Tuesday, February 4, 2014

കല്യാണിക്കാവിലെ പൂരവിശേഷങ്ങളും പിന്നെന്റെ കത്തീം!!!!!!!!!!

ഓരോ ഉത്സവകാലങ്ങളും കടന്നു പോകുന്നത് ഒരുപാടോർമ്മകളെ ബാക്കിവെച്ചു  കൊണ്ടാണ്.ഉള്ളിൽ നിറങ്ങളെ നിറയ്ക്കുന്ന നാളുകളാണത്. ആ നിറങ്ങൾ അടുത്ത ആ കാലം വരണ വരേം മനസ്സിൽ ഹോളി ആഘോഷിച്ചു കൊണ്ടേയിരിക്കും.അതുകൊണ്ടു തന്നെയാണ് ഏകാശീം,പറ വെപ്പും,കല്യാണി കാവ് താലപ്പൊലീം ഒക്കെ ഇത്രയേറെ പ്രിയമാവുന്നത്.നിലാവ് വിരിഞ്ഞ രാത്രികളിൽ മഞ്ഞു കൊണ്ട് തണുത്ത പൂഴി മണലിലിരുന്നു അതിശയത്തോടെ, ആരാധനയോടെ,ഇഷ്ടത്തോടെ കണ്ടിരുന്ന കഥകളി രാത്രികൾ ണ്ടായിരുന്നു ഒരുകാലത്തെനിയ്ക്ക്.വെളുക്കുവോളം ഉറങ്ങാതെയിരിക്കുമായിരുന്നു . തിരിച്ചു വരുമ്പോൾ മനസ്സിൽ,കണ്ട വേഷങ്ങളെ കുറിച്ച് മാത്രമായിരിക്കും ചിന്ത.അന്നൊക്കെ കഥകളി പഠിക്കാൻ ന്ത്‌ മോഹായിരുന്നു!!!ആ ചമയങ്ങൾ, വേഷഭൂഷാദികൾ ഒക്കെ ഇപ്പോഴും ഏറെ മോഹിപ്പിക്കുന്ന ഒന്നാണ്. സസൂക്ഷ്മം ആ അലങ്കാരങ്ങൾ ചെയ്യുന്നത് അത്ര തന്നെ ശ്രദ്ധിച്ച് നോക്കി നിന്നിട്ടുണ്ട് ഞാൻ. സന്താനഗോപാലോം, രുഗ്മാംഗദ ചരിതോം,ബാലി സുഗ്രീവ യുദ്ധോം, നളചരിതോം ഒക്കെ എത്രയാവർത്തി കണ്ടിരിക്കുന്നു!!!!!ഏകാദശി എന്നാൽ  പ്രധാനായും മുത്തശ്ശീടെ കൂടെ പോയി കഥകളി കാണൽ ആയിരുന്നു അന്നൊക്കെ എനിക്ക്.ചില ഭാഗങ്ങൾ  മനസിലാവാതെ വരുമ്പോൾ മുത്തശ്ശി പറഞ്ഞു തരും ദേ ഇതാണ് ആ കാണിക്കുന്നത്, ഇങ്ങനെയാണ് ആ വരികളുടെ അർത്ഥം എന്നൊക്കെ.പിന്നീടെപ്പഴോ ആ ഇഷ്ടം നഷ്ടായി.ഇപ്പൊഴായെ പിന്നെ എവിടുന്നെങ്കിലും കഥകളി കാണുമ്പോൾ എനിക്ക് സങ്കടം വരും.ഒരു വല്ലാത്ത നഷ്ടബോധം തോന്നും.

ആറാട്ടുപുഴ പൂരം വല്യ വെക്കേഷന്റെ തുടക്കത്തിലാണ്‌.അല്ലെങ്കിൽ കൊല്ല പരീക്ഷയുടെ തിരക്കിൽ.വീട്ടിൽ  എല്ലാരും കൂടണ ഒരു വിശേഷം.കൊതി തീരുവോളം മുറ്റത്തൂടെ നടക്കാനും,നിലാവ് കാണാനും,നക്ഷത്രങ്ങളെ എണ്ണാനും കിട്ടുന്ന ഒരു രാവ്‌ ആ ഒരു രാവിനു വേണ്ടി നീണ്ട ഒരു കൊല്ലത്തിന്റെ കാത്തിരിപ്പ്.അതൊക്കെയാണ്‌ പറ വെപ്പിന്റെ ആ ദിനം എനിക്ക്.[ആറാട്ട്‌പുഴ പൂരം ശിവലോകം (അതെന്താന്നൊന്നും ന്നോട് ചോയ്ക്കാൻ ഒരാളും വരണ്ട) ആരംഭിച്ചപ്പോ തൊട്ട്ണ്ടെന്നാണ് സങ്കൽപ്പം. അതുകൊണ്ട് തന്നെ ഏറ്റോം ആദ്യംണ്ടായ ഉത്സവം ആണത്.മലയാളം കലണ്ടർ പ്രകാരം ആയിരത്തി ഒരുന്നൂറ്റി ചില്ലാനം (കൃത്യായി ഇപ്പൊ ഓർമ്മല്യ, നോക്കാംന്നു വെച്ചാൽ കലണ്ടർ താഴത്താ.) വർഷായീലൊ ഇപ്പൊ.അത്രന്നെ പഴക്കംണ്ട് ആറാട്ടു പുഴ പൂരത്തിനും.ഹിന്ദു  മത വിശ്വാസം അനുസരിച്ച് മുപ്പത്തിമുക്കോടി ദൈവങ്ങളും പങ്കെടുക്കുന്ന ഭൂമിയിലെ ദേവമേള.അതിലെ കഥാനായകൻ തൃപ്രയാർ തേവർ എന്ന ശ്രീരാമൻ.അതിനു പങ്കെടുക്കാൻ പോണേനു മുന്നേ നാട് കാണാൻ ഇറങ്ങണ പതിവുണ്ട് പുള്ളിയ്ക്ക്. പള്ളിയോടത്തിലേറി ഇക്കരെ വരുമ്പോ നാട്ടുകാർ പറ വെച്ച് സ്വീകരിക്കും. അങ്ങനെ പറ വെക്കൽ അവടെ ന്റെ ഇല്ലത്തുംണ്ട്.നന്നേ ചെറുപ്പത്തിൽ പോയിണ്ട്ത്രെ ഞാനും പൂരത്തിന്.പക്ഷെ നിയ്ക്ക് അശേഷം ഓർമ്മല്ല്യ . ഇപ്പഴായെ പിന്നെ അതൊന്നു കൂടാൻ വല്ല്യേ മോഹാണ്.എല്ലാ ദൈവങ്ങളും ഒരുമിച്ച് ആറാടുമ്പോൾ ഇപ്പർത്ത് മനുഷ്യരായ നമ്മളും അവർക്കൊപ്പം .....അതൊരു രസല്ലേന്നു നിയ്ക്ക് തോന്നലുണ്ട്.]

ഒരു ശക്തിയുണ്ട്.നാം നിസ്സഹായരാവുമ്പോൾ നമ്മെ എണീപ്പിച്ചു നിർത്താൻ, മനസ്സിൽ ജീവിതത്തോടുള്ള ഇഷ്ടം നിറയ്ക്കാൻ,സ്നേഹം നിലനിർത്താൻ ഒക്കെ സഹായിക്കുന്ന ഒരു സുപ്രീം പവർ.ദൈവം എനിക്കതാണ്. അല്ലാതെ  ദൈവങ്ങൾ,മനുഷ്യർ എന്നൊന്നും ഒരു വേർതിരിവൂല്ല്യ. എല്ലാ മനുഷ്യരിലും ഒരു ദൈവികതണ്ട്ന്നാണ് ന്റൊരു വിശ്വാസം.കേട്ട കഥകളിലെ ദൈവങ്ങളൊക്കെന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരെ പോലെ തന്നെയാണ്. എങ്കിലും അമ്പലങ്ങളും,ആ ചിട്ടകളും, വിശ്വാസങ്ങളും ഒക്കെ എനിക്കിഷ്ടാണ് .അമ്പലത്തിൽ പോവുമ്പോ പ്രാർത്ഥന എന്നതിനേക്കാൾ കൊറേ വർത്താനം പറയുക എന്നതാണ് ഞാൻ പലപ്പോഴും ചെയ്യാറ്. എനിക്കതേ വരൂ,അതെ വഴങ്ങൂ. കൊറേ കാലം കൂടി കാണുന്ന ഒരുപാടു പ്രിയപ്പെട്ട ഒരാൾ അതാണ്‌ ഓരോ അമ്പലത്തിലും പോവുമ്പൊ നിയ്ക്ക് തോന്നാറ്.എങ്കിലും ചില അമ്പലങ്ങളിൽ ഞാൻ മിണ്ടാതെ നിക്കാറുണ്ട്. ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് ശ്വാസം വിടാതെ വിശേഷങ്ങൾ പറയുന്ന നിയ്ക്ക് രാമന്റെ മുന്നിലെത്തുമ്പോൾ ശബ്ദംണ്ടാവലില്ല്യ.ഒന്നും മിണ്ടാതെ നോക്കി നിന്ന് തിരിച്ചു പോവുകയാണ് പതിവ്.അത് പോലെ തന്ന്യാണ് ദക്ഷിണാമൂർത്തിടെ മുന്നിലും. സീതെ കാണാത്ത സങ്കടത്തിൽ ഇരിക്കണ ശ്രീരാമനാണ് തൃപ്രയാർ അമ്പലത്തിലെ എന്നാണ് പറയുന്നത്.അത് പോലെ സതി മരിച്ച സങ്കടത്തിൽ ഇരിക്കണ ശിവനാണ് ശുകപുരത്തും.ത്രേം സങ്കടത്തിലിരിക്കണ ആളുകളോട് (ദൈവങ്ങളോട്) ന്ത്‌  മിണ്ടാനാ!!!!!എനിക്കാണേൽ ഒരാശ്വാസ വാക്ക് പോലും പറയാൻ നിശല്ല്യ.പക്ഷെ പൊതുവെ ഈ ശിവന്റെം,രാമന്റെം ഒക്കെ അമ്പലങ്ങളിൽ നിശബ്ദത കൂടുതലാണ്.അത് അന്ന് തിരുവില്വാമല, കടവല്ലൂർ (രണ്ടും രാമന്റെ അമ്പലങ്ങൾ), പിന്നെ  പോയിട്ടുള്ള ഒട്ടു മിക്ക  ശിവക്ഷേത്രങ്ങളും അങ്ങനെ തന്നെയാണ്. ഒരു വല്ലാത്ത മൌനമാണ് അവിടെ മുഴുവനും. ശ്വസിക്കുന്ന വായുവിലും, ചവിട്ടുന്ന മണ്ണിലും, ഒക്കെ ............  മനസിനെ ഭാരപ്പെടുത്തുന്ന എന്തോ ഒന്ന്.എങ്കിലും എനിക്കേറെ ഇഷ്ടമുള്ള അമ്പലങ്ങളാണ് അതൊക്കെയും.ആ മൌനത്തോടുള്ള ഇഷ്ടക്കൂടുതലാവാം അതിനു കാരണം.

ഇപ്പോഴിപ്പോൾ ഏറ്റോം അടുപ്പം കല്ല്യാണ്യോടാണ്.കല്യാണിക്കാവിനോടാണ്. എന്നും വൈകുന്നേരം അച്ചൂന്റെ കൈപിടിച്ച് പോവലുണ്ട് അവളെ കാണാൻ.അവളോട് മിണ്ടാൻ.അച്ചൂന് നാട്ടിൽ കൊറേ കൂട്ടുകാരുണ്ട്. രോഹിണി ചേച്ചി,അർച്ചന,മാളവിക എന്നൊക്കെ.പോണ വഴി കാണണോരോടൊക്കേം മിണ്ടീട്ടും,വല്ല പൂക്കള്യോ കിളികള്യോ ഒക്കെ കണ്ടാൽ അതിനെ കുറിച്ചുള്ള കഥ ന്നെകൊണ്ട് പറയിച്ചിട്ടും ഒക്കേയ് അച്ചു അമ്പലത്തിലേക്കെത്തൂ.നിലക്കാവടി പോലെയുള്ള പൂമുള്ളിന്റെ മഞ്ഞ പൂക്കൾ, പരിശോക പൂക്കൾ,ഒക്കെ വഴിയരികിൽ ണ്ടാവും.ഒരു ചെറിയ  മുളങ്കൂട്ടംണ്ട് പോണ വഴി.അതിൽ നിറയെ പുല്ലാനി പടർന്നേക്കാണ്.മുഴോനും വിരിഞ്ഞിട്ടില്ല.അത് മുഴോനും വിരിയണ നാളെണ്ണി കാത്തിരിക്ക്യാണ് ഇപ്പൊ അച്ചൂം അമ്മേം.എന്നിട്ട് വേണം അതിന്റെ ഫോട്ടോ എടുക്കാൻ.കഴിഞ്ഞൊരു ദിവസാണ് ശ്രദ്ധിച്ചേ അമ്പല മുറ്റത്തെ പാല മരത്തിലെ ഒരു കൊമ്പ് നല്ലോം താഴ്ന്ന് നിക്ക്ണ്ട്.അതിൽ ഒരു കുഞ്ഞ്യേ കുല പാലപ്പൂവുംണ്ട്. അതീന്നന്നെ ന്ത്‌ മണാന്നോ പരക്കണേ!!!അപ്പൊ പിന്നെ അന്ന് ഞാൻ പറഞ്ഞ അടിമുടി പൂത്ത ആ പാല മരത്തിന്റെ കാര്യൊന്ന് ഓർത്തു നോക്കൂ.

കല്യാണി പാടത്തെ വരമ്പിലൂടെ ആളുകൾ തൊഴാൻ വേണ്ടി നടന്നു വരണ കാണാം.അവരിൽ  നിന്നും പിന്നിൽ ഏറെ ദൂരെയായി തനിച്ച് നടന്നു വരണ ഒരു പെണ്‍കുട്ടിയെ കൂടി ഞാൻ കണ്ടു.മഴ നനഞ്ഞും,കാറ്റിനെ തൊടാൻ ശ്രമിച്ചും,ഒരുമിച്ചു പൊങ്ങി ഒരേ വരിയിൽ പറക്കുന്ന കൊറ്റികളെ നോക്കി അതിലൊന്നായി മാറി ആകാശം മുഴോനും പറക്കണംന്നും മോഹിച്ച് ,
കയ്യിൽ കൊറേ വെള്ള അക്കാപ്പൂവും പിടിച്ചോണ്ട് വരമ്പിലൂടെ നടന്നു വരുന്ന ഒരു ഫുൾപാവാടക്കാരി.മഞ്ചാടിക്കുരൂം,അപ്പൂപ്പൻതാടീം വളപ്പൊട്ടും, വെള്ളാരം കല്ലുകളും,കക്കകളും,ഒക്കെ പെറുക്കികൂട്ടി അതിലൊക്കെം വല്യേ സന്തോഷം കണ്ടെത്താൻ ശ്രമിച്ച (നിങ്ങളിപ്പോൾ  ഇതിനൊരു പൊടിയ്ക്കു നൊസ്സുണ്ടല്ലോന്ന് വിചാരിച്ച) ഒരു ബടുക്കൂസു കുട്ടി. ചില ഓർമ്മചിത്രങ്ങളിലെ  എന്നെ എനിക്കൊരുപാടിഷ്ടമാണ്.

ഇന്ന് കല്യാണികാവിലെ  താലപ്പൊലിയാണ്.മിനിഞ്ഞാന്ന് പൂരമറിയിക്കാൻ വേണ്ടി മൂക്കും ചാത്തനും,തിറേം വന്നു. നെല്ലും, അരീം,കാശും,വസ്ത്രോം കൊടുക്കണം അവർക്ക്. ഈ ദേശം മുഴോനും ത്ര ദിവസായി ഇതിനായി ഒരുങ്ങാൻ തുടങ്ങീട്ട്.ഇവടെ മണ്ഡലം തുടങ്ങുമ്പഴേ പൂരത്തിന്റെ വർത്താനം തുടങ്ങും.അന്ന് തൊട്ടേ നിറമാലേം, ചുറ്റുവിളക്കും തുടങ്ങും.മകരചൊവ്വ തൊട്ട് പാട്ട് കാലോം.ഉത്സവം കൊടിയേറും അന്ന്.ആ കൊടിക്കൂറ കാണാൻ തന്നെ നല്ല ചന്താണ്.ഊരാളന്റെ കയ്യീന്ന് കൂറയിടാനുള്ള  പട്ട് വാങ്ങി എല്ലാവരോടും  ഉത്സവം കൊടിയേറട്ടേന്നനുവാദം ചോദിച്ചു കൊണ്ട് ഉത്സവം കൊടിയേറി വീണ്ടുമൊരു താലപ്പൊലിക്കാലം തുടങ്ങുകയായി. പതിനാലു ദിവസങ്ങളിലെ കളം പാട്ടും ചുറ്റുതാലവും കഴിഞ്ഞ് പതിനഞ്ചാം നാൾ താലപ്പൊലി.ഓരോ ദിവസവും കളം വരയ്ക്കണം.ഭദ്രകാളിയെ.കളം പൂജ കഴിഞ്ഞ് ദാരികവധം പാട്ട് പാടി പുറത്തേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരും. നേദിക്കാൻ അപ്പം,അട,പായസം ഒക്കെണ്ടാവും.സ്ത്രീകൾ താലവുമേന്തി നിൽക്കും. പ്രദക്ഷിണം കഴിഞ്ഞ് വീണ്ടും അകത്തേക്ക് പോയി വെളിച്ചപ്പാട് വെളിച്ചപ്പെടും.അതിനു ശേഷം ആ കളം മായ്ക്കും.അത് കഴിഞ്ഞാൽ പ്രസാദമായി കളപ്പൊടിയും,ഈ അപ്പോം, അടേം, പായസോം ഒക്കെ കൊടുക്കും. എത്ര ഭംഗിയായി,എത്ര കഷ്ടപ്പെട്ട് ആണെന്നോ കളം വരയ്ക്കുന്നത് !!!! കണ്ണുകൾ എറ്റവും ഒടുവിലാണ് വരക്കുക.ഇവിടത്തെ അമ്പലത്തിലെ ചുമരിൽ മ്യൂറൽ പെയിന്റ് ചെയ്യാൻ വന്നപ്പോ സീനോട് ഞാൻ ചോയ്ച്ചു.ന്താ ഈ കണ്ണുകൾ എപ്പഴും അവസാനം വരയ്ക്കണേന്ന്.കണ്ണുകൾ വരക്കുന്നത് ആ ചിത്രത്തിന് ജീവൻ നൽകുന്നതിനു തുല്യമാണ്.ജീവൻ വെച്ച് കഴിഞ്ഞാൽ പിന്നെ അതിന് ദൈവികത കൈവരുന്നു.അതുകൊണ്ടാണ് കണ്ണുകൾ അവസാനം വരക്കുന്നേ ത്രെ!!!

കഴിഞ്ഞ രണ്ടു മൂന്നു കൊല്ലങ്ങളായി പാട്ട് ദിവസങ്ങളിൽ സ്പെഷൽ ദീപാരാധനണ്ട്.അതുകൊണ്ട് തന്നെ അലങ്കാരങ്ങളും സ്പെഷൽ ആണ്.ഓരോ ദിവസോം ഓരോ നിറമുള്ള പട്ടുകൊണ്ടാണ്  തിരുടാടകൾ.ഒക്കെ ചാർത്തി കഴിഞ്ഞാൽ കല്യാണി ഒരു സുന്ദരിയാണ്.ദീപാരാധന  എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നതു പോലെ തന്നെയാണ് ആ കാഴ്ച്ചയും.നട തുറക്കുമ്പോൾ കാണുന്ന കാഴ്ച അത്രയേറെ മനോഹരമാണ്.നിറഞ്ഞ പ്രകാശത്തിനു നടുവിൽ കല്യാണി. ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കണ കാണുമ്പോള്ള സന്തോഷം അത് അനുഭവിച്ചന്നെ അറിയണം.ദീപാരാധനക്ക് നട അടക്കാൻ വേണ്ടിയുള്ള ശംഖു വിളി കേക്കുമ്പോഴേ അച്ചു പോവാൻ തെരക്ക് കൂട്ടലുണ്ട്.പക്ഷെ ഈ തവണ അതിനോടൊക്കെയുള്ള പേടി മാറി.ശംഖു്,ചെണ്ട,വെടി ഒക്കെ ഇപ്പൊ അച്ചൂന് സഹിക്കാം എന്നായിണ്ട്.പക്ഷെ ഇന്നത്തെ കാണാൻ പറ്റില്ല.കാരണം ഇത് കഴിഞ്ഞ ഉടനെ തന്നെ വെടിക്കെട്ടാണ്.ഉച്ചക്ക് എഴുന്നള്ളിച്ചു വന്നു. തിടമ്പും, കോലോം,ഇറക്കി വെച്ച് പൂജ കഴിക്കും ഇവടെ.വെളിച്ചപ്പാടുംണ്ടാവും. വെളിച്ചപ്പെട്ട്,അരിയും,നെല്ലും എറിയും.വാൾ നെറുകയിൽ വെച്ച് അനുഗ്രഹിക്കും. വാളിൽ പൈസ വെക്കാനും അച്ചൂന് പേടി ണ്ടായില്ല.എന്നിട്ട് തിരിച്ചു പോവും.രാത്രി ആദ്യേ എഴുന്നള്ളിച്ചു വരും.വരുമ്പോഴേക്കും ഇവടെ പടി തൊട്ട് ഇരു വശോം നെറച്ചും ചെരാതുകൾ കത്തിച്ചു വെക്കും.താലം ഇവിടെ വന്നിട്ടാണ് അപ്പൊ കൊളുത്തുക.തിരിച്ചു പോയി കളം മായ്ച്ചു കഴിഞ്ഞാൽ കൂറ വലിച്ച് ഉത്സവം കൊടിയിറക്കും.അങ്ങനെ ആ താലപ്പൊലീം തീരും.ഈ ഇല്ലോം, കല്യാണീം തമ്മിൽ കൃത്യായി പറയാൻ പറ്റാത്തത്ര കാലത്തെ അടുപ്പം ണ്ട്ത്രെ. എല്ലാ ദിവസോം തായമ്പകണ്ട്.ഒരു ദിവസം ഒരു പെണ്‍കുട്ടീടെണ്ടായിരുന്നു.കൊയിലാണ്ടിയിലുള്ള ഒരു ഉണ്ണിമായ.ഒരു ചെറ്യേ കുട്ടി.അത് നന്നായിരുന്നു.അച്ചു സാധാരണ അതിനൊന്നും നിക്കലേയില്ല .പക്ഷെ ഈ കുട്ടീടെ പരിപാടിക്ക് ന്തോ കരയാതെ നിന്നു.ഒരു ദിവസം ഗാനമേള ണ്ടായിരുന്നു. മിനിഞ്ഞാന്നു നാടൻ പാട്ടും.ഇന്ന് ബാലെ ആണ്.അന്ധകാന്തകൻ.
ഇവടെ വന്നിട്ടാണ് ഞാൻ ബാലെ,നാടകം,ഗാനമേള ഒക്കെ കണ്ടിട്ടുള്ളത്.വൈകുന്നേരായാൽ പിന്നെ ഓരോ വരവുകൾ വരും. കരിങ്കാളീം, തിറകളും,കാവടികളും,ഓരോ വേഷങ്ങളും,ഒക്കെ വന്നു നിറയും.അത് കഴിഞ്ഞാൽ ദീപാരാധന,തുടർന്ന് വെടിക്കെട്ട്.ശേഷം ഡബിൾ തായമ്പകണ്ട്. പോരൂർ ഉണ്ണിക്കൃഷ്ണനും,ശുകപുരം ദിലീപും. പോരൂർ ഉണ്ണിക്കൃഷ്ണൻ ആള് കേമനാത്രേ!!!!!

ഇത്തവണ പൂരത്തിനെന്തോ അധികാരും വന്നില്ല  ഇവടെ.രാവിലെ തന്നെ അമ്പലത്തിൽ പോയി.കല്യാണി പാടത്ത് നന്നേ വെളുപ്പിനേ മീൻ കച്ചോടക്കാർ വരും.വിശേഷ ദിവസങ്ങളിലും മത്സ്യമാംസാദികൾ വെച്ചു കഴിക്ക്യാന്നത് വടക്കോട്ട്‌ വരുംതോറും പതിവാണ്.പണിയൊക്കെ നേർത്തെ തീർത്തു.പൂര കടകളിൽ പോയി.പൊരീം ജിലേബീം,ഈന്തപ്പഴോം,പിന്നെ ഇവടെ മാത്രം കണ്ടിട്ടുള്ള ആറാം നമ്പറും ഒക്കെ നിറച്ചും ഇരിക്കുന്ന കണ്ടു.പിന്നെ വള-മാല കടകളും.വാങ്ങുന്നതിനേക്കാൾ ഇഷ്ടാണ് അതിങ്ങനെ  നടക്കാൻ.അച്ചു അല്ലെ കൂടെ,എങ്ങനെ വാങ്ങാതിരിക്കും.രണ്ടാഴ്ച്ച മുന്നേ ലിസ്റ്റിട്ട് കാത്തിരിക്കാൻ തുടങ്ങീതാ അവള്.ലിസ്റ്റിലെ പാലൈസ് കിട്ടിയില്ല പാവത്തിന്.പൂരത്തിന്റെ ഓർമ്മ കൊറച്ചു ദിവസം കൂടി ണ്ടായിക്കോട്ടേന്നു ആനേം കരുതീന്നു തോന്നുന്നു.മിറ്റത്ത് കൊറേ ആനപ്പിണ്ടം ണ്ട്.കണ്ടപ്പോ ഇവടെ എല്ലാർക്കും വല്യേ സന്തോഷായി.കാരണം ഈയിടെ പേപ്പറിൽ വായിച്ചിരുന്നു ഇവടെ അടുത്തൊരു വീട്ടിൽ ആനപ്പിണ്ടം വളമിട്ട് നല്ലോം തൂക്കള്ള ഇളവനും,മത്തനും ഒക്കെണ്ടാക്കി ന്ന്.ഇത് കൊണ്ടോയി ഇട്ടിട്ട് നമുക്കും അതുപോലെ ണ്ടാക്കാംന്നു പറഞ്ഞ് എടുത്തു വച്ചേക്കാണ്.ഇത്തവണേം കൊറേ പച്ചക്കറി നട്ട് ണ്ട്.അത് നനക്കാൻ പോയപ്പോ ഇന്നലെ കൊറേ അപ്പൂപ്പൻതാടി കിട്ടി.എത്രയാന്നൊ!!!!

അത് കണ്ടപ്പോ എനിക്ക് നിന്നെ  ഓർമ്മ വന്നു.പല നിറങ്ങളിലുള്ള കടലാസുകളിൽ നിനക്കൊരെഴുത്തെഴുതണം.അരികിൽ അപ്പൂപ്പൻതാടിയും, ഒർഗന്റ് തുണി കൊണ്ടുണ്ടാക്കിയ തീരെ കുഞ്ഞു റോസാപ്പൂക്കളും വെച്ച് ഒട്ടിച്ച് ആ താളുകളെ ഭംഗിയുള്ളതാക്കണം.ഒപ്പം ഏറ്റവും പ്രണയാർദ്രമായ വരികളും ചിത്രവുമുള്ള ഒരു ഗ്രീറ്റിങ്ങ് കാർഡും വെക്കണം.ഒരു അവധി ദിനത്തിന്റെ ആലസ്യത്തിൽ ഇറയത്തെ തിണ്ണയിൽ കാലു നീട്ടിയിരുന്ന് നീയെന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പോസ്റ്റ്‌ മാൻ നിനക്കിത് കൊണ്ടുവന്നു തരണം.എന്റെയാ സമ്മാനം നിനക്കിഷ്ടാവില്ലെ ???

അല്ലെങ്കിലും സമ്മാനം ഇഷ്ടല്ല്യാത്ത ആരേലുംണ്ടോ????എനിക്കിഷ്ടാണ്.വിചാരിക്കാത്തൊരു നിമിഷത്തിൽ എന്നിലേക്കെത്തുന്ന സ്നേഹത്തിന്റെ ഒരു സ്പർശം."എനിക്ക് വേണ്ടി" എന്ന ചിന്ത അതെന്നെ എത്രയധികം സന്തോഷിപ്പിക്കുന്നുവെന്നോ........!!!!!!!!!!!!!!!!!
നീയെന്നാണ് എനിക്കൊരു സമ്മാനം തരുന്നത്?????

വെടിക്കെട്ട് തുടങ്ങി.ശബ്ദം കേൾക്കുന്നുണ്ട്. ആകാശത്തിൽ വല്യേ പൂക്കളം വിരിയണ കാണാൻ നിയ്ക്കിഷ്ടാണ്.ഈ തവണ പൂരത്തിന് നിലാവുള്ള രാത്രികളില്ല. മറ്റന്നാളാണ്  അമാവാസി. ഉത്സവരാവുകൾ നിലാവും നക്ഷത്രങ്ങളും കൊണ്ട് സമ്പന്നമാവണം.എങ്കിലെ അതിനൊരു റൊമാന്റിക്‌ ടച്ച് വരുള്ളൂ.
ഈ സന്ധ്യയ്ക്ക് പൂര ബഹളത്തിനു നടുവിലിങ്ങനെ തനിച്ചിരിക്കാൻ ഒരു സുഖംണ്ട്.
നിന്നെ ഓർത്തു കൊണ്ട്,നിന്റെ ഓർമ്മകളിൽ നിറഞ്ഞു കൊണ്ട്.......
നിലാവില്ലെങ്കിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമുണ്ട്
നിന്റെ സ്നേഹത്തോടൊപ്പം എനിക്ക് കൂട്ടായി .............
ഒപ്പം പ്രണയാർദ്രമായൊരു പാട്ടും.

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ............
പഞ്ചവർണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളേ ............!!!!!!!!!!!!!!!!!!!

10 comments:

  1. എന്തോ ശ്വാസം വിടാതെ ഞാന്‍ വായിച്ചു തീര്‍ത്തു നന്നായിട്ടുണ്ട്

    ReplyDelete
  2. മനോഹരം..ഉമയുടെ കൂടെ ഞാനും കണ്ടു കല്യാണക്കാവിലെ പൂരം.

    ReplyDelete
  3. ഞങ്ങളേം കൂട്ട്വോ പൂരം കാണാന്‍.??

    ReplyDelete
  4. കല്യാണിക്കാവും അവിടേക്ക് അമ്മയുടെ കൈ പിടിച്ചു നടന്നു പോകുന്ന അച്ചൂം ,പൂരവും ഒക്കെ ഇങ്ങനെ കാണുവായിരുന്നു ..
    നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ കാഴ്ചകൾ ..
    ഉമയെ വായിച്ചു വായിച്ചു ഞാനും ഈ വള്ളുവനാടൻ ശൈലി പഠിച്ചെടുത്തു ..

    ReplyDelete
  5. പൂരവിശേഷങ്ങൾ നന്നായിരിക്കുന്നു....

    ReplyDelete
  6. നല്ല പോസ്റ്റ്‌ ,ചരിച്ചു എഴുതിയത് കൊണ്ട് വായിക്കാന്‍ ഒത്തിരി പ്രയാസം തോന്നി .

    ReplyDelete
  7. സുന്ദരം തന്നെ .................നല്ല എഴുത്ത്
    ആശംസകള്‍

    ReplyDelete
  8. മോഹന്‍ കരയത്ത്February 7, 2014 at 9:45 PM

    ക്ഷേത്രങ്ങളിലെ ഉത്സവ വിശേഷങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പണ്ട് മുതലേ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ആഖ്യാന ശൈലിയുടെ പ്രത്യേകത തന്നെയാവും, കല്യാണിക്കാവും പൂര വിശേഷങ്ങളും മനസ്സില്‍ മായാത്തൊരു ദൃശ്യവിസ്മയമൊരുക്കുന്നത്!!!
    ആശംസകള്‍!!!

    ReplyDelete
  9. താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ............മനോഹരം ഈ പൂരവിശേഷം

    ReplyDelete