിനക്ക് മാത്രം സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു സംഗീതം.

മഞ്ഞു മൂടിയ രാവുകളും,പുലരികളും നിന്നെ സ്വപ്നം കാണാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മുതല്‍ ഞാന്‍ അവയെ ഇഷ്ടപ്പെടാന്‍ തുടങ്ങി.
ഒരു ചാറ്റല്‍ മഴയില്‍ നീയെന്റെ വഴിയിലേക്ക് വന്നപ്പോള്‍ നമ്മളൊരുമിച്ചു ആ മഴ നനഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ മഴയെ പ്രണയിക്കാന്‍ തുടങ്ങി.
നിനക്ക് വേണ്ടി വ്രതമെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ തിരുവാതിരയെ സ്നേഹിച്ചു തുടങ്ങിയത്.
ചുവടു വെയ്ക്കാന്‍ മോഹിച്ചത് അത് കാണാന്‍ നീയുണ്ടാവുമല്ലോ എന്ന് ഓര്‍ത്തിട്ടാണ്.
തിരമാലകളില്‍ പൊങ്ങി താഴുന്ന വഞ്ചികളെ നോക്കി,അസ്തമയ സൂര്യന്റെ അരുണാഭയില്‍ മതി മറന്നിരിക്കാന്‍ എന്നെ പോലെ നീയും ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ കടലിനേം ഉദയാസ്തമയങ്ങളേം ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.
നിന്നില്‍ നിന്നും ഞാന്‍ തിരിഞ്ഞു നടക്കുന്നു എന്ന് നീ പറഞ്ഞപ്പോള്‍,
എന്നെ തേടി വന്ന ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെട്ടത്, ഇനിയെന്റെ യാത്രയ്ക്കുള്ള ദൂരം കുറവാണെന്നും, നമ്മളൊരുമിച്ചു നടന്ന വഴി അതിനേക്കാള്‍ ഒരുപാട് കൂടുതല്‍ ആയിരുന്നുവെന്നും ഞാന്‍ മനസിലാക്കിയത് കൊണ്ടാണ്.
ഇനിയുള്ള യാത്രയില്‍ എനിക്ക് കൂട്ടായി നിന്റെ മൌനത്തില്‍ പൊതിഞ്ഞ പ്രണയമുണ്ടല്ലോ..................

കേള്‍ക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ എന്നെനിക്കറിയില്ല.
പക്ഷെ എനിക്ക് പറയാതിരിക്കാനാവുന്നില്ല നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും.
ആത്മാവുപേക്ഷിക്കുന്ന ശരീരം അഗ്നിയിലമരുന്നിടത്തോളം കാലം.

നിന്റെ സ്നേഹം അതെനിക്ക് നഷ്ടപ്പെട്ടപ്പോള്‍.................
അതിലൂടെ പോയത് എന്നിലെ സ്വാര്‍ഥത ആയിരുന്നു.

നീ നല്‍കിയ നഷ്ടത്തിലൂടെ,
സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നതിലൂടെ,
എനിക്ക് നഷ്ടമാവുന്ന ഒന്നിലും
എനിക്ക് നഷ്ടബോധം തോന്നുന്നില്ല.
നിന്നില്‍ പോലും.......................

ദൈവം അവന്റെ ഉള്ളം കയ്യില്‍ നമ്മെ ഒരു നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് വെച്ചിരിക്കുന്നു.
നിനക്ക് വേണ്ടി,നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം അവന്‍ എന്നെ നിന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിച്ചു.
ഈ വിശ്വാസം എന്നെ എന്നോ.............നിന്റെതാക്കി.
നിന്നെ എന്നോ................. എന്റേതാക്കി.

വെളുപ്പാന്‍ കാലത്ത് ഉണര്‍ന്നു തണുത്ത വെള്ള നെറുകയില്‍ വീഴ്ത്തുമ്പോള്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍
പലപ്പോഴും അത് നിനക്ക് വേണ്ടി ആവാറുണ്ട്.
ഞാന്‍ പോലും അറിയാതെ പലപ്പോഴും നിന്റെ പേര് പറഞ്ഞുകൊണ്ടെയിരിക്കുന്നു.
മെയില്‍ ബോക്സിലെ ഡ്രാഫ്ടുകളില്‍ കിടക്കുന്ന മുഴുമിപ്പിക്കാത്ത എഴുത്തുകള്‍ പലപ്പോഴും ഞാന്‍ അറിയാതെ എന്റെ വിരലുകള്‍ നിനക്ക് വേണ്ടി എഴുതിയതാണ്.
നീയെന്റെ മനസിന്റെ ബോധാബോധങ്ങളില്‍ വേരുകള്‍ ആഴ്ത്തിയിരിക്കുന്നു.
നഷ്ടപ്പെടുത്താന്‍ നീ നല്‍കിയ പ്രണയമെങ്കിലും ഉണ്ടല്ലോ എന്ന് ചിലപ്പോള്‍ ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കാറുണ്ട്.
അതും ഒരു ഭാഗ്യമായി കാണാറുണ്ട് പലപ്പോഴും.
(നിന്നോടുള്ള അന്തം വിട്ട പ്രേമാണ് ഇന്ന് ഈ പൈങ്കിളി ഡയലോഗ്സ് എന്നെക്കൊണ്ട് എഴുതിച്ചത്.)

Wednesday, December 14, 2011

ഇന്നത്തെ ദിവസം ദേ ഇങ്ങനെയൊക്കെ ആയിരുന്നു..............

നീലാകാശത്തിനു കീഴെ പ്രഭാതത്തിന്റെ പൊന്‍ കിരണങ്ങളേറ്റ്,
വലിയ അരയാലിന്റെ മരത്തില്‍ തിങ്ങി നില്‍ക്കുന്ന ഇലകള്‍ കാറ്റില്‍ വിറച്ചു കൊണ്ടേയിരിക്കുന്നു.
നല്ല ഭംഗിയുള്ള കാഴ്ച.
അവിടവിടെയായി കാണുന്ന മാവുകള്‍ നിറയെ അടിമുടി പൂത്തു നില്‍ക്കുന്നു.
ദേശവിളക്കിനോടനുബന്ധിച്ചുള്ള അയ്യപ്പന്‍ വിളക്കിനായി മുറ്റം മുഴുവനും കുരുത്തോല പന്തല്‍ ഇട്ടിരിക്കുന്നു.
നടുക്ക് വാഴപ്പോള കൊണ്ട് ശബരിമലയിലെ പതിനെട്ടു പടികള്‍ ഉള്ള ശ്രീകോവില്‍.
അത് വാഴക്കുലകള്‍,ചെന്തെങ്ങിന്റെ നാളികേരങ്ങള്‍,എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
അതിന്റെ പിന്നില്‍ ഇരു വശങ്ങളിലുമായി വാവര് പള്ളി,മാളികപ്പുറത്തമ്മയുടെ അമ്പലം,മുന്നില്‍ രണ്ടു വശങ്ങളിലായി കരിമലയും,കറുപ്പ് സ്വാമിയുടെ അമ്പലവും.
(അങ്ങനെ ഉണ്ടാക്കാന്‍ എത്ര ബുദ്ധിമുട്ടി കാണും!!!!)
ഇന്ന് രാവിലത്തെ എന്റെ കാഴ്ചകള്‍ ഇതൊക്കെ ആയിരുന്നു.

ഇന്ന് ഒരു യാത്ര പോയി.
വൃശ്ചികത്തിന്റെ വിശുദ്ധിയില്‍ ഗുരുവായൂരപ്പനെ കാണാനാവുംന്നു കരുതിയിരുന്നില്ല.
പക്ഷെ നടന്നു.
അല്ലെങ്കിലും ആത്മാര്‍ഥമായി കാണണംന്നു പറഞ്ഞാല്‍ ഗുരുവായൂരപ്പന് കൊണ്ട് മുന്നില്‍ നിര്‍ത്തി തരാതിരിക്കാന്‍ പറ്റുമോ..................
ഇന്ന് അച്ചുവിന്റെ അച്ഛന്റെ കെട്ടുനിറ ആയിരുന്നു.
ഗുരുവായൂരിനടുത്തെ തിരുവെങ്കിടം അമ്പലത്തില്‍ വെച്ച്.
അവിടന്നാണ് കഴിഞ്ഞ മൂന്നു കൊല്ലവും പോയത്.
അയ്യപ്പന്‍ വിളക്ക് കഴിഞ്ഞു രാത്രിയില്‍ കെട്ടുനിറച്ച് പിറ്റേന്ന് അതിരാവിലെ പോവും.
ആ രാത്രി അയ്യപ്പന്‍ വിളക്ക് കണ്ടു അവിടെ കൂടും ഞങ്ങള്‍ എല്ലാവരും.
അതായിരുന്നു പതിവ്.
പക്ഷെ ഈ തവണ കെട്ടുനിറ രാവിലെ ആക്കി.
അതുകൊണ്ട് ഇന്നത്തെ വിളക്ക് കാണാന്‍ കഴിഞ്ഞില്ല.
പാലക്കൊമ്പ് എഴുന്നെള്ളിച്ചു കൊണ്ട് വരുന്നത് ഗുരുവായൂരമ്പലത്തില്‍ നിന്നാണ്.
ഒപ്പം രണ്ടോ മൂന്നോ ആനകള്‍ ഉണ്ടാവും.
ഈ തവണ നെടുനായകത്വം വഹിക്കുന്നത് ഗജവീരന്‍ പത്മനാഭന്‍(അച്ചുവിന്റെ പപ്പൂസ്) ആണ്.
ഇവിടെ ഒരു ഫോട്ടോ ഉണ്ട് പുള്ളീടെ.
അച്ചൂന് ഭക്ഷണം കൊടുക്കുന്നത് അത് കാണിച്ചിട്ടാണ്.
ഇത്രേം വല്യ പേര് വിളിക്കാനുള്ള വിഷമം കൊണ്ട് പപ്പൂസ് എന്നാ അവള് വിളിക്യാ.
അല്ല അത് പഠിപ്പിച്ചത് ഞാനാ.........................
പപ്പൂസ് ആകെ ക്ഷീണത്തില്‍ ആയിരുന്നു.
എന്തോ വയറിനു സുഖല്യായിരുന്നുവത്രേ.
അതുകൊണ്ട് വാഴപ്പിണ്ടി കൊടുക്കുന്നത് കണ്ടു.മറ്റേ ടീമുകള്‍ക്ക് പട്ടയും.
ഒരു വലിയ വട്ട ചെമ്പില്‍ നിറയെ നേദ്യച്ചോറും കൊടുക്കുന്നുണ്ടായിരുന്നു.

രാവിലെ ആയതിനാല്‍ അത്ര തിരക്കുണ്ടായിരുന്നില്ല.
ഉള്ളില്‍ കേറി ആദ്യം കെട്ടു നിറച്ചു.
ഏടത്തീടെ അഫന്‍ ആണ് നിറച്ചു കൊടുത്തത്.
പുള്ളി അവിടെ ഓള്‍ ഇന്‍ ഓള്‍ ആണ്.
അത് കഴിഞ്ഞപ്പോഴേക്കും പന്തീരടി പൂജ ആയിരുന്നു.
തിരുവെങ്കിടത്തമ്മയെ കാണണം,എന്താ ഭംഗി!!!!!!!!!!!!!!
നല്ല ജിമുക്കിയും,പാലയ്ക്കയും,ഒക്കെ ഇട്ട്,പിന്നില്‍ മയില്‍പച്ച പട്ടു വിരിച്ച് ചുവന്ന പട്ടു ഉടുത്തു നില്‍ക്കുന്നു.
അവിടെ എന്നും പൂമൂടല്‍ ഉണ്ട്.
അച്ചു കണ്ടപ്പോ കല്യാണി കല്യാണി എന്ന് ഉറക്കെ പറഞ്ഞു.
ഏത് അമ്പലത്തില്‍ പോയാലും ചന്ദനം വേണംന്ന് പറഞ്ഞു വാശി പിടിക്കും.
കല്യാണിക്കാവില്‍ ശ്രീ കോവിലിനുള്ളിലേക്ക് നോക്കി മുത്തശ്ശാ ചന്ദനംന്നു ഉറക്കെ പറയും.
തിരുവെങ്കിടത്തെ ഭഗവതീടെ അവിടുത്തെ ശാന്തിക്കാരനെ എടത്തി അറിയും.
കണ്ടപ്പോള്‍ അദ്ദേഹം പ്രസാദം തന്നു.

അത് കഴിഞ്ഞു അവിടന്ന് ഗുരുവായൂര്‍ക്ക് പോയി.
ക്യൂവില്‍ നിന്നു ഏറെ നേരം.
ഉച്ച പൂജയ്ക്ക് നട അടച്ചിരിക്കുകയായിരുന്നു.
(അച്ചു വല്യ വാശി ആയിരുന്നു.രാവിലെ കഴിച്ച ഇഡ്ഡലി അവള്‍ക്കു പണി കൊടുത്തിരുന്നു.ഇടയ്ക്കൊന്നും കഴിച്ചതും ഇല്ല.വിശപ്പും,ചൂടും കൊണ്ട് ആകെ തളര്‍ന്നിരുന്നു.അവിടെ കൊടുക്കുന്ന സംഭാരത്തിനാണേല്‍ അസ്സല് എരിവും.അവള്‍ക്കു ദേഷ്യം വന്നില്ലെങ്കിലെ അതിശയള്ളൂ.)
തുറന്നപ്പോഴേക്കും തിരക്കും ശ്ശി ആയി.
എത്ര തിരക്കായിരുന്നെങ്കിലും നല്ലോണം കണ്ടു.തൊഴുതു.ചിരിച്ചു.വര്‍ത്താനം പറഞ്ഞു.
ഓടക്കുഴലൊക്കെ പിടിച്ച് തലയില്‍ മയില്‍പീലിയൊക്കെ കുത്തിവെച്ച കുഞ്ഞു പൂ മാലയൊക്കെ വെച്ച ബാലഗോപാലന്‍ ആയിരുന്നു ഇന്നത്തെ രൂപം.
(നാഭി വശത്താണത്രെ ചന്ദനം വിവിധ രൂപത്തില്‍ ചാര്‍ത്തുന്നത്).
കണ്ണുകള്‍ നിറയാതിരിക്കുന്നതെങ്ങനെ????????????
സന്തോഷം മനസ്സില്‍ നിറഞ്ഞു.
ചെന്താമരകള്‍ വിടര്‍ന്നു.
ഓരോ ദലങ്ങളും അടര്‍ത്തിയെടുത്തു ആ പാദങ്ങളില്‍ അര്‍പ്പിച്ചു.
ആവശ്യങ്ങള്‍ ഒന്നും പറഞ്ഞില്ല.
ആ ചേതോഹര രൂപം അതെന്നെ അതിനനുവദിച്ചില്ല.
അല്ലെങ്കിലും എന്ത് ചോദിക്കാനാ...............!!!!!!!!!!!!!!!
അച്ചു വളരെ ഹാപ്പി ആയിരുന്നു.
അമ്മെ ഗുവാപ്പന്‍,ഗുവ്വാപ്പന്‍,ഉണ്ണിക്കണ്ണന്‍ എന്ന് ഉറക്കെ പറഞ്ഞു കൊണ്ടേയിരുന്നു.

അത് വേറെ ഒരു ലോകമാണ്.
ഒന്ന് കാണാന്‍ എവിടെ നിന്നൊക്കെയാണ് ആളുകള്‍ വരുന്നത്............
എത്ര നേരമാണ് കാത്തു നില്‍ക്കുന്നത്.................
ഒടുവില്‍ ഒരു നോക്ക് കാണുമ്പോള്‍ ആ നേരെ കണ്ണുകള്‍ അടച്ച് ഭക്തിയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ പോലും മനസ് നിറയുന്നു.
ഇതാണ് സത്യം,ബാക്കിയൊക്കെ മായ എന്ന് മനസിലാവുന്നു.
ഇന്ന് ക്യൂവില്‍ നിന്നപ്പോള്‍ എന്റെ മനസ്സില്‍ ഭൂതവും,ഭാവിയും,വര്‍ത്തമാനവും ഒന്നും ഇല്ലായിരുന്നു.
ആ ഒരു സത്യം മാത്രം.
ആ രൂപം മാത്രം മാത്രം.
ചുണ്ടില്‍ തങ്ങി നിന്നതും ആ നാമങ്ങള്‍ മാത്രം.
അച്ചുവും കുറെ ജപിച്ചു.

ഏടത്തിക്ക് പരിചയമുള്ള ആള്‍ ചീട്ടാക്കിയതിനേക്കാള്‍ കൂടുതല്‍ വെണ്ണയും,പഞ്ചാരയും,പഴവും തന്നു.
പായസ്സവും വാങ്ങി.
കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങിയത് മുതല്‍ അച്ചുവിന് പ്രിയമാണ് കദളിപ്പഴം.
എന്നും അച്ഛന്‍ നേദിച്ച് കൊണ്ട് വരും ഒരെണ്ണം.
ഇന്ന് അവിടന്ന് കുറെ കിട്ടി.
അത് കഴിച്ചപ്പോള്‍ അവള്‍ക്കു സമാധാനമായി.

തിരിച്ചു വന്നു തിരുവെങ്കിടതപ്പന്റെ പ്രസാദൂട്ട് കഴിച്ചു.
അവിടന്നും പഞ്ചാരപ്പായസം കഴിച്ചു.
നാല് മണി ആയപ്പോഴേക്കും തിരിച്ചെത്തി.
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിവസം.
കുറെ നല്ല നിമിഷങ്ങള്‍.....................

ഇന്ന് വെളുപ്പിന്,
നിറയെ,ഇല കാണാത്ത വിധത്തില്‍ പൂത്തു നില്‍ക്കുന്ന ഇലഞ്ഞി മരം സ്വപ്നം കണ്ടു.
അതിന്റെ താഴെ വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പറുക്കുന്നതും,
കോര്‍ത്ത്‌ മാലയാക്കുന്നതും,
അത് കണ്ടപ്പോള്‍ മുതല്‍ ഇലഞ്ഞിപ്പൂക്കളെ കാണാനും.കോര്‍ത്ത്‌ മാലയാക്കാനും ഒരു മോഹം.
എന്റെ ഇല്ലത്ത് പിന്നിലെ പാടത്തിന്റെ വക്കത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു.
പക്ഷെ അതില്‍ പൂക്കളെ കണ്ടിട്ടില്ല.
ആദ്യായി ഇലഞ്ഞി പൂക്കളെ കണ്ടത് നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ്.
ആദ്യായി ഞാവല്‍പ്പഴം തിന്നതും അന്നാണ്.
ഞാവല്‍പ്പഴത്തിന്റെ നിറം നാവില്‍ വരുന്നത് എന്തിഷ്ടാണെന്നോ അന്നും ഇന്നും.
കുറ്റിപ്പുറം കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലത്ത് കുട്ടികള്‍ കാട്ടില്‍ നിന്നും ഞാവല്‍പ്പഴം പറിച്ചോണ്ട് വന്നു കവറിലാക്കി വില്‍ക്കുന്നുണ്ട്.
തിന്നാനുള്ള മോഹം വല്ലാണ്ട് പെരുത്തപ്പോള്‍ അവിടെ വരെ പോയി വാങ്ങിയിട്ടുണ്ട്.
പറഞ്ഞു വന്നപ്പോള്‍ വീണ്ടും കൊതി മൂക്കുന്നു.
ഞാവല്‍പ്പഴം തിന്നാന്‍....................
ഇലഞ്ഞിപ്പൂമാല തലയില്‍ ചൂടാന്‍,ബാക്കി കുറച്ച് സെറ്റ് മുണ്ടുകള്‍ക്കിടയില്‍ വെയ്ക്കാനും.
അമ്പലത്തിലെ മൂന്നു പാലമരങ്ങളും നിറയെ പൂത്തിരുന്നു.
ഇപ്പൊ അത് മുഴുവനും കൊഴിഞ്ഞു പോയി.
ഹോ...........
എന്ത് മണമായിരുന്നു!!!!!!!!!!!!!!
എനിക്ക് നല്ല ഇഷ്ടാണ്.
(കഴിഞ്ഞ ആഴ്ച ഒരു ദിവസം അതിന്റെ ഒരു ചെറിയ കുല പൂവ് എനിക്ക് കിട്ടി.
ഞാന്‍ അതിവിടെ കൊണ്ട് വെച്ചു.
പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് മുറി മുഴുവനും ആ മണം നിറഞ്ഞു നിന്നിരുന്നു.)
ഈ യക്ഷിയും,ഗന്ധര്‍വനും ഒക്കെ വന്നില്ലെങ്കിലെ അതിശയള്ളൂ.............
അമ്മാതിരി മണമാണ്.




Friday, December 2, 2011

അന്ന് നീയെന്നെ എന്ത് ചെയ്തു????????????

അന്ന് നീയെന്നെ എന്ത് ചെയ്തു????????????
നിന്റെ മനസിലുണ്ടായിരുന്ന എന്റെ ഓര്‍മ്മകളെ?
അന്ന് ഞാന്‍ മരിച്ചില്ലേ?
നീയെന്നെ എന്തിനു മരണത്തിനു കൊടുത്തു?
എന്റെ മരണം നിനക്കത്രമേല്‍ അനിവാര്യമായിരുന്നുവോ?
മരണം എനിക്കിഷ്ടമായിരുന്നു.
നിന്റെ കൈകളുടെ ചൂടില്‍ എന്റെ മുഖത്തെ വെച്ച്,
നിന്റെ ചുണ്ടുകളുടെ നനവില്‍ എന്റെ ചുണ്ടുകളെ ഒളിപ്പിച്ച്,
നിന്റെ നെഞ്ചിനോട് പറ്റിച്ചേര്‍ന്നുള്ള മരണം എന്റെ സ്വപ്നമായിരുന്നു.
നീ അടുത്തുള്ളപ്പോള്‍ എന്റെ ഹൃദയത്തിന്റെ ചലനം നില്‍ക്കുന്നത് ഞാന്‍ അറിയുകയേ ഇല്ല.
കാരണം അവ നിന്റെ ഹൃദയമിടിപ്പില്‍ എന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!!!
ഒരു നിദ്രയിലേക്ക് നിറമുള്ള സ്വപ്നങ്ങളുടെ ലോകത്തേക്ക് ഞാന്‍ നിന്റെ കയ്യും പിടിച്ചു കൊണ്ട് യാത്രയാകും.
അതായിരുന്നു മരണമെന്ന എന്റെ സ്വപ്നം.
മാളവിക അജയനോട്‌ പറഞ്ഞത് പോലെ,
ആര് വിളിച്ചാലും ഉണരാതെ.............
നീ വിളിച്ചാലും ഉണരാതെ..........................
നീ വിളിച്ചിട്ടും ഉണര്‍ന്നില്ലെങ്കില്‍,അതാണ്‌ എന്റെ മരണം.

എന്റെ മരണത്തെ,
എന്റെ ഓര്‍മ്മകളുടെ ശവത്തെ നീ എന്ത് ചെയ്തു?
അഗ്നിക്ക് കൊടുത്തോ?
വായു കേറാത്ത പെട്ടിയിലാക്കിയോ?
നിനക്കറിയാമോ തീയെനിക്ക് പേടിയാണ്.
ഇരുളും വായുവുമില്ലാത്ത ഒരിടം,അതും എനിക്ക് പേടിയാണ്.
നിനക്കോര്‍മയുണ്ടോ ഒരിക്കല്‍ ഞാന്‍ പറഞ്ഞത്?
"എന്നെ ദഹിപ്പിക്കുന്ന അഗ്നി നിന്റെ പ്രണയമാണെങ്കില്‍ ഞാന്‍ അതിനെ പുണരുക തന്നെ ചെയ്യുമെന്ന്."
നിന്റെ മനസ്സില്‍ ഞാന്‍ മരിച്ചുവെന്നു നീ എന്നോട് പറഞ്ഞപ്പോള്‍
തീയിനോടുള്ള എന്റെ ഭയം മാറി.
വെളിച്ചവും,വായുവുമായി നീയെനിക്ക് മാറിയപ്പോള്‍ ആ ഒരിടത്തെയും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.
നീ ഒരുക്കിയ ചിതയില്‍ ഞാന്‍ ശാന്തമായി ഉറങ്ങി.
ചുണ്ടില്‍ ചിരിയോടെ,
അടഞ്ഞ കണ്ണുകളില്‍ നിന്നോടുള്ള പ്രണയത്തെ ഞാന്‍ സൂക്ഷിച്ചു വെച്ചു.

നിനക്കറിയാമോ നിന്റെ മനസ്സില്‍ മരിച്ച എന്റെ ആണ്ടു ബലിയാണ് ഇന്ന്.
നീ നല്‍കിയ നിന്റെ പ്രണയത്തിന്റെ ഇടനാഴികളിലെവിടെയോ ജീവനുള്ള എന്നെ ഞാന്‍ കണ്ടു.
എനിക്ക് മനസിലായി,
നിന്റെ മനസ്സില്‍ ഞാന്‍ മരിച്ചുവെന്നു നീ നിന്നെ തന്നെ വെറുതെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഞാന്‍ മരിച്ചില്ല.
എന്റെ സാന്നിധ്യം അറിയുമ്പോള്‍ നീയെന്നെ വീണ്ടും വീണ്ടും ഇല്ലാതാക്കാന്‍ നോക്കുന്നു.
എന്നിട്ടും ഞാന്‍ മരിച്ചില്ല.
നീ പേടിക്കുന്നു.
നീ താഴിട്ടു പൂട്ടിയ നിലവറയില്‍ നിന്നും നിന്റെ പ്രണയം വീണ്ടും എന്നെ തേടിയെത്തിയാല്‍,
നീ എന്നിലേക്കെത്തിയാല്‍........................


Sunday, November 27, 2011

എന്റെ ഡയറിയിലെ ഒരു ദിനം.

ഇന്നലത്തോടെ കടവല്ലൂരിലെ ഈ വര്‍ഷത്തെ അന്യോന്യം സമാപിച്ചു.
ഇതുവരെ അന്യോന്യം കണ്ടിട്ടില്ല.
പ്രയോഗം,ജട,വാരമിരിക്കല്‍,കടന്നിരിക്കല്‍,എന്നിങ്ങനെ ഒക്കെ കേട്ടിട്ടേ ഉള്ളൂ.
ഒന്ന് കാണണം എന്ന് വല്യ മോഹായിരുന്നു.
നടന്നില്ല.

അത് കണ്ടില്ലെങ്കിലും കടവല്ലൂര്‍ ശ്രീ രാമസ്വാമി ക്ഷേത്രം കാണാന്‍ സാധിച്ചു.
എത്രയോ കാലമായിട്ടുണ്ടായിരുന്ന മോഹമായിരുന്നു!!!!!
ഇന്നത്‌ നടന്നു.
ഓരോന്നിനും ഓരോ സമയമുണ്ട് ദാസാന്നു പണ്ട് വിജയന്‍ പറഞ്ഞത് സത്യാണ്.
വലിയ നല്ല ഭംഗിയുള്ള അമ്പലം.
അധികം ഉപദേവന്മാര്‍ ഇല്ല.
തികച്ചും ശാന്തത.
അതല്ലെങ്കിലും ശ്രീ രാമന്റെ അമ്പലങ്ങളില്‍ ഒക്കെ നിശബ്ദത ഒരുപാടാണ്‌.
വലിയ പ്രതിഷ്ഠ.
ചെന്നപ്പോള്‍ ശീവേലി ആയിരുന്നു.
തിടമ്പ് നോക്കി തൊഴുതു.
നല്ല ഭംഗിയുള്ള ഒരു മുത്തശ്ശന്‍ ആയിരുന്നു ശാന്തിക്കാരന്‍.
നല്ല വെളുത്ത താടി.
എനിക്ക് നല്ല ഇഷ്ടാണ് അങ്ങനെ ഉള്ള മുത്തശ്ശന്മാരെ.
പന്നിയൂരിലെ പോലെ,നീലാകാശത്തിന്റെ ഭംഗി വ്യക്തമായും,വൃത്തിയായും കാണാം അവിടെ നിന്നാല്‍.

കാറില്‍ ഇരുന്നു ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ മനസിന്‌ ഒരു കുളിര്‍മ തോന്നി.
ഒരു ചാറ്റല്‍ മഴ,മഞ്ഞിന്റെ ഒരു നേര്‍ത്ത പുതപ്പു കൊണ്ട് പുതച്ച അധികം തിരക്കില്ലാത്ത നല്ല വഴി,ഒപ്പം സഞ്ചരിക്കുന്ന മേഘങ്ങള്‍ ഒക്കെ സന്തോഷമുണ്ടാക്കുന്ന കാഴ്ചകള്‍.
പണ്ടൊക്കെ എവിടെയെങ്കിലും പോവുമ്പോള്‍ (ആയിടക്കു മിക്കവാറും പാലക്കാട്ടെയ്ക്കായിരുന്നു യാത്രകള്‍)ഒപ്പം സഞ്ചരിക്കുന്ന മേഘങ്ങളേ നോക്കി സംസാരിക്കുമായിരുന്നു.
അതിനും കുഞ്ഞായിരുന്നപ്പോള്‍ അത്ഭുതമായിരുന്നു ആ കാഴ്ച.
സൂര്യനും ചന്ദ്രനും മേഘോം നക്ഷത്രങ്ങളും ഒക്കെ സഞ്ചരിക്കുമോ എന്ന സംശയം എന്നും ഉണ്ടായിരുന്നു ആ നാളുകളില്‍.
നീലാകാശത്തില്‍ വെളുത്ത മേഘങ്ങള്‍,
ചിലത് തിങ്ങി നിറഞ്ഞ്, മറ്റു ചിലത് അലസമായി പറക്കുന്ന അപ്പൂപ്പന്‍താടിക്കൂട്ടം പോലെ.
നിഷ്കളങ്കത നിറഞ്ഞ ഒരു സൌന്ദര്യം.
പോവുമ്പോഴും,വരുമ്പോഴും അത് വേണ്ടുവോളം ആസ്വദിച്ചു.

തൃശൂര്‍ക്കും,കൊടുങ്ങല്ലൂര്‍ക്കും ആയിരുന്നു യാത്ര.
ഇവിടത്തെ ഭാഷയില്‍ രണ്ടു കുറ്റൂശ്ശകള്‍ക്ക്(ഗൃഹപ്രവേശം) പോയതായിരുന്നു.
ഒന്ന് ചിറ്റേടെ,പിന്നൊന്ന് പേരശ്ശീടെ അപ്പറത്തെ ഇല്ലത്തെ.
രണ്ടും നല്ല വീടുകള്‍.
ആധുനിക രീതിയില്‍ ഉള്ളത്.
(പക്ഷെ എനിക്ക് ട്രഡീഷണല്‍ ആണ് ഇഷ്ടം.)

തൃശൂര്‍ ജില്ലയില്‍ കടന്നപ്പോള്‍ കുറെ വീടുകളുടെ മുന്നില്‍ ഇപ്പോഴും നിറയെ കണിക്കൊന്ന മരങ്ങള്‍ ഇലകളെ മറച്ച് പൂത്തു നിന്നിരിക്കുന്നത് കണ്ടു.
കണിക്കൊന്ന എനിക്കേറ്റവും ഇഷ്ടപ്പെട്ടവയില്‍ ഒന്നാണ്.

രണ്ടു ദിക്കിലും ഒരേ ആള്‍ടെ ദേഹണ്ഡം ആയിരുന്നു.
നല്ല അസ്സല് സദ്യ.
കാളനും,ഓലനും,മാങ്ങാക്കറിയും ഒക്കെ അസാധ്യ സ്വാദായിരുന്നു.
പായസം കുടിക്കാത്ത ആളാണ്‌ പൊതുവേ ഞാന്‍.
പക്ഷെ ഇന്നത്തെ പാലട രണ്ടു ഗ്ലാസ്‌ കുടിച്ചു.
(ഈ ജയേട്ടന്‍ ആള് ഒരു സംഭവം ആണുട്ടോ.
ഇതെങ്ങനെ ഇത്ര കൃത്യമായി?????
ജയേട്ടന്‍ എന്റെ വകയിലൊരു നാത്തൂന്റെ പ്രിയതമന്‍ ആണ്.)
ഇരിങ്ങാലക്കുടയില്‍ പുള്ളിക്കൊരു ഹോട്ടല്‍ ഉണ്ട്.
ആ വഴി പോവുമ്പോള്‍ അവിടെ കേറിക്കോളൂട്ടോ നല്ലൊരു ഊണ് തരാവും.
പേരറിയില്ല.


തിരിച്ചു വരുമ്പോള്‍ നിശബ്ദയായിരുന്നു.
ഒരിക്കല്‍ പറഞ്ഞത് പോലെ
അവനോടു സംസാരിച്ചു കൊണ്ടിരുന്നു എന്റെ മൌനം.
അവനോടു പറയാന്‍ കുറെ കാര്യങ്ങള്‍ ശ്യാമസന്ധ്യയോടു പറഞ്ഞു.
ഇളം ചുവപ്പ് നിറമുള്ള ആകാശത്തില്‍ എന്റെ കാഴ്ച്ചയുടെ അറ്റം കൊണ്ട് നിന്റെപേരും,നിന്നോടുള്ള ഇഷ്ടോം ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു.
അതിനു മുന്‍പേ പെയ്ത മഴയില്‍ നിന്നോടുള്ള മോഹങ്ങളേ നനയിച്ചു.
ഓരോ മഴത്തുള്ളികളും എന്റെ പ്രണയത്തില്‍ വീണലിഞ്ഞു കൊണ്ടിരുന്നു.
കാറ്റ് അത് മുഴുവനും നിന്നിലെക്കെത്തിക്കും.
നീ കാത്തിരിക്കൂ..................
എന്റെ ചുണ്ടില്‍ നിനക്കും എനിക്കും ഇഷ്ടമുള്ള "ചാന്തു കുടഞ്ഞൊരു" എന്ന പാട്ട് ഞാന്‍ പോലും അറിയാതെ എത്തി.

കുറച്ചു ദിവസമായി പത്രങ്ങളില്‍ നിന്നും,ടീവിയില്‍ നിന്നും ഒക്കെ മുല്ലപ്പെരിയാറിനെ കുറിച്ചു കേള്‍ക്കുന്ന നടുക്ക സത്യങ്ങള്‍ എന്നെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇന്നത്തെ യാത്ര ആ സങ്കടം എന്നെ അറിയിച്ചതെയില്ല.

മനസ്സില്‍ സന്തോഷം നിറച്ച,
ഒരു മോഹം സാധിച്ച,
നിന്റെ ചിന്തകള്‍ കൊണ്ട് എന്റെ പ്രണയത്തെ മനോഹരമാക്കിയ
ഈയൊരു ദിനം എനിക്കേറെ ഇഷ്ടമായി.

Thursday, November 17, 2011

നിന്നെ പ്രണയിക്കാന്‍ നിര്‍ബന്ധിക്കുന്നു വൃശ്ചിക കുളിരുള്ള,മഞ്ഞു പെയ്യുന്ന ഈ വെളുപ്പാന്‍ കാലങ്ങള്‍.............

അയ്യപ്പഭക്തന്മാരുടെ നാളുകള്‍ ആരംഭിച്ചു.
ശരണമന്ത്രങ്ങളാല്‍ മുഖരിതമാവുന്ന രാപകലുകള്‍.
വൃശ്ചികക്കുളിരില്‍ പ്രകൃതിക്ക് ചന്തം നല്‍കാന്‍ മഞ്ഞിനൊപ്പം അയ്യപ്പനാമങ്ങളും.
ഇന്ന് മുതല്‍ കല്യാണിക്കാവില്‍ ചുറ്റുവിളക്ക് തുടങ്ങും.
പൂരം കഴിയുന്നതുവരെ ഇനി തിരക്കിന്റെ നാളുകള്‍ ആണ്.

തിങ്കളാഴ്ച തൃപ്രയാര്‍ ഏകാദശിയാണ്.
വെളുപ്പിന് നാല് മണി മുതല്‍ക്കേ കേട്ടു "സ്വാമിയെ" വിളി.
പണ്ട് മോനു മാലയിട്ട നാളുകള്‍ ഓര്‍മ്മയില്‍ വരുന്നു ഇപ്പോള്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി വെളുപ്പിനെ എണീറ്റ്‌ ജനല്‍ തുറന്നു പുറത്തേക്കു നോക്കി നില്‍ക്കല്‍ ഒരു ശീലമായിട്ടുണ്ട്.
മഞ്ഞില്‍ കുളിച്ച നേര്‍ത്ത വെളിച്ചത്തില്‍ ഇലകളേം,മരങ്ങളേം,ഒക്കെ കാണുമ്പോള്‍ ഒരു സുഖം മനസ്സിനും,ശരീരത്തിനും.
ജനലിനപ്പുറം എനിക്കിഷ്ടമുള്ള ചെമ്പക മരമുണ്ട്.
മന്ദാരവും,നന്ത്യാര്‍വട്ടവും ഉണ്ട്.
ഗന്ധരാജനും ഉണ്ട്.
ചെമ്പകത്തിന്റെ ഇലകള്‍ക്കും ആ മനോഹര മൃദുവായ സുഗന്ധമുണ്ട്.
എന്നെ മോഹിപ്പിക്കുന്ന മണം.
മന്ദാരത്തിന്റെ നിഷ്കളങ്കതയും,നന്ത്യാര്‍വട്ടത്തിന്റെ പരിശുദ്ധിയുള്ള മണവും,ഗന്ധരാജന്റെ പ്രണയം നിറഞ്ഞ നില്‍പ്പും ഒക്കെ കണ്ണിനു സൌന്ദര്യമുണ്ടാക്കുന്ന കാഴ്ചകള്‍ ആണ്.
ചില കാഴ്ചകള്‍ കണ്ണിനെ മനോഹരമാക്കുന്നു.ചിലത് വിരൂപവും.

അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതം കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഊര്‍ജമാണ് കിട്ടുന്നത്.
ഒരു ദിവസം മനോഹരമാവാനൊരു നല്ല പുലരി.
ഉദയത്തിനു മുന്‍പുള്ള,അസ്തമയത്തിനു ശേഷവും ഉള്ള ആകാശം എനിക്കൊരുപാടിഷ്ടാണ്.
ഓറഞ്ച് നിറമുള്ള രേഖകള്‍ നിറഞ്ഞ,നക്ഷത്രങ്ങളും,ചന്ദ്രനും ഉള്ള ആകാശം.

അപ്രതീക്ഷിതമായി നിന്നെ കണ്ടപ്പോള്‍,
എന്റെ വെളുപ്പാന്‍ കാലങ്ങള്‍ നിന്റെ സാന്നിധ്യം കൊണ്ട് എന്നെ കുളിരണിയിക്കാന്‍ തുടങ്ങി.
മഞ്ഞുതുള്ളികള്‍ കൊണ്ടലങ്കരിച്ച മരച്ചില്ലകള്‍ കാണുമ്പോള്‍,
വിടരാന്‍ ഒരുങ്ങി നില്‍ക്കുന്ന ചെമ്പരത്തി മൊട്ടുകള്‍ കാണുമ്പോള്‍,
നിന്നോടുള്ള എന്റെ സ്നേഹവും മറ്റൊരു പൂവായി മാറുന്നു.
പേരറിയാത്ത ഒരു കുഞ്ഞു പൂവ്.

മനസ്സില്‍ നിന്റെ മുഖം തെളിയാന്‍ തുടങ്ങുമ്പോള്‍ ചുണ്ടില്‍ ഒരു ചിരി ഓടിയെത്തും.
ആദ്യം നീ നല്‍കിയ നല്ല നിമിഷങ്ങളെ,വാക്കുകളെ ഒക്കെയാണ് താലോലിക്കുക.
നിന്നോടൊപ്പം നടന്ന വഴികള്‍,
നിന്നോട് പങ്കു വെച്ച സ്വകാര്യങ്ങള്‍,
നീ എഴുതിയ എഴുത്തുകള്‍,
ഒക്കെ ഘോഷയാത്ര പോലെ ഓര്‍മ്മയില്‍ വരും.
പ്രണയം അതിന്റെ പാരമ്യതയില്‍ ഉത്സവമാക്കിയ ദിനങ്ങള്‍............
എന്നില്‍ നീ സ്വാര്‍ത്ഥനാവുന്നത് എനിക്കേറെ ഇഷ്ടമായിരുന്നു.
അതിനായി നിന്നെ ചൊടിപ്പിക്കാന്‍ ഞാന്‍ എന്തൊക്കെയാണ് പറഞ്ഞിരുന്നത്.

ഒന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന ഓര്‍മ്മയില്‍ തുടങ്ങുന്നു കണ്ണീരിന്റെ കൈവഴി.
ചുണ്ടിലെ ചിരി കണ്ണിലൂടെ നീര്‍ച്ചാലുകള്‍ ആവുന്നത് പലപ്പോഴും അറിയാറെ ഇല്ല.
ഉപാധികള്‍ ഇല്ലാതെയുള്ള സ്നേഹം പിന്നീടെപ്പോഴാണ് എന്നെ കരയിക്കാന്‍ തുടങ്ങിയത്???????????
അറിയില്ല.
എന്തൊക്കെയോ കാരണങ്ങള്‍ നിരത്തി നീ തിരിഞ്ഞു നിന്നു.
ആരുടെയൊക്കെയോ പേരുകള്‍ നിരത്തി നീ എന്റെ പേര് മായ്ച്ചു.

നഷ്ടമായി എന്ന തിരിച്ചറിവ് കൂടുതല്‍ സ്നേഹിക്കാന്‍ മനസിനെ വാശി പിടിപ്പിച്ചു കൊണ്ടേയിരുന്നു.
ഓര്‍മ്മകളുടെ ആരംഭവും അവസാനവും ഇന്നെനിക്കു നീയാണ്.
സ്വപ്നങ്ങളുടെ സഞ്ചാരപഥം നിന്റെ നിഴലിനു ചുറ്റുമാണ്.
നിനക്ക് വേണ്ടി കരയാന്‍ എനിക്കെന്നും ഇഷ്ടമാണ്.
നിന്റെ ഓര്‍മ്മകളില്‍ നീറിനീറി ജീവിക്കുവാനും.

ഇന്നലെ വീണ്ടും നിന്നെ ഞാന്‍ സ്വപ്നം കണ്ടു.
എത്ര സുന്ദരമായിരുന്നു ആ സ്വപ്നം.
നമ്മള്‍ രണ്ടു പേരും സര്‍പ്പക്കാവിന്റെ അപ്പുറത്തുള്ള ആ പറമ്പില്‍ നില്‍ക്കുന്നു.
എവിടെ നിന്നോ ഒരു ആണ്‍മയില്‍ പറന്നു വന്നു.
ഭാരം താങ്ങാനാവാതെ ഒരു കെട്ട് പീലി അവിടെ പൊഴിച്ചു.
ഞാന്‍ തിരിഞ്ഞു നിന്നു മഞ്ചാടി മണികള്‍ പെറുക്കുകയായിരുന്നു.
നീ ആ മയില്‍പീലികള്‍ കൊണ്ടൊരു കിരീടം ഉണ്ടാക്കി എന്റെ ശിരസ്സില്‍ വെച്ചു തന്നു.
ഒന്നില്‍ നമ്മുടെ പേരുകള്‍ ചേര്‍ത്തെഴുതി വെച്ചു.
പിന്നിലെ മുളങ്കൂട്ടത്തില്‍ പനന്തത്തകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.
കാറ്റിലാടുന്ന അരയാലിലകള്‍ക്കിടയില്‍ അടയ്ക്കാക്കുരുവികള്‍ ഒളിച്ചു കളിക്കുന്നു.
പൂമ്പാറ്റകളും,മിന്നാമിനുങ്ങുകളും കൂട്ടത്തോടെ നമുക്ക് ചുറ്റും..................
ഇത്ര മനോഹരമായ ഒരു സ്വപ്നം ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല.






Thursday, November 10, 2011

മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.....................

മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.
ഒരിക്കല്‍ ഒറ്റയ്ക്കാക്കില്ലെന്നു പറഞ്ഞ നീ ഒന്നും മിണ്ടാതെ പോയി.
നീയൊപ്പമുണ്ടായിരുന്ന നാളുകളില്‍ നിശബ്ദതതയുടെ ആ കൂടെന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

ഓര്‍ക്കുന്നോ ആ ദിനങ്ങള്‍???????????
എത്ര മനോഹരമായിരുന്നു ഇലകള്‍ കൊണ്ടുണ്ടാക്കിയ ആ കൂട്!!!!!!!!!!!!
നിന്റെ സ്നേഹത്തിന്റെ മൃദുലതയാണ് ആ ഇലകള്‍ക്കെന്നു ഞാന്‍ നിന്നോട് പറഞ്ഞു.
നിന്റെ സ്നേഹത്തിന്റെ സൌന്ദര്യമാണ്,സുഗന്ധമാണ് ഈ കൂടലങ്കരിച്ച പൂക്കള്‍ക്കെന്നു നീയെന്നോടും പറഞ്ഞു.
എത്ര ഒരുക്കിയാലും നമുക്ക് മതിയാവുമായിരുന്നില്ല ആ കൂടിനെ.അല്ലെ?
എന്നും ഈ ഇലകള്‍ പോലെ വാടാത്തതാവണം നമ്മുടെ പ്രണയം എന്ന് നീ പറഞ്ഞു.
എന്നും ഈ പൂക്കള്‍ പോലെ സുന്ദരമാവണം,സുഗന്ധമുള്ളതാവണം നമ്മുടെ സ്നേഹമെന്ന് ഞാനും പറഞ്ഞു.

ആ കൂട്ടില്‍ നമ്മുടെ ചിരിയുടെ അലയൊലികള്‍ പ്രതിധ്വനിച്ചു.
നമ്മുടെ കണ്ണീരിന്റെ തുള്ളികള്‍ അതിനെ ആര്‍ദ്രമാക്കി.
നീലാകാശം നോക്കി ആ കൂട്ടില്‍ ഇരിയ്ക്കുമ്പോള്‍,
നമ്മുടെ മൌനം,പങ്കു വെച്ച പ്രണയം ഒരു കടലോളം ആയിരുന്നു.
കണ്ണുകള്‍ കഥ പറയുമ്പോള്‍ മനസ്സുകള്‍ ഒരുമിച്ചു പലപ്പോഴും യാത്രയിലായിരിക്കും.
സ്നേഹമെന്ന ചിറകിലേറി സ്വപ്നമെന്ന വീഥിയിലൂടെ
മോഹങ്ങളുടെയും,പ്രതീക്ഷകളുടെയും,
നമുക്ക് വേണ്ടി മാത്രം ദൈവം ഒരുക്കിയ കാഴ്ചകള്‍ കാണാനുള്ള ആ യാത്രകള്‍ എത്ര മനോഹരമായിരുന്നു!!!!!!!!
അതെല്ലാം നമ്മള്‍ എത്ര ആസ്വദിച്ചിരുന്നുവല്ലേ?????????

കാലം എത്ര വേഗമാണ് ഗതി മാറി നീങ്ങുന്നത്‌!!!
മരണം വരെ ഒരുമിച്ചെന്നു പറഞ്ഞിരുന്ന നീ പകുതിയില്‍ എത്തിയപ്പോഴേ എന്നില്‍ നിന്നും തിരിച്ചു നടന്നു.
ഒരിക്കല്‍ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ശ്രമിച്ച നീ
ഇറങ്ങി പോകൂ എന്ന് പറഞ്ഞു.
നിന്റെ സ്വപ്നങ്ങളിലാണ് എന്റെ ജീവിതം എന്ന് പറഞ്ഞ നീ
നിന്റെ ചിന്ത എന്നെ അസ്വസ്ഥനാക്കുന്നു എന്ന് പറഞ്ഞു.

കാലത്തിന്റെ ഗതി മാറ്റം എന്തെ എന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ല???????????????
നിനക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി,നീ നല്‍കിയ നല്ല നിമിഷങ്ങളെന്ന ഭ്രമണ പഥത്തിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു.
എന്റെ യാത്ര ഇനിയങ്ങോട്ടും അതിലൂടെ തന്നെ ആയിരിക്കും.

നാമുണ്ടാക്കിയ കൂടിന്റെ ഇലകള്‍ കരിയിലകളായെങ്കിലും പൂക്കള്‍ വാടി വീണെങ്കിലും,
ഞാനിപ്പോഴും ആ കൂട്ടില്‍ തന്നെ ഉണ്ട്.
നിന്നെയും കാത്ത്............

അടുത്ത മഴയില്‍ മരം തളിര്‍ക്കുമ്പോള്‍ വീണ്ടും ഞാനാ കൂടൊരുക്കും.
പൂക്കള്‍ വിടരുമ്പോള്‍ അവ പൊട്ടിച്ച് ആ കൂടലങ്കരിക്കും.
ആ കൂട്ടിലിരുന്ന്,
നമുക്കൊന്നിച്ച് ഇനിയും നീലാകാശം കാണണം.
ദേശാടനക്കിളികള്‍ കൂട്ടത്തോടെ പറന്നുയരുന്നത് കാണണം.
മഴയും മഞ്ഞും വെയിലും കൊള്ളണം.
രാത്രിമഴ നനയുമ്പോള്‍ രാപ്പാടികള്‍ ആവണം.
നക്ഷത്രങ്ങളെ എണ്ണണം.
നിലാവ് പെയ്യുമ്പോള്‍ പ്രണയാര്‍ദ്രമായി കണ്ണുകള്‍ കൊണ്ട് കഥ പറയണം.
ഒടുവിലെപ്പോഴോ പ്രണയം നമ്മെ ഉന്മാദികളാക്കുമ്പോള്‍........
നമുക്കൊരുമിച്ചു പിരിയാന്‍ വയ്യാത്ത പക്ഷികളെ പോല്‍ പറന്നുയരണം.
എങ്ങോട്ടെന്നില്ലാതെ................

Wednesday, November 9, 2011

ഏകാദശിയുടെ ഓര്‍മ്മകള്‍.............


തുലാവര്‍ഷ മേഘങ്ങള്‍ പോയി വൃശ്ചികകാറ്റു വീശി തുടങ്ങി.
കാറ്റിന്റെ മൂളലും,കുളിരും ഉള്ള പ്രഭാതങ്ങള്‍.................
ഇന്നത്തെ പ്രഭാതം എത്ര മനോഹരം!!!!!!!!!!!!!
അതിന്റെ മനോഹാരിത കൂട്ടാന്‍ കറുത്ത വസ്ത്രം ധരിച്ച സ്വാമിമാരുടെ വ്രതത്തിന്റെ പുണ്യവും,പരിശുദ്ധിയും,ശരണം വിളികളുടെ ശബ്ദവും.
ഇനിയുള്ള ദിവസങ്ങളില്‍ പ്രകൃതിയില്‍ അയ്യപ്പ സാന്നിധ്യമാവും കൂടുതലും ഉണ്ടാകുക.
പതിനേഴാം തീയതി ആണ് വൃശ്ചികം പിറക്കുന്നത്‌.
കര്‍ക്കിടകം പോലെ എനിക്ക് പ്രിയപ്പെട്ട മാസം.
വൃശ്ചികത്തിലാണ് ഏകാദശി.
കാറ്റ് വീശി തുടങ്ങുമ്പോള്‍ ആണ് ഏകാദശി ആയെന്നു തോന്നുന്നത്.
അതെ വീണ്ടുമൊരു ഏകാദശി കൂടി...................
അമ്പലത്തില്‍ നിറമാലയും,ചുറ്റുവിളക്കും,തുടങ്ങിയിരിക്കും.
ദീപാരാധനയ്ക്ക് ശേഷം കലാപരിപാടികളും തുടങ്ങും.
പണ്ടൊക്കെ നാട്ടിലുള്ള കുട്ടികളുടെയും,മറ്റുമായിരുന്നു നൃത്തങ്ങള്‍.
(ഇപ്പൊ പ്രശസ്ത വ്യക്തികളുടെ പാട്ടും നൃത്തവും ഒക്കെ ആണ് ഉണ്ടാവാറുള്ളത്.)
അത് രണ്ടു ദിവസം മാത്രം.
പിന്നെ നാല് ദിവസം കഥകളി ആയിരിക്കും.
പല ട്രൂപ്പുകളുടെ.
അതിനിടയില്‍ ബാലെ,ഓട്ടന്‍ തുള്ളല്‍,അങ്ങനെ എന്തെങ്കിലും ഉണ്ടാകും.
പിന്നെ മൂന്നു ദിവസങ്ങള്‍ കച്ചേരികള്‍ ആയിരിക്കും.
ദശമിയുടെ അന്ന് പഞ്ചരത്ന കീര്‍ത്തനാലാപനം.
മുത്തശ്ശിയുടെ കൂടെ രാത്രി കഥകളി കാണാന്‍ പോയിരുന്ന ദിവസങ്ങള്‍.
പഞ്ചാരമണലില്‍ തണുത്ത മണ്ണ് വാരിക്കൊണ്ട് കളി നോക്കിയിരിക്കും.
കൃഷ്ണനെയും,അര്‍ജുനനെയും,രാമനെയും,സീതയേയും,ഒക്കെഅതിശയത്തോടെ,നോക്കിയിരുന്ന രാവുകള്‍.
ചിലപ്പോള്‍ പുലരുവോളം................
വെളുപ്പിനെ ഇങ്ങു പോരും.
മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ അമ്പലവും,മുന്നിലെ പുഴയുംഅതിമനോഹരമായ കാഴ്ചകള്‍ ആയിരുന്നു.
സ്റ്റേജിന്റെ പിന്നില്‍ പോയി ഓരോ വേഷങ്ങളും ഇടുന്നത് കൌതുകത്തോടെനോക്കിയിരിക്കാറുണ്ട്.
ഏറ്റവും ഭംഗി കൃഷ്ണനെ കാണാന്‍ ആയിരുന്നു.
ഓമനത്തവും,പ്രണയവും,കുറുമ്പും ഒക്കെ ചേര്‍ന്ന ഭംഗിയാണ്.
നീണ്ട നഖങ്ങള്‍,നിറയെ ലെയര്‍ ഉള്ള മണിമാല,(അതിന്റെ പേരൊന്നുംഇന്നും അറിയില്ല.)കവിളിലെ ആ വെളുത്ത സംഭവം ഒക്കെ എന്നെ ഒരുപാട്അതിശയിപ്പിക്കാരുണ്ട്.
ചില കാഴ്ചകള്‍ അങ്ങനെയാണ് നമ്മള്‍ നോക്കിനിന്നു പോവും.
തീവണ്ടി,ആന,കഥകളി വേഷങ്ങള്‍,സുന്ദരികളായ സ്ത്രീകള്‍....അങ്ങനെഅങ്ങനെ...............
ആ കാലമൊക്കെ എന്ത് രസമായിരുന്നുവെന്നു നഷ്ടബോധത്തോടെ ഇപ്പോള്‍ഓര്‍ക്കുന്നു.
ചുവന്ന ആകാശം,ശരണം വിളികള്‍ നിറഞ്ഞു നില്‍ക്കുന്നഅന്തരീക്ഷം,അതൊക്കെ ആ ദിവസങ്ങളെ കൂടുതല്‍ മനോഹരമാക്കിയിരുന്നു.
അന്നൊന്നും ദീപാരാധന അത്ര വല്യ കാര്യമായിട്ടല്ല,മറിച്ച് ഇഷ്ടമേഅല്ലായിരുന്നു.
നട തുറക്കാന്‍ കാത്തു നില്‍ക്കുക,അത് കഴിഞ്ഞാലുള്ള തിക്കും,തിരക്കുംഅതൊക്കെ മടുപ്പായിരുന്നു.
പക്ഷെ ഇന്ന് അറിയുന്നു ദീപാരാധന എത്ര മനോഹരമാണെന്ന്.
നിലവിളക്കുകളിലെ നെയ്ത്തിരി നാളങ്ങള്‍ ശാന്തമായി,അങ്ങോട്ടുമിങ്ങോട്ടുംആടാതെ കത്തുന്നത് കാണുമ്പോള്‍................
ആ പ്രഭയില്‍ ഈശ്വരചൈതന്യം കൂടി ചേരുമ്പോള്‍...................
ആ കാഴ്ച എങ്ങനെ മടുപ്പുളവാക്കും!!!!!!!!!!!!!!
ഒരിക്കലുമില്ല.
ഞാന്‍ കണ്ടിട്ടുള്ള ദീപാരാധനകളില്‍ ഏറ്റവും മനോഹരം,അക്ഷരാര്‍ത്ഥത്തില്‍ദീപാരാധന ഇവിടെ കല്യാണിക്കാവിലെയാണ്.
അത്ര മനോഹരമായി ഞാന്‍ പിന്നെങ്ങും കണ്ടിട്ടില്ല.
ഈ വര്‍ഷത്തെ പൂരത്തിന്റെ ദീപാരാധനയാണ് ദേ ആ മുകളിലെ പടത്തില്‍ ഉള്ളത്.
എത്ര നേരത്തെ കഷ്ടപ്പാടാണെന്നോ ഇതിനു പിന്നില്‍!!!!!!!!!!!!
എങ്കിലും അവസാനം ആ കാഴ്ചക്ക് മുന്നില്‍ ആ ബുദ്ദിമുട്ടുകള്‍ എത്ര നിസ്സാരം!!!!!!

പറഞ്ഞു വന്നത് ഏകാദശിയെ പറ്റിയാണ്.
അതിന്റെ ഓര്‍മ്മകളെ കുറിച്ചാണ്.
ഇന്നലെ നല്ല നിലാവുണ്ടായിരുന്നു.
ജനലിനടുത്തു നിന്ന് ചന്ദ്രനെ നോക്കി.
പക്ഷെ കണ്ടില്ല.
നിലാവ് കാണുമ്പോള്‍ ഞാന്‍ പോലും അറിയാതെ എന്റെ ചുണ്ടില്‍ ഒരു ചിരി വരും.
പണ്ട് നിലാവുള്ള രാത്രികളില്‍ മുറ്റത്തുകൂടെ നടക്കാന്‍ ഏറെ ഇഷ്ടമായിരുന്നു.
തന്നെ സംസാരിച്ചു കൊണ്ട്,ചിരിച്ചു കൊണ്ട്.............
ശരിക്കും ഒരു വട്ട്.
സുഖമുള്ള ഒരു വട്ട്.

നിലാവുള്ള രാത്രികള്‍ ഏകാദശിയുടെ മനോഹാരിത കൂട്ടിയിരുന്നു.
ഒരിക്കല്‍ അങ്ങനെ ഒരു ദിവസം ശോഭനയുടെ നൃത്തം കാണാന്‍ ഞാന്‍ പോയിരുന്നു.
അന്ന് ഒരിക്കല്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്ന ആളും വന്നിരുന്നു.
ശോഭനയെ കാണുന്നതിനു പകരം അവനെ നോക്കി നിന്നു ബാക്കി സമയം മുഴുവനും.
സുബ്രമണ്യപുരത്തിലെ "കണ്‍കള്‍ ഇരണ്ടാല്‍" എന്ന പാട്ടിലെ അവസാന സീന്‍ എനിക്കൊരുപാടിഷ്ടാണ്.
നായകന്‍ തന്റെ അടുത്തെക്കെന്നു കരുതി പരിഭ്രമിച്ചു നില്‍ക്കുന്ന നായിക.
അങ്ങനെ ഞാനും ഒരുപാട് നിന്നിട്ടുണ്ട്.
അന്നും അങ്ങനെ നിന്നിരുന്നു.
അവനെ കണ്ട ദിവസങ്ങള്‍,അന്നത്തെ വേഷം,സമയം,സ്ഥലം അവന്‍ സംസാരിച്ച വാക്കുകള്‍ ഒക്കെ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്ന നാളുകള്‍.
അപ്രതീക്ഷിതമായി കാണുമ്പോള്‍ ഉണ്ടായിരുന്ന സന്തോഷം,അതിശയം ഒക്കെ ഒരു രസമായിരുന്നു.
അവന്റെ നോട്ടത്തിനു മുന്നില്‍ ഒരിക്കല്‍ പോലും മുഖമുയര്‍ത്തിയിട്ടെയില്ല.
പ്രേമം അതിന്റെ പൈങ്കിളി പ്രായം ആഘോഷിച്ച നാളുകള്‍.................
ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
(ഈ മാസം പതിനേഴിന് അവന്റെ ജന്മദിനം.
പരിചയപ്പെട്ട നാള്‍ മുതല്‍ പിറന്നാള്‍ ആശംസിക്കാരുണ്ട്.
ഈ തവണയും വേണം.)
നീണ്ട പതിമൂന്നു വര്‍ഷത്തെ പരിചയം.
തല്ലു കൂടാതെ,പരാതിയില്ലാതെ ഇതുവരെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സൗഹൃദം.
അതെ ഇന്നത് സൌഹൃദമാണ്.
തെളിഞ്ഞ വെള്ളം പോലെയുള്ള സൗഹൃദം.
പ്രണയത്തിന്റെ നിറമൊക്കെ എന്നെ അതില്‍ നിന്നും ഇളകിപ്പോയി.
(ഇപ്പോള്‍ പ്രണയം മുഴുവനും നിന്നോടാണ്.)

പുഴയില്‍ ദശമി വിളക്കിന്റെ പ്രതിബിംബം കാണുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ നിറദീപങ്ങളും തെളിഞ്ഞു കത്തുമായിരുന്നു.
ഏകാദശിയ്ക്ക്
തിരക്ക് കാരണം അമ്പലത്തിന്റെ ഉള്ളില്‍ പോവാറില്ല.
പുറത്തു നിന്നു തൊഴും.
ഏകാദശി വ്രതം എടുത്താല്‍ സ്വര്‍ഗത്തില്‍ പോവുംന്നൊക്കെ കുഞ്ഞു കുട്ടി ആയിരുന്നപ്പോള്‍ ഓരോരുത്തരും പറഞ്ഞു തന്നിരുന്നു.
അന്ന് നരകം പേടി ആയിരുന്നു.(ഇന്നും അതെ.)
അതുകൊണ്ട് ഒരിക്കല്‍ എടുക്കുമായിരുന്നു.
ഗുരുവായൂര്‍ ഏകാദശി,തൃപ്രയാര്‍ ഏകാദശി,നെല്ലുവായ് ഏകാദശി.
പിന്നെ തിരുവാതിര,ശിവരാത്രി ഒരിക്കല്‍,ഷഷ്ടി വ്രതങ്ങള്‍.തിങ്ങള്‍,വ്യാഴം,ശനി ഒരിക്കലുകള്‍ അങ്ങനെ എത്ര എത്ര നോന്‍പുകള്‍................
കഴിഞ്ഞ അഞ്ചു കൊല്ലമായി ഏകാദശിക്ക് പോയിട്ട്.
ഈ ഏകാദശിയ്ക്ക് അമ്മൂന്റെം,അമ്മിണീടേം,ദീപ്തീടേം ഡാന്‍സ് ഉണ്ട്.


എല്ലാവര്‍ക്കും വൃശ്ചിക മാസത്തിന്റെ പരിശുദ്ധിയും നന്മയും ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പ്രാര്‍ഥിക്കുന്നു.













Wednesday, November 2, 2011

തുലാമഴയുടെ ഓര്‍മ്മയ്ക്കായി ഞാന്‍ കൂട്ടി വെച്ചത്.............

ഈ തുലാമഴയുടെ ഓര്‍മ്മയ്ക്കായി എനിക്ക് മുന്നില്‍ പെയ്ത ചില മഴ കാഴ്ചകള്‍............................
ഒരു പകല്‍ പെയ്ത തുലാമഴ.
നേര്‍ത്ത സൂര്യപ്രകാശം ഭംഗി കൂട്ടിയ ഒരു കുഞ്ഞു വല്യ മഴ.






 വെളുത്ത ചെമ്പരത്തികള്‍ നിറയെ വിരിഞ്ഞിരുന്നു.




.
ഒരു കുഞ്ഞു നാലുമണിപ്പൂവും.
നാലുമണിപ്പൂവ് എന്നെ,മനസ്സില്‍ നന്മയും സ്നേഹവും ഉള്ള ഒരു ചെറുവാടിക്കാരനെ ഓര്‍മ്മിപ്പിച്ചു!)

 നാലുമണിപ്പൂവ്കളേം,നന്ത്യാര്‍വട്ടപ്പൂവ്കളേം ഇഷ്ടപ്പെടുന്ന,ആ ഇഷ്ടത്തെ കുറിച്ചെഴുതിയ കൂട്ടുകാരന്‍.
(മാഷേ...........ആ പോസ്റ്റ്‌ അതിമനോഹരമായിരുന്നു കേട്ടോ!!!!!)ദാ ഈ നന്ത്യാര്‍വട്ടപ്പൂവും,ഈ കുഞ്ഞു നാലുമണിപ്പൂവും ആ പോസ്റ്റിനുള്ള സമര്‍പ്പണം ആണ്.


 പിന്നെ ഈ കമ്മല്‍പൂക്കള്‍ അത്ര ഭംഗിയുള്ള പോസ്റ്റ്‌ എഴുതിയ കൂട്ടുകാരനും.






 ഈ മഴയത്ത് കുന്നന്‍ വാഴയുടെ കുടപ്പനിലെ തേന്‍ കുടിയ്ക്കാന്‍ ഒരു വവ്വാല്‍ വന്നു.
(ആ ഫോട്ടോ അത്ര വ്യക്തമല്ല.അതുകൊണ്ട് ഇവിടെയില്ല.)
എനിക്ക് വവ്വാലിനെ പേടിയാ.
അന്ന് ചന്ദനക്കാവില്‍ പോയപ്പോ പേരാലിലും,പിന്നെ പേരറിയാ മരങ്ങളിലും ആയി കുറെ വവ്വാലുകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടു.
സത്യം പറയാലോ ഒരൊറ്റ തവണയെ നോക്കിയൊള്ളൂ.
പിന്നെ പേടിച്ചിട്ട് അവിടന്ന് ഓടിപ്പോയി.
 ഇത് ആ അമ്പലത്തിന്റെ മുന്നിലെ പാലമരം ആണ്.
അതിന്റെ നില്പ് കണ്ടപ്പോള്‍ ഇവിടെ കാണിച്ചുവെന്നെയുള്ളൂ.
ഇവിടെ കല്യാണിക്കാവിന്റെ മുറ്റത്ത് കുറെ പാല മരങ്ങള്‍ ഉണ്ട്.
പക്ഷെ ഞാന്‍ ഈ പാലപ്പൂവ് നല്ലോണം അടുത്ത് കണ്ടിട്ടില്ല.
ഇപ്പൊ നിറയെ പൂത്തിട്ടുണ്ട്.
പക്ഷെ മഴ കാരണം പോവാന്‍ പറ്റുന്നില്ല.
പറ്റിയാല്‍ നാളെ പോണം.
അപ്പൊ താഴെ വീണു കിടക്കുന്നത് എടുത്തു നോക്കണം.
ഹോ.........."ഞാന്‍ ഗന്ധര്‍വന്‍" സിനിമ ഓര്‍മ്മ വരുന്നു.
എന്നെ ഏറെ മോഹിപ്പിച്ച സിനിമ.
എനിക്ക് ചുറ്റും മിന്നാമിനുങ്ങുകളെ കൊണ്ട് നിറയ്ക്കാന്‍ എന്റെ ഗന്ധര്‍വനും അതിലെ പോലെ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കാറുണ്ട്.





 തുലാമഴ ആയാലും ഇടവപ്പാതി ആയാലും എന്റെ പഴയ മഴക്കാഴ്ചകളെ എങ്ങനെ മറക്കാനാവും!!!!!!!!!!!!!!
അവിടെ എന്റെ ഇല്ലത്തെ വല്യ മുറ്റത്തു പെയ്യുന്ന മഴ,അതിനെ കുറിച്ച് ഓര്‍മ്മ വരുന്നു.
എന്നെ ഏറെ മോഹിപ്പിക്കുന്നു.
ദേ ആ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ ഇന്നാളു വന്നു പോയ ഇടവപ്പാതിയുടെ ഈ ചിത്രങ്ങളെ ഇവിടെ കാണിക്കാന്‍ നിര്‍ബന്ധിച്ചു.
ഒരു പഴയ പോസ്റ്റില്‍ (http://a-dream-lover.blogspot.com/2011/06/blog-post_05.html)അവിടത്തെ വേനലിനെ കാണാം.
പിന്നെ വേനലിലെ ഒരു ചാറ്റല്‍ മഴയേയും.
ഇത് ഇടവപ്പാതി കൊടുത്തിട്ട് പോയതാണ്.