Saturday, December 21, 2019

ക്രിസ്മസ് ഫ്രണ്ട് ആയി ആരെയാ കിട്ട്യേ ന്ന് കുഞ്ഞൂട്ടനോട് അമ്മു ചോയ്ക്കണ കേട്ടപ്പഴാണ് ക്രിസ്മസ് ആവാറായല്ലോ എന്നോർത്തെ. ക്രിസ്മസ് എന്ന് കേട്ടാലേ ഗ്രീറ്റിംഗ് കാര്ഡോർമ്മകൾ ഓടിവരും. ഒന്നുരണ്ടു കൊല്ലം ഏകാദശിയോടനുബന്ധിച്ചുള്ള കടകളിൽ കാർഡ്‌സ് മാത്രമുള്ള കടകളും വന്നിരുന്നു. ഒരുകൊല്ലം ഏകാശി സാധനങ്ങൾ വാങ്ങാതെ അതിനു മുഴോനും ക്രിസ്മസ് ന്യൂയെർ കാർഡുകൾ വാങ്ങിക്കൂട്ടിയതിപ്പോ ഓർമ്മ വന്നു.

Archies,  hallmark എന്നൊക്കെയുള്ള കമ്പനികളുടെ കാർഡുകളൊക്കെ തപ്പി നടന്നിരുന്ന ദിവസങ്ങൾ... തൃശ്ശൂരിലെ archies gallery യിൽ പോയി ഓരോ കാർഡുകളിലേക്കും കൊതിയോടെ നോക്കി ഒടുക്കം രണ്ടെണ്ണം മാത്രം വാങ്ങിപ്പോന്ന ഒരു ദിവസം. Gift piece കളേക്കാളും കാർഡുകളായിരുന്നു സമ്മാനിക്കാൻ എന്നും ഇഷ്ടം.

ആശക്കായിരുന്നു ഏറ്റവും കൂടുതൽ അയച്ചിട്ടുള്ളത്.  മിക്കവാറും അവളുടെ കൂടെയാവും കടേൽ പോണത്. അവളുകാണാതെ വേണം മേടിക്കാൻ. അയക്കൽ കഷ്ടിയാണ് കയ്യിൽ കൊടുക്കലാണ് പതിവ്. എത്ര എഴുത്തുകളാണ് ഞാൻ അവൾക്കെഴുതിയിട്ടുള്ളത്. 200പേജ് ന്റെ നോട്ട് ബുക്ക്‌ മേടിച്ച് അതിലാണ് എഴുതിയിരുന്നത്. ഞാൻ അവൾക്ക് കൊടുക്കും അവളത് വായിച്ചു മറുപടി  അതിൽത്തന്നെ എഴുതി തരും. അങ്ങനെ ഒന്നോ രണ്ടോ നോട്ട് ബുക്ക്‌ ണ്ടായിരുന്നു. പിന്നേ എപ്പഴോ അതൊക്കെ കളഞ്ഞു. പക്ഷെ കാർഡുകൾ ഒക്കെ അതേപോലെ സൂക്ഷിച്ചു ഇപ്പഴും.

സത്യത്തിൽ ഇപ്പൊ ഓർക്കുമ്പോ ചിരിവരണൂ എന്താപ്പോ ത്രമാത്രം എഴുത്തെഴുതാൻ ണ്ടായിരുന്നെ എന്നോർത്തിട്ട്.
ദിവസവും കാണുന്ന രണ്ടുപേർ
ക്ലാസ്സിൽ അടുത്തടുത്തിരിക്കുന്ന രണ്ടുപേർ എപ്പോഴും ഒരുമിച്ചു നടക്കുന്ന രണ്ടുപേർ ഇത്രയൊക്കെ പറഞ്ഞുകഴിഞ്ഞിട്ടും പിന്നേയും 10ഉം 15ഉം പേജ് എഴുത്തെഴുതുന്ന രണ്ടുപേർ......
കൊറേ സങ്കടങ്ങൾ കൊറേ ഗോസിപ്പുകൾ രണ്ടുപേരുടെയും പ്രണയങ്ങൾ അങ്ങനെ എന്തൊക്കെയോ കുറേ ബടുക്കൂസ് തരങ്ങൾ.......  രസമായിരുന്നു ആ കാലങ്ങളൊക്കെ. അവളോടൊരിക്കലും തല്ലുകൂടിയ ഓർമ്മയേ ഇല്ല.

ഓട്ടോഗ്രാഫിന് പകരം ഡയറി ആയിരുന്നു അന്നെല്ലാവരും പരസ്പരം എഴുതാൻ കൊടുത്തിരുന്നത്. എന്റെ ആ ഡയറിയും ഞാൻ കളഞ്ഞു. ഇപ്പഴും കുട്ടികളൊക്കെ അതുപോലെ നിറയെ ഗ്രീറ്റിംഗ് കാർഡുകൾ വാങ്ങിക്കുന്നുണ്ടോ ആവോ !!!!!

ചില കാർഡുകളൊക്കെ മേടിച്ച് അതിനോടുള്ള ഇഷ്ടംകൊണ്ട് ആർക്കും അയക്കാതെ ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. പണ്ടേ എനിക്കെന്നോട് അത്രത്ര ഇഷ്ടായിരുന്നു. നഷ്ടപ്രണയത്തിന്റെ നെടുവീർപ്പുകളേന്തിയ(അതിനേക്കാൾ നല്ലത് തേച്ച കാമുകൻ തന്ന എന്ന് പറയുന്നതാവും ലെ ) ഒരുപിടി കാർഡുകൾ  ഇപ്പഴും കയ്യിലുണ്ട്. അതിലെ വരികളൊക്കെ ഇപ്പൊ വലിയ തമാശകളാണ്.

കാലമെത്ര കഴിഞ്ഞാലും കാർഡുകളും കാർഡോർമ്മകളും ഇപ്പഴും കൊതിപ്പിക്കുന്നത് തന്നെയാണ്. ഇന്നിപ്പോ കുറച്ചു മുൻപേ ഹരീഷിനോട് ചോദിച്ചേ  ഉള്ളൂ ഈ ക്രിസ്മസ് പുലരിയിൽ വാതിൽ തുറക്കുമ്പോൾ ഉമ്മറത്ത് ഒരു വല്ല്യ സമ്മാനപ്പൊതി കൊണ്ടന്നു വച്ചിട്ട് പോവുന്ന സാന്റാ ക്ലോസ് ആയിക്കൂടെടോ മാഷേ ന്ന്.... നിറയെ ഗ്രീറ്റിംഗ്‌കാർഡുകളും മിട്ടായികളും സമ്മാനങ്ങളും ഒക്കെയുള്ള ഒരു വല്ല്യ കൊട്ട.  ഹായ്..... ഓർക്കുമ്പോ തന്നെ ന്ത്‌ രസാണ് !!!!!

സമ്മാനങ്ങൾ കിട്ടുന്നത് ഒരു സുഖാണ്. നമ്മളിങ്ങനെ അലസമായിരിക്കുന്ന ഒരു ഉച്ചയ്ക്ക് പോസ്റ്റുമാൻ ഒരെഴുത്ത് ണ്ട് ട്ടോ ന്ന് പറയണത് കേക്കണത് എത്ര സന്തോഷാണ്. ആരാന്നറിയാൻ ഉള്ളിങ്ങനെ തിടുക്കം കൂട്ടും. തിരിച്ചും മറച്ചും അക്ഷരങ്ങളിലേക്കും നോക്കിയിട്ടും മനസ്സിലായില്ലെങ്കിൽ ഹൃദയമിടിപ്പ് കൂടണ പോലെ തോന്നും തുറന്നു നോക്കുന്നതുവരെ. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാവുമ്പോ ശരിക്കും ലോകം പിടിച്ചടക്കിയ സന്തോഷം തോന്നും. കാർഡാണെങ്കിൽ അതിലെ ചിത്രങ്ങളും വരികളും അതയച്ച ആളുടെ വരികളും അക്ഷരങ്ങളും അങ്ങനെ അതിന്റെ ഓരോ മുക്കും മൂലയും എത്രയെത്രയാണ് നോക്കാറുള്ളത്.

ഇപ്പൊ ഇങ്ങനൊക്കെ എഴുതുമ്പോ ഒരു കാർഡ് ഷോപ്പിൽ പോയി നിറയെ കാർഡുകൾ മേടിച്ചു പ്രിയമുള്ള ഓരോരുത്തർക്കും അയക്കാൻ തോന്നാണ്.

ജീവിതത്തിൽ സമ്മാനങ്ങൾ അധികമൊന്നും കിട്ടിയിട്ടില്ല. നിന്റെ കയ്യീന്നൊന്നു പോലും 😏☹️😐.... എന്നാലും,  ഞാൻ ഒരുപാട് ചോദിച്ചാൽ മാത്രം നീ തരാറുള്ള, എനിക്ക് വേണ്ടി നീയെഴുതുന്ന വരികൾ......... അത് തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും ഭംഗിയുള്ള സമ്മാനങ്ങൾ.  എന്റെയുള്ളിൽ എന്റെ വാക്കുകളിൽ ഇത്രയേറെ പ്രണയം നിറയ്ക്കുന്നത്  നിന്റെയാ വാക്കുകളാണ്.
ഇത്രയൊക്കെ സങ്കടങ്ങളിലും എന്നെ ഞാൻ പിടിച്ചു നിർത്തുന്നത് ഞാൻ നിനക്കത്രമേൽ പ്രിയപ്പെട്ടവളാണെന്നത് മനസ്സിലാക്കുമ്പോൾ മാത്രമാണ്.

പ്രിയപ്പെട്ടവനേ നിന്നോട് പറയട്ടെ

വെയിലിൽ നീയെന്റെ തണലും
മഴയിൽ നീയെന്റെ കുടയും
ഇരുളിൽ നീയെന്റെ വെളിച്ചവും
കണ്ണീരിൽ നീയെന്റെ ചിരിയും
വാക്കുകളിൽ നീയെന്റെ അക്ഷരങ്ങളും
ഏകാന്തതയിൽ നീയെന്റെ മൗനവും
അങ്ങനെ അങ്ങനെയൊക്കെയാണ് നീയെനിക്ക്......
എനിക്കെന്നും നിന്റെയുള്ളിലെ ഒരിക്കലും മായാത്തൊരു ഗസൽ ആയാൽ മതി.

സ്നേഹം മാത്രം നിറയുന്നതാവട്ടെ നിന്റെ ദിവസങ്ങൾ......
ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവർഷ ആശംസകൾ.

ഈ വഴിയിൽ വരുന്നവർക്കെല്ലാം സ്നേഹം നിറഞ്ഞ ആശംസകൾ നവവർഷത്തിന്റെ...... ക്രിസ്മസിന്റെ....


Monday, December 16, 2019

അങ്ങനേയിരിക്കെ ഇന്നു ഞാനെന്റെ ഇല്ലത്തേക്കൊന്നു പോയി. ന്റെ വേളി കഴിഞ്ഞിട്ട് 13 കൊല്ലോക്കെ ആയല്ലോന്ന് വണ്ടീലിരുന്നു ഞാനോർത്തു. അവിടൊക്കെ എന്ത് വേഗാണ് മാറ്റങ്ങൾ വന്നോണ്ടിരിക്കണത്.

പണ്ടൊക്കെ അങ്ങോട്ടേക്ക് പോവുമ്പോഴൊക്കെ ഓരോ കുഞ്ഞി കാര്യങ്ങൾ കണ്ടെത്തി ഞാനെന്റെ പഴയ കാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു. പഴയ കണ്ണീരോർമ്മകളെ എടുത്തു നോക്കി കരഞ്ഞും ചിരികളെ നോക്കി ചിരിച്ചും ഇഷ്ടങ്ങളെ നോക്കി പ്രണയിച്ചും ആ പഴയ എന്നെ ഞാൻ പോവുന്ന വഴി മുഴുവൻ ഓമനിച്ചോണ്ടുമ്മ വച്ചിരിക്കുമായിരുന്നു. ഓരോ മാഞ്ചോടും, പറമ്പിന്റെ മുക്കും മൂലയും അങ്ങനെ ഓരോ മണൽത്തരിയിൽ പോലും ഞാനങ്ങനെ എന്നെ തിരഞ്ഞു കണ്ടുപിടിച്ചോണ്ടിരിക്കുമായിരുന്നു.
എത്രയെത്ര ഓർമ്മകളായിരുന്നു അന്നെനിക്ക് അക്കമിട്ട് നിരത്താനുണ്ടായിരുന്നത്. 

പക്ഷെ ഇപ്പൊ കുറച്ചുകാലമായി വീട്ടിലേക്കുള്ള വഴി എനിക്ക് തീർത്തും അപരിചിതമാണെന്നേ തോന്നാറുള്ളൂ. പഴയ കാലവും ഓർമ്മകളും പഴയ എന്നെത്തന്നെയും എനിക്കത്രമേൽ അന്യമായെന്നു തോന്നാൻ തുടങ്ങി. അവിടെ ചെന്ന് മുറ്റത്തേക്കിറങ്ങി മണലിൽ ചവിട്ടിയപ്പോൾ മനസിലൊരു തണുപ്പ് നിറഞ്ഞിരുന്നു. പാച്ചൂനും വല്ല്യ സന്തോഷായി കളിക്കാൻ നല്ല സുഖമുള്ള മണ്ണായതിൽ. 

ഇക്കൊല്ലം മൂവാണ്ടൻ മാത്രേ പൂത്തിട്ടുള്ളൂ. കഴിഞ്ഞ കൊല്ലം എല്ലാ മാവുകളും പ്രാന്ത് പിടിച്ച പോലെ ആയിരുന്നു കായ്ച്ചത്. നാട്ടിലെ ചില ആളുകളെ കാണുമ്പോഴാണ് എനിക്കും പ്രായായി ന്ന ഓർമ്മ  വരണത്.  ഞാൻ കുട്ടി ആയിരുന്നപ്പോൾ കണ്ട അവരുടെ ചെറുപ്പ കാലങ്ങളും ഞാനിപ്പോൾ കാണുന്ന അവരുടെ നരച്ച തലയുമൊക്കെ എന്നെ ഓർമ്മിപ്പിച്ചത് എന്റെ പ്രായത്തെ മാത്രമായിരുന്നു.

ഇന്നലെ വൈകുന്നേരം മഴ ചാറിയിരുന്നു. അതിന്റൊരു ഈറൻ മണം എനിക്ക് എന്നെ പൊതിഞ്ഞ പോലെ തോന്നി. കളപ്പുരേടെ മുറ്റത്തിന്റെ പഴയ ഭംഗിയൊക്കെ തീർത്തും ഇല്ലാതായെന്നു തോന്നി. കാവും മഞ്ചാടി മരോം ഒക്കെ പണ്ടെന്നോ കണ്ട ഒരു സ്വപ്നത്തിലായിരുന്നെന്ന് അവിടം നേരിൽ കണ്ടപ്പോ തോന്നി. കുളത്തിന്റെ ഭാഗത്തേക്കൊന്നും ഞാൻ പോയില്ലാരുന്നു. പണ്ടൊക്കെ അങ്ങട് പോവുമ്പോ വീട്ടിലുള്ളവരോട് മിണ്ടാൻ കഴിഞ്ഞില്ലെങ്കിലും പറമ്പ് മുഴോനും ഒരു പ്രദക്ഷിണം വെക്കുമായിരുന്നു.പക്ഷെ ഇപ്പൊ അവിടെ എത്തിയാൽ മുറിയിലിരുന്ന് വർത്തമാനം പറയുക എന്നത് മാത്രമായി ശീലം. 

ഊണ് കഴിക്കാനിരുന്നപ്പോൾ നാട്ടിലുള്ള കാലിനു വയ്യാത്ത ഒരു ചേച്ചി രാധവല്യമ്മേ കാണാൻ വന്നിരുന്നു. അന്നേരം അവർക്കും ഒരു ഇലയിട്ട് ഊണ് കൊടുത്തു. ഇവിടെ ആര് വന്നാലും വെറും കയ്യോടെ ഞാനിപ്പോ പറഞ്ഞയക്കാറില്ല ഉമേ ന്ന് വല്യമ്മ പറഞ്ഞപ്പോ എനിക്കെന്തോ മനസ്സ് നിറഞ്ഞു കണ്ണീരു വന്നു സന്തോഷം കൊണ്ട്.  ഒരു നേരത്തെ ആഹാരായിട്ടോ പറ്റണ പോലെ കാശായിട്ടോ ഒക്കെ ഞാൻ കൊടുക്കലുണ്ട് ന്നും പറഞ്ഞു രാധ വല്യമ്മ. ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ളവർക്കേ മറ്റുള്ളോരുടെ ബുദ്ധിമുട്ട് മനസ്സിലാവൂ എന്നും ഞാനന്നേരം ഓർത്തു. എല്ലാരും സന്തോഷായും സമാധാനത്തോടെയും നന്നായിരിക്കുന്ന ഒരു ലോകം ഞാനപ്പഴും ആഗ്രഹിച്ചു പ്രാർത്ഥിച്ചു.

അവടെ വല്യമ്മേം വല്യച്ഛനും മാത്രേ ഉള്ളൂ. അവർക്കിടയിലുള്ള സ്നേഹം പഴയതിനേക്കാൾ കൂടുകയും ഭംഗിയുള്ളതാവുകയും ചെയ്തതായി എനിക്കനുഭവപ്പെട്ടു. പ്രണയം ഏത് പ്രായത്തിലും എത്ര മനോഹരമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. സ്നേഹം പ്രണയം എന്ന വാക്കുകളൊക്കെ പറയുമ്പോഴും കേൾക്കുമ്പോഴും കാണുമ്പോഴും നമ്മിലും നിറയുന്നതായി എനിക്കെപ്പഴും തോന്നാറുണ്ട്. സ്റ്റാർ ഭാരത് ചാനലിലെ രാധാകൃഷ്ണ് സീരിയൽ കാണാൻ ഞാൻ തിക്കും തിരക്കും കൂട്ടാറുള്ളതിന്റെ കാരണവും അതാണ്. ഈയിടെ ഷെയിൻ നിഗമനം അഭിമുഖത്തിൽ പറഞ്ഞ onelove എന്ന ആശയവും അങ്ങനെയൊന്നാണെന്നാണ് എനിക്ക് തോന്നിയത്.

ഒരു കൊല്ലം കൂടി അവസാനിക്കാറായി. പാച്ചൂനെ പ്രസവിച്ചതിനു ശേഷമുള്ള എന്റെ ദിവസങ്ങൾ സൂപ്പർ ഫാസ്റ്റ് നേക്കാളും വേഗത്തിലാണ് പോണത്. എന്റച്ചു എന്നെ വിട്ടിട്ട് ഒരു കൊല്ലാവാറായി. കല്യാണിക്കാവ്  പൂരം ഇപ്പാവും.

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടിരുന്നു നിറയെ ലാങ്കി ലാങ്കി പൂക്കൾ ഒട്ടിച്ചു ചേർത്തൊരു തൊപ്പി വച്ചോണ്ട് ഇളം സ്വര്ണനിറമുള്ള തലമുടിയുള്ള ഒരു പെൺകുട്ടി എന്റെ കൈപിടിച്ചു എന്നെ ഒരു വഴിയിലൂടെ കൊണ്ടോവുന്നത്. കൊന്നപ്പൂകൊണ്ട് ചുറ്റിക്കെട്ടിയ ഊഞ്ഞാലിൽ അവളെന്നെ കൊണ്ടിരുത്തി.
അവളുടെ കണ്ണുകളിൽ ഈ ലോകത്തെ മുഴുവൻ സ്നേഹവും നിറഞ്ഞിരുന്നു അവളുടെ വിരലുകളിലൂടെ അതെന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്ക് തോന്നി. കണ്ണടച്ചിരുന്നപ്പോൾ എന്റെ നെറ്റിയിൽ  മഴതുള്ളി വീഴണപോലെ ഒരുമ്മ തന്നുകൊണ്ട് പോവാണെന്ന് കാതിൽ പറഞ്ഞു അവളെങ്ങോ മാഞ്ഞുപോയി.
കണ്ണുതുറന്നു നോക്കിയപ്പോൾ എനിക്കു ചുറ്റും ഇതുവരെ കാണാത്ത നിറത്തിലുള്ള ഒരുപാട് പൂമ്പാറ്റകൾ.....മനുഷ്യരുടെ ദുഷ്ടത്തരം കൊണ്ട് ദൈവം പൂമ്പാറ്റകളാക്കി മാറ്റിയ മാലാഖപെൺകുഞ്ഞുങ്ങളാണ് അവയോരോന്നും എനിക്കിപ്പോ അത് വീണ്ടും ഓർക്കുമ്പോൾ തോന്നാണ്.








Tuesday, December 10, 2019

എപ്പഴോ കാണാൻ ബാക്കിവച്ചൊരു സ്വപ്നമുണ്ടായിരുന്നു എനിക്ക്.
ഇന്നലത്തെ നിലാവിലാണ് അത് തെളിഞ്ഞത്.
പവിഴമല്ലിയും പാരിജാതവും മണക്കുന്ന മഞ്ഞുതുള്ളികളാൽ ഈറനണിഞ്ഞ രാത്രിയെ നോക്കി ഉമ്മറത്തിരിക്കുമ്പോൾ ആണ് ഉള്ളിലുള്ള സങ്കടക്കടലിന്റെ അടിത്തട്ടിൽ നിന്ന് എന്റെ പ്രണയം മെല്ലെ മെല്ലെ നിലാവ് കാണാൻ വേണ്ടി പൊങ്ങിവന്നത്.
നിലാവിൽ നിന്റെ മുഖം വരക്കാൻ  തുടങ്ങി എന്റെ പ്രണയം.
നിന്നെയൊന്നു കണ്ടിട്ട് എത്രയോ നാളുകളായെന്നു തോന്നി എനിക്കപ്പോ.
അടുത്തിരുന്നു വർത്തമാനം പറയാനും നിന്റെ കളിയാക്കലുകൾ കേൾക്കാനും ഒക്കെ എനിക്ക് ഒരുപാടാഗ്രഹമായി.
അവസാനം വായിച്ച കഥ നീ പറഞ്ഞുതരുന്നതും ഞാനതും കേട്ട് നിന്റെ തോളിൽ തല ചായ്ച്ചിരിക്കുന്നതും എന്റെയൊരു പഴയ സ്വപ്നമായിരുന്നു.
നിന്നിൽ എന്റെ ഒരുപാട് സ്വപ്‌നങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നുണ്ട്.