Wednesday, July 22, 2015

എങ്ങനേണ്ട് ന്റെ ഒരു ദിവസം??????

പതിവ് പോലെ നാളെയും വെളുപ്പിനെ ഞാനുണരും.
അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ട് കൊണ്ട് ചുമ്മാ കിടക്കും.
അച്ചൂനെ കെട്ടിപ്പിടിച്ചൊരുമ്മ വെക്കും.
എണീറ്റ് ജനലിൽ കൂടി മഴേം മഞ്ഞും ന്നെ നോക്കി ചിരിക്കണ കാണും.
കട്ടൻ കാപ്പീടെ ആവി മണം ആസ്വദിച്ച് അടുപ്പിനടുത്ത് പോയി ചൂട് കായും.
ഈറൻ മണക്കണ മുടിത്തുമ്പ്‌ കെട്ടി അമ്പലത്തിലേക്ക് പോവും.
കല്യാണിയോട് പരദൂഷണോം പ്രണയരഹസ്യോം പറഞ്ഞ്,,,,,
അടുത്ത വീടുകളിൽ നിന്നും വന്ന,
ഉള്ളി വഴറ്റണതും,ദോശ വേവണതും,ചട്ട്ണിക്ക് വറുത്തിടണതുമായ മണങ്ങളുണ്ടാക്കിയ
കൊതിയും കൊണ്ട് തിരിച്ചു വരും.
മുറ്റത്തെ ചട്ടികളിൽ വിരിയാനൊരുങ്ങി നിക്കണ റോസ പൂമൊട്ടുകളുടെ സന്തോഷം കാണും.
അഴുവിന്മേൽ അമ്മയിലകൾ ആലസ്യം വിട്ട് തലേന്നുരാത്രി മഴ പറഞ്ഞ വർത്താനങ്ങൾ പറഞ്ഞു തരുന്നത് കേക്കാൻ കാതോർക്കും.
കുഞ്ഞു മഴത്തുള്ളികളുടെ കനം പോലും താങ്ങാൻ വയ്യാത്ത തളിരിലകളുടെ ഉത്സാഹം കാണും.
തണുത്തു വിറച്ചു, കെട്ടിപ്പിടിച്ചു നിക്കണ ആര്യവേപ്പിനേം പവിഴമല്ലിച്ചെടിയേം നോക്കി ഞാനും നീയുമെന്നു ചിന്തിച്ച് ചിരിക്കും.
മഴ മേഘങ്ങൾ മറച്ച നിലാ വെളിച്ചത്തിന്റെ സങ്കടത്തിനെ പറ്റി പറയാൻ തിരക്ക് കൂട്ടുന്ന തെങ്ങോലകളെ കാണും.
കറിവേപ്പിൻ കൊമ്പിൽ വന്നിരിക്കുന്ന കരിയിലക്കിളിയെ നോക്കി നല്ല പ്രഭാതമെന്നാശംസിക്കും.
തുണി നനക്കുന്നതിനിടയിൽ സോപ്പ് പതപ്പിച്ച് പൊള്ളയുണ്ടാക്കി കളിക്കും.
അച്ചൂന്റെ ഓട്ടോ മാമനോട് താമര വിരിയിക്കുന്ന കഥകളെ ചോദിക്കും.
ഉച്ച വെളിച്ചത്തിൽ ഫേസ് ബുക്കിൽ സമയം കളയും,
ഗസലുകളിൽ സ്വയം മറന്നെങ്ങടൊക്കെയോ മനസ്സ് അലഞ്ഞു കൊണ്ടിരിക്കും.
ഒരു മണി വാർത്തക്കൊപ്പം വെച്ച കറികളുടെ സ്വാദ് പങ്കു വെക്കും.
വിറകു പുരയിൽ പോയി എട്ടുകാലി കാണല്ലേ ന്നും പറഞ്ഞോണ്ട് വിറകെടുത്തോണ്ടോടി വരും.
കറണ്ട് കമ്പിയിലിരുന്നു കത്തി വെക്കുന്ന വണ്ണാത്തിയേം ഓലേഞ്ഞാലിയേം ഓടിച്ചു വിടും.
ഒറ്റ ശ്രീകോവിലിലെ ഒരു തിരി വെളിച്ചത്തിലിരുന്നു ബോറടിക്കുന്ന വേട്ടെയ്ക്കരനേം ഭഗവതിയേം നോക്കി സഹതപിക്കും.
പപ്പടം തല്ലിച്ചുട്ടും,ഉള്ളീം മുളകും തിരുമ്പിയും അത്താഴം വിളമ്പും.
നിലത്തു വിരിച്ച കോസടിയിൽ കിടക്കണ അച്ചൂനെ നീലക്കാർമുകിൽ വർണ്ണൻ പാടി താളം പിടിച്ചുറക്കിയുറങ്ങും.
അങ്ങനെ "നാളെ"യും തീരും.
ഇതിനിടയിൽ എപ്പോഴൊക്കെയാണ് നീയെന്നോട്‌ മിണ്ടാൻ വന്നത്???
എന്നെ ഉമ്മ വെച്ചത്??????
കെട്ടിപ്പിടിച്ചത്???????







(ഒറ്റ വരി സ്റ്റാറ്റസ് ഇടാൻ വേണ്ടി ഫേസ് ബുക്ക് തുറന്നപ്പൊ എവിടുന്നോ വന്നു തലേൽ കേറിയ ഐഡിയ  അതാണീ പോസ്റ്റ്‌).

Thursday, July 2, 2015

നീ നിറയുന്ന നിമിഷങ്ങൾ ....

ഈ ഇലകളും പച്ചയും എന്നിൽ നിന്നെ നിറയ്ക്കുന്നു. ഇലനിഴലുകളുടെ തണലിൽ, തണുപ്പിൽ നിനക്കൊപ്പമിരുന്ന് എനിക്കെന്റെ ബാല്യ കൌമാരങ്ങളെ ഓർമ്മിക്കണം. നിനക്കായി പാട്ടുകൾ പാടിത്തരണം. നിന്റെ കളിയാക്കലുകൾ കേട്ട് പരിഭവിക്കണം. വള്ളികൾക്കും, വല്ലികൾക്കും ഇടയിലൂടെ നിലാവ് നോക്കി, നീലാകാശം നോക്കി, മഴ നോക്കി കുറേ ദിനങ്ങൾ ജീവിച്ചു തീർക്കണം. ന്റമ്മോ...............നിന്നോടെനിക്കെന്തൊരു പ്രേമാണ്!!!!!!(ഹ ഹ...... ചുമ്മാ!!!)


കാറ്റിലാടുന്ന നെല്ലോലത്തൂമ്പുകൾ, മഴ നനഞ്ഞു നിൽക്കുന്ന നെൽപൂവുകൾ, വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾ ആരുടേയും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ ആണ്. എനിക്കിതൊക്കെ കണ്ണിലേം മനസിലേം കളങ്കങ്ങൾ ഇല്ലാതാക്കുന്ന കാഴ്ചകൾ ആണ്. തൂമ്പിലകളുടെ അരികു തട്ടുമ്പോൾ മുള്ള് കുത്തണ പോലൊരു കുഞ്ഞു നോവുണ്ട്.അതൊരു സുഖാണ്. ഈ ഫോട്ടോ എനിക്കിത്രയേറെ റീഫ്രെഷിംഗ് നൽകുന്ന ഒന്നാവുമെന്നു ഞാൻ ഇതെടുക്കുമ്പോ വിചാരിച്ചതേയില്ല . ഈ മഴമുത്തുകളുടെ കുളിരെപ്പോഴും അനുഭവിക്കാനാവുമെന്നും. മനസ്സിൽ പ്രണയം നിറയുമ്പോൾ നിന്നോടൊപ്പമുള്ള  ഒരു മഴനിമിഷം ഇതിനിടയിലൂടെ ഇരുന്നും,നടന്നും ഒക്കെ ആവണം എന്നതൊരു പൈങ്കിളി മോഹാണ്.


എന്നെന്നെക്കുമെന്നു പറഞ്ഞ സൌഹൃദ വാഗ്ദാനങ്ങളും, കാലത്തെ തോൽപ്പിക്കുമെന്ന പ്രണയ പ്രാർത്ഥനകളും, വിരഹത്തിന്റെ ആഴമളന്ന കടലോളം സ്നേഹം നിറച്ച വാക്കുമ്മകളും, ഈ കട്ടിക്കടലാസുകളിൽ ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത എന്റെ പ്രണയമേ എന്നൊരു വരി അതിൽ പലതിലും ഉണ്ടായിരുന്നത് മാഞ്ഞു പോയോ എന്തോ!!!!ഇനിയൊരിക്കൽ നിന്നെ കാണുമ്പോൾ ഞാനതെല്ലാം നിനക്കായി തരാം. "എന്നിലെ എന്നെ നിന്നിലൂടെ കാണിച്ചു തന്ന......നിന്നിലൂടെ നിന്നെയും, ഈ ലോകത്തേയും, എന്നെ തന്നെയും സ്നേഹിക്കാൻ പഠിപ്പിച്ച നിനക്കായ്‌......." എന്നൊരു വരിയുമെഴുതി.



ആരും പോകാത്ത കാട്ടുവഴികളിലൂടെ തീർത്തും തനിച്ചായി നടക്കാനാണ് നിനക്കിഷ്ടം. നിന്റെ തുടർച്ചയാവാനാണ് എനിക്കിഷ്ടം.നീ നടന്നു പോയ വഴിയിലൂടെ നടക്കാൻ.......നീ കണ്ട കാഴ്ചകളുടെ ബാക്കി കാണാൻ .........നീ നനഞ്ഞ മഴയുടെ ബാക്കി നനയാൻ ........നീ കേട്ട പാട്ടിന്റെ ബാക്കി കേൾക്കാൻ ........ നിനക്കറിയാമോ കാടും, കാട്ടരുവിയും, ഇരുളും, മഴയും, നിശബ്ദതയും ഒക്കെ എന്നോട് സംസാരിക്കും നീയവരോട് പങ്കു വെച്ചതിനെ കുറിച്ച്. അവരെന്നെ കുറിച്ച് അസൂയയോടെ ചോദിക്കും നീയെങ്ങനെ അവനിത്രയേറെ പ്രിയപ്പെട്ടവളായി ??? അവന്റെ പ്രിയ സംഗീതമായി??? അവന്റെ പ്രിയ ഗസലായി?????????

ഈ ചിത്രം കാണുമ്പോഴോക്കേം ആ നിമിഷങ്ങളിൽ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയിലാവും ഞാൻ. അത് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് നിശ്ശല്ല്യ. സ്നേഹവും, സന്തോഷവും, കൌതുകവും ഒക്കെ കൂടി നിറഞ്ഞു കവിഞ്ഞിങ്ങനെ..........കാട്ടിലെ മഴ നനയണംന്ന ആ മോഹോം അങ്ങനെ സാധിച്ചു. തിരിച്ചു വരുമ്പോൾ എന്റെ കണ്ണുകൾ  നിറഞ്ഞിരുന്നു. സ്നേഹത്തിന്റെം,സന്തോഷത്തിന്റെം  ഒക്കെ അങ്ങേയറ്റം എന്ന് പറയുന്നത് കണ്ണീരന്നെയാണ്. 


ഭംഗിയുള്ള മച്ചിങ്ങകളും ഓമനത്തം നിറഞ്ഞ ഈ അടയ്ക്കാ കുട്ട്യോളേം പെറുക്കി സൂക്ഷിച്ച് എടുത്തു വെച്ചിരുന്ന ദിവസങ്ങൾ അന്നെനിക്കുണ്ടായിരുന്നു. അതിന്റെ മണോം, ഇഷ്ടം കൂടിക്കൂടി ചെറുതായി കടിക്കുമ്പോ ഉള്ള ഒരു കറ രുചീം ഒക്കെ എനിക്കിഷ്ടായിരുന്നു. ഇടയ്ക്ക് ഓരോ ഉമ്മേം വെക്കുമായിരുന്നു. കൊറേ അടയ്ക്കാ കുട്ട്യോളെ കോർത്തൊരു മാലയാക്കി പഴേ ആ കാലത്തിന്റെ ഓർമ്മയ്ക്ക് സൂക്ഷിച്ചു വെക്കായിരുന്നു എന്ന് ഈ ചിത്രം കാണുമ്പോ കാണുമ്പോ എനിക്ക് നഷ്ടബോധത്തോടെ തോന്നാണ്.