Sunday, July 8, 2012

ഒരു പൊട്ട പോസ്റ്റ്‌.. അല്ലെ ????


....ന്നാല്‍ ഈ ഫേസ് ബുക്ക്‌ ആള് കേമന്‍ തന്നെട്ടോ.
ഈ നോസ്ടാല്‍ജിയ കൂട്ടാന്‍ ഓരോരുത്തര് ഓരോന്നും കൊണ്ട് പോസ്റ്റും അതില്‍..
ഈയിടെ ഒരു പടം കിട്ടി.
പല്ലാങ്കുഴി പലകയുടെ.
പണ്ട് എന്‍റെ സ്ഥിരം കളി ആയിരുന്നു അത്.
കൂടാന്‍ വല്യമ്മയും ഉണ്ടായിരുന്നു.
പലകയ്ക്ക് പകരം കടലാസ്സില്‍ വരച്ചിട്ടായിരുന്നു ആണ് കളിച്ചിരുന്നത്.
രണ്ടാള്‍ക്കെ കളിയ്ക്കാന്‍ പറ്റൂ.
ഒരാള്‍ക്ക്‌ ഏഴു കളം.
പിന്നെ രണ്ടു കോമണ്‍ കളം.
മൊത്തം പതിനാറു കളംസ്.
അവനോന്റെ കളങ്ങളില്‍ ഏഴു വീതം വെക്കണം.
ഞാന്‍ മഞ്ചാടിക്കുരുവോ,പുളിങ്കുരുവോ ആണ് എടുത്തിരുന്നത്.
ആദ്യത്തേതില്‍ നിന്ന് ഏഴും എടുത്ത് ഓരോന്ന് ഓരോ കളത്തില്‍ വെക്കണം.അങ്ങനെ വെച്ച് വരുമ്പോള്‍ അടുത്ത കളം കാലിയാണെങ്കില്‍ തൊട്ടടുത്ത കളത്തിലെ മുഴുവനും കിട്ടും.
അങ്ങനെ അങ്ങനെ വല്യ സംഭവാണ്‌ ഈ കളി.
പണ്ട് പാര്‍വതിദേവി ശിവ ഭഗവാനോടൊപ്പം കളിച്ചിരുന്നുവത്രേ ഈ കളി.
ഈ ദൈവങ്ങള്‍ക്ക് കളിക്കാനൊക്കെ സമയണ്ടാവുമോ ?????
ഞാന്‍ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യങ്ങളില്‍ ഒന്ന്.
ഉത്തരം പതിവുപോലെ "ആ........ആര്‍ക്കറിയാം!!!!!!"
എന്‍റെ കൂടെ കളിക്കാന്‍ ബിന്ദു അച്ചോള്‍ പഠിപ്പിച്ചിരുന്ന ഷാനവാസേട്ടനും വരുമായിരുന്നു.
കള്ളക്കളി കളിച്ച് എന്നോട് തല്ലു കൂടും.
എന്നെ "ഉംസ്" ന്നായിരുന്നു വിളിച്ചിരുന്നെ.
പുള്ളി ഇപ്പൊ വല്യ ബിസ്സിനസ്സ്കാരനായി.

കാലങ്ങള്‍ക്ക് ശേഷം ആ കളിയുടെ ചിത്രം കണ്ടപ്പോള്‍ ആ ദിവസങ്ങളെ ഓര്‍ത്തു.
ഷാനവാസേട്ടനെ ഓര്‍ത്തു.
ഉംസ് എന്നാണു ബിന്ദു അച്ചോള്‍ മൊബൈലില്‍ എന്‍റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത്.
നല്ലോം കുഞ്ഞായിരുന്നപ്പോള്‍ ഉമ്മാച്ചു,ഉമ്മുഖുല്‍സു ന്നൊക്കെ വിളിക്കാറുണ്ട് ചേച്ചിമാരോക്കെ.
ഉമ്മുഖുല്സുനു വിളിക്കുമ്പോള്‍ എനിക്ക് തോന്നും ഞാന്‍ ഒരു ഉമ്മക്കുട്ടിയാന്നു.
"തെക്കോ തെക്കൊരിക്കല്‍"" " എന്ന പാട്ടിലെ.
അച്ചൂനും,അമ്മയ്ക്കും ഏറെ ഇഷ്ടാണ് ആ പാട്ട്.
എന്തൊരു നിഷ്കളങ്കതയാണ് ആ പാട്ടിനും,അതിലെ കുട്ടികള്‍ക്കും.

വീണ്ടും ഗുരുവായൂര്‍ക്ക് പോയി.
ഒരു വെള്ളിയാഴ്ച വൈകുന്നേരം.
കണ്ണനെ ഈ തവണയും കണ്ടു .
എന്തൊരു ഭംഗിയാണ് കാണാന്‍.
കൊടുക്കുന്ന വെണ്ണയും,പഞ്ചാരയും,പായസവും ,കദളിപ്പഴവും ഒക്കെ കഴിച്ച് കഴിച്ച് കണ്ണന്‍ നല്ലോം വണ്ണം വെച്ചു.
ഇത്ര ചെറുപ്പത്തിലെ ഷുഗറും,കൊളസ്ട്രോളും വരുത്തണോന്നു ചോദിച്ചു ഞാന്‍...
അപ്പൊ ന്നെ നോക്കി ഒരു ചിരി,ഒരു രസല്ലേ ന്നു ചോദിച്ചോണ്ട് അച്ചു ചിരിക്കുന്ന പോലെ.....
ഗണപതിക്ക്‌ ചന്ദനം ചാര്‍ത്തിയത് നല്ല ഭംഗീണ്ടായിരുന്നു.
കൃഷ്ണ തുളസിയിലയും,തെച്ചിപൂവും,അരച്ച ചന്ദനവും പ്രസാദമായി കിട്ടിയപ്പോള്‍ ആ വിശുദ്ധിയില്‍ എന്‍റെ മനസും അലിഞ്ഞു ചേര്‍ന്നു.
എന്‍റെ മനസും മറ്റൊരു പൂവായി കണ്ണന് നേദിക്കാനായി ആ മുന്നിലേക്ക്‌ വച്ചു.
പ്രസാദം തന്നപ്പോള്‍ ശാന്തിക്കാരന്‍ എന്‍റെ കഴുത്തിലെ ചെറുതാലി നോക്കി ചോദിച്ചു എവ്ടത്ത്യാ?ന്ന്.
സ്ഥലം പറഞ്ഞു.
ഒന്ന് രണ്ടു ഇല്ലങ്ങള്‍ടെ പേര് പറഞ്ഞ് അതറിയുമോന്നു ചോദിച്ചു.
അറിയുംന്നു പറഞ്ഞു.

പുറത്തിറങ്ങിയപ്പോള്‍ കണ്ണന്‍ മഴയായി എനിക്ക് മുന്നില്‍..............................
കണ്ടാലും മതി വരാത്ത കാഴ്ച.
കൂവള മരത്തില്‍ മഴ പെയ്യുന്ന നോക്കി കുറെ നേരം ഇരുന്നു.
അതിനപ്പുറത്ത് കണ്ണനെ പോലെ തന്നെ വണ്ണം വെച്ച ഒരു ആനയും നിന്നിരുന്നു.
മഴ നനയുന്ന രസത്തിലായിരുന്നു ആന.
മഴ ഇഷ്ടമില്ലാത്തതായി ആരും തന്നെ ഇല്ല എന്ന് ഞാന്‍ ഓര്‍ത്തു.
മഴ എല്ലാര്‍ക്കും സ്വന്തമാണ്.
എല്ലാവരും പറയുന്നു മഴയെ-എന്‍റെ ,എനിക്കായി,എന്നൊക്കെ.
ഞാനും.
മഴയില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്.
മഴയെ പ്രണയിക്കാന്‍ ഒരു മത്സരമാണ്.
മഴ ആരെയാവും പ്രണയിക്കുന്നത്‌.?????????

ഞാന്‍ മഴയെ പ്രണയിക്കുന്നത് നിന്നെ ഓര്‍ക്കുമ്പോള്‍ ആണ്.
നീ എന്നില്‍ നിറയുമ്പോള്‍ ആണ്.
ഞാന്‍ നിന്നെ പ്രണയിക്കുന്നത് മഴ പോലെയും.
മഴ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട് എന്‍റെ പ്രണയം അതിന്‍റെ പാരമ്യത്തിലെത്തിയെന്നു.
മഴ എന്താന്നു ചോദിച്ചാല്‍ എന്‍റെ ഉത്തരം ചിലപ്പോ അങ്ങനെ ആയിരിക്കും.

മഴയിലൂടെ ഞാന്‍ വീണ്ടും നിന്നിലേക്കെത്തി.
എനിക്ക് മുന്നില്‍ ഒരു മഴയായി ദാ നീയും .

പണ്ട് ബിന്ദു അച്ചോള്‍ടെ കഴുത്തില്‍ ചെറുതാലി കാണുമ്പോള്‍ ഞാന്‍ ചോദിക്കും എനിക്കൊന്നു ഇടാന്‍ തരുമോന്ന്.
എനിക്കത്ര ഇഷ്ടമുള്ള ഒന്നായിരുന്നു അത്.
അന്തര്‍ജനങ്ങളെ അത് ധരിക്കുമായിരുന്നുള്ളൂ.
പെണ്‍കൊട കഴിയാത്ത കുട്ട്യോള്‍ ഇടാന്‍ പാടില്ല.
സ്വര്‍ണ ചരടില്‍ നിറയെ താലികള്‍ കോര്‍ത്ത ഒരു മാലയാണ് ചെറു താലി.
താലി വിവാഹിതകള്‍ അല്ലെ ധരിക്കുക.
അതുകൊണ്ടാണ് അങ്ങനെ പറയുന്നത്.
അതിടാന്‍ വേണ്ടി മാത്രം വേളിയാവാന്‍ മോഹിച്ചിരുന്നു അന്നൊക്കെ.
മുണ്ടും വേഷ്ടിയും,ഇല ക്കുറിയും,ദശപുഷ്പവും,മൂന്നും കൂട്ടി ചുവപ്പിച്ച ചുണ്ടുകളും.
ആഹാ.......!!!!!എനിക്കിഷ്ടമാണ് അങ്ങനെ നല്ല അസ്സല് ആത്തെമ്മാരാവാന്‍.......
അതുകൊണ്ട് തന്നെ തിരുവാതിരയാണ് എനിക്ക് ഏറ്റോം പ്രിയപ്പെട്ടതും.
ഇത്തരം പഴമകളെ എനിക്കിഷ്ടമാണ് സ്വന്തമാക്കാന്‍.
എന്‍റെ ഈ പഴമ പ്രേമം കാണുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഞാന്‍ വീ ടി ആ പ്രശസ്ത നാടകം എഴുതുന്നതിനു മുന്‍പ് ജനിക്കേണ്ട ആളായിരുന്നു എന്ന്.

വെളുത്ത നൂലില്‍ കോര്‍ത്ത അഞ്ചു മണികളും രണ്ട് താലികളും ചേര്‍ന്നതാണ് അന്തര്‍ജനങ്ങളുടെ താലി.
അച്ഛന്‍ വേളി കഴിപ്പിച്ചു കൊടുക്കുക എന്ന സങ്കല്‍പ്പത്തില്‍ അച്ഛന്‍ ആണ് കുട്ടീടെ കഴുത്തില്‍ താലി കെട്ടുക.
ഉണ്ണി കുട്ടീടെ കൈ പിടിക്കുക എന്നതാണ് പ്രധാനം വേളിയില്‍..
പാണിഗ്രഹണം.
കൈ പിടിച്ച് ഏഴു വലം വെക്കുമ്പോള്‍ ഓരോന്നിനും ഓരോ മന്ത്രങ്ങള്‍ ഉണ്ട്.
ഓരോന്നിന്റെയും അവസാനം "സഹധര്‍മം ചരത" എന്ന് പറയും.
എത്ര മനോഹരമായ ഒന്നാണ് അത്.

പണ്ടൊക്കെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നു വേളി.
പിന്നെ നാലായി.
അച്ഛമ്മേടെ അങ്ങനെ ആയിരുന്നു.
മറക്കുട ചൂടി അലക്കിയ മുണ്ട് കൊണ്ട് മുഖം മറച്ച് .....അങ്ങനെയൊക്കെ.
(അഗ്നിസാക്ഷി,പരിണയം ഒക്കെ ഓര്‍മ്മ വരുന്നു ഇപ്പോള്‍.) )...)
ഇപ്പൊ പിന്നേം വെട്ടി കുറച്ചു.
ഒരു ദിവസമാക്കി.
തലേന്ന് അയനിയൂണ്,പിറ്റേന്ന് വേളി,അന്ന് തന്നെ കുടിവയ്പ്പ്,നാലാം ദിനം മൊതക്കുടി.
ആദ്യമായി കാണുന്നവര്‍ക്ക് വളരെ രസം തോന്നുംട്ടോ.
നല്ല രസമാണ്.

തലേന്ന് രാവിലെ വധുവിനും വരാനും ഉണ്ടാവും അവരവരുടെ ഇല്ലത്ത് ഐനൂണ്.(ഷോര്‍ട്ട് ഫോം.)
നടുക്ക് വധു/വരന്‍ ഇരിക്കും.ഇരു വശത്തും രണ്ടു കുട്ടികള്‍...
മുതിര്‍ന്നവര്‍ വന്നു വാല്‍ക്കണ്ണാടിയുടെ തുമ്പ് കൊണ്ട് എണ്ണയൊഴിച്ച് കൊടുക്കും.നെറുകയില്‍.
ആര്‍പ്പും,കുരവയുമായി,വിളക്കും,അഷ്ടമംഗല്യവും പിടിച്ച് കുളിക്കാന്‍ പോവും.
അന്ന് കുളങ്ങള്‍ ആയിരുന്നല്ലോ.
ഇപ്പൊ വീടിയോക്കുള്ള ഷൂട്ടിംഗ് സീനുകള്‍ ആയി അതൊക്കെ.
അതിനു ശേഷം വിളക്കിനു മുന്നില്‍ വന്നിരിക്കും.
കണ്ണെഴുതി,പൊട്ടു തൊട്ട്,ദശപുഷ്പം വെച്ച് സ്വര്‍ണമിട്ട് ഒരുങ്ങും.
പിന്നെ ഊണ് കഴിക്കും.
നാലും വെച്ചുള്ള സദ്യ.
പിന്നെ അന്നത്തെ ദിനം ഊണില്ല.
ഭക്ഷണമെയില്ല.
ഒരിക്കലൂണ് എന്ന രീതി.
അതിനു ശേഷം തിരുവാതിര കളിക്കാം.
പിന്നെ ആയിരം തിരി തെറുക്കല്‍.,പാര്‍വതി സ്വയംവര കീര്‍ത്തനം പാടി കൊണ്ട് വേണം.
സുമംഗലികള്‍ ഒക്കെ കൂടും തിരിയുണ്ടാക്കാന്‍..
ഈ ആയിരം തിരികള്‍ കൂട്ടിക്കെട്ടി ഒരു വലിയ തിരി പോലെ ആക്കും.
അത് കത്തിച്ച് പിറ്റേന്ന് ഒരു നായര് സ്ത്രീ വരാന് പിന്നില്‍ കത്തിച്ച് ഉഴിയും.
അതിനെ പറയുന്ന പേരാണ് പാനക്കുടം ഉഴിയുക എന്ന്.

അതിനു ശേഷം അഭിവാദ്യം.
ആദ്യം അച്ഛന്‍റെ,പിന്നെ മറ്റുള്ളവരുടെ,ഒടുക്കം അമ്മയുടെ.
അമ്മയ്ക്ക് ശേഷം മറ്റാരുടെം കാലു തൊട്ട് വന്ദിക്കാന്‍ പാടില്ല.
പിറ്റേന്ന് വേളി.
അത് കഴിഞ്ഞാല്‍ കുടിവയ്പ്പ്.
വരന്‍റെ ഇല്ലത്തേക്ക് പോവുന്നത്.
ചെന്ന് കഴിഞ്ഞാല്‍ വരന്‍റെ അമ്മ അപ്പവും അടയും നേദിക്കും.
ചെറിയ ആണ്‍കുട്ടിയെ മടിയില്‍ ഇരുത്തി വധുവും അമ്മയ്ക്കൊപ്പം കൂടും നേദിക്കാന്‍ .
നേദിക്കല്‍ കഴിഞ്ഞാല്‍ ഉണ്ണികള്‍ അപ്പമെടുക്കാന്‍ ഓടി വരും.
പിന്നെ പാലും പഴവും കൊടുക്കും വരനും വധുവിനും മുതിര്‍ന്നവര്‍..,അത് കഴിഞ്ഞാല്‍ തിരുവാതിര കളിക്കും.
ചിലയിടത്ത് കൂടുതല്‍ ചടങ്ങുകള്‍ ഉണ്ടാകും.
ഓരോരുത്തരുടെ സൗകര്യം അനുസരിച്ച് കൂട്ടുന്നു,കുറക്കുന്നു.
പണ്ടൊക്കെ ഇതെല്ലാം ഒന്നൂടെ വിസ്തരിചോണ്ട്ആയിരുന്നു.
എനിക്കിഷ്ടാണ് ഇതൊക്കെ അതിന്റേതായ രീതിയില്‍ ചെയ്യാന്‍.
അച്ചൂന്റെ വേളി പഴയ കൂട്ട് എല്ലാ ക്രിയകളോടും(ചടങ്ങുകളെ അങ്ങനെയാണ് പറയുക.) കൂടി നടത്തണം.
ഒരു രസം.
അച്ചൂന്റെ വേളിക്കു എല്ലാരേം വിളിക്കാംട്ടോ.
വന്നേക്കണം.

വിചാരിച്ചതൊന്നും അല്ല പറഞ്ഞു വന്നത്.
ആ.......ഇനിയിപ്പോ പോട്ടെ.
ഈ പോസ്റ്റ്‌ ഇങ്ങനെ മതി.
എനിക്ക് വയ്യ വെട്ടാനും,തിരുത്താനും.
ഇതിപ്പോ എവിടെ ചെന്ന് അവസാനിപ്പിക്കണം എന്ന് അറിയാതായീലോ ഗുരുവായൂരപ്പാ......!!!!!

ഈ വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്,
വായിച്ചു മടുക്കുന്നതിനു ചീത്ത പറഞ്ഞു പോവല്ലേ.
ഒരു തല്ലിപ്പൊളി പോസ്റ്റ്‌ ആയി പോയി.
ക്ഷമി...!!!!!!!













Thursday, July 5, 2012

നിന്നോട് പറയാനുള്ള വിശേഷങ്ങള്‍................!!!!!!!!

മുന്നില്‍ പെയ്യുന്ന മഴയെ നോക്കി കാറിനുള്ളില്‍ ഞാന്‍ ഇരുന്നു.

"ദേവീ ആത്മരാഗമേകാം............" എന്ന അതിമനോഹരമായ പാട്ട് കേട്ട് കൊണ്ടുള്ള യാത്ര ഏറെ സുഖമായിരുന്നു.

ഒരുപാടു പ്രിയമുള്ള ചിത്രമാണ് ഞാന്‍ ഗന്ധര്‍വന്‍.

ആ ഒരു ഫാന്റസി തന്നെയാണ് അതില്‍ ഏറെ ഇഷ്ടമായത്.

ഗന്ധര്‍വന്‍റെ പ്രണയം.

പിന്നെ ചില സീനുകള്‍,സംഭാഷണങ്ങള്‍,പാട്ടുകള്‍,അങ്ങനെയൊക്കെ.

മുറിയില്‍ എത്തുന്ന മിന്നാ മിനുങ്ങിനെ കണ്ടു കൊതിക്കുമ്പോള്‍ അവള്‍ക്കു ചുറ്റും ഒരായിരം മിന്നാ മിനുങ്ങുകളുടെ വെളിച്ചം നിറയ്ക്കുന്ന ഗന്ധര്‍വനെ ഏതു പെണ്ണാ മോഹിക്കാത്തത്!!!!!!!

പ്രണയം എത്ര മനോഹരമാണ്!!!!ഞാന്‍ ഓര്‍ത്തു.


നിന്നെ കുറിച്ചെഴുതാന്‍ വാക്കുക്കളെ കാത്തു കൊണ്ടിരിക്കുമ്പോള്‍ വന്നെത്തിയത് ദാ ഒരു മഴയാണ്.

അടഞ്ഞ വാതിലിന്‍ വിടവിലൂടെ,മഴയുടെ ശബ്ദം മുട്ടി വിളിക്കുന്നു.

ഞാറ്റുവേല മഴയുടെ ശക്തിയില്ലെങ്കിലും മഴ പെയ്തിരുന്നു പലപ്പോഴായി............
കാത്തിരുന്നും,നോക്കിയിരുന്നും,കളിക്കാന്‍ കൂടിയും ഒടുക്കം പനി പിടിച്ചു.
മഴയുടെ സമ്മാനമല്ലേ!!!!
ഇഷ്ടത്തോടെ വാങ്ങി.

ഒരു വിളിക്കപ്പുറം എനിക്കൊപ്പം മറ്റൊരാള്‍ കൂടി മഴയില്ലാത്ത നാട്ടിലിരുന്നു ഈ മഴ അറിയുന്നുണ്ട്.
കാണുന്നുണ്ട്.
അനുഭവിക്കുന്നുണ്ട്.
"നിന്നിലൂടെ ഈ മഴ നനയാന്‍ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു"വെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവനു വേണ്ടി ഞാന്‍ ഒരു മഴയാവാന്‍
ശ്രമിക്കുകയായിരുന്നു.
മുറ്റത്തെ മഴ നനഞ്ഞ എല്ലാ പൂക്കളുടെം ചിത്രങ്ങള്‍ എടുത്തു.
അവനെ കാണിക്കാന്‍.,അവനെ കൊതിപ്പിക്കാന്‍........................
ഇലകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഒരു വെള്ള ചെമ്പകം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു "നിന്‍റെ പ്രണയം ഈ പൂവ് പോലെ എത്ര നിര്‍മ്മലമാണെന്ന്...."
കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.
അവനോടു പറഞ്ഞു.
ഇത് എന്‍റെ പ്രണയമാണ്.

കൈകുടന്നയില്‍ പവിഴമല്ലി പൂക്കള്‍ നിറച്ചു പിടിച്ച ചിത്രം കണ്ടപ്പോള്‍ അവന്‍ ചോദിച്ചു, "എന്‍റെ പെണ്ണെ നിക്കെന്താ വട്ടാണോ" എന്ന്.
ചിരിയോടെ ഞാന്‍ പറഞ്ഞു ഇത് നിനക്കാണ്.

മനസ്സില്‍ സൂര്യനെ പോലെ ജ്വലിക്കുന്ന പ്രണയവും കൊണ്ട് നീ വരുമ്പോള്‍...................
അപ്പോള്‍ നിന്‍റെ മേല്‍ ഞാന്‍ ഈ പവിഴമല്ലി പൂക്കള്‍ വര്‍ഷിക്കും.
കാല്‍ വിരല്‍ നിലത്തൂന്നി ഞാന്‍ ഒന്നുയര്‍ന്നു നിന്‍റെ നെറ്റിയില്‍ ഉമ്മ വെക്കും.
അപ്പോള്‍ ഒഴിഞ്ഞു കിടന്നിരുന്ന എന്‍റെ കാതുകളില്‍ നീ രണ്ടു പൂക്കള്‍ എടുത്ത് കമ്മല്‍ പോലെ ഒട്ടിച്ചു വെക്കണം.
പിന്നെ ഒരു പൊട്ടു പോലെ നെറ്റിയില്‍,
ഒടുവില്‍ ഒന്നെടുത്ത് എന്‍റെ തലമുടിയിഴകളില്‍ തിരുകിയും വെക്കണം.

നീ വരുമ്പോള്‍ മഴയുണ്ടാവുമോ??????
അറിയില്ല.
ഉണ്ടാവണം എന്നാഗ്രഹിക്കുന്നു.
എങ്കിലല്ലേ മഴ നനഞ്ഞുകൊണ്ട് നിന്നെ കാത്തു നില്‍ക്കാന്‍ എനിക്ക് സാധിക്കൂ!!!
എങ്കിലല്ലേ ഒരു കുടക്കീഴില്‍ എന്നോ............. ഒന്നായ മനസുള്ള നമുക്ക് ഒരു ശരീരമായും നടക്കാന്‍ സാധിക്കൂ!!!
മഴ തുള്ളികള്‍ പതിച്ച എന്‍റെ മുഖത്ത് നീ നല്‍കുന്ന ഇളം ചൂടുള്ള ചുംബനത്തിന്റെ സുഖം അപ്പോഴല്ലേ അറിയാന്‍ സാധിക്കൂ!!!

(മഴയോട് പറയട്ടെ,
ഒരു തിരിമുറിയാ പെയ്ത്ത് നീ അന്ന് പെയ്യണം.
അതിനായി ഇപ്പോള്‍ പെയ്തില്ലെങ്കിലും എനിക്ക് വേണ്ടില്യാ.....)

ഇപ്പോള്‍ ഒരു മോഹം.
ഒരു സൈക്കിളില്‍ അല്ലെങ്കില്‍ ഒരു ബൈക്കില്‍ മഴ നനഞ്ഞുകൊണ്ട് നമുക്കൊരു യാത്ര പോണം.
(അപ്പോള്‍ മുഖത്ത് പതിക്കുന്ന മഴ തുള്ളികള്‍ കാറ്റിലൂടെ വന്നു നല്‍കുന്ന വേദന എന്നെ ചിരിപ്പിക്കാരുണ്ട്.
മഴ തുള്ളികളും വേദനിപ്പിക്കുന്നോ എന്നോര്‍ത്ത്.)

കാട്ടില്‍ പെയ്യുന്ന മഴ കാണാന്‍,
മഴ ബാക്കി വെച്ചത് ഇരുവശത്തുമുള്ള മരങ്ങള്‍ പെയ്യിക്കുന്ന വഴിയിലൂടെ ..............
കടലില്‍ പെയ്യുന്ന മഴ കാണാന്‍ നനഞ്ഞ മണലിലൂടെ ............ .
ഞാറു നിറഞ്ഞ പാടങ്ങളില്‍ പെയ്ത മഴയില്‍ നനഞ്ഞ കൊറ്റികള്‍ കൂട്ടത്തോടെ പറന്നു പൊങ്ങുന്നത് കാണാന്‍,
പാടവരമ്പിലൂടെ ............
ഒക്കെ നമുക്ക് പോവണം.
നിന്നോടൊപ്പം കാണാന്‍ എനിക്കെത്ര മഴക്കാഴ്ചകള്‍ ആണ് ഇനിയും ബാക്കിയുള്ളത്!!!


(കാര്‍മേഘത്തിനിടയിലൂടെ വരാന്‍ ശ്രമിക്കുന്ന സൂര്യന്‍റെ കുഞ്ഞു വെളിച്ചം നീ കണ്ടിട്ടില്ലേ?
കവുങ്ങുകള്‍ക്കിടയിലൂടെ,തെങ്ങോലകള്‍ക്കിടയിലൂടെ, മാവിന്‍ കൊമ്പുകള്‍ക്കിടയിലൂടെ അത് കാണാന്‍ എന്ത് രസമാണെന്നോ!!!!!
അത് കാണുമ്പൊള്‍ മനസ്സില്‍ തോന്നുന്ന വികാരം എന്താണെന്ന് എനിക്കിനിയും മനസിലായില്ല.
ദൈവത്തിന്റെ അടയാളം,പ്രകാശം എന്നാണ് ഞാന്‍ അത് കാണുമ്പോള്‍ എന്നോട് തന്നെ പറയാറുള്ളത്.)

നിന്നോട് പറയാന്‍ ഇനിയും വിശേഷങ്ങള്‍ ഏറെയുണ്ട്.
തോട്ടം മുഴുവനും മുക്കുറ്റി നിറഞ്ഞു.
പൂക്കള്‍ തല പൊക്കി നോക്കി തുടങ്ങിയിരിക്കുന്നു.
പടിക്കല്‍ മുഴുവനും നിലപ്പനയും.
നിലപ്പനയിലെ കുഞ്ഞു മഞ്ഞ പൂക്കള്‍ക്കെന്തു വിശുദ്ധഭാവമാണ്!!!!
"ഒരു കര്‍ക്കിടകം വീണ്ടും എത്താറായി ആത്തെമ്മാരെ" എന്ന് പറയുന്നു അവരൊക്കെ എന്നോട്.
നിനക്കറിയാമോ എനിക്കേറെ ഇഷ്ടമാണ് എന്നെ അങ്ങനെ വിളിക്കുന്നത്‌...
അമ്പലമുറ്റം മുഴുവനും കറുക നിറഞ്ഞു.
കറുക തുമ്പിലെ മഴ തുള്ളികള്‍,പ്രഭാതത്തിലെ മഞ്ഞു തുള്ളികള്‍ ഒക്കെ കാലുകളില്‍ തൊടുമ്പോള്‍
എന്നില്‍ വീണ്ടും വീണ്ടും പ്രകൃതിയോടുള്ള(ഒപ്പം നിന്നോടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.) പ്രണയം നിറയാരുണ്ട്.
അമ്പലക്കുളത്തിലെ വെള്ളം ഇപ്പോള്‍ ഒരു ഇളം നീല നിറമായിരിക്കുന്നു.
അതില്‍ നിറയെ പരല്‍ മീനുകളും ഉണ്ട്.
(അതിനേം കൂടി ഓടിച്ചിട്ടേ ഞാന്‍ ഒന്ന് കാലു കഴുകന്‍ പോലും ഇറങ്ങൂ...എനിക്ക് പേടിയാ മീനിനെ.)
പടവുകളില്‍ ഇരുന്നു നിന്നെ സ്വപ്നം കണ്ടു ചിരിക്കാന്‍ മനസ് മോഹിക്കുന്നു അവിടെയെത്തുമ്പോള്‍..
പാടത്തിനു അരികില്‍ വെള്ളിലംതാളി പടര്‍ന്നു നില്‍ക്കുന്നുണ്ട്.
നിറയെ വെളുത്ത ഇലകള്‍ കൊണ്ടും,ഓറഞ്ച് നിറമുള്ള പൂക്കള്‍ കൊണ്ടും.
അതൊക്കെ കണ്ടപ്പോ അച്ഛമ്മേ ഓര്‍ത്തുട്ടോ .
അപ്പൊ സങ്കടം വന്നു.

ആ......പിന്നേയ് ഇവിടെ ഒരു അമ്മപ്പൂച്ചേം,കുട്ടിപ്പൂച്ചേം എത്തിയിട്ടുണ്ട്.
മഴ പെയ്യുമ്പോള്‍ പിന്നിലെ മേശപ്പുറത്തു വന്നു കിടക്കും.
മഴയില്ലാത്ത ഒരു പകലില്‍ നോക്കുമ്പോള്‍ അമ്മ പഠിപ്പിക്യാണ് കൊച്ചിനെ.
പിന്നിലെ ഇരുമ്പാംപുളിയുടെ മരത്തില്‍ കേറി അതിലൂടെ ഓടുംപുറത്തു കേറാന്‍..
ഞാന്‍ അതും നോക്കി കൊറേ നേരം ഇരുന്നു.
പിന്നെ ഒരു കുന്നന്‍ വാഴ കൂടി കുലച്ചു.
കുടപ്പനിലെ തേന്‍ കുടിക്കാന്‍ ഇന്ന് സന്ധ്യക്കും കൂടി ഒരു വല്യ വവ്വാല് വന്നു.
എനിക്ക് പേടിയാണ് വവ്വാലിനെ.
ന്നാലും ഞാന്‍ വാതിലിന്‍റെ പിന്നില്‍ വന്നു നിന്ന് എത്തി നോക്കി.
എല്ലാരും ന്നെ കളിയാക്കി അതും പറഞ്ഞ്.
അത് സാരല്യ നിക്ക് പേടിയായിട്ടല്ലേ!!!!!

പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ പങ്കു വെക്കാന്‍ ഇനിയുമുണ്ട്.
കാതോര്‍ത്തിരിക്കാന്‍ നീയുണ്ടെന്ന അറിവ് എന്നെ പ്രണയിനിയാക്കുന്നു.
നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ട് നീയെന്റെ നിദ്രയുടെ പടിവാതില്‍ക്കല്‍ നില്‍പ്പുണ്ട്.
ഇനി നീയും ഞാനും മാത്രം...!!!!!!!!!!










Saturday, June 9, 2012

നടക്കാം നമുക്കീ മഴ നനഞ്ഞ്..............!!!!!!???

മകീരം ഞാറ്റുവേല തുടങ്ങി.
മഴ എങ്ങനെ പെയ്യേണ്ട നാളുകളാണ്!!!!!!!!!!!!!!!!!
ഈ തവണ മഴ കുറവാണോ????????
ഇന്നലേം ഇന്നും ഒന്നും പെയ്തെയില്ല.
ചൂടാണ് മഴ നിന്നപ്പോള്‍..............
കിണറ്റിലും,കുളത്തിലും വെള്ളം കൂടിയേ ഇല്ല.
കല്യാണി പാടം ഇപ്പോഴും കറുക പുല്ലു നിറഞ്ഞു ക്രിക്കെറ്റ് ഗ്രൌണ്ട് പോലെ തന്നെ.
ഒന്ന് പെയ്തു കൂടെ ഈ മഴയ്ക്ക്???????????

മകീരം കഴിഞ്ഞാല്‍ പിന്നെ തിരുവാതിര ഞാറ്റുവേല.
മഴയുടെ തിരിമുറിയാ പെയ്ത്തിന്റെ പതിനഞ്ചു നാളുകള്‍..............
(ഈ തവണ ജൂണ്‍ ഇരുപത്തിയൊന്നു മുതല്‍ ജൂലൈ അഞ്ചു വരെ.)
ചെടികളും മറ്റും നടാന്‍ ഏറ്റോം നല്ല സമയം.
അവിടെ എന്‍റെ ഇല്ലത്ത് പണ്ടൊക്കെ ആ സമയത്ത് ചെടികളും വിത്തുകളും ഒക്കെ നടും,പാവും.
മുല്ലക്കൊമ്പുകള്‍,ചെമ്പരത്തി കൊമ്പുകള്‍,അതൊക്കെയാണ്‌ ഞങ്ങള്‍ പിള്ളേര് സെറ്റ് നടുക.
അച്ഛമ്മ ഓര്‍മ്മിപ്പിക്കും ആ സമയം ആവുമ്പോള്‍ തലമുടി തുമ്പ് വെട്ടാന്‍.
ആ സമയത്താത്രെ തലമുടി വെട്ടുക,എന്നാലെ കൊറേ ഉണ്ടാവൂത്രേ.
എനിക്കൊന്നും ഉണ്ടായില്ല.
പക്ഷെ രമ്യയ്ക്ക് കൊറേ ഉണ്ടായി.

വല്യ വെക്കേഷന് എല്ലാരും പോവുമ്പോള്‍ ഞാന്‍ മാത്രേ ഇല്ലത്ത് ഉണ്ടാവൂ.
അപ്പഴാണ് നിറയെ മുല്ലപ്പൂ ഉണ്ടാവുന്നതും.
അമ്മയ്ക്ക് മാല കെട്ടാന്‍ അറിയാമായിരുന്നു.
പിന്നെ അറിയുമായിരുന്നതു ലിസ ചേച്ചിയ്ക്കാണ്.
പിന്നെ എങ്ങനെയോ,എവിടുന്നോ ഞാനും പഠിച്ചു.
പക്ഷെ അത്ര ഭംഗിയില്ല ഞാന്‍ കെട്ടുന്ന മാലയ്ക്ക്.
എന്നാലും കെട്ടും,ആകെ ഇച്ചിരി പോന്ന മുടിയില്‍ അത് മുഴോനും വെക്കും.
അപ്പൊ വല്യ അഹങ്കാരാണ്.
ആരും ഇല്ലല്ലോ ഞാന്‍ തന്നെ മുഴോനും വെക്കുന്നു എന്നോര്‍ത്ത്...............

ഈ മുല്ല വള്ളികളുടെ വലത്തേ വശത്തായി ഒരു ചെടിയുണ്ടായിരുന്നു.
ലില്ലി പൂവിന്‍റെ.
അവിടെ രണ്ടെണ്ണം ഉണ്ടായിരുന്നു.
ഒന്ന് ഇതും പിന്നൊന്ന് പാരിജാതത്തിന്റെ അടുത്തും.
അതിന്‍റെ ഇലകള്‍ക്ക് തന്നെ നല്ല ചന്തം ആണ്.
നീണ്ട കട്ടിയുള്ള നല്ല പച്ച നിറം.
നല്ല മണം ആണ് ലില്ലി പൂവിന്.
മഞ്ഞ പൂമ്പൊടി യുള്ള ആ വെളുത്ത പൂവിനെ കാണുമ്പോള്‍
വെളുത്തു മെലിഞ്ഞ,തലയില്‍ വെള്ള നെറ്റ് ഇട്ട,കയ്യില്‍ ബൈബിളും,കൊന്തയും പിടിച്ച് പോവുന്ന ഒരു ക്രിസ്ത്യാനി പെണ്ണിനെ എനിക്ക് ഓര്‍മ്മ വരും.
ഇപ്പൊ പക്ഷെ ഓര്‍മ്മ വന്നത് നിന്‍റെ ചിരിക്കുന്ന മുഖം ആണ് കേട്ടോ.
"എന്‍റെ പെണ്ണെ" എന്ന എനിക്കേറെ ഇഷ്ടമുള്ള വിളിയും ആ ശബ്ദവും ആണ്.
ഒന്ന് ചോദിക്കട്ടെ?????????
പാടാമോ എനിക്ക് വേണ്ടി "ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും................"??????????
നിന്‍റെ ശബ്ദത്തില്‍ അത് കേള്‍ക്കാന്‍ ഇപ്പോള്‍ ഏറെ ആഗ്രഹിക്കുന്നു.


മഴ പെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ചിലപ്പോഴൊക്കെ സങ്കടം വരും.
അവിടെ എന്‍റെ ഇല്ലത്തെ മഴ ...................
ഞാന്‍ കണ്ടത്തില്‍ വച്ചേറ്റവും മനോഹരമായ മഴ അതവിടെയാണ്.
നീളന്‍ ഇറയത്തെ തൂണുകളില്‍ ഏതിലെങ്കിലും ഒന്നില്‍ ചാരി ഇരുന്നു കാണുന്ന മഴ...............
എനിക്ക് നഷ്ടപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്ന്‍.
സ്വപ്നം കാണാന്‍ ഞാന്‍ ശീലിച്ചത് അങ്ങനെയുള്ള ഏതോ ഒരു നിമിഷത്തില്‍ നിന്നും ആണെന്ന് തോന്നുന്നു.
മനസ്സില്‍ പ്രണയം മറ്റൊരു മഴയായ് പെയ്തിറങ്ങാന്‍ തുടങ്ങിയതും അന്ന് തന്നെ.
ഓട്ടിന്‍ തുമ്പില്‍ നിന്നും ഇട്ടു വീഴുന്ന മഴത്തുള്ളികള്‍ വിരലുകൊണ്ട് തൊട്ടെടുക്കുക പണ്ട് എന്‍റെ സ്ഥിരം പരിപാടിയായിരുന്നു.
എന്നിട്ടത് പൊട്ടുപോലെ നെറ്റിയില്‍ ഒട്ടിക്കും.
പിന്നെ മൈലാഞ്ചിയിടുന്ന പോലെ കൈകളില്‍ വെക്കും.
എല്ലാ തുള്ളികളും കൂടി ഒറ്റ തുള്ളിയായി ഉള്ളം കയ്യില്‍ ചേരുമ്പോള്‍ എനിക്ക് കൌതുകമായിരുന്നു.
കൊമ്പുകള്‍ പിടിച്ചു കുലുക്കാവുന്ന എല്ലാ മരങ്ങളുടേം ചോട്ടില്‍ പോയി നിന്ന് അതില്‍ പറ്റി പിടിച്ച മഴത്തുള്ളികളെ മേലേക്ക് വീഴിക്കുന്നതും എന്‍റെ മഴയിഷ്ടമായിരുന്നു.
കുളത്തില്‍ പെയ്യുന്ന മഴ നോക്കി നില്‍ക്കാന്‍ അന്നു വലിയ മോഹമായിരുന്നു.
സര്‍പ്പക്കാവിലെ ചിത്രകൂടക്കല്ലുകള്‍ നനയുന്നത് കാണാന്‍ ഒക്കെ നില്‍ക്കുമ്പോള്‍ സമയം പോകുന്നത് അറിയുമായിരുന്നില്ല.
കാവുകള്‍ക്ക് പുറത്തുള്ള മഞ്ചാടി മരം അതിലെ മഞ്ചാടി മണികള്‍ ഒക്കെ മഴയില്‍ മെല്ലെ മെല്ലെ ആടുന്നത് കാണുമ്പോള്‍ അതിലൊന്നാവാന്‍ ഞാനും മോഹിക്കാരുണ്ടായിരുന്നു.
പിന്നീടെപ്പോഴാണ് മഴയില്‍ ഞാന്‍ പ്രണയത്തിന്‍റെ നനവ്‌ അറിയാന്‍ തുടങ്ങിയത്......!!!!!!!!!!!!!
എപ്പോഴോ...................
കിഴക്കേ പാടത്ത് ഇപ്പോള്‍ നിറയെ ഇളം റോസ് നിറത്തിലും,തൂവെള്ള നിറത്തിലും ഉള്ള അക്കാപ്പൂക്കള്‍ (ആമ്പല്‍ )വിരിഞ്ഞിട്ടുണ്ടാകും.
അതിലൂടെ മതിയാവോളം നടക്കുക എന്നത് എന്‍റെ എന്നത്തേയും ഒരു മോഹമാണ്.
ഇതുവരെയും സാധിക്കാത്ത ഒന്ന്.
മഴ വെള്ളം നിറഞ്ഞു ആകെ ചേറും ചളിയും ആവും അവിടെ.
ആ പേടി കാരണം അതിതുവരെ നടന്നില്ല.
(ഇന്നാള് അടുത്തുള്ള ആ ഉപനയനത്തിനു പോയപ്പോ അതുപോലൊരു പാടത്ത്ചേറില്‍ കാലു താഴ്ന്നു പോയി വീണതായിരുന്നു.)
മഴ എന്നെ എന്‍റെ ഇല്ലത്തേക്ക് കൊണ്ട് പോകുന്നുവെങ്കിലും,
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ദിവസങ്ങളെ കുറിച്ച് ഓര്‍ത്ത് മിഴികള്‍ നിറയ്ക്കുന്നുവെങ്കിലും മഴയെന്നെ ഒടുവില്‍ എത്തിക്കുന്നത് നിന്നിലേക്ക്‌ തന്നെ.
ഇന്ന് വീണ്ടും ഞാന്‍ ആ പാട്ട് അപ്രതീക്ഷിതമായി കേട്ടു.
"എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോട് മാത്രമായി.
ഏറെ സ്വകാര്യമായി.................."
എനിക്കേറെ ഇഷ്ടമുള്ള പാട്ട്.

ഈ തിരുവാതിര ഞാറ്റുവേലയില്‍ എന്‍റെ മുറ്റത്തെ ആ നല്ല മഴ കാണാന്‍ നീ പോരുന്നോ????????
ഇറയത്തെ തൂണിന്റെ ഒരു വശം നീയും മറു വശം ഞാനും ചാരിയിരിക്കാം.
അങ്ങനെ നമുക്ക് മഴ കാണാം.
ഞാന്‍ കാണാതെ നീയും നീ കാണാതെ ഞാനും കയ്യിലെടുക്കുന്ന മഴത്തുള്ളികളെ പരസ്പരം മുഖത്തേക്ക് എറിഞ്ഞു നമുക്ക് തല്ലു കൂടാം.
മഴ നനഞ്ഞു കൊണ്ട് മഞ്ചാടി മണി പെറുക്കാന്‍ പോവാം.
നീ മരക്കൊമ്പ് താഴ്ത്തി തരുമ്പോള്‍ ഞാന്‍ അത് പൊട്ടിക്കാം.
മഴ നനഞ്ഞു കൊണ്ട് സര്‍പ്പക്കാവിലെ ചിത്ര കൂടക്കല്ലുകള്‍ക്ക് മുന്നില്‍ നിന്ന് നമുക്കൊരുമിച്ചു പ്രാര്‍ഥിക്കാം.
കുളപ്പടവില്‍ ഇരുന്നുകൊണ്ട് പെറുക്കിയെടുത്ത,പൊട്ടിച്ച മഞ്ചാടിക്കുരു എണ്ണി നോക്കാം.
പരിശോക വള്ളികള്‍ക്കിടയില്‍ ഒരു ഇലയില്‍ പൊതിഞ്ഞു ആ മഞ്ചാടി മണികളെ നമുക്കൊളിപ്പിച്ചു വെക്കാം.
എന്നിട്ട് പാടത്തേക്കു പോകാം.
അവിടന്ന്‌ ചേറില്‍ ഇറങ്ങി കൈ നിറയെ ആമ്പല്‍ പൊട്ടിക്കാം.
അതിലെ ഏറ്റവും വലിയ രണ്ടു പൂവിന്‍റെ തണ്ട് പൊട്ടിച്ച് മാലയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും ഇടാം.
അങ്ങനെ നമുക്ക് വീണ്ടും കല്യാണം കഴിക്കാം.
എന്നിട്ട് ആ മാലയുമിട്ട് നമുക്കീ തിരിമുറിയാ പെയ്ത്തില്‍ കൈകോര്‍ത്തു പിടിച്ചു നടക്കാം.
എങ്ങോട്ടെന്നില്ലാതെ...........!!!!!!!!!!!!!!!!







Tuesday, May 29, 2012

ചെമ്പകപ്പൂക്കള്‍ നിറഞ്ഞ മനസും,രാത്രിയും,പിന്നെയീ പോസ്റ്റും.

മുറ്റത്തെ ചെമ്പക മരം നിറയെ പൂവിട്ടു.
സന്തോഷം തോന്നി.
കഴിഞ്ഞ കൊല്ലം പൂത്തതെയില്ല.
നിറയെ ഇലകള്‍ തഴച്ചു നില്‍ക്കുന്നുണ്ട്.
അതിനിടയില്‍ വിരിഞ്ഞ പൂവുകളെ കണ്ടു പിടിക്കാന്‍ ഇച്ചിരി പാടാണ്.
പക്ഷെ അതിന്‍റെ ,മണം..........
അത് വാക്കുകള്‍ക്കുമപ്പുറം.................

ഈ കാലം ആയാല്‍ കാണാം ബസ്സുകളില്‍ ഒക്കെ ചെമ്പകമാല തൂക്കിയിരിക്കുന്നത്.
തൃശ്ശൂരിലേക്കുള്ള എല്ലാ ബസ്‌കളും എനിക്കിഷ്ടമാണ്.
കെ കെ മേനോനും ജയറാമും ആണ് ഏറ്റോം ഇഷ്ടം.
പണ്ട് ദേവദാസ് സിനിമ (ഞാന്‍ ആദ്യമായും അവസാനമായും തീയറ്ററില്‍ പോയി കണ്ട ഏക ഹിന്ദി ഫിലിം )കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ ജയറാമില്‍ ആണ് വന്നത്.സീറ്റൊന്നും ഇല്ലായിരുന്നു.
തൃശൂര്ന്നെ നിക്കാന്‍ തുടങ്ങിയതായിരുന്നു.വീടെത്താറായപ്പോ ദേ വീണു ബസില്‍.
ഡ്രൈവര്‍ ഒരു വല്യ കാനില്‍ ഉണ്ടായിരുന്ന വെള്ളം തന്നു.
ഇത്രേം വല്യ കാനില്‍ നിന്നും വെള്ളം കുടിക്കാന്‍ പറ്റുമോ??
ബടുക്കൂസ് ഡ്രൈവര്‍,പകുതി ബോധത്തോടെ അപ്പൊ ഞാന്‍ ഓര്‍ത്തത്‌ അതാണ്‌.
ആരൊക്കെയോ താങ്ങി ഇരുത്തി.
മുഖത്ത് വെള്ളം തളിച്ചു.
വീടിന്‍റെ വഴിയില്‍ തന്നെ ബസ്‌ നിര്‍ത്തി.
അല്ലെങ്കിലും ആ ചങ്ങായി എപ്പഴും പടിക്കല്‍ തന്നെ നിര്‍ത്തി തരും.
വല്യച്ചനേം മറ്റും അറിയാവുന്നത് കൊണ്ടായിരിക്കും.
വീട്ടില്‍ എത്തിയപ്പോഴേക്കും ശരിയായി.
അന്ന് ബസില്‍ വീണത് എന്തിനായിരുന്നു എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
നാണക്കേടായീന്നു പറഞ്ഞാല്‍ മതീലോ.

പ്ലസ്‌ വണ്ണിനു പഠിക്കാന്‍ വേണ്ടിയാണു ബസില്‍ പോക്ക് തുടങ്ങിയത്.
അതുവരെ നടന്നായിരുന്നു പോയത്.
കോണ്‍വെന്റ് അടുത്ത് തന്നെ ആയിരുന്നു.
എന്‍റെ നാട്ടിലെ ബസുകളില്‍ എല്ലാം ദൈവങ്ങളുടെ ഫോട്ടോകള്‍ നിറയെ ഉണ്ടായിരുന്നു.
(ഭക്തി കൂടീട്ടാണോ അതോ കയ്യിലിരുപ്പു ശരിയല്ലാഞ്ഞിട്ടായിരുന്നോ ആവോ!!!!!!
ഒരു തമാശ പറഞ്ഞതാണേ)
ക്ലാസ് തുടങ്ങിയപ്പോള്‍ ആദ്യമായി തന്നെ ബസില്‍ കേറാന്‍ എന്തൊരു പേടി ആയിരുന്നു!!!!
പൈസ കൊടുക്കാനൊക്കെ ആകെ ഒരു പരിഭ്രമം.
അന്ന് ഒന്നേകാല്‍ ഉറുപ്യ ആയിരുന്നു ഫുള്‍ ചാര്‍ജ്.
പിന്നെ ആഷേ കൂട്ട് കിട്ടിയപ്പോ കേറാനുള്ള ധൈര്യം ആയി.

ആഷേടെ ഇടത്തെ കയ്യില്‍ പിടിച്ചേ ഞാന്‍ നടക്കുമായിരുന്നുള്ളൂ എപ്പോഴും.
അല്ലെങ്കിലും ആരെങ്കിലും കൂടെ നടക്കുമ്പോള്‍ അവരുടെ കയ്യില്‍ തൂങ്ങി നടന്നില്ലെങ്കില്‍ എനിക്ക് ശരിയാവില്ല.
അത് കണ്ട് കണ്ട്സ്കൂളില്‍ സയാമീസ് എന്ന പേരുണ്ടായിരുന്നു.
ആണ്‍ കുട്ടികളുടെ ഒപ്പം പഠിക്കുന്നതും അപ്പോഴാണ്‌.
പത്തു വരെ പെണ്‍കുട്ട്യോള്‍ തന്നേയ് ഉണ്ടായിരുന്നുള്ളൂ സ്കൂളില്.
അന്നൊക്കെ എന്തൊരു പേടിയായിരുന്നു!!!!!!!!!!!
ആരുടേം നേരെ നോക്കില്ല.
ആരോടും മിണ്ടാറെയില്ല.
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയുന്നത് അവളായിരിക്കും.
ഉമ ഊമയാണോന്നു ചോദിക്കാറുണ്ട് പലരും.
ചെല പയ്യന്‍സ് ഒക്കെ "ഉമ്മ"ന്നു വിളിച്ചും കളിയാക്കാറുണ്ട്.
അപ്പൊ ഒക്കെ എനിക്കെന്‍റെ പേര് ഇഷ്ടെ അല്ലായിരുന്നു.
പക്ഷെ പിന്നെ ഇഷ്ടായി.
വല്യ ഇഷ്ടായി എന്‍റെ ഈ കുഞ്ഞു പേരിനെ.
"ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചപ്പോ പുണ്യാളന്‍ അത് പറയരുത് ഒരു പേരിലാ ഞാന്‍ ഇരുന്നു പോയെ" എന്ന പ്രാഞ്ചിയെട്ടന്റെ ഡയലോഗ് എനിക്കൊരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്.

ഒരു ചെമ്പകപ്പൂവില്‍ തുടങ്ങി എത്തിയത് പ്രാഞ്ചിയേട്ടനില്‍.
ഈ ഓര്‍മ്മകള്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളെ പോലെ ആണ്.
ഇപ്പൊ ഇവിടെ ആണെങ്കില്‍ അടുത്ത നിമിഷം മറ്റൊരിടത്ത്.
ഞാന്‍ ഇന്നാളു എറണാകുളത്തു നിന്നാണ് ആദ്യായി കണ്ടത് നല്ല ഭംഗിയുള്ള കെ എസ് ആര്‍ ടി സീ ബസുകളെ.
ഇപ്പൊ അതിനെ ആനവണ്ടി എന്നൊന്നും പറയില്ല.
നല്ല ഗ്ലാമര്‍ ആയി.

ചെമ്പകപ്പൂക്കള്‍ ഉറങ്ങി കാണുമോ???????
പോയി നോക്കിയാല്‍ കൊള്ളാമെന്നുണ്ട്.
ഈ രാത്രിയില്‍ ജനല് തുറന്നു പുറത്തേക്കു നോക്കി നില്‍ക്കുമ്പോള്‍......
തൊടാന്‍ വരുന്ന കാറ്റിനു ചെമ്പക മണം അനുഭവപ്പെടുന്നു.
ഒറ്റയ്ക്ക് നില്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നിമിഷങ്ങള്‍..............
നിന്‍റെ സാമീപ്യം കാറ്റായി,പൂക്കളുടെ സുഗന്ധമായി മാത്രം അടുത്തെത്തണം എന്ന് മോഹിക്കുന്ന നിമിഷങ്ങള്‍...........
അതെ ഈ ചെമ്പക മരം ഇപ്പോള്‍ എനിക്ക് നീയാണ്.
ഇതിലെ പൂവുകള്‍ എന്നോടുള്ള നിന്‍റെ പ്രണയവും.
പ്രണയം ഓരോ മോഹങ്ങളെയും ഇതില്‍ വിടര്‍ത്തുന്നു.
ചെമ്പകം വിരിച്ച മുറ്റത്ത് എനിക്കൊപ്പം ഇരിക്കാന്‍ നീ വരുന്നോ??????
പുലരുവോളം വര്‍ത്തമാനം പറയാം.
അന്താക്ഷരി കളിക്കാം.
ഇലകള്‍ കൊണ്ട് മറച്ചു പിടിച്ച് ആകാശവും,മേഘങ്ങളും,നക്ഷത്രങ്ങളും,
മറ്റു മരങ്ങളും ,ചെടികളും അങ്ങനെ ആരും കാണാതെ നിന്‍റെ ചുണ്ടില്‍ ഉമ്മ വെക്കാം.

പോരുന്നോ???????????എന്‍റെ പ്രിയപ്പെട്ടവനെ??????????

30-05-2012
11-00am
Wednesday

ഇന്നത്തെ വെളുപ്പാന്‍ കാലം ഏറെ ഇഷ്ടമായി.
ഒരു മഴശബ്ദം കേട്ടുകൊണ്ട് എണീറ്റു.
ഓലേഞ്ഞാലികള്‍ നേരം വെളുത്തപ്പോഴേക്കും ലാന്‍ഡ് ചെയ്തു.
കറിവേപ്പിലിരുന്നു ബഹളം തുടങ്ങിയപ്പോള്‍ അതില്‍ പറ്റിപ്പിടിച്ച മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.
ചട്ണിയ്ക്ക് വറുത്തിടാന്‍ വേണ്ടി ഇല പൊട്ടിക്കാന്‍ പോയപ്പോ കൃത്യം അത് മുഴുവനും എന്‍റെ മേലേക്ക്.
ഹാപ്പി ജാമിലെ കുട്ടിയെ പോലെ ഞാനും തുള്ളിച്ചാടി.
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേന്നും പറഞ്ഞ്.
ഇന്ന് വേഗം അടുക്കളയിലെ പണിയൊക്കെ തീര്‍ത്തു.
ഒക്കെ കഴിഞ്ഞു മുറ്റത്തേക്ക് വന്നപ്പോ ദേ പിന്നേം മഴ.
ഒരു ചാറ്റല്‍ മാത്രം.
ചെമ്പക മരം നനയുന്നത് കാണാന്‍ നല്ല ഭംഗിയാണ്.


ഹരിഹരന്‍റെ ശബ്ദത്തില്‍ എനിക്കിഷ്ടപ്പെട്ട പാട്ട് കേള്‍ക്കുന്നു.
മനസ്സില്‍ മൂളിയ അതേ പാട്ട്.....
ഇപ്പോള്‍ അത് നിനക്കായി.................
teraa naam maine liyaa hai yahaan
mujhe yaad tu ne kiya hai vahaan
bade zor ki aaj barsaath
bade zor ki aaj barsaath hai..........
meri paas hai tu............meri paas hai............
meri saath hai.................
meri saath hai.............!!!!!!!!!!!!









Wednesday, May 23, 2012

ഒരു യാത്രയുടെ വിശേഷങ്ങള്‍........

എറണാകുളം നഗരം.
എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നിട്ടു കൂടി ആ നഗരം എന്‍റെ ഇഷ്ടങ്ങളില്‍ നിന്നും ഒരുപാടകലെ ആണ്.
എന്തോ ഒരു ഇഷ്ട്ടക്കുറവുണ്ട്.
എന്തിന്,എന്ത് കൊണ്ട് എന്നൊന്നും അറിയില്ല.
കഴിഞ്ഞ ഞായറാഴ്ച ഞാന്‍ അവിടെ
ആയിരുന്നു.
ചുമ്മാ ഒന്ന് കറങ്ങാന്‍.....

പോവുന്ന വഴി എന്‍റെ ഇല്ലത്തെയ്ക്കുള്ള വഴി തിരിഞ്ഞപ്പോള്‍,
എന്‍റെ മനസ്സില്‍ സന്തോഷം തിര തല്ലി,നുര പൊന്തി.
വേനല്‍ മഴ വിരിച്ച പച്ച നിരത്തിലൂടെ അവിടെ എത്തിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസിലാക്കുകയായിരുന്നു എന്‍റെ
സ്വപ്നഭൂമി ഇത് മാത്രമാണെന്ന്.
അച്ഛമ്മയെ കാണാന്‍ വേണ്ടിയാണ് ആദ്യം പോയത്.
അച്ഛമ്മ അറിഞ്ഞു കാണില്ലേ ഞാന്‍ ചെന്നത്????
കണ്ണുകള്‍ വേണ്ടെന്നു വെച്ചിട്ടും നിറഞ്ഞു പോയി.
വല്യമ്മേടെ വീടിന്‍റെ മുകളിലെ നിലയുടെ പണി പുറംതേപ്പായെന്ന് കണ്ടു.
അവിടെ എന്‍റെ വീടിന്‍റെ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മൂത്ത് തുടങ്ങിയ മാങ്ങകള്‍.
അതിപ്പോളെ വലുതാവാന്‍ തുടങ്ങിയുള്ളൂ.




മുറ്റത്തെ പുളി മരം മുഴുവനും തളിര്‍ത്തിരിക്കുന്നു .
ഇളം മഞ്ഞ നിറമുള്ള ഇലകള്‍ നിറയെ...............
കറുത്ത കൊമ്പുകളുടെ ഭംഗി കൂട്ടാനായി...............
അവിടവിടെ കായ്കളും ഉണ്ട്.
അതിനേക്കാള്‍ അധികം ഇളം മഞ്ഞയും,ഓറഞ്ചും നിറമുള്ള പൂവുകള്‍ ആണ്.
ഈ പുളി പൂവുകള്‍ കാണാന്‍ നല്ല ഭംഗിയാണ്.
ചിലപ്പോ തെങ്ങിന്‍ പൂക്കുലയിലെ മുഴുവനും വിരിഞ്ഞ പൂ പോലെ തോന്നും.
എനിക്കിഷ്ടമാണ്.
കാറ്റ് വീശുമ്പോള്‍,മഴ പെയ്യുമ്പോള്‍ മുഴോനും പൊഴിയും...................
മഴ നീര്‍ത്തിയ കുഞ്ഞു കുഞ്ഞു ചാലുകളിലൂടെ ഒലിച്ചെത്തിയ പൂവുകള്‍ കൂട്ടമായി മുറ്റത്തെ അങ്ങേ അറ്റത്ത്‌ കിടപ്പുണ്ടായിരുന്നു.

മഴ മുറ്റം മുഴുവനും പുല്ലു നിറച്ചു.
മീശ രോമം പോലത്തെ പുല്ലുകള്‍.........
അതാ അങ്ങനെ.ഇപ്പൊ സാവിത്രി അടിച്ചു വാരാന്‍ വരണില്ലാത്രെ!
ഇല്ലത്തിന്റെ പിന്നിലെ ഇറയത്താണ് ഇപ്പൊ നാട്ടിലെ തെരുവ് നായ്ക്കള്‍ടെ വിശ്രമ സ്ഥലം.
ഞാന്‍ നോക്കുമ്പോള്‍ ജാഥയായി പോവുന്നുണ്ടായിരുന്നു അവിടന്ന്.
എനിക്ക് പേടിയാണ്.അതാ സത്യം.
അതോണ്ട് ഞാന്‍ അധികം പറമ്പ് ചുറ്റാന്‍ നിന്നില്ല.


പറമ്പില്‍ മുഴുവനും കാട്ടുകൂവ മുളച്ചിരുന്നു.
നിലക്കാവടി പോലെയാണ് അത് കണ്ടാല്‍.
പണ്ടൊക്കെ നല്ല വയലറ്റ് നിറത്തില്‍ ആണ് ഇതിനെ കണ്ടിട്ടുള്ളത്.
ഇപ്പൊ അതിന്‍റെ നിറം മാറി.
ദേ കഴിഞ്ഞ കൊല്ലം വിരിഞ്ഞ ആ വയലറ്റ്
നിറമുള്ള പൂവ് .

വഴിയുടെ അരികില്‍ നിന്നിരുന്ന കോളാമ്പി ചെടിയില്‍ ഒരു പൂവ് മാത്രം.
എനിക്കേറെ ഇഷ്ടമുള്ള ഒന്ന്.
കഴിഞ്ഞ ഒരു പോസ്റ്റില്‍ പറഞ്ഞല്ലോ ഞാന്‍ അത്.
അതാണ്‌ ഇത്.
ഓരോ മഴയിലും എന്‍റെ ഇല്ലോം അതിനു ചുറ്റും ഒക്കെ പിന്നേം പിന്നേം മനോഹരമാവുന്നുന്നു എന്ന് തോന്നി.
ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന് അപ്പോള്‍ ആഗ്രഹിച്ചു.
പെട്ടെന്ന് തന്നെ അവിടുന്ന് പോകേണ്ടി വന്നു.
ഇനി ഞാന്‍ എന്‍റെ ഇല്ലത്തേക്ക് പോവുന്നത് ഓണത്തിനിടയിലായിരിക്കും.
ആ ദിവസങ്ങള്‍ ഏറെ മനോഹരമായിരിക്കും.
എനിക്കുറപ്പാണ്.

ചോറ്റാനിക്കര അമ്മെ കാണണം എന്നത് വല്യ മോഹാണ്.
ഇനിയും നടക്കാത്ത ഒരു മോഹം.
അവിടുന്ന് പോവാന്‍ തീരുമാനിച്ചിട്ടും നടന്നില്ല.
തലേന്ന് രാത്രി അച്ചു വാശിയായിരുന്നു.
എറണാകുളത്തെ ചൂട് സഹിക്കാന്‍ ചില്ലറ പാടൊന്നും അല്ല.
അച്ചൂന് ആകെ അസ്വസ്ഥതയായിരുന്നു.
അത് കാരണം പിറ്റേന്ന് രാവിലെ പോവാം എന്ന തീരുമാനം മാറ്റേണ്ടി അവന്നു.

തൃ പ്പൂണിത്തുറയിലെ ഹില്‍ പാലസ് കണ്ടു.
എനിക്കാകെ അത് പരിചയം നമ്മടെ നാഗവല്ലീടെ കൊട്ടാരം എന്ന നിലക്ക് മാത്രമാണ്.
അതോണ്ടുള്ള ഒരു താല്പര്യമേ അത് കാണാന്‍ ഉണ്ടായിരു
ന്നുള്ളൂ.
അതിനു മുന്നിലെ കാടെനിക്കിഷ്ടായി.
പക്ഷെ അങ്ങോട്ടേക്ക് കടത്തി വിടില്ല എന്നെഴുതി
വെച്ചിരുന്നു.
മുറ്റത്തെ മാവിലെ കണ്ണിമാങ്ങ കണ്ടപ്പോള്‍ കണ്ടപ്പോള്‍ അച്ചു പറയാ അമ്മെ അത് എറിഞ്ഞു വീഴ്തൂന്ന്.
തലേന്ന് ഇല്ലത്ത് നിന്ന് കൊറേ കഴിച്ചതാ.......
എന്നാലും മതി വരില്ല.
അല്ല,അതിപ്പോ അച്ചൂന്റെ അമ്മയ്ക്കും അങ്ങനെ തന്നെ.
മാങ്ങ മടുക്കുന്ന ആളുകളുണ്ടോ?
ഉള്ളില്‍ കേറി സവിസ്തരം കാണാന്‍ അച്ചു സമ്മതിച്ചില്ല.
ഈ സിനിമയില്‍ കാണിക്കുന്ന സ്ഥലങ്ങള്‍ അവിടെ എവിടെയാന്നു കൊറേ ഓര്‍ത്തു.
എനിക്കെങ്ങും മനസിലായില്ല.
ഈ നാഗവല്ലീടെ മുറി എതായിരുന്നോ ആവോ!!!!!!!!!!!!!!

അവിടന്ന് പിന്നെ പോയത് ഫോര്‍ട്ട്‌ കൊച്ചിയിലെക്കാന്.
അവിടം കണ്ടപ്പോള്‍ സമീപ കാല സിനിമകള്‍ ഓര്‍ത്തു.
"മഴ നീര്‍ തുള്ളികള്‍" എന്ന മോഹിപ്പിക്കുന്ന പാട്ട് കാതിലെ
ത്തി.
ഒരു ഗുല്‍മോഹര്‍ മരത്തിനു കീഴെ ഇരുന്നു.
കടല്‍ എന്നും മോഹിപ്പിക്കുന്ന കാഴ്ച തന്നെ.
കണ്ടാലും മതിയാവാത്ത ഒന്ന്.
ആകാശം കാര്‍മേഘം കൊണ്ട് നിറഞ്ഞിരുന്നു.
ഒരു മഴ പെയ്താല്‍ എന്‍റെ ഒരു വലിയ സ്വപ്നം ആണ് സാധിക്കുക.
മഴ പെയ്യുമ്പോള്‍ കടല് കാണണം എന്നത്.
നടന്നില്ല.
എനിക്കുറപ്പാണ്.
നടക്കും ഒരിക്കല്‍.
അതിനു വേണ്ടി കാത്തിരിക്കാന്‍ എനിക്കിഷ്ടവും ആണ്.

മട്ടാഞ്ചേരിയിലെ ജൂത തെരുവുകളിലൂടെ നടക്കുക എന്നത് എന്‍റെ കുറെ നാളായിട്ടുള്ള ഒരു മോഹമായിരുന്നു.
അത് നടന്നു.
മനസ്സില്‍ ഓടിയെത്തിയത് "എന്തെ ഇന്നും വന്നീലാ,എന്നോടൊന്നും ചൊല്ലീലാ..........."എന്ന പാട്ടാണ്.
ഗ്രാമഫോണിലെ .
ഇരുവശങ്ങളിലും ഒരുപാട് കടകള്‍ ഉണ്ടായിരുന്നു.
കരകൌശല വസ്തുക്കളുടെ,ആഭരണങ്ങളുടെ,കുര്‍ത്തകളുടെ , അങ്ങനെ ഒക്കെ.............
ഷോപ്പിംഗ്‌ നടന്നില്ല.
ഏതൊക്കെയോ സിനിമകളില്‍ കണ്ടിട്ടുണ്ട് ആ വഴികള്‍ ഓരോന്നും എന്ന് തോന്നിപ്പോയി.
ജ്യൂ പാലസ്,ഞാന്‍ പേര് മറന്നു പോയ പള്ളി അങ്ങനെ ഒക്കെ അവിടെ കണ്ടു.
ഉള്ളില്‍ കേറാന്‍ കഴിഞ്ഞില്ല അവിടെ ഒന്നും.
അതൊരു നഷ്ടമായി പോയി ഈ യാത്രയുടെ.
അല്ലെങ്കിലും ചിലത് നേടാന്‍ ചിലത് നഷ്ടപെടുത്തണ്ടെ .........???

ഇനിയൊരിക്കല്‍ കൂടി വരണം ഇങ്ങോട്ടേക്ക്.
അന്ന് മതിയാവോളം നടക്കണം ഈ വഴികളിലൂടെ..............
ഒരു കാലഘട്ടത്തിന്റെ കഥകള്‍ ഇന്നും ശേഷിപ്പിക്കുന്ന ഈ തെരുവുകളിലൂടെ...................
അവിടന്ന് പോരുമ്പോള്‍ മനസിലോര്‍ത്തു.

അനുവിന്റെ പോസ്റ്റുകളിലെ വെളുത്ത കപ്പല്‍ കണ്ടു.
ഒരുപാട് യാത്രക്കാരെയും കൊണ്ട് ആ കപ്പല്‍........................
അനുവിനെ ഓര്‍ത്തു.
ഇഷ്ടപ്പെടുന്നവരെ ഓര്‍ക്കാന്‍,അവരെ മിസ്സ്‌ ചെയ്യാന്‍ ഇത്രയും ചെറിയ കാരണങ്ങള്‍ തന്നെ അധികമാണ്.
ഇത്ര അടുത്ത് നിന്ന് ഞാന്‍ കപ്പല്‍ കണ്ടിട്ടേയില്ല.
രാത്രിയില്‍ വെളിച്ചം നിറഞ്ഞ അത് കടലില്‍ കിടക്കുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.
ടൈറ്റാനിക് സിനിമയില്‍ കണ്ടിട്ടുണ്ടോ?
ഉണ്ടെന്നു തോന്നുന്നു.

വല്ലാര്‍പാടത്തമ്മയെ കാണാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷം.
അത് വലിയ സന്തോഷമാണ്.
മനസ് നൊന്ത പ്രാര്‍ത്ഥന സാധിപ്പിക്കുന്നവള്‍.
അതാ അമ്മ.
തൂവെള്ള നിറം മാത്രം നിറഞ്ഞ ദേവാലയത്തിന്റെ മുന്‍വശം അതി മനോഹരമാണ്.
വലിയ മുറ്റത്തിന്റെ ഇരു വശവും മരം പോലെ കെട്ടിയുണ്ടാക്കിയിട്ടുണ്ട്.
അതില്‍ യേശുവിന്റെ വിവിധ ചിത്രങ്ങള്‍ വരച്ചിട്ടും ഉണ്ട്.
മുന്നില്‍ കുറെ ചൂലുകള്‍ ഒരു ചാക്കില്‍ ഇട്ടിട്ടുണ്ട്.
അതെടുത്ത് പലരും അവിടം മുഴുവനും അടിച്ചു വാരുന്ന കണ്ടു.
അതൊരു വഴിപാടാണെന്ന് അപ്പോള്‍ മനസിലായി.
ഞായറാഴ്ച വൈകുന്നേരം ആയതു കൊണ്ടാണെന്ന് തോന്നു നല്ല തിരക്കായിരുന്നു.
പള്ളിയില്‍ നിന്ന് പാട്ടുകള്‍ കേട്ടു.
പിന്നെ അച്ചന്‍റെ പ്രസംഗവും.
ഉള്ളില്‍ കേറി ക്യൂ നിന്നു.
അടുത്തെത്താറായപ്പോ ആണ് അബദ്ധം മനസിലായത്,അത് കുര്‍ബാനക്കുള്ള ക്യൂ ആയിരുന്നു എന്ന്.
പറ്റിയ പറ്റ് പറഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍
"പറ്റി എന്ന് പറഞ്ഞാല്‍ മതി അത് അബദ്ധാവുംന്നു ഊഹിക്കാവുന്നതേ ഉള്ളൂ". എന്ന്.

എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരു കാര്യമാണ്.
എല്ലാ പള്ളികളുടെ,കോണ്‍വെന്ടുകളുടെ ഒക്കെ മുന്നില്‍ ഒരു വലിയ പൂന്തോട്ടം ഉണ്ടാകുമല്ലോ എന്ന്.
ഒരുപാട് പൂക്കള്‍ ഉള്ള വലിയ പൂന്തോട്ടം തന്നെ.
പണ്ട് ഞാന്‍ പഠിച്ചിരുന്ന കോണ്‍വെന്ടിലും ഉണ്ടായിരുന്നു.
അവിടെ മൂന്നെണ്ണം ഉണ്ടായിരുന്നു.
ഒന്ന് പള്ളീടെ മുന്നില്‍,പിന്നെ ഓഫീസിനു മുന്നില്‍,പിന്നെ ഗ്രോട്ടോയുടെ മുന്നില്‍.
ആ ദിവസങ്ങള്‍ ഓര്‍മ്മയില്‍ ഓടിയെത്തി.
ഇല്ലത്ത് പടിഞ്ഞാറ് വശത്ത് ഒരു വലിയ ചെമ്പക മരം ഉണ്ടായിരുന്നു.
വെള്ള ചെമ്പകത്തിന്റെ.
സ്കൂള്‍ തുറക്കുന്ന നാളുകള്‍,മഴ തുടങ്ങുന്ന കാലത്ത് ചെമ്പകം നിറയെ പൂക്കും.
കുറെയുണ്ടാകും.
എന്നും രണ്ടെണ്ണം ഞാനും കൊണ്ടോകും സ്കൂളില്‍ക്ക്.
മാതാവിന് മുന്നില്‍ വെക്കും ചിലപ്പോ.
അല്ലെങ്കില്‍ യേശുവിനു മുന്നില്‍.
ഈ യേശൂനും,മാതാവിനും ഇത്രേം ഇഷ്ടാ പൂക്കള്‍ എന്ന് ഓര്‍ക്കാറുണ്ട്.
കാലില്‍ തൊട്ടു തലയില്‍ വെക്കും.
"നന്മ നിറഞ്ഞ മറിയമേ" ചൊല്ലും.
പത്താം ക്ലാസ്സില്‍ ആയപ്പോ എന്നും ഉച്ചക്ക് സിസ്റ്റര്‍ പള്ളിയില്‍ കൊണ്ടോകും എല്ലാരേം.
ഊണിന്റെ ഇന്റെര്‍വെല്ലിനു.
ബെല്‍ അടിക്കുന്നത് വരെ പ്രാര്‍ത്ഥന തന്നെ.
കുറെ നേരം കഴിഞ്ഞാല്‍ മുട്ട് വേദനിക്കാന്‍ തുടങ്ങും.
അപ്പൊ യേശൂനോട് പിണങ്ങും.
അന്നൊക്കെ ഞാന്‍ എന്താ പ്രാര്‍ഥിച്ചിരുന്നെ????????
ആര്‍ക്കറിയാം!!!!!
ബടുക്കൂസ് ആയിരുന്നതിനാല്‍ വല്യ കാര്യായിട്ടുള്ളതൊന്നും ആവില്ല.

അസ്തമയം കഴിയുംവരെ അവിടെഇരുന്നു.
ഇരുള്‍ കനക്കാന്‍ തുടങ്ങിയപ്പോ തിരികെ പോന്നു.
വരുന്ന വഴി ബീ ടീ എച്ചില്‍ കേറി ഒരു മസാല ദോശയില്‍ ആ കറക്കം അവസാനിപ്പിച്ചു.
ഒരു നല്ല ദിവസമായിരുന്നു.
പ്രിയപ്പെട്ടവരോടൊപ്പം.................
പ്രിയപ്പെട്ടവന്റെ സ്നേഹം മനസ്സില്‍ നിറച്ച്,
അവനു വേണ്ടി ഓരോ നിമിഷവും മനസ്സില്‍ സന്തോഷം നിറച്ച്,
നന്മ നിറച്ച് ...................
ആ ഓര്‍മ്മകളുടെ കുളിരേറ്റു വാങ്ങി ആ ദിവസവും എന്നെ കടന്നു പോയി.































Friday, May 18, 2012

വൈശാഖത്തില്‍ കണ്ണനെ കണ്ടല്ലോ രണ്ടു തവണ!!!

അങ്ങനെ ഈ തവണത്തെ അവസാന മാമ്പഴകൂട്ടാനും ഇന്ന് കൂട്ടി.
ഇനി മാമ്പഴകൂട്ടാന്‍ കഴിക്കാന്‍ അടുത്ത മാമ്പഴക്കാലം വരെ കാത്തിരിക്കണം.
ഇന്ന് ഉള്ളീം മുളകും പുളീം കൂട്ടി തിരുമ്പിയപ്പോള്‍ അച്ഛമ്മയെ ഓര്‍ത്തു.
അച്ഛമ്മ തിരുമ്പി തരുന്ന ആ സ്വാദ് ഇനീം വന്നില്ലാലോ എന്നോര്‍ത്ത് കുറെ തിരുമ്പി നോക്കി.
എന്നിട്ടും ശരിയായില്ല.
ദീപൂന്റെ ഉപനയനത്തിനു പോയപ്പോ ആണ് അച്ഛമ്മ അവസാനായി ഉള്ളി തിരുമ്പി ചോറില്‍ കൂട്ടി വായില്‍ തന്നത്.
ആ ഫോട്ടോ അരുണ്‍ അന്നെടുത്തതും ആയിരുന്നു.
അതൊക്കെ പോയീന്നു തോന്നുന്നു.
ഇപ്പൊ എവിടെ ആയിരിക്കും അച്ഛമ്മ?
സ്വര്‍ഗത്തില്‍ ഏറ്റവും സുഖമായി കഴിയുന്നുണ്ടാകും എന്ന് മാത്രേ വിശ്വസിക്കുന്നുള്ളൂ.

കഴിഞ്ഞ രണ്ടു വ്യാഴാഴ്ച്ചകളും എന്‍റെ സായാഹ്നങ്ങള്‍ അവിടെ ഗുരുവായൂരപ്പന്‍റെ മുന്നിലായിരുന്നു.
ആ കൂടെ ആയിരുന്നു.
ഒന്നില്‍ തെറ്റിയാല്‍ മൂന്ന് എങ്കില്‍ അടുത്ത വ്യാഴോം ഞാന്‍ എത്തുമോ ?
അങ്ങനെ ആയാല്‍ മത്യായിരുന്നു.
എന്ത് രസാണ് അവിടെ ഉണ്ടായിരുന്ന നിമിഷങ്ങള്‍!!!!
അമ്മൂന്റെം,അമ്മിണീടേം ഡാന്‍സ് കാണാന്‍ വേണ്ടിയാ കഴിഞ്ഞാഴ്ച പോയെ.
ഇന്നലെ കുഞ്ഞൂട്ടന്റെ ചോറൂണിനും.
വൈശാഖം,വ്യാഴം,വെക്കേഷന്‍ .........ഒക്കെ പറഞ്ഞാലും തീരാത്ത തിരക്കുണ്ടാക്കി.
ന്നാലും ഞാന്‍ കണ്ടു കണ്ണനെ.
ഒരു മിനിറ്റ് ആ മുന്നില്‍ ഞാന്‍ മാത്രം............
ഞാനും കണ്ണനും മാത്രം.
നേരെ മുന്നില്‍ ചെന്ന് കണ്ണുകള്‍ പരമാവധി വിടര്‍ത്തി പിടിച്ച് നോക്കിനിന്നപ്പോള്‍ മനസ് ആഹ്ലാദം കൊണ്ടുള്ള വേലിയേറ്റത്തിലായിരുന്നു.
തിരക്ക് കാരണം നേരെ മുന്നിലേക്ക്‌ ആരേം കടത്തി വിടുന്നില്ലായിരുന്നു.
അപ്പഴാണ് എനിക്കത് സാധിച്ചത്.
(മറ്റൊരാളുടെ സഹായം കൊണ്ട്,അതില്‍ കുറച്ചു വിഷമം തോന്നിയെങ്കിലും കണ്ണനെ കണ്ടപ്പോള്‍ അയാളോട് വളരെയധികം നന്ദി തോന്നി.)
കണ്ണനെ കാണാന്‍ എത്ര നേരം വേണമെങ്കിലും നില്‍ക്കാം,പക്ഷെ ഇപ്പൊ ഈ അച്ചു..............ചെലപ്പോ സമ്മതിക്കില്യാന്നെ...........
അന്ന് ഡാന്‍സ് കണ്ടപ്പോഴും വലിയ സന്തോഷം തോന്നി.
കാളിയമര്‍ദ്ദനം ആയിരുന്നു ഒന്ന്.
ഞാന്‍ പണ്ട് സ്കൂളില്‍ പഠിപ്പിച്ച ഒരു കുട്ടി ആയിരുന്നു അത് കളിച്ചതും.
ഭവ്യ.
മഞ്ഞപട്ടും മയില്‍ പീലിയും ഉടുത്ത് കയ്യില്‍ ഓടക്കുഴലും പിടിച്ച് കണ്ണന്‍ കാളിയനുമേല്‍ നൃത്തമാടുന്നത് കണ്ടപ്പോള്‍ മനസ്സില്‍ ഭക്തിയും,മാതൃത്വവും നിറഞ്ഞു തുളുമ്പി.
കണ്ണനെ കാണാന്‍ ആളുകള്‍ കാത്തു നില്‍ക്കുന്നതില്‍ അതിശയിക്കാനെയില്ല തന്നെ.

പിന്നീട് കണ്ടത് അമ്മൂന്റെ മോഹിനിയാട്ടം ആയിരുന്നു.
വൈശാലിയുടെ കഥ.
ഭരതന്‍റെ സിനിമ ഓര്‍മ്മ വന്നു.
എത്ര മനോഹരമായ സിനിമയാണ് അത്!!!!!
എനിക്ക് പ്രിയപ്പെട്ടവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്ന്.
വൈശാലിയുടെ സങ്കടം ആയിരുന്നു മോഹിനിയാട്ടത്തില്‍.
അതോര്‍ത്തപ്പോള്‍ എനിക്കും സങ്കടം വന്നു.
ഈ പ്രണയം ഒരു വേദന തന്നെ .
നഷ്ടപ്പെടല്‍ തന്നെ.

കുറച്ചു ദിവസമായി മനസ് ഏറെ ശാന്തമാണ്.
സ്വസ്ഥമാണ്.
രാവിലെ എണീറ്റ്‌ മുറ്റത്തേക്ക് നോക്കിയാല്‍ നിറയെ വണ്ണാത്തി പുള്ളുകള്‍.
പിന്നിലെ മുറ്റത്തോ...............നിറയെ കരിയിലക്കിളികള്‍..............
കറിവേപ്പ് മരത്തിനു ചുറ്റും ഓലേഞ്ഞാലികള്‍.
ഇവരുടെ ശബ്ദമാണ് വീടിനു ചുറ്റും.
കാറിനടുത്ത് ഒരു അമ്മ പൂച്ചേം കുട്ടി പൂച്ചേം.
അമ്മ മണ്ണിന്റെ നിറം,കുട്ടി കറുത്തതും.(അത് അച്ഛന്റെ കൂട്ടാണ്.)
രണ്ടിനേം കാണാന്‍ നല്ല ചന്താണ്.

പിന്നിലെ മുറ്റത്ത് നിറയെ വലിയ നന്ത്യാര്‍വട്ട പൂക്കള്‍ ഉണ്ട്.
ഉമ്മറത്തെ മുറ്റത്ത് ഗന്ധരാജനും പൂത്തിട്ടുണ്ട്.
മെയ്‌ മാസം ഒന്നിന് തന്നെ മെയ്‌ ഫ്ലവര്‍ വിരിഞ്ഞു.
ഈ പൂവെങ്ങനെയാ ഈ മാസം പിറന്നത്‌ കൃത്യമായി അറിയുന്നെ?

ഒന്നിടറിയാല്‍ താങ്ങാവാന്‍ അവന്‍റെ കൈകളുണ്ടെന്ന തിരിച്ചറിവ് അത് തന്നെ അതിനു കാരണം.
അവന്‍റെ പ്രണയം.............
തുഴ പോലെ...............
പുഴ പോലെ............
മഴ പോലെ...........
എന്നെ സ്നേഹിച്ച് സ്നേഹിച്ച് നിനക്ക് വട്ടായി തുടങ്ങിയിരിക്കുന്നു എന്നവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആ സ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ തെളിയിച്ച ആ തിരി വെളിച്ചം കെടാവിള ക്കാവുന്നു .