Tuesday, November 10, 2015

ചുമ്മാ.....ഒരു തട്ടിക്കൂട്ട് അത്രേള്ളു!!!!!

ത്ലാവർഷൊക്കെ കഴിഞ്ഞൂന്ന് തോന്നണു.രാവിലെ ഇപ്പൊ കൊറേ നേരത്തേക്ക് മഞ്ഞാണ്.മഞ്ഞു കാലം വന്നൂട്ടോന്നും പറഞ്ഞോണ്ട് അമ്പലമിറ്റത്തെ പാലമരങ്ങൾ ഒക്കേം പൂത്തു തുടങ്ങി.ഇന്നലെ നേരം വൈക്യോണ്ടും ഇന്ന് കോഴിക്കോട് പോകേണ്ടിയിരുന്നത്‌ കൊണ്ടും അമ്പലത്തിൽക്ക് രണ്ടു ദിവസായി പോവാൻ പറ്റീല്യ.പൂക്കൾ മുഴോനും വിരിഞ്ഞു കാണും.എനിക്കെന്തോരം ഇഷ്ടാന്നോ ഈ മണം.പാത്രം കഴുകാൻ വേണ്ടി വടുക്കോർത്ത് നിന്നപ്പോ മൂക്കിൽക്ക് വലിച്ചു കേറ്റി.അവടന്ന് പോരാനേ തോന്നീല്ല്യ.മഞ്ഞു കാലത്തിനെ കാത്തിരിക്കാൻ ന്നെ പ്രേരിപ്പിക്കണ പ്രധാന ഘടകം.നാളെ രാവിലെ അമ്പലത്തിൽക്ക് പോയി വരുമ്പോ ഒരു പിടി വാരിക്കൊണ്ട് വരണം. 

ഇന്ന് കോഴിക്കോട് പോണ വഴി ഇരുവശോം ഒരുപാട് പാലമരങ്ങൾ ഈ വിധത്തിൽ മനോഹരമായി നിന്നിരുന്നു.കാറിലിരുന്ന് എപ്പഴോ ഉറങ്ങിപ്പോയ ഞാൻ എണീറ്റപ്പോ കണ്ട കാഴ്ച്ച അതായിരുന്നു.ഗ്ലാസ്‌ താഴ്ത്താൻ അച്ചു സമ്മതിക്കാത്തോണ്ട് മണം മൂക്കിലോട്ട് കിട്ടീല്ലെങ്കിലും മനസ്സിൽ നിറഞ്ഞു. പാലമരങ്ങൾക്കിടയിൽ അവിടവിടെയായി പൂത്ത മുരിക്കു മരങ്ങളും പേരറിയാത്ത ഏതൊക്കെയോ മരങ്ങളെ കെട്ടിപ്പിടിച്ചോണ്ട്  നിക്കണ പൂത്ത പുല്ലാനി വള്ളികളും ഉണ്ടായിരുന്നു.പൂത്തൊ,പൂക്കളാൽ ചുറ്റപ്പെട്ടോ നിക്കണ മരങ്ങളെ കാണുമ്പോ തോന്നാറുണ്ട് യൌവനത്തിലെ സൌന്ദര്യം കൊണ്ട് ജ്വലിച്ചു നിക്കണ പെണ്‍കുട്ട്യോൾ ആണെന്ന്.എത്ര സന്തോഷത്തോടെയാന്നോ അവരുടെ നിൽപ്പ്.


പുല്ലാനി പൂക്കളെ കണ്ടപ്പോ ഞാനും ആ കാവ്യാ മാധവൻ ആയി."കാലി  മേയുന്ന പുല്ലാനി കാട്ടിൽ മുക്കാൽ ഇറക്കമുള്ള പാവാടേം നീണ്ട ബ്ളൌസും ഇട്ട കണ്ണിമാങ്ങ കടിച്ചോണ്ടു നടക്കണ ഒരു എട്ടാം ക്ലാസ്സ്‌കാരി.ആ പാട്ടും അത്രയധികം ഇഷ്ടമാണ്.പണ്ടൊക്കെ ഞാനത് നന്നായി പാടിയിരുന്നു എന്ന് അന്നു പലരും പറഞ്ഞിരുന്നു.അന്നൊക്കെ ഇറങ്ങുന്ന ഇറങ്ങുന്ന പാട്ടുകൾ കാണാണ്ട് പഠിക്കാൻ എന്തൊരു ഉത്സാഹായിരുന്നു.പവർ കട്ട് സമയത്ത് തന്നെയിരുന്നു പാടും. ചിലപ്പോ അന്താക്ഷരി കളിക്കും.ഞാൻ എപ്പഴും ജയിക്കുമായിരുന്നു.പാട്ടുകളുടെ എന്സൈക്ലോപീടിയ ആയിരുന്നു അന്നൊക്കെ ഞാൻ.അന്ന് പാട്ടെഴുതിയെടുത്തു കൂട്ടിയ ആ നോട്ടുബുക്കുകൾ ഒക്കെ ഇപ്പൊ വീണ്ടും കയ്യീ കിട്ടീരുന്നെങ്കിൽന്ന് ആലോചിച്ച് പിന്നീടെത്ര തവണ സങ്കടപ്പെട്ടിരിക്കുന്നു!!!!!!

ഇന്ന് കൊറേ നാളുകൾക്കു ശേഷം ഇവടൊരു മൈന വന്നു.എനിക്കത് വല്യേ സന്തോഷായി.പിന്നെ മിക്ക ദിവസോം സന്ധ്യ കഴിഞ്ഞാഒരു പ്രാപിടിയനെ കാണാറുണ്ട്.അതിന്റെ വല്യേ ചിറകുകൾ കാണുമ്പോ പേട്യാവും.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവടെ രണ്ടു കാക്കകൾ എന്നും വരും. ഇവടെവിടെയോ അവരൊരു കൂട് ണ്ടാക്കീണ്ടാവും.എന്നും രാവിലേം വൈന്നേരോം കൃത്യ സമയത്ത് വരും.മിക്ചർ ആണ് അവർക്കിഷ്ടം.എന്നും അത് കൊടുക്കും.ഈയിടെ അവർക്ക് കൊടുക്കാൻ വേണ്ടി മാത്രം അത് മേടിക്കും കടേന്ന്.അത് കഴിച്ചു പറന്നു പോവും.ഇവിടത്തെ മുത്തശ്ശനും,മുത്തശ്ശീം ആണെന്ന് പറയും എല്ലാരും.ഞാൻ ഓർത്തു.അങ്ങനെ വിചാരിച്ചിട്ടെങ്കിലും അതുങ്ങൾടെ വയറു നിറയ്ക്കണ പുണ്യം ഇവിടുള്ളോരെല്ലാം ചെയ്യുന്നുണ്ടല്ലോ,അത് കണ്ട് അച്ചൂനും കുഞ്ഞൂട്ടനും നാളെ അങ്ങനെ ചെയ്യുംലോ ന്ന്.അതൊരു സന്തോഷാണ്.

"കാടിനെ ചെന്ന് തൊടുമ്പോൾ" വായിച്ചേ പിന്നെ എന്റെ മനസ്സിൽ മരങ്ങളോടും മൃഗങ്ങളോടും പക്ഷികളോടും ഒക്കെ സ്നേഹം കൂടി.മനുഷ്യരേക്കാൾ നിഷ്കളങ്കരാണവർ, നല്ലവരും.ഒരിക്കൽ അച്ചൂനു മേടിച്ചു കൊടുക്കണം ആ പുസ്തകം.അതിൽ പറഞ്ഞ ഒരു കാര്യം പണ്ട് മുതലേ ഞാൻ ഓർക്കാറുണ്ട്. ഏതൊരു അമ്പലത്തിനേക്കാൾ,പള്ളിയേക്കാൾ വിശുദ്ധമാണ്‌ ഒരു കാടകം.സത്യമാണത്.കാടിനെ ഞാനും സ്വപ്നം കാണാറുണ്ട്.ഒരു കാടകം കാണാൻ എനിക്ക് മോഹവും ഉണ്ട്.പക്ഷെ അവിടേക്ക് കടന്നു ചെല്ലാൻ മാത്രം മനസ് അത്രമേൽ പവിത്രമായിരിക്കണം.എന്റെയുള്ളിലും എവിടെയൊക്കെയോ അല്പം കളങ്കമുണ്ട്.അതുകൊണ്ടെനിക്ക് പേടിയാണ്.
എന്നാലും ഞാൻ സ്വപ്നങ്ങളിൽ പോകും 
കാട്ടിലെ മഴ നനയാൻ,
മരങ്ങളിൽ നിറയുന്ന മിന്നാമിനുങ്ങുകളേം,
ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളേം,
വെള്ളത്തിലെ അവരുടെ പ്രതിബിംബങ്ങൾക്കൊപ്പം കാണാൻ.....
മൃഗങ്ങളോടും,പക്ഷികളോടുമുള്ള മരങ്ങളുടെ സൗഹൃദം കാണാൻ.........
പച്ചയുടെ ഭംഗീം,മണോം ആസ്വദിക്കാൻ.......
കാറ്റ് കാടിന് വേണ്ടി മാത്രം ഉണ്ടാക്കുന്ന പാട്ട് കേക്കാൻ.........
അങ്ങനെയങ്ങനെ കാടിനെ അറിയാൻ.......

കുറച്ചു ദിവസം മുൻപ് ഇവടെ ആദ്യായി നിശാഗന്ധി വിരിഞ്ഞു.ഞാൻ ആദ്യായിട്ടാ കാണുന്നെ.കൊറേ ഫോട്ടോ എടുത്തു.ഒന്നൊഴികെ പിന്നൊന്നും നന്നായില്ല്യ.ഇപ്പൊ പഴേപോലെ....ഭംഗിയുള്ള,എനിക്ക് പ്രിയപ്പെട്ട ഫോട്ടോകൾ എടുക്കാൻ സാധിക്കുന്നേയില്ല്യ.നല്ല കാഴ്ചകളെ കാണാനുള്ള കഴിവും അത് ഫ്രെയിമിലാക്കാനുള്ള ശ്രമവും മനസും ഒക്കെ നഷ്ടപ്പെട്ട പോലെ..............അത് പോലെയാണ് പോസ്റ്റുകളുടെ കാര്യവും.ഇപ്പോഴിപ്പോൾ ബ്ളോഗ് തുറന്നു വെച്ച് സങ്കടപ്പെട്ട് ഇരിക്കും.ഏറ്റവും ശൂന്യമായ മനസോടെ പഴേ പോസ്റ്റുകൾ നോക്കി നെടുവീർപ്പിടും.ചിലതൊക്കെ വായിക്കുമ്പൊ എനിക്കന്നെ അതിശയാവും ഞാൻ തന്നെയാണോ ഇതൊക്കെ പടച്ചു വിട്ടേ.....ന്നോർത്ത്.അത്രേം കേമായോണ്ടൊന്നും അല്ല.അന്നേരത്തെ മാനസികാവസ്ഥ കൃത്യമായി ഞാൻ എഴുതീലോന്നോർത്ത്.മരിക്കണേനു മുന്നേ ഏറ്റവും ഭംഗിയുള്ളൊരു ഫോട്ടോയെടുക്കണം.ഏറ്റവും ഭംഗിയുള്ളൊരു പോസ്റ്റ്‌ എഴുതണം.ഒരിക്കലൊരു നാളിൽ സാധ്യമാവുമായിരിക്കും അതും.

വരണ മൂന്നാം ഞായറാഴ്ച്ച ഗുരുവായൂർ ഏകാദശിയാണ്‌. പിന്നത്തെ തൃപ്രയാർ,അത് കഴിഞ്ഞ് വലിയ താമസല്ല്യാതെ തിരുവാതിര വരും.പിന്നെ കല്യാണിക്കാവ് താലപ്പൊലി. ദിവസങ്ങൾ എന്ത് വേഗാണ് പോണത്.ന്റെ തലമുടി ഇപ്പൊ കൊറേ നരച്ചു.ന്നാലും നിന്നെയോർക്കുമ്പോ............... എനിക്ക് പ്രായം പതിനേഴാ!!!!!!

പറഞ്ഞു വന്നപ്പോ ഞാൻ ദേ വീണ്ടും പതിവ് വാക്കുകളിലേക്ക് വന്നെത്തി.ഉമക്കെന്നും പറയാൻ പതിവ് കാര്യങ്ങളെ ഉള്ളൂ എന്ന് പലരും എന്നെ കളിയാക്കിയിട്ടുണ്ട്.എന്നും മഴേം നിലാവും, അവനും പൂക്കളും കിളികളും ഇതൊക്കെയല്ലാതെ നിനക്ക് മറ്റു വല്ലതും എഴുതിക്കൂടെ?ഇല്ലെങ്കിൽ എഴുതാതിരുന്നു കൂടെ എന്ന് ഞാനും മറ്റുള്ളവരും എന്നോട് പല തവണ ചോദിച്ചിട്ടുണ്ട്.

എന്റെ ദിവസങ്ങളിൽ ഒന്നും പുതുതായി സംഭവിക്കുന്നില്ല. എനിക്ക് ചുറ്റിനും അങ്ങനെ തന്നെ.ഈ പതിവ് കാഴ്ച്ചകൾ തന്നെയാണ് ഇപ്പോഴെന്റെ സന്തോഷം.എന്റെ സന്തോഷങ്ങളെ കുറിച്ചല്ലാതെ പിന്നെ ഞാൻ എന്തെഴുതാൻ????? 
എനിക്കിഷ്ടമുള്ളതിലെല്ലാം നീയുണ്ട്.നിന്റെ ഓർമ്മകൾ ഉണ്ട്.
നിന്റെ സ്നേഹമുണ്ട്.പിന്നെ ഞാൻ എങ്ങനെ എന്റെ ചിന്തകളിൽ നിന്നും,വാക്കുകളിൽ നിന്നും,സ്വപ്നങ്ങളിൽ നിന്നുമെല്ലാം നിന്നെ ഒഴിവാക്കും.എന്നെത്തന്നെ പൂർണ്ണമാക്കുന്ന നിന്നെ കുറിച്ച്,നിന്നോടുള്ള നിനക്കെന്നോടുള്ള സ്നേഹത്തെ കുറിച്ച് പറയാനാകാതെ എനിക്കൊരു വരിയും മുഴുവനാക്കാനാവില്ല.എന്നിട്ടും പറഞ്ഞതിലും എത്രയോ കൂടുതൽ പറയാതെ എന്റെ അക്ഷരങ്ങളിൽ നിറഞ്ഞു നിൽക്കുന്നുവെന്നോ!!!!!!

ഇന്നത്തെ ഫേസ് ബുക്ക്‌ പോസ്റ്റിൽ അബ്ബാസ്ക്ക പറഞ്ഞത് എന്റെ കാര്യത്തിലും ശരിയാണ്."എന്നെ വായിച്ചു കൊണ്ടിരിക്കുന്നവർക്ക് എന്നെ മടുത്തു കാണും.അത് അവരുടെ കുറ്റമല്ല. എഴുത്തിൽ പുതുമ കൊണ്ട് വരാൻ കഴിയാത്തത് എന്റെ മാത്രം കുറ്റമാണ്.ഞാൻ എവിടുന്നു പുതുമ കൊണ്ട് വരും. ഇതെന്റെ പ്രൊഫഷൻ അല്ലല്ലോ".എനിക്കറിയുന്നത് ചുറ്റുമുള്ള എനിക്കിഷ്ടമുള്ള കാഴ്ച്ചകളെ  കുറിച്ച് പറയാൻ, നിന്നോടുള്ള എന്റെ സ്നേഹത്തെ എത്രയെന്ന് വാക്കുകളിൽ നിറയ്ക്കാൻ മാത്രമാണ്.എന്റെ ലോകം അത്രമാത്രം ചെറുതാണ്.എന്റെ അറിവ് അത്രമാത്രം ശുഷ്കവും.എങ്കിലും എന്റെ ഹൃദയത്തിൽ നന്മയുണ്ട്,സ്നേഹമുണ്ട്.

Friday, September 11, 2015

ഇന്നെന്നെ കരയിപ്പിച്ചു ഈ ചിത്രങ്ങൾ

വഴിയുടെ തുടക്കം ദാ ഇവിടെ നിന്നാണ്.ഇരു വശവും വീട്‌കളില്ലായിരുന്നു.വലതുവശത്തൊരു വീട് കാണുന്നില്ലേ?അതിനിരുവശവും കാവുകളായിരുന്നു.അതിലൊരു കാവിൽ നിറയെ മഞ്ചാടി പെയ്യിക്കുന്നൊരു മരമുണ്ടായിരുന്നു.അതീന്നാണ് ന്റെ മഞ്ചാടിക്കൂട്ടം മുക്കാലും.അതിനും കുറച്ചു മുന്നിലേക്ക് വഴിയുടെ അടുത്തായി കരിമ്പച്ച മാങ്ങോണ്ട് ചമ്മന്തി അരച്ചാൽ അന്ന് വെച്ച ചോറ് മുഴോനും ഞാൻ കഴിക്കുംന്ന് എന്നും ന്നെക്കൊണ്ട് പറയിക്കാൻ മാത്രം എപ്പോഴും ആർത്തി നിറയ്ക്കുന്ന,നല്ലോം പഴുക്കുമ്പോ തൊലിക്ക് ചോപ്പ് നിറോം ഉള്ളിൽ നിറയെ പുഴൂം വരണ മാങ്ങ ണ്ടാവണ മാവ് നിന്നിരുന്നു.അത് കഴിഞ്ഞുള്ള വശങ്ങളിൽ നിറയെ ബുഷ്‌ ചെടി നിന്നിരുന്നു.കൃത്യമായി വെട്ടാതെ അവ കാട് പിടിച്ചു നിക്കുന്നത് ഇവടെ മാത്രമാണെന്ന് ഞാൻ വിചാരിച്ചിരുന്നു.ഒളിച്ചു കളിക്കുമ്പോൾ അതിനു പിന്നിൽ പോയിരിക്കുമായിരുന്നു.ഏതോ കാലത്ത് അത് നിറയെ നല്ല കുങ്കുമ നിറമുള്ള കടുകോളം വലുപ്പമുള്ള പൂക്കൾ കൊണ്ട് നിറയുമായിരുന്നു.ചില രാത്രികളിൽ വഴിക്ക് അതിന്റെ മണമായിരുന്നു.ബുഷ്‌ കഴിഞ്ഞാൽ പിന്നെ നിന്നിരുന്നത് മൈലാഞ്ചി മരങ്ങൾ.............മഴ ബാക്കി വെച്ചത് നനയാൻ വേണ്ടി ഞാനോടി ചെന്നിരുന്നത് ഈ മൈലാഞ്ചി മരത്തിനു ചോട്ടിലായിരുന്നു.അതിലെ കുഞ്ഞു കായ്മണികളിൽ വീഴുമോന്നു പേടിച്ചു പറ്റിപ്പിടിച്ചു നിക്കണ മഴത്തുള്ളികളെ കാണുമ്പോ ഞാൻ വാത്സല്യത്തോടെ നോക്കി ചിരിക്കുമായിരുന്നു.കുറുമ്പോടെ ന്റെ മുഖത്തേക്ക് വീഴിക്കുമായിരുന്നു.കൈ ചോപ്പിക്കാൻ തോന്നുമ്പോ ഓടിച്ചെന്നു ഒരു പിടി പറിച്ചോണ്ട് വരും.ഇലയും,പ്ലാവില ഞെട്ടും,തേയില മട്ടും ഒക്കെക്കൂടി അരച്ച് വരുമ്പോഴേക്കും ഉള്ളം കൈ രണ്ടും ചോന്നിരിക്കും.അന്നൊക്കെ പല ഡിസൈൻ വേണം ന്നായിരുന്നു മോഹം.പക്ഷെ ഇപ്പൊ കൈ നിറച്ചും പൊത്തണം.ന്നിട്ട് ചുരുട്ടി മടക്കി പിടിച്ചിരിക്കണം.അന്നേരം രാത്രി ചോറ് വായിൽ തരാൻ അച്ഛമ്മ വേണം.കൈ കഴുകാതെ അങ്ങനെ മടക്കിപ്പിടിച്ച് ഉറങ്ങണം.വെളുപ്പിനെ എണീറ്റ് പാതിയുമടർന്നു പോയ മൈലാഞ്ചി മുഴോണ്‍ കഴുകി വൃത്തിയാക്കി പച്ച വെളിച്ചെണ്ണ തേച്ച് സൂര്യനെ കാണിക്കണം.ന്നിട്ട് മൂക്ക് വിടർത്തി മണത്തു നോക്കണം.ഹോ..............ത്ര നിഷ്കളങ്കമായ മണം.......!!!!!!!!!  


വഴിയുടെ അവസാനം ദേ ഇവിടെയാണ്‌.ഈ പുളി മരം മുതൽ മുറ്റമാണ്.വേനലിൽ പൂത്ത് കായ്ക്കാൻ മറന്ന മഞ്ഞ പുളിപ്പൂവുകൾ ഇടവപ്പാതികളിൽ ഒലിച്ചെത്തി നിറം മാറി ഈ മുറ്റത്ത് അടിഞ്ഞു കൂടുമായിരുന്നു.അപ്പഴേക്കും മുറ്റം മുഴുവനും പുല്ലു നിറയും.അരികൊപ്പിച്ച് ഈ ചീഞ്ഞ പൂക്കളും അടിഞ്ഞു കൂടും.വഴിയവസാനിക്കുന്നയീ ഇടത്തേയറ്റത്ത് പണ്ട് നിറയെ കുടമുല്ല പൂക്കുമായിരുന്നു.അതിനപ്പുറത്ത് ഒരു പാരിജാതവും ഉണ്ട്.രാത്രിയാണ് ഈ കുടമുല്ല മുഴോനും വിരിയുക.അത് മുഴോനും പൊട്ടിച്ചോണ്ടു വന്ന് കോർത്ത് മാലയാക്കി ചിലപ്പോൾ തളത്തിലെ ഗുരുവായൂരപ്പന്റെ ഫോട്ടോലോ,അല്ലെങ്കിൽ എന്റെ തലയിലോ വെക്കുമായിരുന്നു.ഈ മുറ്റത്തൂടെ ഇവിടം മുതൽ ദാ അങ്ങേയറ്റം വരെ നടക്കാറുണ്ട് രാത്രികളിൽ ചിലപ്പോഴൊക്കെ.നിലാവുള്ള രാത്രികളിൽ,തേവര് പറയെടുക്കാൻ വരണ രാത്രികളിലും ആ നടത്തം മനോഹരമായ ഒരനുഭവമാവാറുണ്ട്.രാത്രി എന്റെ പ്രിയ സുഹൃത്താണ്.പകലിനെക്കാൾ എനിക്കിഷ്ടം,എന്റെ സ്വകാര്യങ്ങളുടെ പങ്കു പറ്റുന്നത്,എന്റെ കണ്ണീരുകളെ ഉമ്മ വെച്ചൊപ്പിയെടുക്കുന്നത്,എന്റെ പ്രണയത്തെ എന്നെക്കാൾ അറിയുന്നത് എല്ലാം രാത്രിയാണ്.അതുപോലെയാണ് ഈ മുറ്റത്തിനും രാത്രി എന്ന് തോന്നാറുണ്ട് ചിലപ്പോ.എല്ലാരും ഉറങ്ങിക്കഴിയുമ്പോ ഇവർ തമ്മിൽ സംസാരിക്കുന്നുണ്ടാകും. എന്നെപ്പോലെ........


ഇനിയുമുണ്ട് ഏറെ പറയാനായി........മഴയൊഴുകി വന്നിരുന്ന ഈ വഴിയെ കുറിച്ച്..........മിഴിയൊഴുകിയൊഴുകി മനസൊരു കണ്ണീർ പുഴയാക്കിയ പഴയ എന്നെ കാണാൻ തോന്നുമ്പോഴൊക്കെയും ഞാൻ നടക്കാറുണ്ട് ഈ വഴിയിലൂടെ.......തീർത്തും തനിച്ചായി..........!!!!


വഴിയവസാനിക്കുന്നത് ഇവിടെയാണ്‌.ഈ മുറ്റത്ത്.ഈ ഇറയത്ത്‌.ഈ തൂണുകൾ പറയും ഞാൻ പറഞ്ഞ സ്വകാര്യങ്ങളെ......ആ ജനാലക്കമ്പികൾ പറയും എന്റെ ഉള്ളിലെ സ്വപ്നങ്ങളെ,ആ അകത്തളങ്ങൾ പറയും ന്റെ കണ്ണീരിന്റെ ചൂട് അവയെ പൊള്ളിച്ചതെങ്ങനെയെന്ന്. ന്റെ നിഷ്കളങ്കതക്കെത്ര ചന്തമായിരുന്നുവെന്ന്!!!!!!!!!!!!!!ഈ ഇറയത്തിരുന്നു കണ്ട മഴഭംഗി ഇനിയെവിടെയും എനിക്ക് കാണാൻ കിട്ടുമെന്ന് തോന്നുന്നില്ല.ഇവിടെയിരുന്നു നെയ്തു കൂട്ടിയ നിറമുള്ള സ്വപ്നങ്ങളെ പിന്നീടൊരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല.

പക്ഷെ ഇവിടെ ജീവിച്ച ആ ഞാനേയല്ല ഇപ്പൊ ഈ ഞാൻ...........!!!!!ഒരിക്കൽ ഈ ചിത്രങ്ങളിലെ നിഷ്കളങ്കതയും,വിശുദ്ധിയും ഇതുപോലെ ഉണ്ടായിരുന്ന എന്റെയാ മനസ്സിനെ ഞാനിവിടെയെവിടെയോ മറന്നു വെച്ചിട്ടുണ്ട്. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഇടയ്ക്ക് വെറുതെ തപ്പി നോക്കാൻ വേണ്ടി ഞാൻ സൂക്ഷിക്കുകയാണീ ചിത്രങ്ങളെ!!!!!!!!!!!


നോക്കിയിരിക്കും തോറും ന്നെ സങ്കടപ്പെടുത്തുന്നു ഇന്നീ ചിത്രങ്ങൾ.എങ്കിലും നോട്ടം മാറ്റാനാവാതെ ഞാൻ.............എന്തൊക്കെയോ നഷ്ടപ്പെട്ടു.അതൊക്കെയും അത്രയധികം വിലപ്പെട്ടതായിരുന്നു.

Saturday, August 8, 2015

ഞാൻ എന്നോടന്നെ പറയണതാ....നിങ്ങളാരും കേക്കാൻ വരണ്ട.

ചിലപ്പോൾ അങ്ങനെയാണ്........
വിചാരിക്കാത്തൊരു നിമിഷത്തിൽ ഒരു വലിയ നിശബ്ദതയിലേക്ക് വീഴപ്പെടുന്ന പോലെ.......
ആഗ്രഹിക്കാത്തൊരു മൌനം വന്നു പൊതിയുന്ന പോലെ..........
ആ നിമിഷങ്ങളിൽ മനസിന്‌ വല്ലാത്തൊരു ഭാരമാണ്.
കണ്ണുകൾക്ക് വേദനയും,വിചാരങ്ങൾക്ക് വിറയലും ഉണ്ടെന്നു തോന്നും.
ഉള്ളൊന്നു കരഞ്ഞൊഴിഞ്ഞാൽ അതിൽ നിന്നും എണീക്കാമെന്നു കരുതി കരയാൻ ശ്രമിക്കുമ്പോൾ കരയാനാകാതെ........
എന്തെങ്കിലും ബടുക്കൂസ്ത്തരങ്ങളെഴുതി, ചിന്തകളേം വാക്കുകളേം വഴി തിരിച്ചു വിടാമെന്ന് കരുതിയാൽ, ഒരക്ഷരം പോലും വിരലുകളിൽ വരാൻ കൂട്ടാക്കാതെ.........
കുറേ നിമിഷങ്ങൾ, ചിലപ്പോൾ ദിവസങ്ങൾ..........
അന്നേരം എനിക്കെന്തിനും മരുന്നായ നിന്റെ ഓർമ്മകൾ പോലും നോവായി മാറും. അസ്വസ്ഥമാക്കുന്ന ഈ ഏകാന്തത ശരിക്കും പ്രാന്ത് പിടിപ്പിക്കും. പിന്നെങ്ങനെയോ  അതങ്ങു പോകും.എങ്ങോ മറന്നു വെച്ച എന്നെ, എന്റെയിഷ്ടങ്ങളെ  എനിക്ക് തിരിച്ചു കിട്ടും.
ഇതൊക്കെ മനസിന്റെ ഒരു നോർമൽ പ്രൊസെസ്സ് ആവുംലെ????
ഇന്നിപ്പോൾ അങ്ങനെയാണ്.
പുറത്തൊരു മഴ പെയ്തൊഴിഞ്ഞു.
എന്റെയുള്ളിലൊരു കണ്ണീർമഴ പെയ്യാൻ തുളുമ്പി നിൽക്കുന്നുണ്ട്.
അതൊന്നു പെയ്തൊഴിയാതെ എനിക്കുറങ്ങാനാവില്ല.

മഴ തോർന്നതും നോക്കി നിന്ന എന്റെ കണ്ണുകൾ, ജനാലയിൽ പിടിച്ച വിരലുകളിലേക്ക് നോട്ടമെത്തിച്ചപ്പോൾ എനിക്ക് സങ്കടം വന്നു, എന്റെ വിരലുകളുടെ ഭംഗിയില്ലായ്മ കണ്ടിട്ട്.
ഞാനോർത്തു...
നിന്റെ പേരെഴുതിയ മോതിരമിടാൻ എനിക്കെന്ത് മോഹമാണ്...
പക്ഷെ നഖം കടിച്ചു വൃത്തികേടാക്കിയ എന്റെ വിരലുകൾക്ക് മോതിരം അശേഷം ചേരില്ലെന്ന തോന്നലിൽ ഞാനാ മോഹമുപേക്ഷിച്ചുവല്ലോയെന്ന്.
അല്ലെങ്കിലും വെട്ടിയൊതുക്കി വൃത്തിയാക്കിയ നഖമില്ലാത്ത വിരലുകൾക്കെന്തു ഭംഗിയാണുള്ളത്!!!
എന്ന് മുതലാണീ ദുഃശ്ശീലം എന്നിൽ ചേർന്നത്!!!!!
തീരെ കുഞ്ഞു കുട്ടികൾ വിരലു കുടിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കും ണ്ടായിരുന്നൂത്രെ ആ സ്വഭാവം. പിന്നീടത് മാറി നഖം കടി ആയിത്തീർന്നതാവും. മൂന്നുമൂന്നര വയസ്സ് പ്രായമുള്ളപ്പോഴത്തെ ഒരു ഫോട്ടോണ്ട് പഴയൊരു ആൽബത്തിൽ. അതിലും ഞാൻ നഖം കടിച്ചോണ്ടന്നെ. :(  എല്ലാവരും കളിയാക്കിയും, വഴക്ക് പറഞ്ഞും, തല്ലീം ഒക്കെ ഇല്ലാതാക്കാൻ നോക്കിയിട്ടും മാറിയില്ല എന്റെയീ സ്വഭാവം. ഞാനും ഏറെ ശ്രമിച്ചു. ദാ ഇന്നുവരേക്കും മാറിയില്ല. ഒരിക്കലെപ്പഴോ അറിഞ്ഞു നഖം കടിക്കുന്ന സ്വഭാവം ഇൻസെക്ക്യൂരിറ്റി ഫീലിന്റെ ലക്ഷണമാണെന്ന്. എന്റെ കാര്യത്തിൽ അത് സത്യമായിരുന്നു. എനിക്കെപ്പഴും അങ്ങനെ ഒരു വിചാരമുണ്ട്. ചുറ്റിനും അത്രയധികം പ്രിയപ്പെട്ടവരുണ്ടെങ്കിലും തനിച്ചെന്ന തോന്നൽ, എന്ത് ചെയ്താലും അതിലെന്തെങ്കിലും പിഴവ് പറ്റുമെന്ന പേടി, മറ്റുള്ളവർ എത്രയൊക്കെ ഇഷ്ടം കാണിച്ചാലും ത്രേള്ളൂ, ഇത്രേള്ളൂ എന്ന പരാതി, നടക്കുമ്പോൾ വേണമെന്ന് വെച്ചാൽ പോലും തല ഉയർത്തിപ്പിടിച്ചു നടക്കാൻ സാധിക്കാത്ത എന്റെ അപകർഷതാ ബോധം ഇതൊക്കെ നഖം കടിക്കൽ കൂടാതെ ഈ ഇൻസെക്ക്യൂരിറ്റി ഫീൽ തന്നതാണ്.

കുട്ടികളിൽ ഒരിക്കലും അപകർഷതാ ബോധം, ഇൻസെക്ക്യൂരിറ്റി ഫീൽ ഒക്കെ ഉണ്ടാവാതെ നോക്കേണ്ടത് അമ്മേടേം അച്ഛന്റേം ഉത്തരവാദിത്തമാണ്. കാരണം അവർ വലുതാവും തോറും അതും വലുതായിക്കൊണ്ടിരിക്കും. ഉള്ളിലുള്ള ആത്മവിശ്വാസത്തെ ഒരിക്കലും കാണാൻ സാധിക്കാതെ, എപ്പോഴും തോറ്റുപോയവൾ എന്ന വിചാരം മാത്രം നിറയ്ക്കും. സ്വന്തം കഴിവും പരിശ്രമവും കൊണ്ട് ജീവിതത്തിൽ എവിടേയും എത്താൻ സാധിച്ചില്ല, ആഗ്രഹിച്ചതൊന്നും നേടാനായില്ല, എന്നതൊക്കെ എത്ര വലിയ സങ്കടങ്ങൾ ആണെന്നോ!!!!

ചിലപ്പോ തോന്നും ഭൂമിയിലേക്ക് ഞാൻ വന്നപ്പോൾ എന്റെ വിധി ഇങ്ങനെയൊന്നുമായിരുന്നില്ല ദൈവം നിശ്ചയിച്ചിരുന്നതെന്ന്. അത് മറ്റെന്തൊക്കെയൊ ആയിരുന്നു. പക്ഷെ ആരൊക്കെയോ ചേർന്ന് അതിങ്ങനെയൊക്കെ ആക്കിമാറ്റി. ചിന്തകൾ അത്രയൊക്കെ എത്തുമ്പോഴേക്കും ഞാൻ നിരാശയുടെ കാണാകയങ്ങളിലേക്ക് ചെന്ന് പതിക്കും. കരയാൻ തുടങ്ങും. കരഞ്ഞു കരഞ്ഞൊടുവിൽ കണ്ണ് വേദനിച്ച് തുറക്കാൻ പറ്റാതെയിരിക്കുമ്പോ , വീഴാൻ മടിച്ചൊരു നീർത്തുള്ളി ഒരു കുഞ്ഞു വെളിച്ചം പോലെ കണ്‍കോണിൽ മിന്നി നിൽക്കും.എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിക്കും.
 "നിന്റെ ജീവിതം എങ്ങനെയൊക്കെ ആയാലെന്താ..........
നിന്നോടൊപ്പം നിനക്ക് കൂട്ടിന് നിന്റെ ധൈര്യമായി, വിശ്വാസമായി, പ്രതീക്ഷയായി, ആശ്വാസമായി, സ്നേഹമായി ഞാനുണ്ടല്ലോ!
അതുപോരെ ??????" 
ആ ചോദ്യം അതാണെന്റെ ദൈവം.
ആ ശബ്ദമാണ് എനിക്ക് ദൈവത്തിന്റെ ശബ്ദം. 
ദൈവം എന്നേയും ഏറെ സ്നേഹിക്കുന്നുവെന്ന് ഞാൻ  മനസിലാക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ഇത്തരം ബടുക്കൂസ് തോന്നലുകളിലൂടെ..............
സ്നേഹം മാത്രം നിറച്ചുള്ള ചില നോട്ടങ്ങളിലൂടെ.........
ചില ചിരികളിലൂടെ...............
എല്ലാറ്റിനുമുപരി നിന്നിലൂടെ..............
അപ്പോൾ ഞാൻ എന്നോട് പറയും.
ഇത് തന്നെയാണ് ദൈവം നിനക്കായ്  വെച്ചിരുന്ന ജീവിതം.
നോക്ക് നിന്റെയീ ജീവിതം എത്ര മനോഹരമാണെന്ന്.
ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.
കാരണം നിന്റെ ജീവിതം........
അതടയാളപ്പെടുത്തി വെക്കേണ്ടത് നീ മാത്രമാണ്!!!!!!!

Wednesday, July 22, 2015

എങ്ങനേണ്ട് ന്റെ ഒരു ദിവസം??????

പതിവ് പോലെ നാളെയും വെളുപ്പിനെ ഞാനുണരും.
അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ട് കൊണ്ട് ചുമ്മാ കിടക്കും.
അച്ചൂനെ കെട്ടിപ്പിടിച്ചൊരുമ്മ വെക്കും.
എണീറ്റ് ജനലിൽ കൂടി മഴേം മഞ്ഞും ന്നെ നോക്കി ചിരിക്കണ കാണും.
കട്ടൻ കാപ്പീടെ ആവി മണം ആസ്വദിച്ച് അടുപ്പിനടുത്ത് പോയി ചൂട് കായും.
ഈറൻ മണക്കണ മുടിത്തുമ്പ്‌ കെട്ടി അമ്പലത്തിലേക്ക് പോവും.
കല്യാണിയോട് പരദൂഷണോം പ്രണയരഹസ്യോം പറഞ്ഞ്,,,,,
അടുത്ത വീടുകളിൽ നിന്നും വന്ന,
ഉള്ളി വഴറ്റണതും,ദോശ വേവണതും,ചട്ട്ണിക്ക് വറുത്തിടണതുമായ മണങ്ങളുണ്ടാക്കിയ
കൊതിയും കൊണ്ട് തിരിച്ചു വരും.
മുറ്റത്തെ ചട്ടികളിൽ വിരിയാനൊരുങ്ങി നിക്കണ റോസ പൂമൊട്ടുകളുടെ സന്തോഷം കാണും.
അഴുവിന്മേൽ അമ്മയിലകൾ ആലസ്യം വിട്ട് തലേന്നുരാത്രി മഴ പറഞ്ഞ വർത്താനങ്ങൾ പറഞ്ഞു തരുന്നത് കേക്കാൻ കാതോർക്കും.
കുഞ്ഞു മഴത്തുള്ളികളുടെ കനം പോലും താങ്ങാൻ വയ്യാത്ത തളിരിലകളുടെ ഉത്സാഹം കാണും.
തണുത്തു വിറച്ചു, കെട്ടിപ്പിടിച്ചു നിക്കണ ആര്യവേപ്പിനേം പവിഴമല്ലിച്ചെടിയേം നോക്കി ഞാനും നീയുമെന്നു ചിന്തിച്ച് ചിരിക്കും.
മഴ മേഘങ്ങൾ മറച്ച നിലാ വെളിച്ചത്തിന്റെ സങ്കടത്തിനെ പറ്റി പറയാൻ തിരക്ക് കൂട്ടുന്ന തെങ്ങോലകളെ കാണും.
കറിവേപ്പിൻ കൊമ്പിൽ വന്നിരിക്കുന്ന കരിയിലക്കിളിയെ നോക്കി നല്ല പ്രഭാതമെന്നാശംസിക്കും.
തുണി നനക്കുന്നതിനിടയിൽ സോപ്പ് പതപ്പിച്ച് പൊള്ളയുണ്ടാക്കി കളിക്കും.
അച്ചൂന്റെ ഓട്ടോ മാമനോട് താമര വിരിയിക്കുന്ന കഥകളെ ചോദിക്കും.
ഉച്ച വെളിച്ചത്തിൽ ഫേസ് ബുക്കിൽ സമയം കളയും,
ഗസലുകളിൽ സ്വയം മറന്നെങ്ങടൊക്കെയോ മനസ്സ് അലഞ്ഞു കൊണ്ടിരിക്കും.
ഒരു മണി വാർത്തക്കൊപ്പം വെച്ച കറികളുടെ സ്വാദ് പങ്കു വെക്കും.
വിറകു പുരയിൽ പോയി എട്ടുകാലി കാണല്ലേ ന്നും പറഞ്ഞോണ്ട് വിറകെടുത്തോണ്ടോടി വരും.
കറണ്ട് കമ്പിയിലിരുന്നു കത്തി വെക്കുന്ന വണ്ണാത്തിയേം ഓലേഞ്ഞാലിയേം ഓടിച്ചു വിടും.
ഒറ്റ ശ്രീകോവിലിലെ ഒരു തിരി വെളിച്ചത്തിലിരുന്നു ബോറടിക്കുന്ന വേട്ടെയ്ക്കരനേം ഭഗവതിയേം നോക്കി സഹതപിക്കും.
പപ്പടം തല്ലിച്ചുട്ടും,ഉള്ളീം മുളകും തിരുമ്പിയും അത്താഴം വിളമ്പും.
നിലത്തു വിരിച്ച കോസടിയിൽ കിടക്കണ അച്ചൂനെ നീലക്കാർമുകിൽ വർണ്ണൻ പാടി താളം പിടിച്ചുറക്കിയുറങ്ങും.
അങ്ങനെ "നാളെ"യും തീരും.
ഇതിനിടയിൽ എപ്പോഴൊക്കെയാണ് നീയെന്നോട്‌ മിണ്ടാൻ വന്നത്???
എന്നെ ഉമ്മ വെച്ചത്??????
കെട്ടിപ്പിടിച്ചത്???????







(ഒറ്റ വരി സ്റ്റാറ്റസ് ഇടാൻ വേണ്ടി ഫേസ് ബുക്ക് തുറന്നപ്പൊ എവിടുന്നോ വന്നു തലേൽ കേറിയ ഐഡിയ  അതാണീ പോസ്റ്റ്‌).

Thursday, July 2, 2015

നീ നിറയുന്ന നിമിഷങ്ങൾ ....

ഈ ഇലകളും പച്ചയും എന്നിൽ നിന്നെ നിറയ്ക്കുന്നു. ഇലനിഴലുകളുടെ തണലിൽ, തണുപ്പിൽ നിനക്കൊപ്പമിരുന്ന് എനിക്കെന്റെ ബാല്യ കൌമാരങ്ങളെ ഓർമ്മിക്കണം. നിനക്കായി പാട്ടുകൾ പാടിത്തരണം. നിന്റെ കളിയാക്കലുകൾ കേട്ട് പരിഭവിക്കണം. വള്ളികൾക്കും, വല്ലികൾക്കും ഇടയിലൂടെ നിലാവ് നോക്കി, നീലാകാശം നോക്കി, മഴ നോക്കി കുറേ ദിനങ്ങൾ ജീവിച്ചു തീർക്കണം. ന്റമ്മോ...............നിന്നോടെനിക്കെന്തൊരു പ്രേമാണ്!!!!!!(ഹ ഹ...... ചുമ്മാ!!!)


കാറ്റിലാടുന്ന നെല്ലോലത്തൂമ്പുകൾ, മഴ നനഞ്ഞു നിൽക്കുന്ന നെൽപൂവുകൾ, വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾ ആരുടേയും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ ആണ്. എനിക്കിതൊക്കെ കണ്ണിലേം മനസിലേം കളങ്കങ്ങൾ ഇല്ലാതാക്കുന്ന കാഴ്ചകൾ ആണ്. തൂമ്പിലകളുടെ അരികു തട്ടുമ്പോൾ മുള്ള് കുത്തണ പോലൊരു കുഞ്ഞു നോവുണ്ട്.അതൊരു സുഖാണ്. ഈ ഫോട്ടോ എനിക്കിത്രയേറെ റീഫ്രെഷിംഗ് നൽകുന്ന ഒന്നാവുമെന്നു ഞാൻ ഇതെടുക്കുമ്പോ വിചാരിച്ചതേയില്ല . ഈ മഴമുത്തുകളുടെ കുളിരെപ്പോഴും അനുഭവിക്കാനാവുമെന്നും. മനസ്സിൽ പ്രണയം നിറയുമ്പോൾ നിന്നോടൊപ്പമുള്ള  ഒരു മഴനിമിഷം ഇതിനിടയിലൂടെ ഇരുന്നും,നടന്നും ഒക്കെ ആവണം എന്നതൊരു പൈങ്കിളി മോഹാണ്.


എന്നെന്നെക്കുമെന്നു പറഞ്ഞ സൌഹൃദ വാഗ്ദാനങ്ങളും, കാലത്തെ തോൽപ്പിക്കുമെന്ന പ്രണയ പ്രാർത്ഥനകളും, വിരഹത്തിന്റെ ആഴമളന്ന കടലോളം സ്നേഹം നിറച്ച വാക്കുമ്മകളും, ഈ കട്ടിക്കടലാസുകളിൽ ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത എന്റെ പ്രണയമേ എന്നൊരു വരി അതിൽ പലതിലും ഉണ്ടായിരുന്നത് മാഞ്ഞു പോയോ എന്തോ!!!!ഇനിയൊരിക്കൽ നിന്നെ കാണുമ്പോൾ ഞാനതെല്ലാം നിനക്കായി തരാം. "എന്നിലെ എന്നെ നിന്നിലൂടെ കാണിച്ചു തന്ന......നിന്നിലൂടെ നിന്നെയും, ഈ ലോകത്തേയും, എന്നെ തന്നെയും സ്നേഹിക്കാൻ പഠിപ്പിച്ച നിനക്കായ്‌......." എന്നൊരു വരിയുമെഴുതി.



ആരും പോകാത്ത കാട്ടുവഴികളിലൂടെ തീർത്തും തനിച്ചായി നടക്കാനാണ് നിനക്കിഷ്ടം. നിന്റെ തുടർച്ചയാവാനാണ് എനിക്കിഷ്ടം.നീ നടന്നു പോയ വഴിയിലൂടെ നടക്കാൻ.......നീ കണ്ട കാഴ്ചകളുടെ ബാക്കി കാണാൻ .........നീ നനഞ്ഞ മഴയുടെ ബാക്കി നനയാൻ ........നീ കേട്ട പാട്ടിന്റെ ബാക്കി കേൾക്കാൻ ........ നിനക്കറിയാമോ കാടും, കാട്ടരുവിയും, ഇരുളും, മഴയും, നിശബ്ദതയും ഒക്കെ എന്നോട് സംസാരിക്കും നീയവരോട് പങ്കു വെച്ചതിനെ കുറിച്ച്. അവരെന്നെ കുറിച്ച് അസൂയയോടെ ചോദിക്കും നീയെങ്ങനെ അവനിത്രയേറെ പ്രിയപ്പെട്ടവളായി ??? അവന്റെ പ്രിയ സംഗീതമായി??? അവന്റെ പ്രിയ ഗസലായി?????????

ഈ ചിത്രം കാണുമ്പോഴോക്കേം ആ നിമിഷങ്ങളിൽ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയിലാവും ഞാൻ. അത് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് നിശ്ശല്ല്യ. സ്നേഹവും, സന്തോഷവും, കൌതുകവും ഒക്കെ കൂടി നിറഞ്ഞു കവിഞ്ഞിങ്ങനെ..........കാട്ടിലെ മഴ നനയണംന്ന ആ മോഹോം അങ്ങനെ സാധിച്ചു. തിരിച്ചു വരുമ്പോൾ എന്റെ കണ്ണുകൾ  നിറഞ്ഞിരുന്നു. സ്നേഹത്തിന്റെം,സന്തോഷത്തിന്റെം  ഒക്കെ അങ്ങേയറ്റം എന്ന് പറയുന്നത് കണ്ണീരന്നെയാണ്. 


ഭംഗിയുള്ള മച്ചിങ്ങകളും ഓമനത്തം നിറഞ്ഞ ഈ അടയ്ക്കാ കുട്ട്യോളേം പെറുക്കി സൂക്ഷിച്ച് എടുത്തു വെച്ചിരുന്ന ദിവസങ്ങൾ അന്നെനിക്കുണ്ടായിരുന്നു. അതിന്റെ മണോം, ഇഷ്ടം കൂടിക്കൂടി ചെറുതായി കടിക്കുമ്പോ ഉള്ള ഒരു കറ രുചീം ഒക്കെ എനിക്കിഷ്ടായിരുന്നു. ഇടയ്ക്ക് ഓരോ ഉമ്മേം വെക്കുമായിരുന്നു. കൊറേ അടയ്ക്കാ കുട്ട്യോളെ കോർത്തൊരു മാലയാക്കി പഴേ ആ കാലത്തിന്റെ ഓർമ്മയ്ക്ക് സൂക്ഷിച്ചു വെക്കായിരുന്നു എന്ന് ഈ ചിത്രം കാണുമ്പോ കാണുമ്പോ എനിക്ക് നഷ്ടബോധത്തോടെ തോന്നാണ്.




Sunday, June 28, 2015

പൂമ്പാറ്റ മോഹം

ഇന്നലെ വെളുപ്പിന് അമ്പലത്തിലേക്ക് വേണ്ടി ഇറങ്ങിയപ്പോഴാണ് നേരെ മുന്നിലെ മാവിൻ കൊമ്പുകൾക്കിടയിലൂടെ നിലാവിനെ കണ്ടത്.
പെട്ടെന്നെന്തോ...............ഒരു മോഹമുദിച്ചു .
ഒരു പൂമ്പാറ്റെ കാണണംന്ന്.
ചിറകിനറ്റം തിളക്കമുള്ള മഞ്ഞ നിറത്തിലുള്ള ഒരു പൂമ്പാറ്റ.
പിന്നെ തോന്നി ഒന്ന് പോര കൊറേ വേണംന്ന്.
ഒക്കെത്തിനേം ഒരു ചില്ല് കുപ്പീല് എട്ത്ത് വെക്കണം.
ആരെങ്കിലും കണ്ടാലും ജീവിനില്ലാത്തതാന്നു വിചാരിക്കണം.
രാത്രി എല്ലാരും ഉറങ്ങിക്കഴിയുമ്പോൾ ഞാനാ കുപ്പി തുറക്കും.
അപ്പൊ എനിക്ക് ചുറ്റും നിറച്ചും തിളങ്ങുന്ന മഞ്ഞ പൂമ്പാറ്റകൾ പാറി പറക്കും.
എന്നോടൊത്തിരി സംസാരിക്കും.
കാട്ടിൽ കണ്ട വനദേവതയുടെ ഭംഗിയെ കുറിച്ച് പറഞ്ഞു മോഹിപ്പിക്കും.
ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത,
മണത്തിട്ടില്ലാത്ത കാട്ടുപൂവിന്റെ തേനിന്റെ സ്വാദ് പറഞ്ഞു കൊതിപ്പിക്കും.
നിലാവ് നിറഞ്ഞൊരു രാവിൽ,
കാട്ടിലെ പാറയിടുക്കിലെ വള്ളിപ്പുല്ലിൽ വിശ്രമിക്കാനിരുന്നപ്പോൾ കേട്ട,
കാറ്റിന്റെ താരാട്ടു മൂളലിൽ
നിറഞ്ഞ വാത്സല്യത്തിന്റെ അമ്മമണം
കാതിനരികിൽ വന്നു മൂളിയും,
കവിളിൽ ഉമ്മ വെച്ചും പകർന്നു തരും.
ഒടുക്കം ഞാൻ അവർക്കൊപ്പം കാട്ടിൽ ചെന്ന് വനദേവതയെ കണ്ട് ന്നേം പൂമ്പാറ്റയാക്കാൻ പറയും.
ഹോ............എന്നിട്ട് വേണം എനിക്ക് ഒരു പ്രാരാബ്ധോം,ടെൻഷനും ഇല്ലാതെ
വെയിലും മഴേം മഞ്ഞും നിലാവും അമാവാസീം
ഒക്കേം കണ്ട് കാട്ടിലിങ്ങനെ കൊറേക്കാലം സുഖായി ജീവിക്കാൻ.


Wednesday, June 24, 2015

എന്നോട് മിണ്ടുന്ന ചിത്രങ്ങൾ ...........

കരയാൻ മറന്ന കരച്ചിലുകൾ
കാർമേഘമായി ഉരുണ്ടുകൂടി
ഉള്ളിന്റെയുള്ളിൽ അവിടവിടെയായി
ഇരുട്ട് പുതച്ചു ഇപ്പോഴും നിൽപ്പുണ്ട്.
നിന്റെ സ്നേഹം നൽകിയ വെളിച്ചം,
നിന്നെ സ്നേഹിച്ചതിലൂടെ കൈവന്ന വിശുദ്ധി
ആ കണ്ണീരിനെ ചിരിയാക്കുന്നതും
ഇരുട്ടിനെ വെളിച്ചമാക്കുന്നതും
ഞാൻ അറിയുന്നില്ലെന്നതാണ് സത്യം!!!!!








(വരികളും ചിത്രവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലെന്ന് ഇതിനാൽ ബോധ്യപ്പെടുത്തുന്നു )




നിഴലുകളെ എങ്ങനെ വേണമെങ്കിലും  വ്യാഖ്യാനിക്കാം. കാണുന്നവന്റെ മനോവിചാരമനുസരിച്ച് നിഴലുകൾ പല കഥകളും പറഞ്ഞു തരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  എനിക്കെന്റെ നിഴലിനെ വലിയ ഇഷ്ടമാണ്. ഒറ്റയ്ക്ക് നടക്കുമ്പോൾ ഞാനെന്റെ നിഴല് നോക്കി ചിരിക്ക്യേം, സംസാരിക്ക്യേം, ചിലപ്പഴൊക്കെ കരയേം ചെയ്യാറുണ്ട്. ഈ നിഴൽ ചിത്രം എടുത്ത് നോക്ക്യപ്പോ തോന്നി വേണ്ടീരുന്നില്ലാന്ന്. കരയിക്കാൻ മാത്രമായുള്ള കഥകൾ പറയുന്നു ഇതെന്നോട്. എന്തോ......... എന്നെയിത് അസ്വസ്ഥമാക്കുന്നു. സങ്കടപ്പെടുത്തുന്നു.




എനിക്കെത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണീ നീലാകാശോം വെള്ള മേഘങ്ങളും. ഒരു പക്ഷിയായോ, അപ്പൂപ്പൻതാടിയായോ മാറണം, എന്നിട്ടീ   മേഘങ്ങൾക്കുള്ളിൽ ഒളിച്ചു കളിക്കണം,ഒടുക്കം ആർക്കും കണ്ടുപിടിക്കാനാവാത്ത വിധം സ്വയമൊരു മേഘമാവണം. എന്നിട്ടൊരു രാവിൽ ആരും കാണാതെ പെയ്തു തോരണം. ഇതൊക്കെ എന്റെ അതിമനോഹരമെന്നു ഞാൻ വിശ്വസിക്കുന്ന ചില ബടുക്കൂസ് സ്വപ്നങ്ങളാണ്.




നോക്കൂ ഈ ചിത്രത്തിലേക്ക്.......എത്ര ഫ്രെഷ് ആണ്!!!!എത്ര പ്യുവർ ആണ്!!!!ഒരു രാത്രി മഴ കൊടുത്തിട്ട് പോയതാണ്.ഇതിലേക്ക് നോക്കുമ്പോഴൊക്കെ മനസിലെ കളങ്കങ്ങളും, സങ്കടങ്ങളും ഒക്കെ ഈ പച്ച-വെള്ള തുള്ളി ഒപ്പിയെടുത്ത് അപ്രത്യക്ഷമാക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഒരു പക്ഷെ കാണുന്നവർക്കെല്ലാം ഈ ഫ്രെഷ്നെസ്സും പ്യൂരിറ്റീം നൽകാൻ വേണ്ടിയാവണം ഇതിങ്ങനെ നിൽക്കുന്നെ.                                                                                                                                                                                            



ഇന്ന് വട്ടെന്നു തോന്നുന്ന, നൊസ്റ്റിയെന്ന് പറഞ്ഞു സൂക്ഷിക്കുന്ന ഒരുപിടി ഇഷ്ടങ്ങൾ കൊണ്ട് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
അതിലൊന്നായിരുന്നു ഇതും. അന്ന് കോളാമ്പീം ചെമ്പരത്തീം ഇടകലർത്തി ഈർക്കിലിൽ കോർത്ത് പൂക്കാവടി ന്നും പറഞ്ഞ് കൊണ്ട് നടക്കും. ഈ മഞ്ഞ നിറോം,ഇതിന്റെ നറുമണോം അന്നും ഇന്നും ഇഷ്ടാണ്. നൊസ്റ്റി ലിസ്റ്റിൽ പ്രധാനപ്പെട്ടതും. ആ കാലത്തെ തിരിച്ചു പിടിക്കാൻ വേണ്ടി ചിലത് വാക്കുകളായും, ചിലത് ചിത്രങ്ങളായും സൂക്ഷിച്ചിട്ടുണ്ട്.
അതിലൊന്നാണിത്. ഇതിലൊന്നും ഫോട്ടോഗ്രാഫീടെ ഭംഗി കാണാൻ കഴിയില്ല.
ഒരു പക്ഷെ സൂക്ഷിച്ചു നോക്കിയാൽ കാണാം, എപ്പോഴൊക്കെയോ ആരുമില്ലെന്ന പേടിയിൽ കഴിഞ്ഞ, ഏതൊക്കെയോ ചില നിമിഷങ്ങളിൽ
എന്തിനൊക്കെയോ വേണ്ടി കരയുമായിരുന്ന, എന്താണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാനാവാതെ പോയ, എവിടേയും അപകർഷതാബോധം കൊണ്ട് തല കുനിച്ചു നിന്നിരുന്ന ഒരു പെണ്‍കുട്ടീടെ മനസ്സ് ................. അവളുടെ നിഷ്കളങ്കത ............................. അവളുടെ കുഞ്ഞു കുഞ്ഞിഷ്ടങ്ങളെ ..........................!!!!!





നീ അടയാളപ്പെടുത്തി വെച്ച ഞാൻ ദേ................ !!!


























നിനക്കറിയാമൊ ഞാൻ കുറെ മഴയിഷ്ടങ്ങളെ‌ സൂക്ഷിച്ചു വെച്ചിട്ടുണ്ട് . അടുത്ത മഴക്കാലത്ത് അതെല്ലാം എനിക്ക് സാധിക്ക്യേം ചെയ്യും.
അതോണ്ട് കാത്തിരിക്ക്യാണ് ഞാനാ മഴക്കാലത്തിനായ്............