Monday, December 16, 2019

അങ്ങനേയിരിക്കെ ഇന്നു ഞാനെന്റെ ഇല്ലത്തേക്കൊന്നു പോയി. ന്റെ വേളി കഴിഞ്ഞിട്ട് 13 കൊല്ലോക്കെ ആയല്ലോന്ന് വണ്ടീലിരുന്നു ഞാനോർത്തു. അവിടൊക്കെ എന്ത് വേഗാണ് മാറ്റങ്ങൾ വന്നോണ്ടിരിക്കണത്.

പണ്ടൊക്കെ അങ്ങോട്ടേക്ക് പോവുമ്പോഴൊക്കെ ഓരോ കുഞ്ഞി കാര്യങ്ങൾ കണ്ടെത്തി ഞാനെന്റെ പഴയ കാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു. പഴയ കണ്ണീരോർമ്മകളെ എടുത്തു നോക്കി കരഞ്ഞും ചിരികളെ നോക്കി ചിരിച്ചും ഇഷ്ടങ്ങളെ നോക്കി പ്രണയിച്ചും ആ പഴയ എന്നെ ഞാൻ പോവുന്ന വഴി മുഴുവൻ ഓമനിച്ചോണ്ടുമ്മ വച്ചിരിക്കുമായിരുന്നു. ഓരോ മാഞ്ചോടും, പറമ്പിന്റെ മുക്കും മൂലയും അങ്ങനെ ഓരോ മണൽത്തരിയിൽ പോലും ഞാനങ്ങനെ എന്നെ തിരഞ്ഞു കണ്ടുപിടിച്ചോണ്ടിരിക്കുമായിരുന്നു.
എത്രയെത്ര ഓർമ്മകളായിരുന്നു അന്നെനിക്ക് അക്കമിട്ട് നിരത്താനുണ്ടായിരുന്നത്. 

പക്ഷെ ഇപ്പൊ കുറച്ചുകാലമായി വീട്ടിലേക്കുള്ള വഴി എനിക്ക് തീർത്തും അപരിചിതമാണെന്നേ തോന്നാറുള്ളൂ. പഴയ കാലവും ഓർമ്മകളും പഴയ എന്നെത്തന്നെയും എനിക്കത്രമേൽ അന്യമായെന്നു തോന്നാൻ തുടങ്ങി. അവിടെ ചെന്ന് മുറ്റത്തേക്കിറങ്ങി മണലിൽ ചവിട്ടിയപ്പോൾ മനസിലൊരു തണുപ്പ് നിറഞ്ഞിരുന്നു. പാച്ചൂനും വല്ല്യ സന്തോഷായി കളിക്കാൻ നല്ല സുഖമുള്ള മണ്ണായതിൽ. 

ഇക്കൊല്ലം മൂവാണ്ടൻ മാത്രേ പൂത്തിട്ടുള്ളൂ. കഴിഞ്ഞ കൊല്ലം എല്ലാ മാവുകളും പ്രാന്ത് പിടിച്ച പോലെ ആയിരുന്നു കായ്ച്ചത്. നാട്ടിലെ ചില ആളുകളെ കാണുമ്പോഴാണ് എനിക്കും പ്രായായി ന്ന ഓർമ്മ  വരണത്.  ഞാൻ കുട്ടി ആയിരുന്നപ്പോൾ കണ്ട അവരുടെ ചെറുപ്പ കാലങ്ങളും ഞാനിപ്പോൾ കാണുന്ന അവരുടെ നരച്ച തലയുമൊക്കെ എന്നെ ഓർമ്മിപ്പിച്ചത് എന്റെ പ്രായത്തെ മാത്രമായിരുന്നു.

ഇന്നലെ വൈകുന്നേരം മഴ ചാറിയിരുന്നു. അതിന്റൊരു ഈറൻ മണം എനിക്ക് എന്നെ പൊതിഞ്ഞ പോലെ തോന്നി. കളപ്പുരേടെ മുറ്റത്തിന്റെ പഴയ ഭംഗിയൊക്കെ തീർത്തും ഇല്ലാതായെന്നു തോന്നി. കാവും മഞ്ചാടി മരോം ഒക്കെ പണ്ടെന്നോ കണ്ട ഒരു സ്വപ്നത്തിലായിരുന്നെന്ന് അവിടം നേരിൽ കണ്ടപ്പോ തോന്നി. കുളത്തിന്റെ ഭാഗത്തേക്കൊന്നും ഞാൻ പോയില്ലാരുന്നു. പണ്ടൊക്കെ അങ്ങട് പോവുമ്പോ വീട്ടിലുള്ളവരോട് മിണ്ടാൻ കഴിഞ്ഞില്ലെങ്കിലും പറമ്പ് മുഴോനും ഒരു പ്രദക്ഷിണം വെക്കുമായിരുന്നു.പക്ഷെ ഇപ്പൊ അവിടെ എത്തിയാൽ മുറിയിലിരുന്ന് വർത്തമാനം പറയുക എന്നത് മാത്രമായി ശീലം. 

ഊണ് കഴിക്കാനിരുന്നപ്പോൾ നാട്ടിലുള്ള കാലിനു വയ്യാത്ത ഒരു ചേച്ചി രാധവല്യമ്മേ കാണാൻ വന്നിരുന്നു. അന്നേരം അവർക്കും ഒരു ഇലയിട്ട് ഊണ് കൊടുത്തു. ഇവിടെ ആര് വന്നാലും വെറും കയ്യോടെ ഞാനിപ്പോ പറഞ്ഞയക്കാറില്ല ഉമേ ന്ന് വല്യമ്മ പറഞ്ഞപ്പോ എനിക്കെന്തോ മനസ്സ് നിറഞ്ഞു കണ്ണീരു വന്നു സന്തോഷം കൊണ്ട്.  ഒരു നേരത്തെ ആഹാരായിട്ടോ പറ്റണ പോലെ കാശായിട്ടോ ഒക്കെ ഞാൻ കൊടുക്കലുണ്ട് ന്നും പറഞ്ഞു രാധ വല്യമ്മ. ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ളവർക്കേ മറ്റുള്ളോരുടെ ബുദ്ധിമുട്ട് മനസ്സിലാവൂ എന്നും ഞാനന്നേരം ഓർത്തു. എല്ലാരും സന്തോഷായും സമാധാനത്തോടെയും നന്നായിരിക്കുന്ന ഒരു ലോകം ഞാനപ്പഴും ആഗ്രഹിച്ചു പ്രാർത്ഥിച്ചു.

അവടെ വല്യമ്മേം വല്യച്ഛനും മാത്രേ ഉള്ളൂ. അവർക്കിടയിലുള്ള സ്നേഹം പഴയതിനേക്കാൾ കൂടുകയും ഭംഗിയുള്ളതാവുകയും ചെയ്തതായി എനിക്കനുഭവപ്പെട്ടു. പ്രണയം ഏത് പ്രായത്തിലും എത്ര മനോഹരമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. സ്നേഹം പ്രണയം എന്ന വാക്കുകളൊക്കെ പറയുമ്പോഴും കേൾക്കുമ്പോഴും കാണുമ്പോഴും നമ്മിലും നിറയുന്നതായി എനിക്കെപ്പഴും തോന്നാറുണ്ട്. സ്റ്റാർ ഭാരത് ചാനലിലെ രാധാകൃഷ്ണ് സീരിയൽ കാണാൻ ഞാൻ തിക്കും തിരക്കും കൂട്ടാറുള്ളതിന്റെ കാരണവും അതാണ്. ഈയിടെ ഷെയിൻ നിഗമനം അഭിമുഖത്തിൽ പറഞ്ഞ onelove എന്ന ആശയവും അങ്ങനെയൊന്നാണെന്നാണ് എനിക്ക് തോന്നിയത്.

ഒരു കൊല്ലം കൂടി അവസാനിക്കാറായി. പാച്ചൂനെ പ്രസവിച്ചതിനു ശേഷമുള്ള എന്റെ ദിവസങ്ങൾ സൂപ്പർ ഫാസ്റ്റ് നേക്കാളും വേഗത്തിലാണ് പോണത്. എന്റച്ചു എന്നെ വിട്ടിട്ട് ഒരു കൊല്ലാവാറായി. കല്യാണിക്കാവ്  പൂരം ഇപ്പാവും.

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടിരുന്നു നിറയെ ലാങ്കി ലാങ്കി പൂക്കൾ ഒട്ടിച്ചു ചേർത്തൊരു തൊപ്പി വച്ചോണ്ട് ഇളം സ്വര്ണനിറമുള്ള തലമുടിയുള്ള ഒരു പെൺകുട്ടി എന്റെ കൈപിടിച്ചു എന്നെ ഒരു വഴിയിലൂടെ കൊണ്ടോവുന്നത്. കൊന്നപ്പൂകൊണ്ട് ചുറ്റിക്കെട്ടിയ ഊഞ്ഞാലിൽ അവളെന്നെ കൊണ്ടിരുത്തി.
അവളുടെ കണ്ണുകളിൽ ഈ ലോകത്തെ മുഴുവൻ സ്നേഹവും നിറഞ്ഞിരുന്നു അവളുടെ വിരലുകളിലൂടെ അതെന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്ക് തോന്നി. കണ്ണടച്ചിരുന്നപ്പോൾ എന്റെ നെറ്റിയിൽ  മഴതുള്ളി വീഴണപോലെ ഒരുമ്മ തന്നുകൊണ്ട് പോവാണെന്ന് കാതിൽ പറഞ്ഞു അവളെങ്ങോ മാഞ്ഞുപോയി.
കണ്ണുതുറന്നു നോക്കിയപ്പോൾ എനിക്കു ചുറ്റും ഇതുവരെ കാണാത്ത നിറത്തിലുള്ള ഒരുപാട് പൂമ്പാറ്റകൾ.....മനുഷ്യരുടെ ദുഷ്ടത്തരം കൊണ്ട് ദൈവം പൂമ്പാറ്റകളാക്കി മാറ്റിയ മാലാഖപെൺകുഞ്ഞുങ്ങളാണ് അവയോരോന്നും എനിക്കിപ്പോ അത് വീണ്ടും ഓർക്കുമ്പോൾ തോന്നാണ്.








13 comments:

  1. എന്താണിത്...... എന്താ പറയേണ്ടത്...
    വാക്കുകൾ കൊണ്ട് വരച്ചിട്ട ചലിക്കുന്ന ചിത്രങ്ങൾ...
    നനുത്ത കാറ്റേറ്റ് നിൽക്കുന്ന സുഖം. ....
    വളരെ... വളരെ നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. 🙂അപ്പൊ ഞാൻ നന്നാവുന്നുണ്ട് ലെ വിനോദേട്ടാ

      Delete
  2. ഉമേ,  ഇല്ലവും പരിസരവും ഒക്കെ കണ്ടൂ... സ്നേഹം :) 

    ReplyDelete
    Replies
    1. തിരിച്ചും സ്നേഹം

      Delete
  3. എന്നത്തെയും പോലെ നാട്ടു വഴികളിലൂടെ... ഗൃഹാതുരം ഈ യാത്ര...

    ReplyDelete
  4. ഉമേയ്..എത്ര നടന്നതാ ഈ വഴിയൊക്കെ..കല്ല്യാണിക്കാവിലെ പൂരം ആയല്ലേ...ഉം..ചക്ക പൊട്ടിയോ,പറ മ്പിലൊന്നും പോയില്ല ലെ..ഷെയിൻ നിഗം പറഞ്ഞത് എന്താ...അതെനിക്ക് മനസിലായില്ല ട്ടാ.പിന്നേ ചെന്നിരിക്കാൻ ഇഷ്ടമുള്ള ചില പതിവ് ഇടങ്ങളുണ്ട്..
    എപ്പോ ചെന്നാലും ഒരു തണൽ തണുപ്പ് തരുന്നവ..അതുപോലാണ് ഉമ്മയുടെ വീണപൂവും

    ReplyDelete
  5. പേരിനൊരു മ കൂടിപ്പോയീലോ മാഷേ. പണ്ടത്തെ കുട്ട്യോൾ ടെ പാട്ട് കേട്ടിട്ടില്ലേ വെയിലല്ലേ ചൂടല്ലേ തണലിലിരിക്കുക സുഖമല്ലേ ന്ന്. ജീവിതത്തിലെപ്പോഴും വെയിലും ചൂടുമല്ലേ അതോണ്ട് ഒരു അവസരം കിട്ടിയാൽ അപ്പൊ തണൽ വിരിക്കാൻ ശ്രമിക്കും. അതിപ്പോ പോസ്റ്റിലാണെങ്കിൽ പോലും....

    ReplyDelete
  6. ഒരു കൊല്ലം കൂടി അവസാനിക്കാറായി. പാച്ചൂനെ പ്രസവിച്ചതിനു ശേഷമുള്ള എന്റെ ദിവസങ്ങൾ സൂപ്പർ ഫാസ്റ്റ് നേക്കാളും വേഗത്തിലാണ് പോണത്.

    ReplyDelete
    Replies
    1. But yyyy മുരളിയേട്ടാ എപ്പഴും പോസ്റ്റീന്നൊരു വാരിയെടുത്തു കമന്റിടണത് എന്താ ന്നാ but y കൊണ്ട് ഉദ്ദേശിച്ചേ ട്ടോ

      Delete
  7. ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ളവർക്കേ മറ്റുള്ളോരുടെ ബുദ്ധിമുട്ട് മനസ്സിലാവൂ... പരമ സത്യം.

    എന്താപ്പോ പറയ. ഒരു പ്രത്യേക ഫീലാണ് ചേച്ചീടെ എഴുത്തിന്. ഒരു നാട്ടിൻ പുറത്തൂടെ നടന്ന പോലെ തോന്നി.

    ഇഷ്ടം

    ReplyDelete