Tuesday, May 13, 2014

ഓർമ്മകളുടെ ഒരു മാമ്പഴക്കാലം...

പണ്ട് മുതലേ എനിക്ക് മുത്തശ്ശൻമാരേം,മുത്തശ്ശിമാരേം ഒരുപാടിഷ്ടാണ്. അവരെ കാണാനും,അവരോട് മിണ്ടാനും,അവരു പറയണ പഴേ കഥകൾ കേക്കാനും ഒക്കേം നിയ്ക്ക് വല്ല്യേ ഇഷ്ടാണ്.തല മുഴോനും  പഞ്ഞി പോലെ മൃദുവായ തൂവെള്ള മുടീം നിഷ്കളങ്കത മാത്രം നിറഞ്ഞ ചിരീം ഉള്ളോരെ(അല്ലാത്തോരേം ഇഷ്ടം തന്നെ)എങ്ങന്യാ ഇഷ്ടാവാണ്ടിരിക്ക്യാ !!!!!! അവര് കരയണതും, ബുദ്ധിമുട്ടുന്നതും ഒക്കെ ന്നേം കരയിക്കാറുണ്ട്. അമ്പലങ്ങളിൽ പോവുമ്പഴും, ഓരോ വിശേഷങ്ങൾക്ക് പോവുമ്പഴും ഒക്കെ അവരെ ഞാൻ ശ്രദ്ധിക്കാറുണ്ട്.അവരുടെ വർത്താനം കേട്ടിരിക്കാറുണ്ട്. അതിങ്ങനെ കേട്ടോണ്ടിരിക്കുമ്പോ തോന്നും ആ കാലത്ത് ജീവിച്ചാ മത്യാരുന്നൂന്ന്. അത്ര ഭംഗ്യായിട്ടാവും അവര് അതൊക്കേം പറയാ.

ന്റെ ഇല്ലത്തെ മുത്തശ്ശന്(അച്ഛന്റെ വല്ല്യച്ഛൻ)ഒരു ചന്തു(ന്നച്ചാ നല്ല ഭംഗീണ്ട് ന്ന് ഞാൻ കൊടുത്ത അർത്ഥം.) ആയിരുന്നു.ചെവി കേൾക്കില്ലായിരുന്നു,പല്ലുകൾ ഇല്ലായിരുന്നു,തലേൽ മുടീം ഇല്ലായിരുന്നു.പല്ലൊന്നും ഇല്ലാത്തോണ്ട് പറയുന്നതൊന്നും അത്ര വ്യക്തായിരുന്നില്ല. പൊടി വലിക്കണ സ്വഭാവൊള്ളോണ്ട് മുത്തശ്ശന്റെ മുണ്ടുകൾക്കൊക്കേം മൂക്കിപ്പൊടീടെ മണായിരുന്നു. മുത്തശ്ശന്റൊപ്പം വേറേം കൊറച്ച് സ്പെഷൽ കാര്യങ്ങൾ കൂടി ഓർമ്മ വരും.റിട്ടയർ ചെയ്തേനു ശേഷം കുറച്ചു കാലം എക്സ്പ്രസ് പേപ്പറിൽ ജോലി ചെയ്തിരുന്നോണ്ട് വീട്ടിലേക്കു വരാറുണ്ടായിരുന്ന  എക്സ്പ്രസ്സ്‌ പേപ്പർ,എനിക്ക് വേണ്ടി മാത്രം മേടിച്ചോണ്ട് വന്നിരുന്ന ഒരു പിടി കൊത്തമരേം ഒരു ബീറ്റ്റൂട്ടും,നാക്ക് വടിക്കാൻ വേണ്ടി നല്ല ഭംഗിയാക്കിയ ഈർക്കിലികൾ,പണ്ട് കൊറേക്കാലം  മുത്തശ്ശനും പിന്നെ ഞാനും ഉപയോഗിച്ചിരുന്ന ബ്രൌണ്‍ കളറുള്ള വല്യേ ബട്ടണ്‍സ് ഉള്ള മുത്തശ്ശന്റെ ഒരു ക്രീം കളർ സ്വെറ്റർ,ചീട്ടു ഉപയോഗിച്ചുള്ള  28 എന്ന കളി,പിന്നെ കവടി കളി അങ്ങനെ കൊറേ........

മുത്തശ്ശൻ ചീട്ടു കളീൽ സമ്മാനൊക്കെ മേടിച്ച്ണ്ട് ത്രെ!അതോണ്ട് ഞങ്ങൾ ചീട്ടു കളിക്കണ കണ്ടാലും ചീത്ത പറയാറില്ല.പക്ഷെ കവടീം കല്ലും കളിക്കണ കണ്ടാൽ നല്ല അടി കിട്ടും. അതോണ്ട് മുത്തശ്ശനെ കാണാതെ കവടി കളിക്കാൻ ഞങ്ങൾക്ക് നല്ല മിടുക്കായിരുന്നു. ഒരിക്കലൊരു രാത്രീൽ ഞാനും ലത ചേച്ചീം, ലീന ചേച്ചീം കൂടീരുന്നു കവടി കളിക്ക്യായിരുന്നു.മുത്തശ്ശൻ പിന്നിൽ കൂടി വന്നത് കണ്ടില്ലായിരുന്നു.വന്നു ചെവി പിടിച്ചപ്പോ ആണ് അറിഞ്ഞത്.അതീന്നു രക്ഷപ്പെട്ട് ഓടി ഇല്ലത്ത് പോയി കൊറേ നേരം ഒളിച്ചിരുന്നു.പിന്നെ മുത്തശ്ശൻ ഉറങ്ങീട്ടെ ഞങ്ങൾ കളപ്പുരേൽക്ക്‌ പോയിള്ളൂ.അതൊക്കെ എത്ര നല്ല ഓർമ്മകളാണ്!!!!!

കഴിഞ്ഞു പോയ കാലങ്ങളിൽ നിന്ന് ഉള്ളിൽ മധുരം മാത്രം നിറയ്ക്കുന്ന ഓർമ്മകളുടെ ഒരു മാമ്പഴക്കാലം എല്ലാവരേയുമെന്ന പോലെ ഞാനും സ്വന്തമാക്കിയിട്ടുണ്ട്.ചെലപ്പോ വല്ലാതെ സ്വാർത്ഥമായി ചിന്തിക്കും.ഒന്നുമിങ്ങനെ വാക്കുകളായി നിരത്തി വെക്കണ്ട, എനിക്ക് മാത്രം കാണാനും,കേക്കാനും,ചിരിക്കാനും,സ്നേഹിക്കാനും, ലാളിക്കാനുമൊക്കെയായി എല്ലാം ഉള്ളിൽ തിങ്ങിക്കൂടിയിരിക്കട്ടേയെന്ന്. അതിലൂടെ ആ മധുരം ഞാൻ മാത്രം രുചിച്ചാ മതിയെന്ന്.

മുത്തശ്ശന് പേപ്പർ വായിക്കാനൊക്കെ ബുദ്ധിമുട്ടായപ്പൊ തൊട്ട് ന്നോട് വായിച്ചു കൊടുക്കാൻ പറയുമായിരുന്നു.ഞാൻ ഇന്നത്തെ പോലെ അന്നും മടിച്ചി ആയിരുന്നു പേപ്പർ വായിക്കാൻ.(ഇവടെ നന്ദൻ മാഷ്‌ കളിയാക്കി പറയണ പോലെ പേപ്പറൊന്നും വായിക്കാൻ പറ്റില്ല അതിൽ നിറച്ചും വാർത്തകളാണ്,ഹോ...വെറുത്തു പോയി .)മുത്തശ്ശനെ പറ്റിക്കാൻ വേണ്ടി ഞാൻ ചുമ്മാ തലക്കെട്ട് മാത്രം വായിച്ചു കൊടുക്കും.അതിനെന്നെ വഴക്ക് പറയും എടീ അത് മുഴോനും വായിച്ചിട്ട് പോ.........ന്ന് ഞാനോടും. പതുക്കേയ് മുത്തശ്ശൻ നടക്കുമായിരുന്നുള്ളൂ.കൈ പിന്നിൽ പിണച്ചു കൊണ്ട്.ഞാൻ പിന്നിൽ കൂടി പോയി കെട്ടിപ്പിടിച്ച് അമർത്തും.വീഴാൻ പോവുമ്പോ മെല്ലെ വിട്ട് ഞാൻ തെന്നി മാറും.അപ്പൊ പതുക്കെ തിരിഞ്ഞ് ന്നെ തല്ലാൻ വേണ്ടി കയ്യോങ്ങിക്കൊണ്ട് വരും.അപ്പൊ ഞാൻ കവിളിൽ പിടിച്ച് വലിച്ചുമ്മ വെക്കും.ദേഷ്യപ്പെടുംച്ചാലും മുത്തശ്ശനും അതൊക്കെ ആസ്വദിച്ചിരുന്നു എന്നിപ്പോ തോന്നാണ്.ന്നെ അത്രക്കും കാര്യായിരുന്നു. തിരിച്ച് എനിക്കും.

ഇന്നിപ്പൊ മുത്തശ്ശൻ വാക്കുകളിൽ ഇത്രയേറെ നിറഞ്ഞു വരാൻ കാരണം വല്ല്യച്ഛനാണ്.ഇങ്ങനൊന്നും ആയിരുന്നില്ലെങ്കിലും മുത്തശ്ശനോടെന്ന പോലെള്ള സ്നേഹായിരുന്നു എനിക്ക് വല്ല്യച്ഛനോട്. മരിച്ചൂന്ന്  കേട്ടപ്പോ അന്ന് മുത്തശ്ശൻ മരിച്ചപ്പോ തോന്ന്യ ഒരു ശൂന്യതയായിരുന്നു മനസ്സിൽ കുറെ നേരത്തേക്ക്. ഇവിടുത്തെ അച്ഛന്റെ ഓപ്പോൾടെ ഭർത്താവാണീ വല്ല്യച്ഛൻ .പണ്ട് നാടകത്തിൽ ഒക്കെ അഭിനയിച്ച്ണ്ട് വല്ല്യച്ഛനും, ഓപ്പോളും.ഒന്ന് രണ്ടു സിനിമേലും മുഖം കാണിച്ച്ണ്ട് ത്രെ!രണ്ടു പേരേം കാണാൻ നല്ല ചന്താണ്.നല്ല ജോഡിയുമാണ്‌.ആ ഓപ്പോളേ ഞാൻ ഫോട്ടോലെ കണ്ടിട്ടുള്ളൂ. വല്ല്യച്ഛൻ ദാ മിനിഞ്ഞാന്ന് കാലത്താണ് മരിച്ചത്.

ഇവിടത്തെ എന്ത് വിശേഷത്തിനും ആദ്യാവസാനം വരേംണ്ടാവുമായിരുന്നു എപ്പളും.ഇനി ന്ത്‌ വിശേഷം നടക്കുമ്പളും ആ ശൂന്യത നല്ലോം അനുഭവപ്പെടും.അച്ഛനെ വല്ല്യേ കാര്യായിരുന്നു.അച്ഛനും അങ്ങനെ തന്നെ.നല്ല ചന്തത്തിലെ നടക്കുമായിരുന്നുള്ളൂ.ഷർട്ട് ന്റെ കോളറിൽ ടവൽ ചുരുട്ടി വെച്ച് നടക്കണ കാണുമ്പോ ഞാൻ എപ്പഴും കളിയാക്കും,ഹായ് ന്താ സ്റ്റൈൽ ന്നും പറഞ്ഞ്.അങ്ങനേയ് എങ്ങടും പോവൂ.കയ്യിൽ ഏലസ്സ് കെട്ട്യ കറുത്ത ചരട്ണ്ടായിരുന്നു.കൊറേ ആയിട്ട് വയ്യാണ്ടിരിക്ക്യായിരുന്നു.ഒന്ന് പോയി കാണാമെന്നു കരുതി രണ്ടു മൂന്നാഴ്ച്ച മുന്നേ ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി ചെന്നിരുന്നു. അന്നാദ്യായിട്ടാണ് ഞാൻ തിച്ചൂർന്ന സ്ഥലം കണ്ടേ.ആ ഇല്ലോം.

ഞങ്ങളെ കണ്ട സന്തോഷത്തിൽ വല്ല്യച്ഛൻ വളരെ ഉത്സാഹത്തിലായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും വിഷു കൈനീട്ടം തന്നു.സാധാരണ ഉച്ചക്ക് ഊണ് കഴിഞ്ഞാൽ കിടക്കുന്നതാണ്.അന്ന് പുള്ളി കിടന്നേല്ല്യ.ഞങ്ങൾ ഇറങ്ങാൻ നേരം കണ്ണ് നിറഞ്ഞിരുന്നു കൊറച്ച്.അത് കണ്ടപ്പോ നിയ്ക്കും സങ്കടായി.ന്നാലും മുഖത്തൊരു സന്തോഷം ണ്ടായിരുന്നു.ഇപ്പൊ മനസ്സിൽ നിറയുന്നതും ആ മുഖാണ്.കാണുമ്പോ ഒക്കേം ഞാൻ ചോദിക്കുമായിരുന്നു ന്താ ഈ ഗ്ലാമർ ന്റെ രഹസ്യംന്ന്.അപ്പൊ ചിരിക്കും.അതൊക്കെണ്ട് കുട്ട്യേ.....ന്നു പറയും.ഈ ഷർട്ട് വല്ല്യച്ഛന് നല്ലോം ചേര്ണ്ട്ട്ടോ ന്നു പറയുമ്പോ ചിരിക്കും.ന്റെ വേളിക്ക്  നേദിക്കൽ കഴിഞ്ഞ് അപ്പം എടുത്തോണ്ട് ഓടണ വല്ല്യച്ഛൻ ദാ ഇപ്പഴും ന്റെ കണ്‍ മുന്നിൽണ്ട്.

പ്രായമായവരും കുട്ട്യോളും ഒരേ കൂട്ടാന്ന് പറയണത് വെർതെ അല്ല.മുത്തശ്ശനും,വല്ല്യച്ഛനും ഒക്കെ കുട്ട്യോളെ പോലെ തന്നെ.അതേ ഓമനത്തം,നിഷ്കളങ്കത.......ഇനി അവരെ ഒന്നും കാണാൻ പറ്റില്ല്യല്ലോന്ന് ഓർക്കുമ്പോ സങ്കടംണ്ട്.ന്നാലും എത്ത്യോട്ത്തിരുന്ന് അവരൊക്കെ ഇപ്പൊ പരസ്പരം പരിചയപ്പെട്ട് ഭൂമീലെ ജീവിതത്തിലെ ബടുക്കൂസ്ത്തരങ്ങളും പറഞ്ഞ് ചിരിക്ക്ണ്ടാവും.മുത്തശ്ശനും,മറ്റേ മുത്തശ്ശനും,അഫനും,രവി അഫനും,സുനിൽ ചേട്ടനും,ഈ വല്ല്യച്ഛനും ഒക്കെഇരുന്നു ചീട്ട് കളിക്ക്ണ്ടാവും. അപ്പർത്ത് അവടത്തെ അടുക്കളേൽ അച്ഛമ്മേം, ഓപ്പോളും,ശാന്തച്ചോളും ഒക്കെ അവർക്കൊക്കെ ഉള്ള കാപ്പീം പലഹാരോം,ചോറും,കൂട്ടാനും ഒക്കെ ഒരുക്കാവും.ഇടക്ക് ഇങ്ങട് നോക്കി ന്നെ ന്തേലും പറഞ്ഞ് കളിയാക്കുമായിരിക്കും. ദേ അവള് നമ്മളെ പറ്റി പോസ്റ്റിട്ട് ആളാവാൻ നോക്കാണ്ന്ന് പറഞ്ഞ് ചിരിക്ക്യേം ചെയ്യും.ഞാൻ കരയണ കാണുമ്പോ സ്വപ്നത്തിൽ കൂടി അവര്ടെ വീട്ടിൽക്ക് ന്നെ കൊണ്ടോവാം ന്നു പറഞ്ഞു ന്റെ അരികിൽക്ക് വരും.അവടെ വല്ല ഹർത്താലും  മറ്റും ആവണ സമയത്താണ് ന്റെ നെലോളി എങ്കിൽ മഴയായോ, കാറ്റായോ, മഞ്ഞായൊ, പൂവായോ, ഇലയായോ,ഒക്കെ ന്റെ അടുത്തേക്ക് വരും ന്നെ ആശ്വസിപ്പിക്കാൻ,ന്നിട്ടും ന്റെ കരച്ചിൽ തീർന്നില്ലെങ്കിൽ ന്നോട് പറയും നീ വിഷമിക്കണ്ട ഞങ്ങൾക്കിവിടെ സുഖാണ്,സന്തോഷാണ് എന്നെല്ലാം........ ഇങ്ങനൊക്കെ പറഞ്ഞും എഴുതിയും  ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ച് ആശ്വസിപ്പിക്ക്യാണ്.അങ്ങനെ അവരൊക്കെ നൽകിയ മിസ്സിംഗ്‌ ൽ  ചിരിക്കാൻ ശ്രമിക്ക്യാണ്.





4 comments:

  1. നന്നായി എഴുതി..
    വരികൾക്കിടയിലെ ചിരിപ്പൂക്കൾക്കിടയിൽ വേദനിപ്പിക്കുന്ന മുള്ളുകളും കൊണ്ട് നൊന്തു..
    ആശംസകൾ ഉമ്മൂസേ...

    ReplyDelete
  2. ന്റെ വേളിക്ക് നേദിക്കൽ കഴിഞ്ഞ് അപ്പം എടുത്തോണ്ട് ഓടണ വല്ല്യച്ഛൻ ദാ ഇപ്പഴും ന്റെ കണ്‍ മുന്നിൽണ്ട്.//

    കൊള്ളാട്ടോ അച്ചുമ്മേ.... ഒത്തിരി നല്ല ഓർമ്മകൾ.. വിഷമങ്ങൾ...
    അച്ചുമ്മെടെ ഭാഷയിൽ ഭംഗി ആയി പറഞ്ഞു... ഇഷ്ടായിട്ടോ.. എങ്കിലും ഒന്നൂടെ ഒന്ന് ഓര്ടെരിൽ പറയാമായിരുന്നുട്ടോ...

    ReplyDelete
  3. സുഖമുള്ള വായന ...

    ReplyDelete