Friday, February 13, 2015

പിന്നേം ചിത്രങ്ങൾ ,കൊറച്ച് ഓർമ്മകൾ ...

ഞാനീ വീണപൂവിനെ പലപ്പഴും പല പേരിലാ വിളിക്ക്യാ!ചില ഓർമ്മകളെ ചേർക്കുമ്പോൾ ഓർമ്മപ്പുസ്തകംന്ന് വിളിക്കും.പ്രിയപ്പെട്ട ചിത്രങ്ങളെ അടയാളപ്പെടുത്തുമ്പോൾ ചിത്രച്ചെപ്പാവും.ഇഷ്ടങ്ങളെ പറയുമ്പോൾ ഇഷ്ടക്കൂടാവും.സ്വപ്നങ്ങളെ എഴുതുമ്പോൾ സ്വപ്നപ്പെട്ടിയാവും.സങ്കടങ്ങളെ പങ്കു വെക്കുമ്പോ ആശ്വാസതീരമാവും. നിന്നോടുള്ള പ്രണയം പറയുമ്പോൾ പ്രണയ താളുകളാവും.അങ്ങനെ പല പേരായി വിളിക്കുംന്നു വെച്ചാലും പ്രത്യക്ഷത്തിൽ കാണാവുന്ന എന്റെ മനസ്സ് അതാണീ വീണപൂവ്‌.

ഫോട്ടോ എടുക്കൽ എനിക്കൊരുപാടിഷ്ടമാണ്.അതിന്റെ ടെക്നിക്കൽ സൈഡ് ഒന്നും നിശല്ല്യ.ചില കാഴ്ച്ചകൾ കാണുമ്പോൾ അത് പിന്നേം പിന്നേം കാണണം ന്നു തോന്നാറുണ്ട്.അതിനു വേണ്ടി മാത്രാണ് ഞാൻ ഫോട്ടോ എടുക്കണത്. അതുകൊണ്ട് തന്നെ ഞാനെടുത്ത ഈ ചിത്രങ്ങളെല്ലാം എനിക്കൊരുപാട് പ്രിയപ്പെട്ടതാണ്.ഓരോന്നിലും എനിക്ക് മാത്രം കാണാവുന്ന, കേൾക്കാവുന്ന, അനുഭവപ്പെടുന്ന ചില കാണാ കാഴ്ചകൾ ണ്ട് .അതോണ്ട് എനിക്ക് തോന്നണത്രന്നെ ഭംഗി മറ്റുള്ളവർക്ക് ഈ ചിത്രങ്ങളിൽ തോന്നുന്നുണ്ടാവില്ല്യ.എന്നാലും എനിക്കിഷ്ടാണ് എനിക്ക് പ്രിയമായ ഈ കാഴ്ച്ചകൾ എല്ലാവരേം കാണിക്കാൻ.(ഇതിനു മുൻപും ഇട്ടിട്ടുള്ള എല്ലാ പടംസും ഇതിൽ പെടും.)




തിരുവാതിര നിലാവാണ്‌.ഈ മേഘങ്ങള് കുറേ ശ്രമിച്ചതാ നിലാവിനെ മറയ്ക്കാൻ.പക്ഷെ ആ മേഘങ്ങളെ പോലും ചന്തള്ളതാക്കി ഈ നിലാവ്.ഒന്ന് നോക്ക്യോക്കൂ....... എന്തൊരു ഭംഗ്യാലെ?????വാരിയെടുത്ത് ഉമ്മ വെക്കാൻ തോന്നാണ്......നിലാവ് പോലെ ചിരിക്കണ ചെലോരുണ്ട് .കാണുന്നവരുടെ ഹൃദയത്തിലേക്ക് നന്മയുടെ, സ്നേഹത്തിന്റെ വെളിച്ചം  വിതറുന്നവർ......... വാരിയണച്ചു പിടിക്കാൻ തോന്നും അവരേയും. അവരോടെനിക്ക് ആരാധനയാണ്.അതേയ്........നിന്നോടൊന്ന് ചോയ്ക്കട്ടെ??"നിന്റെ  ചിരിക്കുമുണ്ട് പെണ്ണേ,,,ഒരു കുഞ്ഞു നിലാചന്തം" ന്ന് തമാശക്കെങ്കിലും  നിനക്കൊന്നു  പറഞ്ഞു കൂടെ???
                                                                                                              
എന്റെ കേമപ്പെട്ട ബുദ്ധിയിൽ നിന്നുണ്ടായതാണ് ഈ ചിത്രം.സ്കൂൾ വിട്ടു വന്ന അച്ചൂന്റെ തലമുടി ചീകാൻ വേണ്ടി വടുക്കോറത്ത് ചെന്നിരുന്നപ്പൊ ഈ പന്ത് കെടപ്പുണ്ടായിരുന്നു.തൊട്ടടുത്ത് പിള്ളേര് പൊട്ടിച്ചിട്ട കൂണും. കണ്ടപ്പൊ ചുമ്മാ ഇങ്ങനെ വെച്ച് നോക്കി.ന്നിട്ട് ഫോട്ടോയും എടുത്തു. അപ്പോഴതാ നല്ല സുന്ദരൻ ചിത്രം. ആരേം ബുദ്ധിമുട്ടി ക്കാത്ത,കണ്ടാൽ ഇഷ്ടം തോന്നണ,എല്ലാരേം ചിരിപ്പിക്കണ ഒരു കുറുമ്പൻ പാവയെ  പോലെ തോന്നുന്നില്ലെ??? "നന്മയുള്ള ഒരു കുഞ്ഞു ചിത്രം" ഞാനിതിനെ അങ്ങനെയാണ് പറയാ.

മഞ്ഞുതുള്ളികൾ കൊണ്ടുണ്ടാക്കിയ വെള്ളപ്പുതപ്പ്.അവടവിടെ ഒക്കെ കീറിപ്പോയെങ്കിലും ആ ദ്വാരങ്ങളിൽ കൂടി തല പുറത്തേക്കിട്ടു സൂര്യൻ വരണുണ്ടോന്നും നോക്കി നിക്കാൻ നല്ല രസം ന്ന് ഈ ഇലകൾ അന്നെന്നോട് പറഞ്ഞിരുന്നു.ഇത് പോലെ വെള്ള പുതപ്പോണ്ട് പുതച്ചു നിന്ന് സൂര്യൻ വരണുണ്ടോന്നു നോക്കാൻ.ഒരു ഇലയാവണം ന്നു അന്നും ഞാൻ കൊറേ കൊതിച്ചു.


ഒരു കാരണോംല്ല്യാതെ കരയണംന്ന് തോന്നും ചെലപ്പോഴൊക്കെ.പെയ്യാൻ കൂട്ടാക്കാതെ കണ്ണീരിങ്ങനെ ഉരുണ്ട് കൂടി മനസ്സ് അസ്വസ്ഥമാവുമ്പോൾ പെയ്തു തോരാൻ വേണ്ടി മനസ്സിന്റെ ആഴങ്ങളിൽ ഒളിപ്പിച്ച നോവോർമ്മകളുടെ കനലുകൾ തേടി ഞാനിറങ്ങിപ്പോവാറുണ്ട്.ഒരു സങ്കടക്കാറ്റ് തട്ടിയാൽ മതി അവ വീണ്ടും ആളിപ്പടരും.പിന്നെയും കത്തും.പുകഞ്ഞു കൊണ്ടേയിരിക്കും. ഒടുക്കം ഒരു പിടി ചാരമാവും.ഒരു കനൽ തരി ആ ചാരത്തിനിടയിൽ കാണും,(ഈ ചിത്രത്തിലെ പോലെ)  വീണ്ടുമൊരു കണ്ണീർ മഴ പെയ്യിക്കാൻ.......


ഈയൊരു ചിത്രം......ഇതിനോട് ചേർത്ത് പറയാൻ ഒരുപാട് ഓർമ്മകൾണ്ട് എനിക്ക്.അതിങ്ങനെ ഈ ഓർമ്മ പുസ്തകത്തിലെ ഒരു പേജിൽ എഴുതി സൂക്ഷിക്കണംന്ന് കൊറേ കാലായി ഞാൻ വിചാരിക്കണൂ.ന്റെ ജാതകത്തിൽ  പറഞ്ഞ്ണ്ട് ത്രെ നിയ്ക്ക് സംഗീതം വല്ല്യേ താത്പര്യാണ്ന്ന്.ആരേലും പഠിപ്പിച്ചിരുന്നെങ്കിൽ ചെലപ്പോ ഞാൻ ഒരു പാട്ടുകാരിയൊക്കെ ആയി തീർന്നേനേന്നു സാരം.അത് സത്യാണ്ന്ന് ന്റെ കാസറ്റ് വാങ്ങലും പാട്ടുകൾ എഴുതി സൂക്ഷിക്കലും കണ്ട എല്ലാരും പറയുമായിരുന്നു.

എന്നോ കൂടെ കൂട്യൊരു പ്രാന്താ പാട്ടെഴുതിയെടുക്കൽ .റേഡിയോന്നായിരുന്നു കേൾക്കൽ.ആ ദിവസങ്ങളിൽ മിക്കവാറും റോജയിലെ പുതു വെള്ളൈ മഴൈ ന്ന പാട്ടിന്റെ മലയാളം വേർഷൻ "ഒരു മന്ദസ്മിതം എന്നെ തഴുകുന്നുവോ ...........നിന്റെ തിങ്കൾ മുഖം കണ്ണിൽ തെളിയുന്നുവോ......." എന്ന പാട്ട് റേഡിയോയിൽണ്ടാകുമായിരുന്നു.കേട്ട് കേട്ട് എനിക്കത് വല്ല്യേ ഇഷ്ടായി.അപ്പൊ തോന്നി അതിങ്ങനെ കാണാതെ പഠിക്കണം ന്ന്.അതിനു വേണ്ടിയാണ് എഴുതിയെടുത്തെ.കെമിസ്ട്രി നോട്ടു ബുക്കിന്റെ ബാക്ക് സൈഡിൽ .പിന്നെ വെണ്ണിലാ ചന്ദനക്കിണ്ണം കേട്ടപ്പൊ അതും പഠിക്കാൻ തോന്നി.അപ്പൊ അതും എഴുതിയെടുത്തു.പിന്നെ പിന്നെ റേഡിയോ ഓണ്‍ ചെയ്യുമ്പഴേ ഞാൻ നോട്ടുബുക്കും എടുത്ത് അതിന്റെ മുന്നിലിരിപ്പാവും .അതൊരു സ്വഭാവായി. അങ്ങനെ എന്റെ കെമിസ്ട്രി നോട്ട്ബുക്ക് ആദ്യത്തെ പാട്ട് ബുക്ക് ആയി. മലയാളോം ഹിന്ദീം സിനിമാ പാട്ടുകൾ ആയിരുന്നു അധികോം.തമിഴ് എനിക്ക് എഴുതാൻ അറിയാത്തോണ്ട് അതില്ലായിരുന്നു. ആദ്യൊക്കെ പഴേ ബുക്കുകളുടെ ബാക്ക് സൈഡിൽ ആയിരുന്നത് പിന്നെ പിന്നെ 200പേജിന്റെ വരയിട്ട ബുക്കുകളിൽ ആയി.അങ്ങനെ ത്ര ബുക്കായിരുന്നൂന്നോ ന്റേൽ!!!!! 20എണ്ണം.പാട്ടെഴുതിയെടുക്കണേന് എല്ലാരും ചീത്ത പറയുമായിരുന്നു. അപ്പൊ ഞാൻ പാട്ട് പുസ്തകം മേടിക്കും.അതിലെല്ലാ പാട്ടുംണ്ടാവുംലോ (അന്നേ എനിക്ക് വല്ല്യേ ബുദ്ധിയായിരുന്നു.)!!!!

കൊറേക്കാലം ഞാൻ സൂക്ഷിച്ചിരുന്നു ആ ബുക്കുകൾ.പിന്നൊരിക്കലെന്നോ ഒരു സങ്കടക്കാലം മറക്കാൻ വേണ്ടി കത്തിച്ച പലതിന്റേം കൂടെ അതും ചാരമായി.എന്റെ പാട്ടിഷ്ടം കണ്ടിട്ട് ബിന്ദു അച്ചോൾ ഇൻഡോറിൽ നിന്ന് വന്നപ്പോ ഒരു ടേപ്പ് റെക്കോർഡ് കൊണ്ടന്നു തന്നിരുന്നു.അതിനു ശേഷം കാസറ്റുകൾ വാങ്ങാൻ തുടങ്ങി.കൊറേ കാസറ്റ് മേടിച്ച്ണ്ട് ഞാൻ.അന്നത്തെ സ്വപ്നം a r rahman ന്റെ പാട്ടുകളുടെ മൊത്തം കളക്ഷനും വേണം എന്നതായിരുന്നു.ഇപ്പഴും ആ കാസറ്റുകൾ അവടെ എവടയോണ്ട്. ഓരോ തവണേം പോവുമ്പോ വിചാരിക്കും അതൊക്കെ എടുത്തോണ്ട് വന്നാലോ....ന്ന്.

ഇങ്ങനെ കൊറേ പ്രാന്തിഷ്ടങ്ങൾണ്ടായിരുന്നു ആ നാളുകളിൽ.എല്ലാം സൂക്ഷിച്ചും വെച്ചിരുന്നു.ഒരു പെട്ടി നിറയെ വളപ്പൊട്ടുകൾ,ഒരു കവറിൽ സൂക്ഷിച്ചിരുന്ന കക്കകൾ, മഞ്ചാടിക്കുരൂസ്,കുന്നിക്കുരു,കിറ്റ്‌കാറ്റ് ന്റെ കവർ,കൊറേ പേപ്പർ കട്ടിംഗ്സ്,ആശംസാ കാർഡുകൾ അങ്ങനെ കൊറേ............. മഞ്ചാടീം ഗ്രീറ്റിങ്ങ് കാർഡ്സും ഒഴികെ ബാക്കി ഒക്കേം പോയി. ഇതെല്ലാം വളരെ കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ്.എന്നാലും എനിക്കിതോക്കേം വലുതാണ്‌.അറിഞ്ഞോ അറിയാതെയോ ന്റെ കുറ്റം കൊണ്ട് നഷ്ടായി എന്നത് തന്നെയാണ് ഇതെല്ലാം എനിക്കിത്ര  വലിയ കാര്യങ്ങളാവുന്നത്.

ഓർക്കുമ്പോഴൊക്കെയും കണ്ണ് നിറയ്ക്കുന്ന വലുതും ചെറുതുമായ നഷ്ടങ്ങൾ ഒരുപാടുണ്ട് ന്റെ ജീവിതത്തിൽ.ന്നാലും എനിക്കിഷ്ടാണ് എന്റെയീ ജീവിതത്തിനെ.ഇത്രേം ബടുക്കൂസ് തരമുള്ള എന്റെയീ മനസിനെ.




















Wednesday, February 4, 2015

നീയും നിലാവും...............

സമയം പന്ത്രണ്ടു മണി ആയി.
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്!!!!
മനസ്സില്‍ പ്രണയം പുറത്തെ നിലാവ് പോലെ......................
ജനലിലൂടെ നോക്കുമ്പോള്‍ കാണാം സന്തോഷത്തോടെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രനെ.
അതിനടുത്ത് എന്നെ നോക്കി നില്‍ക്കുന്നോ എന്ന് തോന്നിക്കുന്ന നക്ഷത്രത്തെ.
അങ്ങ് ദൂരെയുള്ള വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല.
ആ മുറ്റത്തെ മാവിന്‍ കൊമ്പുകളെ അതിലാടുന്ന ഇലകളെ ഇവിടെയിരുന്നു വ്യക്തമായി കാണാം.

എത്ര നേരമായി സ്വയം മറന്നുള്ള എന്റെയീ ഇരിപ്പ് തുടങ്ങിയിട്ട്!!!!!!
നിന്നെയും ഓർത്തു കൊണ്ട് ............
നിലാവിനെ നോക്കിക്കൊണ്ട്................
പ്രണയാർദ്രമായ ഗസലുകൾ കേട്ട് കൊണ്ട്............
എന്തൊരു നിഷ്കളങ്കമാണീ നിലാവ്!!!!!

നിലാവ് കാണുമ്പോൾ നിന്നെ ഓർക്കും.
നിന്നെ ഓർക്കുമ്പോൾ ഉള്ളിൽ സ്നേഹം നിറയും.
നോക്കിയിരിക്കും തോറും സ്നേഹം മാത്രം ഉള്ളിലേക്ക് നിറയ്ക്കാൻ,
ഏറ്റവും മനോഹരമായൊരു പുഞ്ചിരി ചുണ്ടിൽ വിടർത്താൻ 
എങ്ങനെ സാധിക്കുന്നു ..........???
നിനക്കും.............. പിന്നെയീ നിലാവിനും????

മെല്ലെ വീശുന്ന കാറ്റിന്റെ തലോടൽ നിന്റെയെന്നു തോന്നി.
നീട്ടിപ്പിടിച്ച ഉള്ളം കയ്യിലേക്കൊരു മഞ്ഞുതുള്ളി ഉമ്മ വെച്ചപ്പോൾ 
അത് നീയാണെന്ന്  തോന്നി.
"നീയും നിലാവും കാറ്റിൽ സുഗന്ധവു"മെന്നു ഷഹബാസ് പാടുമ്പോൾ, 
ഇതെന്റെ പ്രണയം പൂത്ത രാവാണെന്ന്  
ഈ നിലാവിന്റെ കാതിൽ സ്വകാര്യം പറയാൻ ഞാനാഗ്രഹിച്ചു.

ഒരു കടൽ തീരത്ത് നിനക്കൊപ്പമിരുന്നു നിലാവ് പെയ്യണ കാണുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.
പഴയ ഏകാദശി ഉത്സവ ദിനങ്ങൾ ഇന്നെനിക്ക് തിരിച്ചു കിട്ടുകയാണെങ്കിൽ .....
അതിലൊരു നിലാവുള്ള രാവിൽ നിന്നെയും കൂട്ടി നളദമയന്തിപ്രണയം കഥകളി കാണാൻ പോയേനെ ഞാൻ.
തോട്ടത്തിനപ്പുറത്തുള്ള പാടത്ത് നിലാവ് കൊണ്ട് മോഹിച്ച് നില്‍ക്കാന്‍ കൊതിച്ചു.
വരമ്പില്‍ വെറുതെ ഇരിക്കാനും.
ഇപ്പോള്‍ ഒരു മോഹം.......
ചോദിക്കട്ടെ നിന്നോട്???
പോരുന്നോ എന്‍റെ അടുത്തേക്ക്?????
ഇവിടെ ഈ ഏകാന്തതയില്‍ ഈ മനോഹര നിശബ്ദതയില്‍ എനിക്കൊപ്പം കൂട്ടായി.............

നേരിയ പുകമഞ്ഞില്‍ ചിത്രം വരക്കാന്‍...............
ഇളം കാറ്റില്‍ ആടാന്‍ മടിച്ചു നില്‍ക്കുന്ന,ഉറങ്ങാന്‍ തുടങ്ങുന്ന കുഞ്ഞു ചെടികളിലെ ഇലകളെ തലോടാന്‍..................
നീ വര്വോ ??????
വന്നാല്‍...............
നമുക്കിവിടെ പുലരുവോളം ഇരിക്കാം.
നമ്മുടെ മൌനം ശ്രുതിയിട്ട പ്രണയ ഗാനം ആസ്വദിക്കാം.
മടിയിൽ തല വെച്ച് നീ കിടക്കുമ്പോൾ ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ അലസമായി ചലിപ്പിക്കാം.
ആ സുഖത്തില്‍ നിന്‍റെ കണ്ണുകള്‍ അടയാന്‍ തുടങ്ങുമ്പോള്‍ പതിയെ ഒരു താരാട്ട് മൂളാം.
നീ ഉറങ്ങുമ്പോള്‍ ഉണരും വരെ നിന്നെ നോക്കിയിരിക്കാം.
അങ്ങനെ കുറേ ബടുക്കൂസ് നിലാവുസ്വപ്‌നങ്ങൾ.........................

ഉത്സവക്കാലങ്ങൾ ഓർമ്മയിൽ ശേഷിക്കാൻ നിലാവ് വേണമെന്ന് എന്റെയാ പഴയ ദിവസങ്ങളെ ഓർക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്.ഇന്ന് കല്യാണിക്കാവ് താലപ്പൊലിയാണ്.ഒരു കൊല്ലം എത്ര വേഗമാണ് പോയത്. കഴിഞ്ഞ കൊല്ലം പൂരവിശേഷം ന്നും പറഞ്ഞോണ്ട് ഞാനൊരു പോസ്റ്റ്‌ ഇട്ടിരുന്നു.പതിവ് പോലെ ഈ തവണേം ഞാനും അച്ചൂം കാലത്ത് പോയി തൊഴുതേ ഉള്ളൂ.പൂരം കണ്ടില്ല. ഉച്ചക്ക് എഴുന്നള്ളിപ്പിന് വന്നപ്പോൾ നല്ല വെയിലായിരുന്നു.ആ വെയിലത്ത് ആന നിക്കണ കണ്ടപ്പോ എനിക്ക് സങ്കടായി.അതിന്റെ കാലു പോള്ളുംലോ,എത്ര നേരം സഹിക്കണം അതീ ചൂട് എന്നൊക്കെ ഓർത്തപ്പൊ ന്റെ ഉത്സാഹോക്കെ പോയി.എനിക്കിഷ്ടല്ല നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്നത്.അതിങ്ങനെ നിൽക്കുന്നത് കണ്ടപ്പോ ഞാനോർത്തത് അതിന്റെ സ്ഥാനത്ത് നമ്മളെ അങ്ങനെ നിർത്ത്യാൽ നമുക്കിഷ്ടാവ്വോന്നാണ്. ഇത്തവണ ഞാൻ പ്രാർത്ഥിച്ചത് ആ ആനക്ക് വേണ്ടി മാത്രമാണ്.

ഈ പൂരക്കാലത്ത്‌ അമ്പലപ്പറമ്പിൽ ഒറ്റ പാലയും പൂത്തില്ല.അതും എനിക്ക് സങ്കടായ കാര്യാണ്.പാലപ്പൂ മണക്കുന്ന രാത്രികളിൽ നിലാവിന് ചന്തം കൂടും.എന്റെ പ്രണയത്തിനും.പറഞ്ഞു പറഞ്ഞു വീണ്ടും നിന്നിലേക്കെത്തി. അതെന്നും അങ്ങനെയാണ്.എന്റെ വാക്കുകളുടെ, വിചാരങ്ങളുടെ, സ്നേഹത്തിന്റെ വഴികളവസാനിക്കുന്നിടം നീയാണ്.

നിന്നോട് ചോദിക്കട്ടെ.
മഞ്ഞു പെയ്യണൂ ............
നിലാവ് ചിരിക്കണൂ ..........
ഇതൊന്നും കാണാൻ നിക്കാതെ നീയൊറങ്ങ്യോ???????????
അതോ,നീയും എന്നെ പോലെ നമ്മളെ കണ്ടു കൊണ്ടിരിക്ക്യാണോ ?????