Friday, March 30, 2012

പമ്പരപൂവ്

ഇതാണ് ഞാന്‍ രണ്ടു ദിവസം മുന്‍പെഴുതിയ പോസ്റ്റിലെ ആ പമ്പരം പോലെ കറങ്ങുന്ന പൂവെന്നു പറഞ്ഞ സംഭവം.
ഞാന്‍ പറഞ്ഞത് ശരിയല്ലേ കാണാന്‍ നല്ല ഭംഗിയില്ലേ?
പേര് എനിക്കറിയാത്ത കാരണമാണ് ഈ പേരിട്ടത് കേട്ടോ.ആരെങ്കിലും പറഞ്ഞാല്‍ മാറ്റാമേ!!!

Wednesday, March 28, 2012

പോരുന്നോ.........??????ഇന്നത്തെ ഉച്ചയൂണ് നമുക്ക് മനോഹരമാക്കാം.

മുറ്റത്തെ ആര്യവേപ്പിനെ ചുറ്റി ഒരു വള്ളിചെടിയുണ്ട്.
നിറയെ പൂക്കളും ഉണ്ടതില്‍..
ഒരിക്കല്‍ അമ്മയും അച്ഛനും കാണിപ്പയ്യൂരില്ലത്തേക്ക് പോയപ്പോ അവിടെ നിന്നും കൊണ്ട് വന്നതാണത്രേ.
പേര് അമ്മയ്ക്കറിയില്ല.
അതിന്‍റെ പൂവ് അങ്ങ് പൊക്കത്തില്‍ ആണ്.
താഴെ വീഴുമ്പോഴേക്കും നിറം മാറിയിരിക്കും.
ഇളം വയലറ്റ് നിറം ആണ് ശരിക്കും.
പക്ഷെ വീഴുന്നത് മറ്റൊരു നിറത്തില്‍ ആണ്.
ഉണങ്ങിയ ഇലകളുടെ നിറമുള്ള ഇതളുകള്‍ ഉള്ള ഒരു കുഞ്ഞു പൂവ്.
മുഴുവനും വിടര്‍ന്നുകൊണ്ടാണ് കാണുന്നത്.
അത് വീഴുന്നത് എപ്പോഴും പമ്പരം കറങ്ങി വീഴുന്ന പോലെയാണ്.
അപ്പൊ അതിനു പമ്പരപ്പൂവ് എന്ന് പേരിട്ടു ഞാന്‍..

അനവദ്യയുടെ ചോറൂണിനു പോയപ്പോ കാലങ്ങള്‍ക്ക് ശേഷം കണ്ട കുറെ പേര്‍.....................................
ശരിക്കും ഒരുപാട് സന്തോഷം തോന്നി.
ഓര്‍ക്കാന്‍ ആ പഴയ വേനലവധി ദിനങ്ങള്‍ ഓടിയെത്തി.
അന്ന് ഞങ്ങള്‍ എത്രപേരായിരുന്നു!!!!!!!
മൂവാണ്ടനും,ചന്ത്രക്കാരനും,വല്യമ്മയുണ്ടാക്കുന്ന പൊക്കുവടയും,ഞങ്ങള്‍ എല്ലാരും കൂടി ഉണ്ടാക്കുന്ന അരിയുണ്ടയും ഒക്കെ
ഓര്‍മ്മയിലേക്ക് ഓടിയെത്തി.
ഒരാള്‍ കഞ്ഞി വെള്ളം കുടിക്കാനെടുത്താല്‍ എല്ലാരും എടുക്കും.
ഒരാള്‍ നാളികേര പൂളെടുത്താല്‍ അപ്പൊ ബാക്കിയെല്ലാരും എടുക്കും.
രാത്രി കിടക്കുമ്പോള്‍ തലയിണ വലിക്കും.
ചീട്ടു കളി ആയിരുന്നു പ്രധാനം.
എനിക്കെത്ര ചേച്ചിമാരാണെന്നോ!!!!!!
ലിസ,ലത,ലീന,രാജശ്രീ,ജയശ്രീ,വൃന്ദ,ശ്രീജ,സൌമ്യ,പിന്നെ ബിന്ദു,മോളി,അമ്മിണി,അച്ചോള്‍മാര്,
ഞാന്‍ രമ്യ,രാക്കു,സുജിത്,അനിയന്‍ ചേട്ടന്‍,സുഭാഷേട്ടന്‍,രണ്‍ജി ചേട്ടന്‍,സുനില്‍ ചേട്ടന്‍,സുധി ചേട്ടന്‍,രവി അഫന്‍ അങ്ങനെ ഒരു വലിയ ഗാങ്ങ്.
കടലാസ്സില്‍ രാജാവും,റാണിയും എഴുതിയുള്ള കളി,മൈലാഞ്ചിയിടല്‍,അന്താക്ഷരി,ഡിംഷേരാട്സ്,ചീട്ടു കളി ഇതൊക്കെയാണ് പ്രധാനം.
പറ വരുമ്പോള്‍ ഉമ്മറം നിറയെ ആളുകള്‍..
പറ നിറക്കാന്‍ നിറയെ ആണുങ്ങളും.
പന്തല്‍ അലങ്കരിക്കാനുള്ള പൂക്കളും ഇലകളും ഒക്കെ പൊട്ടിക്കാന്‍ എത്ര ആള്‍ക്കാരാണെന്നോ!!!!!
ഇപ്പൊ ആരും ഇല്ല.
ഈ പറഞ്ഞവരെ ഒക്കെ കാണുന്നതെ അപൂര്‍വ്വം.
ചിലരൊക്കെ ദൈവത്തിനൊപ്പം.

ഞായറാഴ്ച നാട്ടില്‍ പോയി,മുത്തശ്ശിയെ കൊണ്ടാക്കാന്‍...
അപ്പൊ പറയ്ക്കുള്ള പന്തല്‍ ഇട്ടിരിക്കുന്ന കണ്ടു.
ഇല്ലം പൂട്ടിയിട്ടിരിക്കുന്നത് കൊണ്ടാകാം അവിടമൊക്കെ ശരിക്കും വേനല്‍ അതിന്‍റെ ശക്തി തെളിയിച്ചിരിക്കുന്നു.
മുറ്റം മുഴുവനും ഉണങ്ങിയ പുല്ല്.
പറമ്പിലെ മണ്ണ് പാറപോലെ കട്ടകള്‍ ആയി.................
മരങ്ങളില്‍ ഇലകള്‍ ഒന്നുമില്ല.
കണ്ണിനെയും ഉഷ്ണിപ്പിക്കുന്ന കാഴ്ചകള്‍..
കടപ്ലാവില്‍ ഉണ്ടായ കടച്ചക്കകള്‍ മുഴുവനും കൊഴിഞ്ഞു വീണു.
എത്ര നനച്ചിട്ടും കാര്യല്യ.
ഒക്കെ വീണു.

തിങ്കളാഴ്ചയാണ് പറ വരുന്നേ.
നാട് കാണാന്‍ ഇറങ്ങുന്ന ശ്രീരാമന്‍..
പോണം.
മുത്തശ്ശി പറയുന്നുണ്ട് വേനല്‍ മഴ പെയ്യാന്‍ പോവുന്നത് അപ്പോഴായിരിക്കുമെന്ന്.
എപ്പഴായാലും ഒന്ന് പെയ്താല്‍ മതിയായിരുന്നു.
ഈ ചൂട് വയ്യ.
ഈ തവണ പുതിയ അംഗങ്ങള്‍ ഒക്കെ കൂടുന്നുണ്ട്.
അച്ചുവും.
അച്ചു ഇതേവരെ കണ്ടില്ല,അമ്മേടെ ഇല്ലത്തെ ഈ കുഞ്ഞു പൂരം.

ഹൈവേയുടെ ഇരുവശവും വലിയ മരങ്ങള്‍ യാത്രക്ക് ശരിക്കും ആശ്വാസമാണ്.
ആര്യവേപ്പും,വാകയും.
അവിടവിടെ ആയി കൊന്ന കണ്ടമാനം പൂത്തിരിക്കുന്നു.
പക്ഷെ വിഷു ആവുമ്പോഴേക്കും ഒക്കെ കൊഴിയുമെന്ന് തോന്നുന്നു.
ഈ തവണ ഗുല്‍മോഹര്‍ അധികം പൂത്തില്ലെന്നു തോന്നുന്നു.
അധികമൊന്നും കണ്ടില്ല.
വാക കണ്ടമാനം ഉണ്ട്.

കൊടുങ്ങല്ലൂരിലെ കാവ് തീണ്ടലിന് ഇത്ര മാത്രം ആളുകള്‍ വരുമെന്ന് ഞായറാഴ്ചയാണ് ഞാന്‍ അറിഞ്ഞത്.
ഇതിത്ര വലിയ സംഭവമാണെന്നും.
ഒരുപാട് കോമരങ്ങളെ കണ്ടു.
ചുവന്ന പട്ടും ,വാളും,ചിലമ്പിന്റേം അരമണിയുടെയും ശബ്ദത്തില്‍.......................................
ശരിക്കും എനിക്ക് വല്ലാതെ പേടിയായി.
ദേവീയെന്നു വിളിച്ച്,
ആ പാട്ട് പാടി,
(ആ പാട്ട് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
കാറിന്‍റെ ഗ്ലാസ്‌ കേറ്റിയിട്ടു.
ഇപ്പൊ പണ്ടത്തെ അത്രയൊന്നും ഇല്ല എന്ന് മുത്തശ്ശി പറഞ്ഞു.
ഒരിക്കല്‍ ഏടത്തി ഒരു യാത്രയില്‍ ഇവര്‍ക്കിടയില്‍ പെട്ട് പോയ സംഭവം പറഞ്ഞിരുന്നു.
ബസില്‍ നിലത്തും സീറ്റിലും ഒക്കെ ഇരുന്നു പാടുന്നത് കണ്ടുവെന്നും കേട്ടുവെന്നും ഒക്കെ പറഞ്ഞു.
നമുക്ക് പേടി തോന്നുമെന്നും.
അത് ശരിയാണ്,ചിലരുടെ ഭക്തി അങ്ങനെയാണ്.
കുംഭമേളയുടെ ചിത്രങ്ങള്‍ കാണുമ്പോഴേ എനിക്ക് പേടിയാണ്.
നാഗാ സന്ന്യാസിമാരെ പ്രത്യേകിച്ചും.)
മുഖത്ത് ഭക്തിയും,ദേവീ ഭാവവുമായി നടന്നു നീങ്ങുന്ന കോമരങ്ങള്‍....................................
ഭക്തി ഏതെല്ലാം വിധത്തിലാണെന്ന് ഓര്‍ത്തു.
ഇന്നലെ മാതൃഭൂമിയില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും കണ്ടു.
വാളില്‍ നെറ്റി മുട്ടിച്ച് മുട്ടിച്ച് ചോര നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോ.
അപ്പഴാണ് ഇതിനു,ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളും വരുമെന്ന് അറിഞ്ഞത്.
ഇവിടെ ഗുരുതിക്കു അങ്ങനെയാണ്.
വെളിച്ചപ്പാടന്മാര്‍ തുള്ളി തുള്ളി അവസാനം സ്വയം മുറിവേല്‍പ്പിക്കാന്‍ തുടങ്ങും.
എല്ലാം സാത്വികമായി തന്നെയാണ് നല്ലത്.
ശാന്തിയോടെയും,സമാധാനത്തോടെയും,നിശബ്ദതതയോടെയും.

ഇവിടെ മാങ്ങ കഴിഞ്ഞു തുടങ്ങി.
മാമ്പഴം വീഴുന്നത് കുറഞ്ഞു തുടങ്ങി.
ഇപ്പൊ മിക്കവാറും മാമ്പഴകൂട്ടാന്‍ ആണ് എന്നും ഉച്ചക്ക്.
പ്രിയപ്പെട്ടവനെ ഓര്‍ത്തു.
അവനു പ്രിയമാണ് മാമ്പഴകൂട്ടാന്‍.,ഒപ്പം കടുമാങ്ങയും,പപ്പടവും.

കൂട്ടുകാരാ.................
ഇവിടെ നിനക്ക് വേണ്ടി ഞാന്‍ അതെല്ലാം കരുതിയിട്ടുണ്ട്.
നീ വന്നാല്‍ നല്ല തളിര്‍ വാഴയിലയില്‍ ചൂട് ചോറിന്റെ കൂടെ ഇതെല്ലാം ഞാന്‍ വിളമ്പി തരാം.
ഒപ്പം കഴിക്കാന്‍ കൂടാം.
കൈ കഴുകി തുടയ്ക്കാന്‍ എന്‍റെ മുണ്ടിന്‍റെ കോന്തല തരാം.
നീ കഴിച്ചു വെച്ച ഇലയില്‍ ചോറ് വിളമ്പി ആരും കാണാതെ എനിക്ക് കഴിക്കണം.
ഊണിനു ശേഷം മധുരത്തിനായി നല്ല പഞ്ചാര പായസവും, നിനക്കിഷ്ടമുള്ള ഞാലിപ്പൂവന്‍പഴവും നല്‍കാം.
മൂന്നും കൂട്ടാന്‍ നല്ല ഇളം തളിര്‍ വെറ്റിലയും,കളിയടയ്ക്കയും,വാസന ചുണ്ണാമ്പും നല്‍കാം.
അങ്ങനെ ഇന്നത്തെ ഉച്ചയൂണ് നമുക്ക് മനോഹരമാക്കാം.




Friday, March 23, 2012

അമ്പല വിശേഷങ്ങളും,തിരിച്ചു കിട്ടിയ സൌഹൃദങ്ങളും.

അനു പറയുന്ന പോലെ പ്രഭാതത്തിലെ ക്ഷേത്ര ദര്‍ശനം ഒരു നല്ല അനുഭവമാണ്.
ഒരു ഉണര്‍വും ഉന്മേഷവും ഒക്കെ ഉണ്ടാക്കുന്നു.
ചുറ്റുമുള്ളവരെ നോക്കി ചിരിക്കാന്‍ തോന്നിപ്പിക്കുന്നു.
ഇന്നലത്തെ ദിവസം അങ്ങനെ ഒന്നായിരുന്നു.
മുഴുവനും ആയില്ലെങ്കിലും.

"വേദ" എത്തിയതിനു ശേഷം മാസത്തിലൊരിക്കല്‍ പോവാറുണ്ട് ഗുരുവായൂര്‍ക്ക്.
ഉത്സവത്തിന്റെ തിരക്കും ഇവിടത്തെ തിരക്കും കൂടി കാരണം കുംഭമാസത്തിലെ പോക്ക് നടന്നില്ല.
ഒരുതവണ നിര്‍മാല്യം ആയിരുന്നു തോഴന്‍ കഴിഞ്ഞത്.
പിന്നത്തെ തവണ വാകച്ചാര്‍ത്തും.
ഈ പ്രാവശ്യം ഇത് രണ്ടും കഴിഞ്ഞു ഉഷപൂജയും ഒക്കെ കഴിഞ്ഞ അലങ്കാര കൃഷ്ണനെ ആണ് കണ്ടത്.
പൊന്നോടക്കുഴലും മറു കയ്യില്‍ വെണ്ണയും പിടിച്ച് നില്‍ക്കുന്ന ബാലഗോപാലന്‍..
നടയടച്ചപ്പോള്‍ പാടിക്കൊണ്ടിരുന്ന സോപാന സംഗീതം ഇടയ്ക്കയുടെ താളത്തില്‍ കേട്ട് കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഭക്തി മാത്രം.
സോപാന സംഗീതം കേട്ടാലും മതിയാവാത്ത ഒന്നാണ്.
ഇടയ്ക്ക തന്നെയാണ് അതിനേറ്റവും ചേര്‍ന്ന വാദ്യം.
അങ്ങോട്ട്‌ പോവുമ്പോള്‍ ശങ്കരന്‍ നമ്പൂതിരിയുടെ കീര്‍ത്തനങ്ങള്‍ ആണ് കേട്ടത്.
ഇങ്ങോട്ട് പോരുമ്പോള്‍ ഹരിഗോവിന്ദന്റെ ശ്രീ കൃഷ്ണ സോപാന സംഗീതവും.
"അടിമലരിണ തന്നെ അടിയനോരഭയം" എന്ന് എത്ര ഭക്തിയോടെയാണ് അദ്ദേഹം പാടുന്നതെന്നോര്‍ത്തു.
അച്ചൂന് മഞ്ചാടി വാരാനായിരുന്നു ധൃതി മുഴുവനും.
കുറച്ചു നേരം ക്യൂവില്‍ നിന്നാലും ആ മുഖമൊന്നു കാണാന്‍ കഴിഞ്ഞപ്പോ എന്തൊരു സന്തോഷമായിരുന്നു!!!!!!!!!
തൊഴല് കഴിഞ്ഞപ്പോ അവിടെയിരുന്നു വിഷ്ണു സഹസ്ര നാമം ജപിച്ചു.
അതൊക്കെ പതിവ് രീതികള്‍ ആണ്.
ഇതു അമ്പലത്തില്‍ പോയി തൊഴുതാലും അത് കഴിഞ്ഞാല്‍ ആ അമ്പലത്തില്‍ തന്നെ കുറച്ചു സമയമിരിക്കണംത്രേ.
താളിയോല എന്ന പുസ്തകത്തില്‍ കണ്ടതാണ്.
അതിനു പറയാന്‍ ഒരു കാരണവും ഉണ്ട്.
അതിപ്പോ മറന്നു പോയി.

ആദ്യമായാണ്‌ നെല്ലുവായ്ക്ക് പോവുന്നത്.
ഒരു ചെറിയ അമ്പലം.
ധന്വന്തരീ മൂര്‍ത്തി.
ആദ്യത്തെ ഡോക്ടര്‍ പുള്ളിയാണോ?
ആടിയ എന്ന ,മുക്കുടി നിവേദ്യം, ചാര്‍ത്തിയ വെണ്ണ ഒക്കെ വഴിപാടു പ്രസാദങ്ങള്‍ ആണ്.
മുക്കുടിയും എണ്ണയും ആയില്ലെന്ന് പറഞ്ഞു ശാന്തിക്കാരന്‍..
വെണ്ണ തന്നു.
നല്ല തൂവെള്ള നിറത്തില്‍ ,ഞാന്‍ ആദ്യമായാണ് അത്തരം വെണ്ണ കാണുന്നെ.
അച്ചു അത് മുഴുവനും കഴിച്ചു അവിടെയിരുന്ന്.
ഉപദേവന്മാര്‍ ആയി വരാഹ മൂര്‍ത്തി മാത്രം.
മുറ്റത്ത്‌ നിന്നിരുന്ന ആല്‍മരത്തിലെ തളിരിലകള്‍ അമ്പലത്തിനു മുകളിലെ ഇരുണ്ട വെളിച്ചത്തില്‍ തട്ടി തിളങ്ങുന്നുണ്ടായിരുന്നു.
നേരം അപ്പോഴും പുലര്ന്നിരുന്നില്ല.
ആകാശം നിറയെ നക്ഷത്രങ്ങള്‍. കാണാമായിരുന്നു.
പൊങ്ങി വരാന്‍ കാത്തിരിക്കുന്ന സൂര്യന്‍. നല്‍കുന്ന ഇളം ഓറഞ്ച് നിറം .
ഭൂമി സുന്ദരിയായിരുന്നു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ നിര്മാല്യമായിരുന്നു.
അത് കഴിഞ്ഞു വെണ്ണയും ഒക്കെ ചാര്‍ത്താന്‍ തുടങ്ങുന്നെയുണ്ടായിരുന്നുള്ളൂ.
വാര്യര് വന്നില്ലെന്ന് തോന്നുന്നു.
മാലയും ഒന്നും ഉണ്ടായിരുന്നില്ല.
നെല്ലുവായ് ഏകാദശി പ്രധാനമാണ്.
ഗുരുവായൂരും,തൃപ്രയാറും പോലെ.

കടവല്ലൂര്‍ ശ്രീരാമനെ കാണാന്‍ പെട്ടെന്ന് തീരുമാനിച്ചതാണ്.
ശ്രീരാമന്റെ അമ്പലങ്ങളില്‍ എപ്പോഴും വല്ലാത്ത നിശബ്ദതയാണ്.
എനിക്കൊരുപാടിഷ്ടമാണ് അവിടെ പോകാന്‍.
ഇന്നലെ അതും പറ്റി.
അവിടെയും കുറെ ആല്‍മരങ്ങള്‍ ഉണ്ട്.
പഴയ ഇലകള എല്ലാം കൊഴിഞ്ഞു വീണ്ടും നിറയെ തളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഏറ്റവും മുകളില്‍ ഒരു കിളിക്കൂട്‌ കണ്ടു.
കാക്കയുടെ ആണെന്ന് തോന്നുന്നു.
അവിടുത്തെ അമ്പലക്കുളം ഈ തവണയാണ് കണ്ടത്.
എനിക്കൊട്ടും ഇഷ്ടപ്പെട്ടില,
അതിനെ വേണ്ട വിധമൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി.
അവിടെയും ഏകാദശി തന്നെ പ്രധാനം.
അതൊക്കെ കഴിഞ്ഞു.
രാത്രി രണ്ടു മണിക്ക് പോയിട്ട് രാവിലെ ഏഴു മണി ആയപ്പോഴേക്കും എത്തി.
അടുത്ത ആഴ്ച തിരുവില്വാമാലക്ക് പോവാമെന്നു പറഞ്ഞു അച്ചൂന്റെ അച്ഛന്‍.,കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
കുത്താംപുള്ളി ഗ്രാമം,അവിടെ നെയ്യുന്ന മുണ്ടും വേഷ്ടികള്‍ ഒക്കെ എന്നെ ഒന്ന് പൊട്ടിക്കാന്‍ പ്രേരിപ്പിച്ചു.

ഞായറാഴ്ചയാണ് കൊടുങ്ങല്ലൂരിലെ മീന ഭരണി.
തലേന്ന് കാവുതീണ്ടല്‍..,കോഴിക്കല്ല് മൂടലൊക്കെ കഴിഞ്ഞെന്നു തോന്നുന്നു.
വാളും, ചിലമ്പും,ധരിച്ച ചുവന്ന പട്ടുടുത്ത കോമരങ്ങള്‍ പേടിയാണെങ്കിലും എനിക്കിഷ്ടവുമാണ്.
എനിക്കൊരുപാടിഷ്ടമുള്ള അമ്പലങ്ങളില്‍ ഒന്നാണ് അത്.
കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം അമ്പലത്തില്‍ ഒരിക്കലെ പോയിട്ടുള്ളൂ.
രമ്യ പോയിട്ടുണ്ട് പള്ളിയറ തൊഴാന്‍..,വിവാഹം നടക്കാത്ത പെണ്‍കുട്ടികള്‍ അത് തൊഴുതാല്‍ നല്ലതെന്നാണ് വിശ്വാസം.

കണ്ണകി എന്ന കഥാപാത്രം എന്നെ ഒരുപാട് ആകര്‍ഷിച്ച ഒന്നാണ്.
ആ കഥയും.
പണ്ട് ടീവിയില്‍ കണ്ടിട്ടുണ്ട്.
ജയരാജിന്റെ കണ്ണകി എന്ന സിനിമയും (കഥ ഇതല്ലെങ്കില്‍ കൂടി )എനിക്കിഷ്ടമാണ്.
അതിലെ പാട്ടുകളും.
അച്ചൂന്റെ ഫേവറിറ്റ് ആണ് അതിലെ "പൂ പറിക്കാന്‍ പോരുമോ" എന്ന പാട്ട്.

ഈ തവണ ദൈവങ്ങളോട് എല്ലാവരോടും ഒരു അപേക്ഷ വെച്ചിരുന്നു.
പുതിയ കൂട്ടുകാരന് പ്രണയ സാഫല്യം നല്‍കണേയെന്ന് .
ഹൃദയം നിറഞ്ഞ നന്മയും,സ്നേഹവും ഉള്ള അവനെ സ്നേഹിക്കാന്‍ ,അവനു സ്നേഹിക്കാന്‍ ദൈവം നല്‍കിയ ആ മാലാഖ കൊച്ചിനെ അവന്റെ കയ്യിലേക്ക്
കൈ പിടിച്ചു കൊടുക്കാന്‍ അവരുടെ വീട്ടുകാര്‍ക്ക് തോന്നണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു.
നമ്മള്‍ സ്നേഹിക്കുന്നവരുടെ പുഞ്ചിരി കാണാന്‍ നമ്മളെത്രയധികം ആഗ്രഹിക്കുന്നു!!!!!!!!!

ഒരുപാട് സൌഹൃദങ്ങള്‍ എനിക്ക് ഉണ്ടെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.
പക്ഷെ ഇപ്പോള്‍ മനസിലായി അത് തെറ്റാണെന്ന്.
അപ്പോള്‍ മുതല്‍ ഞാന്‍ സൌഹൃദങ്ങളെ ഇഷ്ടപ്പെടാതിരിക്കാന്‍ തുടങ്ങി.
എങ്കിലും പഴയതില്‍ ചിലതെല്ലാം വൈരം പോലെ തിളങ്ങുന്ന സൌഹൃദങ്ങള്‍ തന്നെ.
ആ കൂടെ കൂടാന്‍ മറ്റു ചിലര്‍ കൂടി.
ഇപ്പോള്‍ ഞാന്‍ സമ്പന്നയാണ്.
സൌഹൃദത്തിന്റെ കാര്യത്തില്‍..
നല്ല ഒരു ചങ്ങാതി ആയിരം ചങ്ങാതിമാര്‍ക്കു തുല്യം.
അപ്പൊ വിരലില്‍ എണ്ണാവുന്ന കുറച്ചു പേരുണ്ടെങ്കിലോ??????????????

ഇതിനിടയില്‍ എനിക്കെന്നെന്നും പ്രിയപ്പെട്ടതാകുംയിരുന്ന ഒരു സൗഹൃദം ഞാന്‍ കാണാതെയും അറിയാതെയും പോയി.
ഒരുപാട് വൈകിയെങ്കിലും ഇപ്പൊ ആ ചങ്ങാത്തവും എനിക്ക് സ്വന്തം.

ഒരിക്കല്‍ എന്റെ സൌഹൃദങ്ങളുടെ നിലം ഇപ്പോള്‍ തരിശായിരിക്കുന്നു എന്ന് പറഞ്ഞ ഞാന്‍
ഇപ്പോള്‍ അത് മാറ്റിപ്പറയുന്നു.
എന്റെ സൌഹൃദങ്ങള്‍ വീണ്ടും എന്നെ ചിരിപ്പിക്കാന്‍ തുടങ്ങി.
അവ വീണ്ടും മനസ്സില്‍ വസന്തം നല്‍കാന്‍ തുടങ്ങി.









Saturday, March 10, 2012

നിന്നോട് പറയട്ടെ?????

എന്റെ കണ്ണീരൊപ്പാന്‍ നിന്റെ ചൂണ്ടു വിരല്‍
എന്റെ നേര്‍ക്ക്‌ നീളുമെങ്കില്‍
കരയാന്‍ എനിക്കിഷ്ടമാണ്.

എന്റെ മരണം നിന്റെ കണ്ണുകളെ നനയിക്കുമെങ്കില്‍
എനിക്ക് മരിക്കണ്ട.
മരണം എനിക്ക് നല്‍കുന്ന വേദനയെക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്
നിറയുന്ന നിന്റെ മിഴികള്‍ കാണുമ്പോഴാവും.

എന്റെ കണ്ണീരിന്റെ ഉറവ നിന്റെ പ്രണയം നല്‍കിയ വേദനയാണ്.
ഒരിക്കലും വറ്റാതെ ആ ഉറവ എന്റെ മനസിനെ പ്രണയാര്‍ദ്രമാക്കിക്കൊണ്ടെയിരിക്കും !!!!!

Friday, March 9, 2012

നിലാവുള്ള ഈ രാത്രിയില്‍ നിന്നോട് പറഞ്ഞത്..................

ഇന്നത്തെ രാത്രിയ്ക്കെന്തൊരു ഭംഗി!!!!!
നിലാവും,നേര്‍ത്ത കാറ്റും,പിന്നെ എന്‍റെ പ്രണയവും...............

ഇരുളിന് കനം വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍,മുറ്റത്തു കൂടി വെറുതെ നടന്നു.
ഒറ്റയ്ക്ക് നടക്കാന്‍ വല്ലാതെ മോഹിച്ചു.
ആകാശം നോക്കി,നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞുകൊണ്ട് അങ്ങനെ.................
ചന്ദ്രന്‍ പൂര്‍ണ്ണ രൂപത്തില്‍............,
ഇന്ന് പൌര്‍ണമിയാണല്ലോ എന്നോര്‍ത്തു.
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചും,തെളിഞ്ഞും എന്നെ നോക്കി ചിരിച്ചു.
മുറ്റത്തെ വലിയ തെങ്ങിന്‍റെ ചോട്ടില്‍ ഓലകള്‍ക്കിടയിലൂടെയുള്ള ആ ചിരി നോക്കി ഞാന്‍ ഏറെ നേരം നിന്നു.
മുഴുവനും തെളിഞ്ഞതിന്റെയാണോ എന്നറിയില്ല അവന്‍ ആകെ സന്തോഷവാനായിരിക്കുന്നു.
ഹൃദയം തുറന്നുള്ള ചിരി ഈ ചന്ദ്രന്റെ സന്തോഷം പോലെ..................
എത്ര ഭംഗിയാണ് കാണാന്‍.!!!!!!!!!
നിലാവ് പോലുള്ള ചിരി എന്ന് പറയുന്നത് എത്ര നല്ല ഒരു പ്രയോഗമാണ് എന്നോര്‍ത്തു.
നിഷ്കളങ്കത നിറഞ്ഞ അന്തരീക്ഷം.
നേര്‍ത്ത തണുപ്പുള്ള കാറ്റ് വീശി.
അങ്ങ് ദൂരെ എവിടെയോ ഒരു മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു.
എവിടെയാണ്???????????
അതോ എന്‍റെ മനസിലെ,അവന്‍ പെയ്യിച്ച പ്രണയത്തിന്‍റെ മഴ ഈ കാറ്ററിഞ്ഞതാണോ?????
അതെയെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടു.
പുളിയിലകള്‍ ആണ് ആദ്യം ഉറങ്ങുക.
സന്ധ്യയാവുമ്പോഴേയ്ക്കും കണ്ണുകള്‍ അടച്ചെന്ന പോലെ ഇലകള്‍ കൂമ്പി ഉറക്കം തൂങ്ങിയിരിക്കും.
നെഞ്ചില്‍ ഇപ്പോള്‍ അന്ന് കണ്ട അമ്പല പ്രാവുകളുടെ കുറുകല്‍ കേള്‍ക്കാം.
അവയുടെ ചിറകടിയൊച്ച കേള്‍ക്കാം.
രാവിലെ കണ്ട കാഴ്ച ഓര്‍ത്തു.
ഇന്ന് രാവിലെ ടാങ്കില്‍ വെള്ളം നിറഞ്ഞതിന്റെ ബാക്കി താഴെ വീണു കേട്ടികിടന്നപ്പോള്‍ അതില്‍ മുങ്ങാനായി കരിയിലക്കിളികളും,രണ്ടു ഓലവാലന്‍ കിളികളും വന്നിരുന്നു.
വെള്ളം നനച്ച അവയുടെ ദേഹം കുടഞ്ഞു ഭംഗിയാക്കാന്‍ അപ്പുറത്തെ കറിവേപ്പ് മരത്തിലെ കൊമ്പില്‍ പോയിരുന്നു.
ചിറകു കുടഞ്ഞു സുന്ദരിയായ പെണ്കിളിയെ കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ പ്രനയാര്‍ദ്രമായി നോക്കുന്നത് കണ്ടു.
ചിറകുകള്‍ ഒതുക്കി അവ കൊക്കുകളുരുമ്മാന്‍ ശ്രമിക്കുന്നതും.

തെങ്ങിന്‍റെ ചോട്ടില്‍ ഒരു ചെറിയ മുല്ലവള്ളിയുണ്ട്.
അതില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു അപ്പോഴേക്കും.
പ്രണയം മിഴികളില്‍,ചുണ്ടില്‍,നോക്കില്‍ ഒക്കെ നിറയാന്‍ ഇതില്പരം ഇനിയെന്ത് വേണം!!!!!!!
മനസിലെ വാതിലിനുള്ളില്‍ അക്ഷമനായി നില്‍ക്കുന്ന പ്രണയം,ആ ഓര്‍മ്മകള്‍ വാതില്‍ തള്ളി തുറന്നു പുറത്തേക്കു പോയി.
അതെ,എന്‍റെ പ്രണയം ഇപ്പോള്‍ അതിന്റെ സ്വാന്ത്ര്യമാഘോഷിക്കുകയാണ്.
ഇന്നതും ഹോളി ആഘോഷിക്കുകയാണ്.
നിന്‍റെ സ്നേഹത്തിന്‍റെ നിറങ്ങള്‍ വാരിവിതറിക്കൊണ്ട്............
അവന്‍റെ ശബ്ദം കേട്ടപ്പോള്‍,അവനോടു സംസാരിക്കുമ്പോള്‍ ഞാന്‍ ഒരു കൌമാരക്കാരിയാവുന്നതായി തോന്നി.
നെഞ്ചില്‍ ഒരു പടപടപ്പ്‌,ശബ്ദത്തില്‍ ഒരു വിറയല്‍,നാണം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു പോവുന്നു.
പലപ്പോഴും ഒരു മൂളല്‍ മാത്രം.............
ഒരു പതിനേഴുകാരി കാമുകിയെ പോലെ................
എന്നെ കാണാന്‍ അവന്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്‍റെയുള്ളില്‍ വാക്കുകള്‍ പുറത്തേയ്ക്ക് വരാനാവാതെ വിഷമിച്ചു.
എനിക്ക് തരാന്‍ ഒരു നനുത്ത ചുംബനം അവന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്‍റെ മിഴികള്‍ താനേ അടഞ്ഞു പോയി.
അവന്‍റെ സ്നേഹം അതെത്ര നിഷ്കളങ്കമാണ് ഈ നിലാവ് പോലെ എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.
എത്ര മനോഹരമാണ് ഈ ചന്ദ്രനെ പോലെ എന്ന് ഞാന്‍ അറിയുന്നു.
നാളുകള്‍ക്കു ശേഷം ഞാന്‍ അറിയുന്നു നിന്‍റെ പ്രണയത്തിന്‍റെ സന്തോഷം.
നിന്‍റെ പ്രണയത്തിന്‍റെ സൌരഭ്യം.
എന്‍റെ വാക്കുകളിലെ ഭംഗി നീ പറഞ്ഞപ്പോള്‍,
അത് നിന്നെ ഏറെ സന്തോഷിപ്പിക്കുന്നു എന്നറിഞ്ഞപ്പോള്‍
എന്‍റെ മനസ് നിനക്കായി വാക്കുകള്‍ കൊരുത്തു കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവനെ.......................
നിന്നെക്കാള്‍ പ്രിയപ്പെട്ടതൊന്നും എനിക്കില്ല.
നിനക്ക് വേണ്ടിയല്ലാത്തതൊന്നും ഈ എന്നില്‍ ഇല്ല.
ഇതിലും കൂടുതല്‍ ഇനി ഞാന്‍ എങ്ങനെയാണു നിന്നെ പ്രണയിക്കേണ്ടത്??????
ഇപ്പോള്‍ നീയെനിക്കരികില്‍ ഉണ്ടായിരുന്നെങ്കില്‍,ഈ വെറ്റിലക്കൊടിയിലെ തളിര്‍ വെറ്റില പൊട്ടിച്ച്
വാസന ചുണ്ണാമ്പു തേച്ച് കളിയടയ്ക്ക കൂട്ടി നിന്‍റെ വായില്‍ വെച്ച് തന്നേനെ..............
നിന്‍റെ കാതില്‍ പറഞ്ഞേനെ നിന്നെ ഞാന്‍ ഒരുപാടു പ്രണയിക്കുന്നുവെന്ന്.
കാണിച്ചു തന്നേനെ എന്‍റെ കവിളുകള്‍ നിന്‍റെ പ്രണയം കൊണ്ട് ചുവന്നത്.






Tuesday, March 6, 2012

മനോഹരമായിരുന്നു തൃശൂരിലേയ്ക്കുള്ള യാത്ര.............!!!!!!

വെയിലിന്റെ തീക്ഷ്ണത ഒന്ന് കുറഞ്ഞപ്പോള്‍ ആയിരുന്നു യാത്ര.
വാകപ്പൂക്കള്‍ നല്‍കിയ മൃദു മെത്ത പോലുള്ള വഴിയിലൂടെ,
അവ നല്‍കിയ കുടയുടെ തണലിലൂടെ കാര്‍ പോയിക്കൊണ്ടിരുന്നു.
(കുട എന്ന വാക്ക് അനുവിനെ ഓര്‍മ്മിപ്പിച്ചു.
അനുവിന്റെ കുടകളോടുള്ള ഇഷ്ടം പറഞ്ഞ പോസ്റ്റ്‌ എത്ര രസമായിരുന്നു!!!!!)
വളവു കഴിഞ്ഞപ്പോള്‍ ഇരു വശവും നെല്‍പ്പാടങ്ങള്‍ ആയിരുന്നു.
(ആലപ്പാട്ടെ കോള്‍ പാടങ്ങള്‍ ഓര്‍മ്മ വന്നു.
അവിടെ പഴ ചങ്ങായിക്കോ അതോ അയാള്‍ടെ ചങ്ങായിക്കോ,അങ്ങനെ ആര്‍ക്കോ ഒരു ഫാം ഹൌസ് ഉണ്ടെന്നു ഒരിക്കല്‍
പറഞ്ഞതും,പിന്നീട് കണ്ടതും ഓര്‍മ്മ വന്നു.)
ചിലര്‍ കൃഷി നഷ്ടമെന്നു പറഞ്ഞു ഒക്കെ നികത്തി വീട് വെയ്ക്കുന്നു.വാഴയും,തെങ്ങും നടുന്നു.
മറ്റു ചിലര്‍ കൃഷിയോടുള്ള ഇഷ്ടം കാരണം ഇല്ലാത്ത പൈസ കൊടുത്ത് പാട്ടത്തിനെടുത്ത് നെല്ല് വിതയ്ക്കുന്നു.

വഴിയുടെ ഇരുവശവും വിഷു എത്താറായി എന്നോര്‍മ്മിപ്പിക്കാന്‍ കണിക്കൊന്നകള്‍ ഇലകളും കൊമ്പുകളും കാണാനാവാത്ത വിധത്തില്‍ പൂത്തിരുന്നു.
വാകമരങ്ങളുടെ കൊമ്പുകളും,ചില്ലകളും കാണാന്‍ എത്ര രസമാണ്!!!!!!
ചിലതെല്ലാം ഞരമ്പുകള്‍ പോലെ.........
പിന്നെ കുറെ തേക്കുകള്‍ കണ്ടു.
ഇലകള്‍ അധികം ഇല്ലാത്ത തേക്കുകള്‍...
പിന്നെ നിറയെ കായ്ച്ച പുളികള്‍,പ്ലാവുകള്‍ ഒക്കെ അവിടവിടെ ആയി............
അതിരുകളില്‍ മുഴുവനും ശീമക്കൊന്നയുടെ വലിയ മരങ്ങള്‍ മുഴുവനും പൂത്തു നിന്നിരുന്നു.
ഇളം റോസ് നിറമുള്ള കുലകുലയായി നിറയെ പൂവ്.
ഇടയിടയ്ക്കു ചെറിയ ചെറിയ മൂവാണ്ടന്‍ മാവുകളും ഉണ്ടായിരുന്നു.
ചിലതില്‍ മാങ്ങകളും.കണ്ണിമാങ്ങ പ്രായം കഴിഞ്ഞതും അത്ര വലുതല്ലാത്തതും ആയ മാങ്ങകള്‍ ഒറ്റയ്ക്കൊറ്റയ്ക്കു തൂങ്ങി നിന്നിരുന്നു.
ഇലയില്ലാത്ത മുരിക്ക്‌ മരങ്ങള്‍ അവിടവിടെ ആയി നിന്നിരുന്നു.

വെളുത്ത ആകാശത്തിന് കീഴെ വലിയ മരങ്ങളില്‍ കുഞ്ഞു കുഞ്ഞു കൊമ്പുകളില്‍ കടും ചുവപ്പ് നിറമുള്ള മുരിക്കിന്‍ പൂക്കുലകള്‍
ആ കാഴ്ച നല്ല ചന്തമുണ്ടായിരുന്നു.
എല്ലാ മരങ്ങളും പൂക്കുന്ന,കായ്ക്കുന്ന നാളുകള്‍..................
വേനലിന്‍റെ ചൂടിലും മനസിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍............!!!!!!!!!

ഈ മനോഹര കാഴ്ചകള്‍ കണ്ടു കൊണ്ടൊരു യാത്ര.
തൃശ്ശൂരിലേക്ക്............
അവിടന്ന് എന്‍റെ ഇല്ലത്തേക്ക്..................

യാത്രകള്‍ എത്ര മനോഹരമാണ്!!!
അത് ഇഷ്ടപ്പെട്ടയിടത്തെയ്ക്കാവുമ്പോള്‍ ഒന്നൂടെ രസമാവും.
തൃശ്ശൂരിലെ ഓരോ മണല്‍ തരിക്കും,മുക്കിനും,മൂലക്കും ഒക്കെ ഭംഗിയാണ്.
പറഞ്ഞാലും തീരാത്ത കൌതുകമാണ്.
മെയ്‌ ഒന്നിനാണ് ഈ തവണ തൃശ്ശൂര്‍ പൂരം.
പൂങ്കുന്നവും,കണിമംഗലവും,റൌണ്ടും,തേക്കിന്‍കാട് മൈതാനവും,ഒന്നും പറഞ്ഞാലും,കണ്ടാലും മതിയാവില്ല.
പുഴക്കല്‍ പാടത്തിന്റെ ചങ്കിനു മേലെ വരാന്‍ പോവുന്ന ശോഭ സിറ്റി.
അത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഹൃദയം തകര്‍ന്നു.
ടൌണ്‍ഷിപ്പൊക്കെ ഇങ്ങനെ പാടവും,മറ്റും ഇല്ലാതാക്കിക്കൊണ്ട്‌ വേണോ എന്ന ചിന്ത എന്നെ കുറെ നേരത്തേക്ക് വലച്ചുകൊണ്ടിരുന്നു.

ഹൈവേക്കടുത്തുള്ള ഒരു അമ്പലത്തിലാണ് ഇപ്പൊ അമ്മാവനും മകനും പൂജ കഴിക്കുന്നത്‌..
അവരുടെ അവിടേക്ക് ആദ്യമായാണ്‌ പോവുന്നത്.
അമ്മാവന്‍ വല്യ ജ്യോത്സന്‍ ആണ്.
അവരുടെ വീടിന്‍റെ പിന്നില്‍ വലിയ മാവുണ്ട്.
ചന്ത്രക്കാരന്റെ ജനുസ്സില്‍ പെട്ട ഒന്നാണ്.
അവിടെ എന്‍റെ ഇല്ലത്തുള്ള ആ മാവാണ് എന്ന് തോന്നുന്നില്ല.
ഇനിയിപ്പോ കൂടുതല്‍ അറിയില്ലാട്ടോ.
അതിന്‍റെ കണ്ണിമാങ്ങ കൈ കൊണ്ട് പൊട്ടിക്കാന്‍ പാകത്തില്‍ കുറെ നിന്നിരുന്നു.
കടുമാങ്ങയുടെ പ്രയംകഴിഞ്ഞതിനാല്‍ ഇനി അതിനു ശ്രമിക്കണ്ട.
എങ്കിലും കുറച്ചു പൊട്ടിച്ചു കൊണ്ട് വന്നു.

പത്തു വയസ്സില്‍ താഴെയുള്ള പ്രായത്തിലെപ്പോഴോ ആണ് ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലേക്ക് പോയിട്ടുള്ളത്.
പിന്നെ പോവാനെ സാധിച്ചിട്ടില്ല.
ആ ആഗ്രഹം ഞായറാഴ്ച സാധിച്ചു.
അമ്മയെ കണ്ടു.
ഞങ്ങളെ അനുഗ്രഹിക്കാന്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു.
ഓലക്കുടയോക്കെ ചൂടി.
എത്ര തേജസ്സാണ് തിടമ്പിനു എന്നോര്‍ത്തു.
ഓര്‍മ്മകളില്‍ എവിടെയോ അവ്യക്തമായി ആ അമ്പലവും അതിനു ചുറ്റും ഉണ്ടെന്നു അവിടം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു.
എത്ര വലിയ ചുറ്റമ്പലം ആണ്.
നാഗ തറയ്ക്ക് ചുറ്റും പുണ്യാഹ ചുണ്ടങ്ങ നട്ട് പിടിപ്പിച്ചിട്ടുണ്ട്.
അവിടവിടെ ആയി പേരാലും,ആരായാലും ഐശ്വര്യത്തോടെ നിന്നിരുന്നു.
ശീവേലി കഴിഞ്ഞു ഉള്ളില്‍ എത്തിയപ്പോള്‍ തിരുമേനി പ്രസാദത്തോടൊപ്പം നേദിച്ച പഴ കഷ്ണം കൂടി തന്നിരുന്നു.
അത് കണ്ടപ്പോ അച്ചു ഹാപ്പി ആയി.
പുറത്തു ഗണപതി ഹോമത്തിന്റെ പ്രസാദം ഒരു ഉരുളിയില്‍ വെച്ചിരുന്നു.
അതും ഒരു നുള്ള് എടുത്തു.
അവിടന്ന് ആറാട്ടുപുഴയ്ക്ക് പോയി.

1430-മത്തെ പൂരം ആണ് ഏപ്രില്‍ നാലാം തീയതി ആറാട്ടുപുഴയില്‍ നടക്കാന്‍ പോവുന്നത്.
ഭൂമിയില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും ഒരുമിക്കുന്ന ദേവമേള.
ആറാട്ടുപുഴ പൂരം കാണണം എന്നത് ഒരിക്കലും നടക്കാത്ത മോഹങ്ങളുടെ കൂട്ടത്തിലെ ഒന്നാണ്.
ദൈവങ്ങള്‍ എല്ലാരും ആറാട്ടു നടത്തുമ്പോള്‍ ആ കൂടെ മറ്റുള്ളവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും.
അമ്മാത്ത് അടുത്താണെങ്കിലും ആ അമ്പലം ഇതുവരെ കണ്ടിരുന്നില്ല.
തൃപ്രയാര്‍ തേവര്‍ നെടുനായകത്വം വഹിക്കുന്ന മറ്റുള്ളവരെല്ലാം അണിചേര്‍ന്ന് നില്‍ക്കുന്ന ആറാട്ടുപുഴ പാടം ഇതുവരെ കണ്ടിരുന്നില്ല.
കണ്ടപ്പോള്‍ മനസ്സില്‍ പറഞ്ഞാലും തീരാത്ത സന്തോഷമായിരുന്നു.
ചന്ദനം ചാര്‍ത്തിയ ശാസ്താവിന്‍റെ മുഖം അതിസുന്ദരമായിരുന്നു.
അവിടന്നും പ്രസാദം കിട്ടി.

അങ്ങനെ ആ രണ്ടു മോഹവും സാധിച്ചു.
പിന്നെ പോയത് കൂടല്‍മാണിക്യത്തിലേയ്ക്കാണ്.
"ഓം നമോ ഭഗവതേ സംഗമേശായ" എന്ന് മുന്നിലെ വാതിലില്‍ എഴുതി വച്ചിരുന്നു.
അവിടെ അന്ന് പ്രതിഷ്ഠ ദിനം ആയിരുന്നു.
മുന്നില്‍ തൃപ്രയാറിലെ പോലെ വലിയ ഉരുളന്‍ തൂണുകള്‍..,വലിയ തുലാഭാര തട്ട് ഒക്കെ ഉണ്ടായിരുന്നു.
ചുവരില്‍ തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാടിന്റെ വലിയ ഫോട്ടോയും.
അതുകണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
ഞാന്‍ പ്ലസ്‌ ടൂ സമയത്തോ മറ്റോ ആണ് കൂടല്‍മാണിക്യത്തിലേക്ക് ആദ്യമായി പോയത്.
നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി.
വലിയ ചുറ്റമ്പലം,കുലീപനി തീര്‍ഥകുളം,എപ്പോഴും താമര മാല ചാര്‍ത്തി നില്‍ക്കുന്ന സംഗമേശ രൂപംഇതൊക്കെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു.
അന്നും അങ്ങനെ തന്നെ ആയിരുന്നു.
അമ്പലത്തിന്‍റെ മുന്നില്‍,നീളത്തില്‍ താമരമാല നീട്ടി വെച്ചിരുന്നു.
രണ്ടു വശത്തും തൂക്കുകയും ചെയ്തിരുന്നു.
മുന്നില്‍ സ്ത്രീകള്‍ ഇരുന്നു സംഗമേശന്‍റെ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉറക്കെ ഉറക്കെ ചൊല്ലിയിരുന്നു.
അതുകേട്ടു കൊണ്ട് കുറെ പേര്‍ ചുറ്റും ഇരുന്നിരുന്നു.
എത്ര തിരക്ക് വന്നാലും അവിടെ തോന്നില്ല,അത്രയേറെ സ്ഥലം ഉള്ളത് കാരണം.
നട അടച്ചിരിക്കുകയായിരുന്നു.
തുറന്നപ്പോള്‍ കണ്ടു ഉള്ളില്‍ നിറയെ വിളക്കുകള്‍,
അതിനു നടുവില്‍ നില്‍ക്കുന്ന വലിയ ഒരു താമര മാല കൊണ്ട് മാത്രം അലങ്കരിച്ച സംഗമേശനെ.
ഭഗവന്‍ എന്നതിനേക്കാള്‍ ഉപരി ആ മുഖത്ത് ജ്യേഷ്ഠനോടുള്ള ബഹുമാനം,ഭക്തി ഒക്കെ ഉണ്ടെന്നു തോന്നി.
മുന്നിലെ കൂത്തമ്പലം എത്ര വലുതാണ്‌.!!!!!!
മുറ്റത്ത്‌ കൂട്ടം കൂടി ഒരുപാട് അമ്പലപ്രാവുകള്‍ ഉണ്ടായിരുന്നു.
ദേവനും അനുരാഗിയായ അമ്പലപ്രാവുകള്‍.
(എത്ര നല്ല വരികള്‍!!!!!!!!!!!)
ചാരനിറത്തിലും,തൂ വെള്ള നിറത്തിലും ആയി ഒരുപാടൊരുപാട്.
ഊരകത്തമ്പലത്തിലും,ആറാട്ട്‌ പുഴയിലും ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നു അമ്പലപ്രാവുകള്‍..
അച്ചു ഇപ്പൊ ഇടയ്ക്കിടെ പറയുന്ന ഡയലോഗ് ആണ് "ഒന്നും വേണ്ട സമാധാനം മാത്രം മതി" എന്ന്.
അപ്പൊ ഏടത്തി പറയും അതിനു ഒരു വെള്ള പ്രാവിനെ പറത്തി വിടാന്‍...
പ്രാവുകളെ കാണുമ്പോള്‍ മനസ്സില്‍ സന്തോഷവും,സമാധാനവും തോന്നുന്നു എന്നത് സത്യാണ്.
(അത് പറഞ്ഞപ്പഴാ ഓര്‍മ്മ വന്നെ.
ഇന്ന് തുണി കഴുകിക്കൊണ്ട് നിന്നപ്പോള്‍,രാവിലെ തോട്ടത്തിലെ പ്ലാവിന്റെ ഏറ്റവും താഴത്തെ കൊമ്പില്‍ ഒരു വന്നിരുന്നു.
ആദ്യമായിട്ടല്ല കാണുന്നത്.
എങ്കിലും ഇന്ന് കുറെ നേരം കണ്ടു.
കണ്ടാല്‍ നാകമോഹന്‍ പക്ഷിയെ പോലെ ആണ്.
വെള്ളയ്ക്ക് പകരം ഓറഞ്ച് നിറമാണ്.
അത്ര വലുപ്പമില്ല.
ഇനി നാകമോഹനിലെ പെണ്‍പക്ഷി ആവുമോ?
അറിയില്ല.
എന്തായാലും അതിസുന്ദരിയാണ് അത്.)

അവിടുന്നിറങ്ങി ഉടുപ്പി ഹോട്ടെലില്‍ നിന്നും അച്ചൂം അമ്മേം ഓരോ മസാല ദോശയും കാപ്പിയും കഴിച്ചു.
പിന്നെ നേരെ അച്ചൂന്റെ അച്ചോള്‍ടെ അടുത്തേക്ക്.
അവിടന്ന് നേരെ എന്‍റെ ഇല്ലത്തേക്കും.

വൈകുന്നേരം തട്ടകത്തമ്മയെ കാണാന്‍ പോയി.
പോവുന്ന വഴി പഴയ എല്‍ പി സ്കൂളിലെ സഹപാഠികളുടെ വീടുകള്‍ കണ്ടു.
അവരെയൊക്കെ ഓര്‍ത്തു.
കാലങ്ങള്‍ക്ക് ശേഷം ഫേസ് ബുക്കില്‍ എത്തിയപ്പോള്‍ അവരോടൊക്കെ വീണ്ടും സംസാരിക്കാന്‍ തുടങ്ങി.
നേരില്‍ കാണുമ്പോള്‍ ഒരുപക്ഷെ ഇന്നും മിണ്ടിയെന്നു വരില്ല.

ഭഗവതീടെ തേജസ്സു കൂടി കൂടി വരുന്നു.
നാടിന്റെ ഐശ്വര്യവും.
ചുവന്ന പട്ടില്‍ മുത്തുകളും കല്ലുകളും അലുക്കുകളും ഒക്കെ കൊണ്ട് അലങ്കരിച്ച പാവാടയും,കുഞ്ഞു ഞൊറികള്‍ അടുക്കി ചേര്‍ത്ത ദാവണിയും ആയിരുന്നു വേഷം.
ഒരൊറ്റ മാലയെ ചാര്‍ത്തിയിരുന്നുള്ളൂ.
മുളക് ചെമ്പരത്തികള്‍ അടുക്കി കോര്‍ത്ത ഒരു മാല മാത്രം.
ചുവന്ന പട്ടിന് നടുവില്‍ ഒരു പച്ച വര പോലെ അതിന്‍റെ ഞെട്ടുകള്‍ നിന്നപ്പോള്‍ നല്ല ഭംഗിയുണ്ടായിരുന്നു കാണാന്‍...
ആ മാല പിന്നീട് വേദയില്‍ ചാര്‍ത്തിക്കോളൂ എന്നും പറഞ്ഞ് ശാന്തിക്കാരന്‍ തന്നു.

തിരിച്ചു വരുമ്പോള്‍ മനസ്സില്‍ ഒരുപാട് സമാധാനം തോന്നി.
ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.
അത് ഈശ്വരന്‍ കാണാതെ വരുമോ????????????
ഇല്ല.
അനുഗ്രഹിക്കും.
ആ ഒരു വിശ്വാസം............,മനസ്സില്‍ ഒരു നിലവിളക്ക് കൊളുത്തി.

ഇന്നലെ ഗുരുവായൂരില്‍ ഉത്സവം തുടങ്ങി.
രണ്ടു ദിവസം മുന്‍പേ സഹസ്രകലശവും.
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉള്ളിലേക്ക് കടത്തില്ലെന്നു പറഞ്ഞപ്പോള്‍ പോകേണ്ടിയിരുന്ന യാത്ര മാറ്റി വെച്ചു.
ഇന്നേ വരെ കണ്ടില്ല ഉത്സവം.
വിളക്കും,പഴുക്കാമണ്ടപത്തിലേക്കുള്ള എഴുന്നള്ളിപ്പും,ആനയോട്ടവും ഒക്കെ കേട്ടിട്ടേയുള്ളൂ.
ഈ തവണ കണ്ണന്‍ എന്ന ആനയാണത്രെ ആനയോട്ടത്തില്‍ ഒന്നാമന്‍ ആയതു.
ശ്രീഭൂതബലിയുടെ ഭാഗമായിട്ടാണ് പഴുക്കാമണ്ടപത്തിലേക്ക് എഴുന്നള്ളിക്കുന്നത്.
ആലവട്ടവും,വെഞ്ചാമരവും,മുത്തുക്കുടയും ഒക്കെ ചൂടി,
സ്വര്‍ണമണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ചതിനു മുകളില്‍ കണ്ണന്റെ തങ്കതിടമ്പ് എഴുന്നള്ളിച്ചു കൊണ്ടിരുത്തും.
ദീപസ്തംഭം,പന്ത്രണ്ടു വെള്ളി കുത്ത് വിളക്കുകള്‍ ,ചന്ദനം,കര്‍പ്പൂരം,അഷ്ടഗന്ധം,ഒക്കെ ദിവ്യമായ ദീപധൂപപ്രഭ നിറയ്ക്കുന്ന അന്തരീക്ഷം.
ഒരു മഹാരാജാവും,അദ്ദേഹത്തിന്റെ ദര്‍ബാറും ഒക്കെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം.
വാദ്യകലകളും ഒക്കെ അരങ്ങേറും ആ സമയം ആ മുന്നില്‍...
ഭഗവാനോട് ഈ സമയം അപേക്ഷിക്കുന്നതെന്തും സാധിക്കുമെന്ന വിശ്വാസം ജന സഹസ്രങ്ങളെ ആണ് ആ മുന്‍പില്‍ എത്തിച്ചിരിക്കുക.
പുലര്‍ച്ചെ വരെ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടു തൊഴാം, നില്‍ക്കാം.
അതൊക്കെ ഒരു ഭാഗ്യമാണ്.

കാണാനാവുമായിരിക്കും എന്നെങ്കിലും.
ഒരിക്കല്‍ പറഞ്ഞത് പോലെ ഇഷ്ടപ്പെട്ടതിനു വേണ്ടി,ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്‌,
അതൊരു സുഖമാണ്,സന്തോഷമാണ്.
മനസ്സില്‍ ഒരായിരം റോസാപൂക്കള്‍ നല്‍കുന്ന സുഗന്ധം.
നാളെ ആറ്റുകാല്‍ പൊങ്കാലയാണ്.
ചോറ്റാനിക്കര മകം ആണ്.
ചിനക്കത്തൂര്‍ പൂരം ആണ്.
കാള വരവുകള്‍ പ്രധാനം.
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉള്ള ഒരു ദിവസം.
അവിടെയൊന്നും ഇതുവരെ പോയിട്ടില്ല.
പോവണം.
അച്ചുവിന് വേണ്ടി ഒരു പൊങ്കാല ഇടാനുണ്ട്.
അന്ന് അമൃതയില്‍ വെച്ച് മനസ്സില്‍ വിചാരിച്ചതാണ്.
ചെയ്യണം.

കൂട്ടുകാരന്റെ ശബ്ദം നാളുകള്‍ക്കു ശേഷം കേട്ടപ്പോള്‍ ഹൃദയം നിറയെ പൂത്തിരി കത്തി.
മാലപടക്കം പൊട്ടി.
ഇപ്പഴത്തെ ഭാഷയില്‍ ഒരു വലിയ (തിരുപ്പതിയില്‍ നിന്ന് കിട്ടുന്ന പോലത്തെ) ലഡ്ഡു പൊട്ടി.
എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന എന്നോടുള്ള അവന്‍റെ പ്രണയം അവനറിയാതെ എന്നില്‍ പെയ്തുകൊണ്ടിരുന്നു.
അവന്‍റെ വാക്കുകളിലൂടെ,ശബ്ദത്തിലൂടെ.....................
മനസ്സില്‍ സന്തോഷം അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടം പോലെ ഭംഗിയായി,ശബ്ദത്തോടെ,കുളിര്‍പ്പിച്ച്,നനയിച്ച് പെയ്തുകൊണ്ടിരുന്നു.

കൂട്ടുകാരാ................
എന്‍റെ ഈ യാത്രയിലും ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ടിരുന്നു.
നീയൊപ്പമുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ മനോഹരമായേനെ.
എങ്കിലും സാരമില്ല.
നിന്‍റെ ഓര്‍മ്മകള്‍ മതിയെനിക്ക് സന്തോഷിക്കാന്‍..