Wednesday, September 28, 2016

നിശ്ശബ്ദത,സ്വപ്നങ്ങൾ,ഇഷ്ടങ്ങൾ


ഒരു നക്ഷത്രം വന്നു വീണ പോലെ..........വെളുത്ത പൂക്കൾക്ക് വിശുദ്ധിയുടെ നിറവ് മറ്റുള്ളവയെക്കാൾ കൂടുതലാണെന്ന് എനിക്ക് പലപ്പഴും തോന്നീണ്ട്. നിന്നോടുള്ള സ്നേഹം മൗനത്തിന്റെ ഭാഷ സംസാരിക്കാൻ തുടങ്ങുമ്പോൾ എനിക്ക് തോന്നാറുണ്ട് നമ്മുടെ സ്നേഹത്തിനീ വെളുപ്പിന്റെ വെണ്മയും, കടലിന്റെ ആഴവും, ഇരുളിന്റെ കനവും, അങ്ങനെയെന്തൊക്കെയോ ആണെന്ന്.


സന്ധ്യകളെ എനിക്കിഷ്ടമാവാൻ കാരണം ദാ ഈ നിശബ്ദതയാണ്. തീർത്തും ശാന്തം! സ്വച്‌ഛം! നിശ്ശബ്ദം!


മഴ നനഞ്ഞ ഗുൽമോഹർ പൂക്കൾ നെറുകയിലൂർന്നു വീണ് മുടിയിഴയിൽ കൊരുന്നു കിടക്കണം.
വിരലുകൾ അലസമായി  മുടിയിഴകളിലോടിച്ചു കൊണ്ട്,
ഏതോ പകൽ കിനാവിൽ മുഴുകി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ
വിരലിലാ പൂവിതളിന്റെ നനഞ്ഞ തണുപ്പ്
അപ്പോൾ ചുണ്ടിലൊരു ചിരി നിറയ്ക്കും.

ഏകാന്തത മനോഹരമായൊരു അനുഭവമാണ്. ഈ ലോകത്തിൽ ഞാൻ തന്നെ എന്നൊരു വിചാരം.......ഒറ്റക്ക് സംസാരിക്കുക ചിരിക്കുക കരയുക തന്നെത്തന്നെ പ്രണയിക്കുക തന്നോടുതന്നെ കലഹിക്കുക അതൊക്കെ വളരെ രസകരമാണ്. ഞാൻ  ആഘോഷിക്കാറുണ്ട് അത്തരം നിമിഷങ്ങളെ.



നിശബ്ദതയിൽ നിറങ്ങളുടെ സംസാരം കേട്ടിട്ടുണ്ടോ അതിനീ ചില്ലുജനാലകൾ വേണമെന്നില്ല. ചുറ്റിനും മിണ്ടാതിരുന്നു നോക്കിയാൽ കേൾക്കാൻ പറ്റും. പച്ച ഇലകളിലൂടെ നീല ആകാശത്തിലൂടെ കറുപ്പ് ഇരുളിലൂടെ മിണ്ടുന്നത് . കാലങ്ങളായി കനച്ചു നിൽക്കുന്ന ഏതോ ഒരു കൊട്ടാരത്തിലെ നിറനിറവാർന്ന ഈ മുറിയിലെ മൗനത്തിനെന്തു മാത്രം കഥകളാകും പറയാനുണ്ടാവുക.കേൾക്കാൻ ഒരിക്കൽ പോകണം നീലയുടെയും പച്ചയുടെയും ചുവപ്പിന്റെയും ഭാഷയെല്ലാം ഒന്നായിരിക്കുമല്ലേ???????




എന്റെ സ്വപ്നങ്ങൾ സംതൃപ്തമാവുന്നത് ഈ മഹാമൗനത്തിന്റെ ഇടത്തിലാണത്രെ. നോക്കിയിരിക്കുംതോറും എന്നെ അവിടേക്ക് പിടിച്ചു വലിച്ചു കൊണ്ടോവാണ് ഈ ചിത്രം.സൂര്യനെ തൊടണോ,അല്ലെങ്കിലാ പൊക്കത്ത് പോയി നിക്കണോ, അതോ താഴെ ആ മരങ്ങൾക്കിടയിലൂടെ ഓടിപ്പോയി ഒളിച്ചിരിക്കണോ, ആ മഞ്ഞു വാരി എന്റെ തന്നെ തലേൽക്കിട്ടു ഞാൻ എനിക്കൊപ്പം കളിക്കണോ അങ്ങനെ ഒരുപാട് കാര്യങ്ങൾ വേണോ ന്നു ചോദിക്കുന്നു സ്വപ്നങ്ങളുടെ ഹെഡ്‌മാഷ്.

അറിയാമോ ആരോടും പറയാൻ കൂട്ടാക്കാതെ ഞാനൊരു സ്വപ്നം കൊണ്ട് നടക്ക്ണ്ട് . ഏറ്റവും സ്വകാര്യായി............



(അവസാന രണ്ടു ചിത്രങ്ങൾ ഗൂഗിൾ ന്നാ!!!!!)

Wednesday, September 21, 2016

രണ്ടു പ്രണയവർത്തമാനങ്ങൾ

സന്ധ്യാനേരത്ത് പെരുമഴേത്ത് നനഞ്ഞൊട്ടി കാറിനുള്ളിൽ കേറിയിരുന്ന് പ്രിയപ്പെട്ടൊരാൾക്കൊപ്പം
മുന്നിലെ ചില്ലിലൂടെ പെയ്യുന്ന മഴേനെ നോക്കീം,
ഒലിച്ചിറങ്ങുന്ന മഴനൂൽച്ചാലിൽ നമ്മുടെ പേരുകൾ ചേർത്തെഴുതി വെക്കാൻ ശ്രമിച്ചും ഇരിക്കുന്നതിനിടയിൽ
ഒരു പൊതിയിൽ നിന്നും ചൂട് കപ്പലണ്ടി കഴിക്കണത് ഒരു സുഖാണ്.
അല്ലെ??????

മഴ മുഴോനും നനഞ്ഞോണ്ട് 
കുതിർന്ന മണലിൽ ഇരുന്നു
കടലിൽ പെയ്തിറങ്ങുന്ന മഴനൂലുകളെ
എണ്ണിക്കൊണ്ടിരിക്കണതും ഒരു രസാണ്.

മഴ വഴിയിലൂടെ നടക്കാൻ നിന്റെ കൂട്ട് നിർബന്ധാണ്.
കാടിനു നടുവിലൂടെയാണാ വഴിയെങ്കിൽ നീയെന്റെ പ്രാന്തുകൾ കണ്ട് ചിരിച്ച് ചാവും.
ആദ്യം പൂമ്പാറ്റയെ പോൽ നനഞ്ഞു നിൽക്കുന്ന പൂക്കളെ,ഇലകളെ ഒക്കെ ഉമ്മ വെക്കും.
പിന്നൊരു പക്ഷിയെ പോൽ പാറിപ്പറക്കും.
കുയിലിനെ പോൽ കൂവും.
മാനിനെ പോൽ ഓടിച്ചാടി നടക്കും.
ഒടുവിൽ നിനക്കരികിലേക്ക്..........
നനഞ്ഞൊട്ടി.........
നിന്നോട് ചേർന്നിരിക്കാൻ.......

മഴേടെ തണുപ്പറിയണെങ്കിൽ നിന്റെ ഒരുമ്മ കിട്ടിയേ മതിയാകൂ......!!!!!! 



                #######################################################


അറിഞ്ഞ്വോ ഞാൻ പോവാണ്.
എങ്ങട്?????
കൈലാസവും മാനസസരോവറും ഒക്കെ കാണാൻ.
എന്ന്?????
ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞിട്ട്.
ശരിക്കും????
അതേന്നെ,,ശരിക്കും.

ഉം.......പിന്നെ തിരിച്ചു വരില്ല്യ.
ഒരു മഞ്ഞുകണമായി ഞാനും ആ പർവ്വതച്ചോട്ടിൽ ചേർന്നു കിടക്കും.
എന്നെ തിരഞ്ഞവിടെയെത്തുന്ന നിന്നെയും കാത്ത് ആരാലും സ്പർശിക്കപ്പെടാത്തൊരു മഞ്ഞു കണമായി ഞാനാ പർവ്വതച്ചോട്ടിലുണ്ടാകും.

അതോണ്ട് പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ഈ പത്തു കൊല്ലം കൊണ്ട് പത്ത് ജന്മത്തേക്കുള്ള പ്രണയം എനിക്ക് തന്നോളണം.

ഒന്നു പോ ബടുക്കൂസെ!!!!!!
പോയ് കെടന്നുറങ്ങ്.
ഉറക്കത്തിൽ എന്നെ സ്വപ്നം കാണണേന്നും വിചാരിച്ചോണ്ട് കെടക്കൂ.

വേണ്ട സ്വപ്നത്തിൽ നീ വേണ്ട പകരം പൂക്കളും പൂമ്പാറ്റകളും കാടും മഴേം ഇലകളും ഒക്കെ മതി.
എന്നിട്ടിങ്ങനെ എല്ലാ രാത്രികളിലും തലേന്നു കണ്ട സ്വപ്നത്തെ കുറിച്ചിതു പോലെ നിന്നോട് മിണ്ടിക്കൊണ്ട് ......
അങ്ങനെ നിന്നെ പുതച്ചോണ്ട് ഉറങ്ങണം....
നിന്നോടെനിക്ക് എത്ര എത്ര എത്ര എത്ര......
ഇഷ്ടാന്നൊ!!!!!!!
അന്തം വിട്ട പ്രേമാ!!!! 



Sunday, September 11, 2016

പ്രിയപ്പെട്ട നിനക്ക്....

കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിലൊക്കെയും മനസ്സാകെ അസ്വസ്ഥമാണ്. 
നിനക്കിതെന്തു പറ്റിയെന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴും ഉത്തരമില്ലാതെ.................
വാക്കുകളിൽ പറഞ്ഞൊതുക്കാനാവാത്ത സങ്കടങ്ങളെന്ന് എനിക്ക് തോന്നുന്ന എന്തൊക്കെയോ ചില വിചാരങ്ങൾ എന്നെ നീറ്റിക്കൊണ്ടേയിരിക്കുന്നു.
നിന്നെ പോലും അകറ്റി നിർത്തുന്ന, 
നിന്റെ വാക്കുകൾക്കു പോലും സാന്ത്വനിപ്പിക്കാനാവാത്ത  
എന്റെയാ സങ്കടങ്ങളെ ഞാനെന്തിനാണ് ഇങ്ങനെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നതെന്ന് എനിക്ക് തന്നെ നിശ്ചയല്ല്യ. 
കരയാനായി കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്ന എന്റെ മനസ്സ്..........

നിന്നിൽ നിന്നും അകന്നു മാറിയിരിക്കുമ്പോൾ 
നിന്നോട് മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴൊക്കെയും എനിക്ക് തോന്നാറുണ്ട് ഞാൻ  മരിച്ചുപോയെന്ന്.
കണ്ണുകൾക്ക് കാഴ്ച തിരിച്ചറിയാതെ 
കാതുകൾക്ക് ശബ്ദങ്ങളെയറിയാതെ 
വാക്കുകളിൽ മൗനം കടുംകെട്ടിട്ട് തൊണ്ടയിൽ കുരുക്കി നിർത്തി 
കഴിച്ചു കൂട്ടിയ ദിവസങ്ങൾ....................

ഒട്ടും പ്രതീക്ഷിക്കാതെയൊരു നേരത്ത്  
നിറമുള്ളൊരു കടലാസ്സിൽ, 
തിളങ്ങുന്ന അക്ഷരത്തിൽ എനിക്കായിട്ടെന്നെഴുതിയ ഒരു സമ്മാനപ്പൊതി ഓരോ  ജന്മദിനത്തിലും ഞാൻ സ്വപ്നം കാണുന്ന ഒന്നാണ്.
അതെന്നും അങ്ങനെ തന്നെയേ നിലനിൽക്കൂ അല്ലെ..............!!

റോഡ് മുഴുവനും തിരക്കായിരുന്നു. നാളെ പെരുന്നാളും മറ്റന്നാൾ ഓണവും ആഘോഷിക്കാനുള്ള തിക്കും തിരക്കും. അച്ഛനുള്ള ഗുളിക മേടിച്ച് ഞാൻ വരുന്ന വഴി ഒരാളെന്നെ ലോട്ടറി എടുക്കാൻ നിർബന്ധിച്ചു. ലോട്ടറി എനിക്കെന്നും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ വേണ്ടെന്നും പറഞ്ഞുകൊണ്ട് ഞാനോടി വണ്ടിയിൽ കയറിയിരുന്നു. കുട്ടികൾക്ക് ന്നു പറഞ്ഞു കൊണ്ട് അയാൾ പിന്നാലെ വരുന്നുണ്ടായിരുന്നു. വണ്ടിയിൽ വന്നു കേറിയിരുന്നപ്പോഴാണ് ഞാനാ കുട്ട്യോളെ കുറിച്ചോർത്തത്. സങ്കടായി. ഞാൻ വേഗം ഇറങ്ങി ആ വഴി പോയി അയാൾ മറ്റു രണ്ടാളുകളോട് വേണോന്നും ചോദിച്ച് നിക്കണുണ്ടായിരുന്നു. എന്നെ കണ്ടപ്പോ ചിരിച്ചു. എനിക്കൊരെണ്ണം വേണമെന്ന് പറഞ്ഞപ്പോ തന്നു. ബാക്കി തരാനില്ലെന്നു പറഞ്ഞു. വണ്ടീടെ അടുത്തേക്ക് വരാണെങ്കി ചില്ലറ തരാമെന്നു പറഞ്ഞപ്പോ അയാൾ സമ്മതിച്ചു. കാലിനു വയ്യാത്ത അയാളെ നടത്തിക്കുന്നതിൽ എനിക്കൊരു വിഷമമുണ്ടായിരുന്നു. കാലിനെന്തേ പറ്റിയതെന്ന് ചോദിച്ചപ്പോ  വീണതാണെന്നും മറ്റുമുള്ള കാര്യങ്ങൾ അയാൾ പറഞ്ഞു ഇന്നാദ്യമായിട്ടാണ് ഞാൻ ലോട്ടറി വയ്ക്കാൻ ഇറങ്ങീത് ഒന്നും വിറ്റില്ല മൂവായിരം രൂപക്ക് വിറ്റാലേ എനിക്കുള്ളത് കിട്ടൂ എന്നിട്ടേ കുട്ട്യോൾക്ക് ഉടുപ്പ് മേടിക്കാൻ പറ്റൂന്നൊക്കെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അയാളൊരു ചെറുപ്പക്കാരനായിരുന്നു. മുഖം വ്യക്തമാകാത്ത രണ്ടു ചിരികളും കരച്ചിലും ഒക്കെ ആ നിമിഷങ്ങളിൽ എന്നെയും കരയിച്ചു. കയ്യിലുണ്ടായിരുന്ന പൈസ അയാൾക്ക് കൊടുത്തിട്ട് നല്ലതേ നിങ്ങൾക്ക് വരൂന്നും പറഞ്ഞുകൊണ്ട് ഞാനവിടെ നിന്നും ഓടി. അത് ഒരുടുപ്പിനു പോലും തികയുമൊന്നെനിക്കറിയില്ല എന്റെ കയ്യിൽ കൂടുതലുണ്ടായിരുന്നുംല്ല്യ. അയാളും കരയാൻ തുടങ്ങുന്നുണ്ടായിരുന്നു.
ഇതിനു മുൻപും ഒരുപാട് അപരിചിതർ എന്നെ ഇത് പോലെ കരയിച്ചിട്ടുണ്ട്. അവർക്കു നേരെ നിസ്സഹായതയോടെ പലപ്പോഴും മുഖം തിരിച്ചിട്ടുണ്ട്. ആവുന്ന പോലെ ചിലപ്പോഴൊക്കെ ആശ്വസിപ്പിച്ചിട്ടും ഉണ്ട്. എങ്കിലും ഇന്നെന്തോ വല്ലാതെ സങ്കടം വരുന്നു. 

ഈ  ഓണദിവസങ്ങളിൽ മുഴുവനും അവരെന്റെ മനസിലുണ്ടാകും. അവർക്കുള്ള പ്രാർത്ഥനകളും. ഇത്രയും ദിവസവും എന്റെയുള്ളിൽ നിറഞ്ഞിരുന്ന സങ്കടങ്ങൾ കണ്ണീരായി പുറത്തേക്ക് വന്നത് ഇന്ന് അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയായിട്ടാണ്. ഇന്നെന്റെ കണ്ണീരിന് നന്മയുടെ തിളക്കമുണ്ട്. മധുരമുണ്ട്. എന്നിലെ നന്മ ഞാനറിയുമ്പോ എനിക്കെന്നോടിഷ്ടം തോന്നുന്നുണ്ട് . അപ്പൊ നീയെന്നെ നോക്കി ചിരിക്കുന്നതെനിക്ക് കാണാനാകുന്നുണ്ട് അതെന്റെ  ചുണ്ടിൽ  ചിരി വരുത്തുന്നുണ്ട്. കുട്ടികളുടെ ചിരി കൊണ്ടേ ഈ ലോകം സുന്ദരമാവുന്നുള്ളൂന്ന് ഇപ്പൊ എനിക്ക് നിന്നോട് പറയാനും തോന്നുന്നുണ്ട് .