Saturday, January 11, 2014

ഗുരുവായൂർ യാത്ര വിശേഷോം......പിന്നെ ന്റെ മഴ സംഗീതോം!!!!

മണ്ഡലകാലം തുടങ്ങ്യപ്പോ തൊട്ട് പോയില്ല ഗുരുവായൂർക്ക് .തിരക്ക് പേടിച്ചിട്ട്.ഇതിപ്പോ മകരവിളക്ക് ആവാറായി.ന്തോ അങ്ങട് പോവാൻ വല്ലാത്ത ഒരു വെപ്രാളം.ഭക്തി കൂട്യോണ്ടൊന്നും അല്ല  .എല്ലാ മാസോം പോണോണ്ടാവും.അല്ലെങ്കിൽ ആകെ എങ്ങടെങ്കിലും  പോണത് അങ്ക്ട് മാത്രം ആയോണ്ടാവും.ന്തായാലും ഇന്നലെ പോയി. എനിക്കത് ബഹു ഇഷ്ടായി.ക്യൂ (നിക്കാനൊന്നും അച്ചു സമ്മതിക്കില്ല) നിക്കാതെ തൊഴാൻ സഹായിക്കാൻ അവിടെ ഒരാളുണ്ട്.അതോണ്ട് മാത്രാണ് എല്ലാ മാസോം പോണത്.

ഇന്നലെ ഇറങ്ങിയപ്പഴെ നേരം വൈകി.പോണ വഴിയെ കുറിച്ച് എപ്പഴും ഞാൻ പറയാറില്ലേ അങ്ങനൊക്കെ തന്നെ.അവിടവിടെ ആയി മാവുകൾ പൂത്ത്ണ്ട്.പിന്നെ ശീമക്കൊന്നേം.കുലകുലയായി ആ  റോസ് പൂവിങ്ങനെ നിക്കണ കാണാൻ നല്ല ചന്തം.കുന്നംകുളം അടുത്ത് കുറുക്കൻ പാറ ന്ന സ്ഥലത്ത് ഈ കൽവിഗ്രഹങ്ങൾ ണ്ടാക്കി വിക്കണ കൊറേ വീട്ടുകാർ ണ്ട്.ഇവിടത്തെ അമ്പലത്തിലേക്ക് വേണ്ട ബിംബങ്ങളും,ഓവും മറ്റും വാങ്ങാൻ വേണ്ടി പോയപ്പോ അവരുടെ കഷ്ടപ്പാടും,അതിനു കിട്ടുന്ന കൂലീം ഒക്കെ പറഞ്ഞ കേട്ട് കരളലിഞ്ഞു പോയീന്നു ഇവിടത്തെ ആണുങ്ങൾ പറഞ്ഞത് അവിടെ എത്ത്യപ്പോൾ ഞാൻ ഓർത്തു.മെഷീനുകൾ ഉപയോഗിച്ചാണ് ഇപ്പൊ ഭൂരിഭാഗോം ണ്ടാക്കുന്നെ എന്ന് അവർ പറഞ്ഞു. എങ്കിലും അവടെ എത്തുമ്പോ ഞാൻ കാണാറുണ്ട് കല്ല്‌ കൊത്തുന്നതും മറ്റും.ദീപ സ്തംഭങ്ങളും,പിന്നെ ഖബറിടങ്ങളിൽ കുത്തി വെക്കണ ആ സാധനോം(എനിക്കതിന്റെ പേരറിയില്ല) ആണ് അവടെ കൂടുതലുംണ്ടാക്കി വെച്ചേക്കണേ.

എനിക്കീ ചിത്രങ്ങൾ വരയ്ക്കണോരോടും, ശിൽപ്പികളോടും ഒക്കെ ബഹുമാനം കുറച്ചു കൂടുതലാ. അവരുടെ വിരലുകളിൽ നിന്നും എത്ര സുന്ദരമായാണ് ഓരോ രൂപങ്ങൾ ജനിക്കുന്നതെന്ന് ഞാൻ അതിശയത്തോടെ,ആരാധനയോടെ നോക്കാറുണ്ട്. ഒരു ചിത്രകാരി ആവുക എന്നത് ഒരു കാലത്തെ ന്റെ വല്യേ മോഹായിരുന്നു. ദൈവം സഹായിച്ച് ഒരു നേർ രേഖ പോലും വരയ്ക്കാൻ നിയ്ക്ക് നിശല്ല്യ.  കഴിഞ്ഞ കൊല്ലം നടന്ന ആ ബിനാലെ ഇതുമായി ബന്ധപ്പെട്ട പരിപാടി ആയിരുന്നില്ലേ????അത് കാണാൻ നിയ്ക്കെന്ത് മോഹായിരുന്നൂന്നോ !!!! നടന്നില്ല.ഇവടെ പുത്യേ അമ്പലം ണ്ടാക്കീലോ ,അതിന്റെ  മുന്നിൽത്തെ രണ്ടു  ചുമരുകളിൽ ഞങ്ങളുടെ ഒരു കസിൻ കുട്ടി വെട്ടെയ്ക്കരനേം , ഭദ്രകാളിയേം വരച്ച്ണ്ട്.അത് നോക്കിയിരിക്കും ഞാൻ അത്ഭുതത്തോടെ.എത്ര ഭംഗ്യായിട്ടാന്നോ സീന അത് വരച്ചേ!!!!

സ്കൂൾ വിടണ സമയം ആയോണ്ട് റോഡിൽ നല്ല തെരക്കായിരുന്നു.ഒടുവിൽ അവടെ എത്തി.തൊഴാൻ സഹായിക്കുന്ന സ്വാമി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.വേഗം പുള്ളീടെ കൂടെ കേറി തൊഴുതു.അപ്പറത്തുള്ള  ചെറിയ അഴി  തുറന്നു തരും,അങ്ങനെയാണ് ക്യൂ നിക്കാതെ കേറി തൊഴാ, എങ്കിലും നടയ്ക്കന്നു അകത്തേക്ക് കടക്കാൻ ഒരു ഉന്തും തള്ളും ആണ്.അതെത്ര നോക്കീട്ടും കാര്യല്ല്യ.നിയന്ത്രിക്കാൻ നിക്കണോർക്കും ഒന്നും ചെയ്യാൻ പറ്റില്ല അവിടെ.ആ അഴികൾക്കിടയിലൂടെ നടക്കുമ്പോ ഞാൻ അപ്പുറത്ത് നിക്കുന്ന വല്യേ ക്യൂ നോക്കി സങ്കടപ്പെട്ടു.അതിൽ പ്രായമായവരും, ഗർഭിണികളും, കുട്ട്യോളെ എടുത്തോണ്ട് നിക്കണോരും ഒക്കെണ്ട്.അന്യ ദേശത്തുന്ന് ഭഗവാനെ ഒരു നോട്ടം കാണാൻ വേണ്ടി മാത്രം വന്നിട്ട് ക്ഷമയോടെ നിക്കുന്നോർ.എനിക്ക് നാണക്കേടായി എന്റെയീ സൂത്രത്തിലുള്ള തൊഴൽ ഓർത്തിട്ട്.കുറ്റബോധോം തോന്നി.പക്ഷെ അപ്പൊ ഒക്കെ ന്നെ മൂപ്പരന്നെ (ഗുരുവായൂരപ്പൻ ) സമാധാനിപ്പിക്കും ഈ അച്ചു സമ്മതിക്കാത്തോണ്ടല്ലേ സാരല്ല്യാന്ന്.[ഈ ഗുരുവായൂരപ്പന് നാവില്ലാത്തത് നന്നായി.ഇല്ലെങ്കിപ്പൊ വന്നു പറഞ്ഞേനെ വെർത്യാ ഈ ഉമ ചുമ്മാ പറയണതാട്ടോ ഞാൻ അങ്ങനൊന്നും ആരേം പറഞ്ഞ് സമാധാനിപ്പിക്കാറില്ലന്ന്].

തൊഴാൻ നിക്കുമ്പോ തൊട്ട്,അല്ലാ,ആ മതിൽ കെട്ടിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഒരേ സമയം മൂന്നു തരത്തിൽ ഭഗവാനോട് സംസാരിക്കാൻ തുടങ്ങും.മനസ്സിൽ പുള്ള്യോട് വർത്തമാനങ്ങൾ പറഞ്ഞും, ചുണ്ടിൽ ഹരേ രാമാ,ഹരേ കൃഷ്ണാ നിറച്ചും ,മുന്നിലെ കാഴ്ചകളിലൂടെ കണ്ണുകൾ  കൊണ്ടും ഞാൻ കണ്ണനോട് സംസാരിക്കാറുണ്ട്.തൊഴാൻ നിക്കുന്ന പ്രായായോരുടെ കഷ്ടപ്പാടുകളും,കുട്ട്യോൾടെ വാശീം വികൃതീം,ചെലോരുടെ വേഷ ഭൂഷാദികളും ഒക്കെ ആ നേരത്ത് കണ്ണനോടുള്ള ന്റെ കണ്ണുവർത്താനങ്ങൾ ആവും. ഒരേ സമയം മൂന്നു തരത്തിൽ സംസാരിക്കുക എന്നത് എനിക്ക് മാത്രള്ള കഴിവാണോന്നറിയില്ല.അതോ എല്ലാവരും അങ്ങനെയാണോ ???? ന്തോ......നിയ്ക്ക് നിശല്ല്യ.ഞാൻ ഇങ്ങന്യാണ്. എനിക്കിഷ്ടാണ് ഇങ്ങനോക്കെള്ള എന്നെ.കാണാൻ വരണോരെ ഒക്കെ സന്തോഷിപ്പിച്ചു വിട്ടേക്കണേന്നു ഞാൻ പറയുമ്പോ ന്നോട് തല്ലൂടും. ഓ, ഇനീപ്പോ നീ പറയാത്ത കുറവേ ഉള്ളൂന്നും പറഞ്ഞ്.

തിരക്ക്തൊ കാരണം ശ്രീ കോവിലിന്റെ അടുത്തേക്ക് തൊട്ട് മുന്നിലേക്ക് ആരേം കടത്തി വിടണില്ല.മകരവിളക്ക് തൊഴാൻ പൊണോരൊക്കെം ഇവടെ വന്നിട്ടേ പോണുള്ളൂന്നതുകൊണ്ട് നല്ല തിരക്കായിരുന്നു.പോരാത്തേനു ഇന്നലെ വ്യാഴാഴ്ച്ചേം.ഹോ....അന്ന് തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച പോയേന്റെ ഫലം അനുഭവിച്ചതാ.ന്ത്‌ തിരക്കായിരുന്നോ!!!!!അതും അന്ന് മുപ്പട്ട് വ്യാഴാഴ്ച്ച ആയിരുന്നു.ഈ തിരക്കിലൊക്കെ അമ്പലത്തിൽ പോയി തൊഴണത് വെർത്യാന്നു നിയ്ക്ക് തോന്നാറുണ്ട്.ഭ്കതിക്ക് പകരം ദേഷ്യോം അസ്വസ്ഥതേം ആണ് എനിക്കപ്പൊ തോന്നാറ്.സ്വാമി കൂടെള്ളോണ്ട് ഞങ്ങൾക്ക് ശ്രീകോവിലിന്റെ അടുത്തേക്ക് പോവാൻ സാധിച്ചു.ആ ഒരു രണ്ടു മൂന്നു മിനിറ്റ് കണ്ണന്റെ മുന്നിൽ ഞങ്ങൾ മാത്രം!!!!!!അപൂർവ്വമായി അങ്ങനൊരു ഭാഗ്യം കിട്ടീണ്ട് പലപ്പോഴും.കണ്ടപ്പഴേ ന്നോട് ചോയ്ച്ചു ഓഹോ....മൂക്കുത്തിയൊക്കെ ഇട്ടപ്പോ ദേവു നല്ല ചന്തു ആയല്ലോന്ന്.(ചന്തു-ന്നു വെച്ചാൽ ചന്തം തികഞ്ഞവൾ ന്നാ ഞാൻ അർത്ഥം കൊടുത്തേക്കണേ) അപ്പഴാണ് കുറിഞ്ഞിപൂക്കൾ പറയാൻ ഏൽപ്പിച്ച ലിസ്റ്റ് ഓർമ്മ വന്നെ. അതൊക്കെ വേഗം പറഞ്ഞു.

കാളിയ മർദ്ദനം ആയിട്ടായിരുന്നു ഇന്നലെ കളഭം ചാർത്ത്യെ.നല്ല ചന്തം കാണാൻ.അടുത്ത് ചെന്ന് മുഖം നിറയെ ഉമ്മ വെക്കാൻ തോന്നി അത് കണ്ടപ്പോ.അച്ചൂം പറഞ്ഞു അങ്ങനെ.പക്ഷെ ,ഒള്ള വെണ്ണ,പാല്,നെയ്യ്  ഒക്കെ കഴിച്ച് കഴിച്ച് ചെക്കനങ്ങട് വണ്ണം വെച്ചു.കണ്ടാൽ അറിയാം കൊളസ്ട്രോൾ കൂടീണ്ട്ന്ന്.ഞാൻ അതിന് കൊറേ ഉപദേശിച്ചു.സ്നേഹള്ളോരു  തരുമ്പോ ങ്ങന്യാ വേണ്ടായ്ക്ക്യാന്നു ചോയ്ച്ച് ന്റെ വായ്‌ അടപ്പിച്ചു.അത് സത്യാ. സ്നേഹത്തിന്റെ മുന്നില് ഒന്നും ഇല്ല്യ...ഒന്നും.തിടപ്പള്ളീന്നു നെയ്യ്  മൂക്കണ മണം വല്ലാതെ കൊതിപ്പിച്ചു.പിന്നവിടെ നിന്നില്ല്യ,സ്വാമ്യോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.ഒരു പ്രദക്ഷിണം വെച്ചു.ഞാൻ ആ മൂന്നു തരം മിണ്ടൽ തുടർന്ന് കൊണ്ടേയിരുന്നു കേട്ടോ.

മഞ്ചാടി വാരാനുള്ള ഉരുളീടെ മുന്നിൽ ആരുംണ്ടായിരുന്നില്ല അതോണ്ട് ഞാനും അച്ചൂം കൊറേ കൊറേ കൊറേ വാരി.ആ ഉരുളി എങ്ങനേലും അടിച്ചു മാറ്റാൻ പറ്റ്യേങ്കീന്ന് ഒരു നിമിഷം ഞാനോർത്തു.പോവുമ്പോ ഒക്കേം അച്ചൂനു വേണ്ടി ആൾരൂപം എടുത്തു വെക്കണ വഴിപാട് ചെയ്യലുണ്ട്.അത് ചെയ്തു. അയ്യപ്പനെ തൊഴാൻ വേണ്ടി നടന്നപ്പോ കണ്ണൻ ഒരു മഞ്ചാടി മണീടെ രൂപത്തിൽ വന്നു ന്റെ കാലിൽ തൊട്ടു.ന്നിട്ട് "ന്തേ ഈ തവണ കൊണ്ടോണില്ലേ"ന്നു ചോയ്ച്ചു. കൊണ്ടോവാൻ നിർബന്ധിച്ചു.(അതെന്താന്നു വെച്ചാൽ കണ്ണനെ കാണാൻ പോവുമ്പോ ഒക്കേം എവടെങ്കിലും വെച്ച് ന്റെ കാലിൽ ഒരു മഞ്ചാടിക്കുരു തടയും.ഞാൻ അതിനെ എടുത്തോണ്ട് വരും.ഇത് കേട്ടാൽ  അടിച്ചു മാറ്റൽ എന്നൊക്കെ നിങ്ങൾ പറയും,അത് ചെയ്യാൻ പാടില്ല ന്നൊക്കെ ഉപദേശിക്കും. പക്ഷെ സത്യം .ഒക്കേം ഈ കണ്ണന്റെ പണിയാ.ഞാൻ ഒരെണ്ണം കൂടെ കൊണ്ട് പോരണം എന്നത് കണ്ണന്റെം ഇഷ്ടാ.(ഹോ........അവന് മിണ്ടാൻ പറ്റാത്തത് പിന്നേം നന്നായി).നിർബന്ധം  ഏറിയപ്പോ ഞാൻ കുനിഞ്ഞതിനെ എടുത്തു കയ്യിൽ സൂക്ഷിച്ചു.

തിരക്കുണ്ടായിരുന്നു.എങ്കിലും കുറച്ചു നേരം ചുറ്റമ്പലത്തിൽ ഇരുന്നു. ഹരേ രാമ ഹരേ കൃഷ്ണ ജപിച്ചു.1000 വട്ടം സഹസ്ര നാമം ജപിക്കണ ഫലാത്രേ ഒരു തവണ ഹരേ രാമ ഹരേ കൃഷ്ണ ജപിച്ചാൽ.ഞാനൊരു ഫലോം മോഹിച്ചോണ്ടല്ലട്ടോ,എനിക്ക് സഹസ്രനാമം നിശല്ല്യാത്തോണ്ടാ.പിന്നെ ഹരേ രാമ ഹരേ കൃഷ്ണ ന്നു പറയാനുള്ള എളുപ്പം കൊണ്ടും,ഇഷ്ടം കൊണ്ടും, അതിന്റെ വിശുദ്ധി കൊണ്ടും 54വർഷായി തിരുവനന്തപുരത്തിലെ ഒരാശ്രമത്തിൽ അതിങ്ങനെ നിലയ്ക്കാതെ ജപിച്ചു കൊണ്ടിരിക്കണത് ഈയെടെ കണ്ടതോണ്ടും ഒക്കെ കൂടി നിയ്ക്ക് അതേയ് എപ്പഴും നാവിൽ വരൂ.
ദീപാരാധന കഴിഞ്ഞേ പുറത്തേക്കു കടന്നുള്ളൂ.അതുവരേം അവിടെ ഇരുന്നു.എത്ര തിരക്കുണ്ടെങ്കിലും എല്ലാവർക്കും എന്തിഷ്ടാണ് ഈ ഗുരുവായൂരും,ഗുരുവായൂരപ്പനേം ന്ന് ഞാനിങ്ങനെ ഓർത്തു കൊണ്ടിരുന്നു.
പുറത്തു കടന്നു ഓഫീസ് ഗണപത്യെ തൊഴുതു.അച്ചൂന് മുല്ലപ്പൂ വേണം ന്ന്  പറഞ്ഞപ്പോ അത് വാങ്ങിച്ചു.കരിമൊട്ട് മാല.കണ്ടപ്പോ കഷ്ടം തോന്നി. അതിന്നും വിരിഞ്ഞില്ല.അതും മുഴം 20 ഉറുപ്പ്യ.അച്ചൂനു വേണ്ടി ആദ്യായി ഒരു കഥ പുസ്തകം വാങ്ങി.ഹോട്ടലിൽ കേറി ഭേൽ പുരി,പാവ് ഭാജി,ചപ്പാത്തി ഒക്കെ കഴിച്ചു.തിരിച്ച് പോന്നു.

ഒരിക്കലൊരു ഗുരുവായൂർ യാത്രേൽ മനോരമ മ്യൂസിക് ന്റെ കടേന്നു instrumental music of rain-varsha എന്നൊരു സീഡി വാങ്ങി.പണ്ടൊരു പോസ്റ്റ്‌ൽ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് എനിക്കത്.അത്ര സുഖാണ് അത്.മിനിഞ്ഞാന്നത്തെ പേപ്പറിൽ റഫീക്ക് അഹമ്മദ് എഴുത്യ കണ്ടു ഒരിക്കലൊരുനാൾ ആകാശത്ത് വിരിഞ്ഞ കാർമേഘപൂക്കളെ കണ്ടപ്പോ മയിലുകൾ നൃത്തം ചെയ്തത് കണ്ട അനുഭവത്തെ കുറിച്ച്.ആ സൌന്ദര്യം കണ്ണുകളിൽ,മനസ്സിൽ നിറഞ്ഞപ്പോൾ അത് മുഴോനും കണ്ടോണ്ട് നിക്കാൻ സാധിക്കാതെ താഴെ വീഴുമോന്നു പേടിച്ചുത്രെ.[ഇണ ചേരാൻ വേണ്ടി പെണ്ണുങ്ങളെ ആകർഷിക്കാൻ ആണ്‍ മയിലുകൾ സ്വയം മറന്നു നൃത്തം ചെയ്യുമത്രേ.ആ നൃത്തം അവർണ്ണനീയമാണ് അത്രമാത്രം സുന്ദരം.ഈ മയിൽ വേട്ട ഏറ്റവുമധികം നടത്തുന്നതും അപ്പോഴാണത്രെ!കഷ്ടം.....ഈ മനുഷ്യനോളം ക്രൂരത നിറഞ്ഞ മറ്റൊരു വർഗ്ഗം വേറെ ഇല്ല്യ ഭൂമിയിൽ ന്നു തോന്നും ഇങ്ങനെ ചിലതൊക്കെ കേക്കുമ്പോ.] അതങ്ങനെയാണ് ചില കാഴ്ചകളുടെ സൌന്ദര്യം,സംഗീതത്തിന്റെ മാധുര്യം,ഒക്കെ നമ്മെ വല്ലാതെ കീഴ്പ്പെടുത്തും.മാസ്മരിക സൌന്ദര്യം ന്നൊക്കെ പറയണത് അങ്ങൻത്തേനെ ആവുംലെ?

തിരിച്ചുള്ള യാത്ര ആ മഴ സംഗീതം കേട്ടോണ്ടായിരുന്നു.അതിലെ ഓരോ മ്യൂസിക് പീസിനും ന്റെയുള്ളിൽ ഓരോ ചിത്രങ്ങളുണ്ട്.അതിങ്ങനെ ഒക്കെയാണ്.
"പുതുമഴ നനയുന്ന ഒരു ഫുൾ പാവാടക്കാരി പെണ്‍കുട്ടി.
മഴ നനയണ മണ്ണ് നോക്കി,
ഓട്ടിൻ തുമ്പിലൂടെ ഇറ്റു വീഴണ മഴതുള്ളി നോക്കി,
മരങ്ങളിൽ പെയ്യണ മഴ നൂലുകളെ നോക്കി,
ഇലകളിൽ പെയ്ത് തെറിച്ചുരുണ്ട് താഴെ വീഴണ മഴ മുത്തുകളെ നോക്കി,
മഴയുമ്മ കൊണ്ട് തുടുത്ത പൂവിതളുകളെ നോക്കിയുള്ള അവളുടെ ചിരിയുടെ ചിത്രം .............."

"ഇരു വശവും പിന്നിയിട്ട മുടിയുമായി,മുട്ടോളം എത്തുന്ന ഒരു പാവാടക്കാരി  കുട്ടി.
ചിരിക്കുമ്പോൾ മുന്നിലെ രണ്ടു വല്യേ പല്ലുകൾ മുഴോനും കാണുന്ന ഒരു 10 വയസ്സുകാരി നാടോടി കുട്ടി.
അവൾക്കു കൂട്ടായി അച്ഛൻ,പിന്നൊരു ആട്ടിൻ  കുട്ടീം.
മഴ നനഞ്ഞു കൊണ്ട്
വരികളില്ലാത്ത ഏതോ ഒരു നാടൻ പാട്ടിന്റെ ട്യൂണ്‍ മൂളി അവളിങ്ങനെ അവളുടേത്‌ മാത്രമായ ഒരു നൃത്തം ചവിട്ടുന്ന ഒരു ചിത്രം."

"പ്രിയപ്പെട്ട ആരെയോ ഒരു മഴയിലൂടെ അവൾക്കു നഷ്ടമായി.
ആ നഷ്ടപ്പെടലിന്റെ പകപ്പിൽ ഒന്ന് കരയാൻ പോലുമാവാതെ മഴ നനയുന്ന അവൾ............അവളുടെ ചിത്രം."

"അവൾക്ക് നൃത്തത്തോട് തീവ്ര പ്രണയമാണ്.സുന്ദരിയായ അവൾ സ്വയം മറന്നു കൊണ്ട് നൃത്തം ചെയ്യുന്നു.വിചാരിക്കാതെ പെയ്ത മഴയിൽ നനയുന്നത് പോലും അവളറിഞ്ഞു കാണില്ല.ആ അവളുടെ ചിത്രം."
ഇങ്ങനെ ഒരുപാട് മഴ കാഴ്ചകൾ എനിക്കാ സംഗീതങ്ങൾ സമ്മാനിക്കുന്നു.

അല്ലെങ്കിലും ഈ സംഗീതം,മഴ,കടൽ,പൂക്കൾ,പച്ച ഒക്കെ സ്നേഹത്തിന്റെ പര്യായങ്ങൾ ആണ്.ഇവയെല്ലാം നമ്മിൽ നിറയ്ക്കുന്നത് സ്നേഹത്തെ മാത്രമാണ്.പറഞ്ഞു തരുന്നത്  നിസ്വാർത്ഥമായി സ്നേഹിക്കാനാണ്.പങ്കു വെക്കാൻ ഇത്രയധികം സ്നേഹം ന്റുള്ളിൽ ണ്ട്ന്ന് പലപ്പോഴും ഞാൻ അറിയണത് മഴ നനയുമ്പൊഴും,കടലിനെ  നോക്കുമ്പോഴും,പൂക്കളെ കാണുമ്പഴും പച്ചയിൽ കുളിച്ച പ്രകൃതിയെ കാണുമ്പോഴും ഒക്കെയാണ്. അപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ന്റെ മനസ്സ് സ്നേഹത്തിന്റെ കാര്യത്തിൽ ഒരു അക്ഷയ പാത്രമാണെന്ന്.പങ്കു വെക്കും തോറും പിന്നെയും പിന്നെയും നിറയുന്ന സ്നേഹം എവിടെ നിന്നാണ് എന്റെയുള്ളിൽ ഇത്ര മാത്രം??????????ന്നെ വിസ്മയിപ്പിക്കുന്ന ഒന്നാണ് എനിക്കാ ചോദ്യം.

തിരിച്ചെത്തിയപ്പഴേക്കും ഉറക്കം വന്ന്  അച്ചു വാശി പിടിക്കാൻ തുടങ്ങി.കണ്ണനേം,മഴേം,ഡാൻസും,ഒക്കെ വിട്ടിട്ട് ഞാൻ അച്ചൂനെ ഉറക്കാൻ വേണ്ടി പാടി തുടങ്ങി
"ഓമന കുട്ടൻ ഗോവിന്ദൻ
ബലരാമനെ കൂടെ കൂട്ടാതെ........"




 

Wednesday, January 8, 2014

പറഞ്ഞാലും തീരണില്ലല്ലോ ന്റെ വിശേഷങ്ങൾ,കേട്ടിട്ട് നിന്ക്ക് മടുത്ത്വോ???????

മലമക്കാവെന്ന സ്ഥലം ഞാൻ കാണാൻ തുടങ്ങീട്ട് നാളുകളേറെയൊന്നും ആയിട്ടില്ല്യ.ന്നാലും അവടെ പോവുമ്പോ ഒക്കേം , നിയ്ക്ക് കൊറേ കാലായിട്ടേ ഇവിടം അറിയാംന്നു തോന്നാറുണ്ട്.എനിക്കെന്റെ ഇല്ലോം ചുറ്റോറോം എത്ര പ്രിയാണോ അത്രേം തന്നെ അവിടോം ഇഷ്ടാണ്.ഇതുവരേക്കും ഞാനാ ഇല്ലത്തിന്റെ ഉൾവശം കണ്ടിട്ടില്യ.ന്നാലും മറ്റുള്ളവരുടെ വർത്താനങ്ങളിൽ നിന്നും കേട്ട അറേം നെരേം  മച്ചും തെക്കിനീം വടക്കിനീം ഒക്കേം ന്റെ സ്വപ്നങ്ങളിലൂടെ ഞാനെന്നും കാണാറുണ്ട്.ആ സ്വപ്നങ്ങളിലൂടെ ഞാൻ അവിടെയൊക്കെ ഓടി നടന്നിട്ടുണ്ട്,ഒളിച്ചു കളിച്ചിട്ടുണ്ട്,ആരും കാണാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്.മഴ നോക്കി നിന്നോണ്ട്  മഴയേം നിന്നേം പ്രണയിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ അവിടേക്ക് പോവാൻ കിട്ടണ അവസരങ്ങളൊന്നും ഞാൻ കളയാറില്ല.എനിക്കെന്റെ ഇല്ലത്തേക്ക് പോവുന്ന ഒരു തോന്നൽ....അതെങ്ങനെ നഷ്ടപ്പെടുത്തും!!!!!!!

നാലാന്നാൾ ഒട്ടും വിചാരിക്കാതെയാണ് സന്ധ്യക്ക് അങ്ങട് പോയത്.വരണ ശനിയാഴ്ച അവിടത്തെ അമ്പലത്തിൽ താലപ്പൊലിയാണ്. കഴിഞ്ഞ കൊല്ലം പോയിരുന്നു. പക്ഷെ ഈ തവണ നടക്കുംന്ന് തോന്നീല്യ. അതോണ്ടും കൂട്യാണ് പോയത്. പോവുന്ന വഴ്യാണ് ആനക്കര വടക്കത്ത് വീട്.(അവിടത്തെ ആണല്ലോ  ക്യാപ്റ്റൻ ലക്ഷ്മീം മല്ലിക-മൃണാളിനി സാരാഭായി ഒക്കേം). ഒരു വീട്ടിലന്നെ ത്രേം പ്രശസ്തർ അതെനിക്കൊരു അതിശയാണ്. ആ വീട് ഒരിക്കലെങ്കിലും നേരിൽ കാണണംന്ന് കൊറേ കാലായി വിചാരിക്കണൂ . കാറിലിരുന്നു കണ്ണെത്തുവോളം ആകാശം നോക്കിയിരുന്നു. നിറയെ മേഘങ്ങൾ........ഓരോ കഷ്ണം കഷ്ണം ആയി ഒരേ വരിയും നിരയും ഒപ്പിച്ചു കൊണ്ട്.നേർത്ത ചുവപ്പു  നിറം ഓരോന്നിലും കലർന്നിരുന്നു.ഞാൻ ഇന്നേ വരേം അങ്ങനൊരു ആകാശം കണ്ടിരുന്നില്ല.കുറച്ചു കഴിഞ്ഞപ്പോൾ ഇടയിൽ നിന്നൊരു ചന്ദ്രക്കല മെല്ലെ മെല്ലെ തെളിഞ്ഞു വന്നു.പിന്നീട് ഒറ്റക്കും കൂട്ടായും നക്ഷത്രങ്ങളും.ഈ ഡിസംബർ മാസത്തിൽ ആകാശത്തിൽ ധാരാളം നക്ഷത്രങ്ങളെ കാണാൻ സാധിക്കുംത്രേ!!!

നക്ഷത്രങ്ങൾ വരണത് ഞാൻ അന്നൊരീസം ബിന്ദു അച്ചോൾടെ ഇല്ലത്ത്ന്നു വരുമ്പോ കണ്ടിരുന്നു. അങ്ങട് പോണ വഴി ഇരുവശോം പാടങ്ങൾ ആണ്.വിളഞ്ഞു നിന്ന നെൽക്കതിരുകൾടെ മണം അന്നാണ് ഞാൻ ശരിക്കും അനുഭവിച്ചത്.പച്ച നെല്ലോലകൾക്കിടയിൽ മഞ്ഞക്കതിരുകൾ ഒരു പ്രത്യേക ഭംഗിണ്ട് .വളരെ നിഷ്കളങ്കത നിറഞ്ഞ ഒരു ചന്തം.അതാസ്വദിച്ച് ആകാശത്തേക്ക് നോക്കി ഇരുന്നു ബൈക്കിന്റെ പിന്നിൽ അന്ന്. പൌർണ്ണമിയുടെ തലേന്നായിരുന്നെങ്കിലും ചന്ദ്രൻ പൂർണ്ണനായിരുന്നു.കുറച്ചു മാറി ഒരു നക്ഷത്രം ഏറ്റവും തെളിഞ്ഞു നിന്നിരുന്നു. (അതല്ലേ ഈ ധ്രുവനക്ഷത്രം? ).നീലാകാശത്തിൽ ആകെ ഇവര് രണ്ടും മാത്രംന്ന് ഞാനോർത്തതിന്റെ തൊട്ടു പിന്നാലെ തന്നെ മറ്റൊരു നക്ഷത്രം കുറച്ചു കൂടി നീങ്ങി വന്നു നിന്നു.അതിന്റെ നേരെ നോക്ക്യപ്പഴേക്കും ഇപ്പ്രത്ത്‌ ഒരെണ്ണം, പിന്നെ അപ്പ്രത്ത്‌ ,അതിന്റപ്പർത്ത് എന്നും വേണ്ടാ ഒരു നിമിഷം കൊണ്ട് ആകാശം ആകെ നക്ഷത്രങ്ങളെ കൊണ്ട് നിറഞ്ഞു.അതും എനിക്കാദ്യത്തെ അനുഭാവായിരുന്നു.പണ്ടൊരിക്കൽ മാവിലെ ഏറ്റോം മോളിലെ കൊമ്പിൽ നിറഞ്ഞ മിന്നാമിന്നികൂട്ടം കണ്ട പോലൊരു അപൂർവ്വ സുന്ദര കാഴ്ച്ച.

മലമക്കാവിലേക്കുള്ള വഴിയിലും ചിലയിടത്ത് ഇരു വശോം പാടങ്ങൾ ണ്ടായിരുന്നു.കൊയ്ത്തു കഴിഞ്ഞിരുന്നു.അപ്പൊ വന്ന കാറ്റിന് വൈക്കോൽന്റെ മണായിരുന്നു.വൈക്കോൽ കണ്ടപ്പോ പണ്ട് ന്റെ ഇല്ലത്തുണ്ടായിരുന്ന പശുക്കൾ ഒന്നാകെ ഓർമ്മയിലേക്ക് ഓടിയെത്തി. സിന്ധു,സന്ധ്യ ന്ന രണ്ടെണ്ണം.സിന്ധുന്റെ കുട്ടി രോഹിണി.രോഹിണിടെ കുട്ടി പൂവാലി.പൂവാലി അതായിരുന്നു അവടത്തെ അവസാനത്തെ പശു. ഇപ്പഴാണേൽ ഞാൻ പോവുമ്പോ തൊട്ടും തലോടീം നിന്നേനെ.അന്നൊക്കെ നിയ്ക്ക് ന്ത്‌ പേട്യാരുന്നൂന്നോ!!!!അതിനെ കണ്ട് പേടിച്ച് ത്ര ഓട്യേക്കുന്നു ഞാൻ!!!!വൈക്കൊൽന്റെ , ഓല മടലിന്റെ കിളച്ചിട്ട മണ്ണിന്റെ, വേരിന്റെ  ഒക്കെ മണം നിയ്ക്കെന്തിഷ്ടാന്നോ!!!!!!ഇവടെ പിന്നിലെ പാടത്തിൽ രണ്ടാഴ്ച്ച മുൻപാണ് കൊയ്ത്തു കഴിഞ്ഞേ.ബംഗാളികൾ ആയ ആണുങ്ങൾ ആണ് കൊയ്യാൻണ്ടായിരുന്നെ.അവരുടെ കലപില വർത്താനം കേട്ടോണ്ട്, കൊയ്യണതും കണ്ടോണ്ട് ഞാൻ പറമ്പിന്റെ അതിരിൽ അവര് കാണാതെ കൊറേ നേരം നിന്നു.നാട്ടിലെ പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ അടുത്ത് പോയിരുന്നു കാണായിരുന്നു.ആ മണോം,പൊടീം ഒക്കെ ശ്വസിച്ച് വെയിലത്ത് ഇരിക്കണം.ഇവടെ കൃഷി പണ്ടേ ല്ല്യാത്രേ!!! ന്റെ ഇല്ലത്ത്ണ്ടായിരുന്നു.പക്ഷെ എനിക്കോർമ്മ വച്ചപ്പഴേക്കും അതൊക്കേം നിന്നു . പണ്ടൊരു കൊയ്ത്തു കാലംണ്ടായിരുന്നൂന്ന്  ഓർമ്മിപ്പിക്കാൻ ഒരടയാളം  എന്റെ നെറ്റിയിലിന്നും ശേഷിക്കുന്നുണ്ട്.ഇറയത്തു കൊണ്ടിട്ട നെല്ലിൽ ചവിട്ടി നടന്ന ഒരു ഒന്നര വയസുകാരി കുട്ടി.അതിൽ ചവിട്ടി വഴുക്കി തൂണിന്റെ മൂലയിൽ നെറ്റി കുത്തി വീണു .അഞ്ചു സ്റ്റിചും ഇടേണ്ടി വന്നു.ആ പാട് ഇപ്പഴുംണ്ട്.sslc ബുക്കിൽ ആ പാടാണ് സിസ്റ്റർ ചേർത്ത് വച്ചേ!!!!ഞാനിപ്പഴും ഏറെ സ്നേഹത്തോടെ അതിൽ തൊട്ടു നോക്കാറുണ്ട്.

മലമക്കാവ് അയ്യപ്പന്റെ മുന്നിൽ എത്ത്യപ്പഴേക്കും ഇരുളിന്റെ കനം കുറഞ്ഞൊരു പുതപ്പു കൂടിയിരുന്നു പ്രകൃതി.മുന്നിലെ അരയാലിൽ ഇലകൾ നിശബ്ദമായി നാമം ജപിക്കാൻ തുടങ്ങിയിരുന്നു.അവിടെ നിശബ്ദതക്കു പോലും ഒരു പ്രത്യേക വിശുദ്ധിയുണ്ടെന്നു തോന്നി എനിക്ക്.തുളസീം തെച്ചീം സ്വർണ്ണമലരീം മുന്നിൽ നിരത്തിയിരുന്നു മാല കെട്ടികൊണ്ടിരുന്ന വാരസ്യാർ.ശ്രീകോവിലിൽ കത്തുന്ന വിളക്കുകളെ നോക്കി,അതിലൂടെ തെളിയുന്ന ചൈതന്യത്തെ നോക്കി നിന്നപ്പോൾ ആ തിരി പകർന്നു തന്ന വെളിച്ചം സ്നേഹത്തിന്റെ ആയിരുന്നു.നോക്കി നിൽക്കും തോറും ആ ചൈതന്യം ന്റെ മനസിലും നിറയുന്നതായി എനിക്ക് തോന്നി.ആവശ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു അപേക്ഷ വെക്കാൻ.അതുകൊണ്ട് തന്നെ ഞാനിങ്ങനെ നോക്കി നിന്നു .പുള്ളി എന്നോടാണ് വിശേഷങ്ങളോരോന്നും ചോദിച്ചത്.വെള്ളി കെട്ടിയ വെളുത്ത ശംഖിൽ നിന്നും തന്ന തീർത്ഥം നെറുകയിൽ തൂവിയപ്പോൾ അതിന്റെ നേർത്ത കുളിർമ്മ ഉള്ളു തണുപ്പിച്ചു. എമ്പ്രാന്തിരി മുത്തശ്ശൻ എല്ലാർക്കും പ്രസാദം തന്നു. ഇരുട്ട്യോണ്ട് നീലത്താമരയെന്ന ചെങ്ങഴീർ പൂവ് വിരിയണ കൊക്കർണ്ണി കാണാൻ പോയില്ല.ആ പൂവൊന്നു കാണണംന്ന് കേട്ടനാൾ മുതൽ കൂടെ കൂട്യൊരു മോഹാണ്.സാധിക്ക്വോ ആവോ!!!പണ്ടൊക്കെ 51 ഉറുപ്പ്യ ണ്ടായിരുന്ന പൂവിനിപ്പോ 1050 ഉറുപ്പ്യ ആയീത്രേ!!!അമ്പലങ്ങളിൽ കലശത്തിന് ഈ പൂവ് നിർബന്ധാ!!!!അതോണ്ട് ഈ അമ്പലം അത് തരാക്കി ആ വഴിക്ക് കാശുണ്ടാക്കാൻ തുടങ്ങി.ചെറിയ നീലാമ്പൽ പോലെ ഇരിക്കുംത്രെ കണ്ടാൽ.

തിരിച്ചു പോരുമ്പോ അവടത്തെ ഒരു കടേന്നു പപ്പടോം പച്ചക്കറി കടേൽ കേറി ചീരേം,മറ്റും വാങ്ങിച്ചു.ഇവടൊന്നും തൂക്കപപ്പടം കിട്ടില്ല.പത്തെണ്ണം ഉള്ള ഒരു പാക്കറ്റ് ആയെ കിട്ടൂ.അതാണേലോ അശേഷം സ്വാദുംല്ല്യ .അവടെ നല്ല പപ്പടം കിട്ടും.അതോണ്ട് പോവുമ്പൊക്കേം വാങ്ങും.ഈ ചീര ന്റെ ഒരു വീക്ക്നെസ്സ് ആണ്.പണ്ട് തൃശൂർക്ക് പോയിരുന്ന കാലത്ത് ശക്തൻ മാർക്കറ്റിൽ ഒരു മൂലേൽ ഒരു ചീരക്കാരി ണ്ടായിരുന്നു.അവരെന്നെ കാണുമ്പോൾ ഏറ്റോം നല്ല കെട്ട് ചീര എടുത്തു തരുമായിരുന്നു(ഫ്രീ ആയിട്ടല്ലാട്ടോ).തൃശൂര് പോവുമ്പോ വേറെ എവടേം പോയില്ലെങ്കിലും ശക്തൻ മാർക്കറ്റിൽ പോവാതെ വയ്യ.ഇങ്ങനെ നിരനിരയായി അടുക്കി അടുക്കി ഓരോന്നും വെച്ച കാണാൻ തന്നെ ത്ര സുഖാണ്!!!!!ഇനി പോവുമ്പോ അവടന്നൊരു ഫോട്ടോ എടുത്തു വെക്കണം.ന്നാ പിന്നെ മിസ്സ്‌ ചെയ്യുമ്പോ അതെടുത്തു നോക്ക്യാ മതീലോ!!!!!ലെ?????

കഴിഞ്ഞ പോസ്റ്റ്‌ ഇട്ടിട്ട് ഒരു മാസം കഴിഞ്ഞല്ലോന്ന് ഇപ്പഴാ മനസിലായേ. അതിനിടേൽ ഒരു ഏകാശീം,തൃക്കാർത്തികേം,തിരുവാതിരേം,ക്രിസ്മസും ഒക്കെ കൂടി ഒരു കൊല്ലം തന്നെ കടന്നു പോയീലോ!!!!ഒരു കൊല്ലം തീരുന്നത് ഒരു മഞ്ഞു കാലോം ഒരുത്സവ കാലോം തുടങ്ങിക്കൊണ്ടാണ്.മഞ്ഞിന്റെ കുളിരിൽ പുതച്ചു കിടക്കുമ്പോൾ കേൾക്കാം ദൂരേന്ന് ചെണ്ട മേളങ്ങളുടെ, വെടിക്കെട്ടിന്റെ, എന്തെങ്കിലും സ്റ്റേജ് പരിപാടികളുടെ ഒക്കെ ശബ്ദങ്ങൾ. അതൊരു സുഖാണ്.മകരചൊവ്വയോട് കൂടി കല്യാണിക്കാവിലെ താലപ്പൊലി ഉത്സവം തുടങ്ങും. അന്ന് തുടങ്ങുന്ന കളം പാട്ട്.പതിനഞ്ചാം നാളിലെ താലപ്പൊലിയോടെ തീരും.(ഇപ്രാവശ്യത്തെ താലപ്പൊലിക്ക് ബാലെ ആണ് അന്ധകാന്തകൻ.ഇവടെ വന്നിട്ടാണ് ഞാൻ നാടകോം,ബാലേം,ഗാനമേളേം ഒക്കെ കണ്ടേക്കണേ!!!!)ഇവിടന്നങ്ങോട്ടുള്ള ദിവസങ്ങൾ ഏറെ തിരക്കാവും.

രാവിലെ അമ്പലത്തിൽ പോവുമ്പോ കേക്കാം മഞ്ഞു വീഴണ ശബ്ദം.കാണാം മഞ്ഞു വീഴുമ്പോ ഇലകൾ എണീക്കണത്. ഇലകളിങ്ങനെ മടി പിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുമ്പോ മഞ്ഞിങ്ങനെ അവരെ വിളിച്ചുണർത്തുന്നത്.കഴിഞ്ഞ നാലഞ്ചു ദിവസായി ഒരു കുയിൽ രാവും പകലും കൂവിക്കൊണ്ടേയിരിക്കുന്നു. അത് സന്തോഷം കൊണ്ടുള്ള ഒന്നല്ലാന്നു കേട്ടാലേ മനസിലാവും.അതോണ്ടത് കേക്കുമ്പോ നിയ്ക്കാകെ കൂടി ഉള്ളിലൊരു  പിടച്ചിലാണ്.അതിനാരെയോ നഷ്ടപ്പെട്ട്ണ്ട്.അതോണ്ടാണ് അതിങ്ങനെ.........
രണ്ടു മൂന്നു ദിവസം മുൻപൊരു സ്വപ്നം കണ്ടു ന്നെ കൊതിപ്പിച്ച ഒരു സ്വപ്നം.ഒരു കുളം.അതിൽ നിറയെ താമരപ്പൂക്കൾ.ചോപ്പും വെള്ളേം ഇടകലർന്ന്.ഞാനിങ്ങനെ ഒരു കുഞ്ഞ്യേ വഞ്ചീൽ തന്നെ തുഴഞ്ഞോണ്ട് അതിനു നടുവിലൂടെ പോണു.ന്നിട്ട് അതീന്നിങ്ങനെ താമരപ്പൂ പൊട്ടിക്കണൂ.ന്നിട്ട് തിരിച്ച് പോരും.വഞ്ചി നിറയെ പൂക്കളുമായി.സ്വപ്നത്തിൽ എനിക്ക് താമരപ്പൂ കൃഷി ആയിരുന്നുത്രേ പണി.തലേന്നിവടെ പൂജയ്ക്ക് പൂവ് വേണ്ട കാര്യത്തിനെ പറ്റീം,ആരെയോ വിളിച്ച് പൂ ഏൽപ്പിക്കണതും ഒക്കെ സംസാരിച്ചിരുന്നു.അതോണ്ടാവും ഈ സ്വപ്നം.ന്തായാലും സംഗതി കൊള്ളാം.ശരിക്കും തൊടങ്ങ്യാലോ ഈ താമരപ്പൂ കൃഷി?????ന്നാ ന്ത്‌ രസാവും!!!!!

പണ്ട് കന്യകുമാരീടെ മൂക്കുത്തി കഥ കേൾക്കുമ്പോ മോഹിച്ച്ണ്ട് അങ്ങനെ തിളക്കള്ള ഒരു മൂക്കുത്തി വേണംന്ന്.ഒരിക്കലെപ്പഴോ നീ പറഞ്ഞിരുന്നു മൂക്കുത്തിയുള്ള എന്നെ നിനക്കൊന്നൂടെ ഇഷ്ടാവുംന്ന്.പിന്നീട് മൂക്കുത്തി കൊണ്ട് സുന്ദരികളായ ഒരുപാട് പേരെ കണ്ടപ്പോൾ ഒക്കേം കൊത്യായിരുന്നു. അമ്മൂം കുത്തി ന്നു കേട്ടപ്പോ ആ  മോഹം കലശലായി.അങ്ങനെ  ഏഴു വൈരക്കല്ല് വെച്ച ഒരു കുഞ്ഞു മൂക്കുത്തി നിയ്ക്കും സ്വന്തായി ഇപ്പൊ.

ഇരുട്ടും,വല്യേ ശബ്ദോം പേട്യായോണ്ട് അച്ചു ഇതുവരേക്കും തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല.കഴിഞ്ഞൊരു ദിവസം ആദ്യായി അവളെ കൂട്ടി സിനിമ കണ്ടു-ദൃശ്യം.കൊറേ കാലം കൂട്യാണ് ഞാനും കാണുന്നെ.പണ്ടൊരു സിനിമ കാണൽ കാലംണ്ടായിരുന്നു എനിക്ക്. തൃശൂർക്കും, ഗുരുവായൂർക്കും, കൊടുങ്ങല്ലൂർക്കും ഒക്കെ പോയിരുന്നു അന്ന് ഞങ്ങൾ സിനിമകൾ കാണാൻ. അതൊക്കെ ഒരു കാലം.അച്ചു വന്നതോടെ ന്റെ ഇഷ്ടങ്ങളുടെ ലിസ്റ്റീന്നു അതിനെ തട്ടി.ദൃശ്യത്തെ കുറിച്ച് ഒരാളോട് പറഞ്ഞപ്പോ പുള്ളി പറയാ ഹോ.....നീ ഫിലിം റിവ്യൂ പറയാനൊക്കെ പഠിച്ചു പോയ്‌ന്ന്.അല്ലെങ്കിലും ല്ലാർക്കും ഒരു വിചാരംണ്ട് ഞാനൊരു ബടുക്കൂസ് ആണ്ന്ന്.

കളഞ്ഞു പോയതും,തേടി ചെന്നതും,തേടിയെത്തിയതും ആയ കുറച്ചു സൗഹൃദങ്ങൾ എനിക്ക് കിട്ടിയ ഒരു വർഷമാണ് കടന്നു പോയത്. വാക്കുകളിലൂടെ മാത്രം അറിഞ്ഞ് ഇഷ്ടം തോന്നിയ ചിലരുണ്ട്.ഒരിക്കലെങ്കിലും അവരോടൊക്കെ മിണ്ടണംന്നു ആഗ്രഹിച്ചിരുന്നു.ഇന്നിപ്പോ അവരൊക്കെ ന്റെ പ്രിയ സുഹൃത്തുക്കൾ ആയിരിക്കുന്നു.

ഇത് വഴി വരണോർക്കൊക്കേം വൈകി പോയാലും നവവർഷ ആശംസകൾ!!!! നന്മയും സ്നേഹവും നിറയട്ടെ എല്ലാവരിലും.


Wednesday, December 4, 2013

നിന്ക്ക് കേക്കണ്ടേ ന്റെ വർത്താനങ്ങള് ????

ജനാലയിൽ ചേർത്തു വെച്ച മുഖത്തേക്കും അഴികളിൽ പിടിച്ച കൈ വിരലുകളിലേക്കും വന്നു പതിച്ച മഴത്തുള്ളികൾക്ക്‌ പാലപ്പൂ മണം.ഈ ദിവസങ്ങളിൽ കാറ്റിനും,മഞ്ഞിനും,മഴയ്ക്കും,രാത്രികൾക്കും ഒക്കെ  ഈ പൂമണാണ്.അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ എനിക്കേറെ പ്രിയായിരിയ്ക്കണൂ!!!!ഇത്തരം ചില ഇഷ്ടങ്ങൾക്ക് മുന്നിൽ ഞാൻ പോലുമറിയാതെ ന്റെ മനസ്സ് സ്വന്തമാക്കപ്പെട്ടു പോവുന്നു.
                                                                
അമ്പല മുറ്റത്ത് മൂന്നു പാല മരങ്ങൾണ്ട്.മൂന്നും പൂത്തിട്ടുംണ്ട് .ന്നാലും അതിലൊന്ന് ഇലകളേം കൊമ്പുകളേം കാണിക്കാത്ത വിധം പൂത്തുലഞ്ഞേക്കാണ്.സത്യം പറഞ്ഞാൽ ആ കാഴ്ച കാണാൻ വേണ്ടി മാത്രാണ് ഞാനിപ്പോ രണ്ടു നേരോം അങ്ങട് പോണേ.("ഇത് പോലെ പൂത്തുലഞ്ഞവളല്ലേ പെണ്ണേ നീയും!!!! " എന്ന നിന്റെ വാക്കുകൾ ദേ ഇപ്പഴും ന്റെ കാതിൽ ഉമ്മ വെക്കുന്നുണ്ട് കേട്ടോ). ആ കാഴ്ച്ച,ആ മണം ഒക്കെ എനിക്ക് നീയാണ്.നിന്റെ സ്നേഹാണ്.അതിങ്ങനെ എനിക്ക് ചുറ്റും,എന്റെയുള്ളിലും നിറയണം.അതെനിക്കിഷ്ടാണ് ,സുഖാണ് ,ന്റെ സന്തോഷാണ്.ഇത് പോലെ, നിറയെ പൂത്തു നിക്കണ മരങ്ങളെ,ചെടികളെ ഒക്കെ കാണുമ്പോ നിയ്ക്ക് തോന്നാറുണ്ട് ,ഞാൻ കൊതിക്കാറുണ്ട്  അത് പോലൊരു പൂമരമാവാൻ.............അന്ന് എല്ലാവരും എന്നെ കാണുമ്പോൾ അതിശയിക്കണം,അസൂയപ്പെടണം,ഒപ്പം ഇഷ്ടപ്പെടേം വേണം.

ഇന്നൊരു യാത്ര ണ്ടായിരുന്നു.പുലരാൻ കുറച്ചു നേരം കൂടിയുള്ളപ്പോഴേക്കും എണീറ്റ്‌ ഒരുങ്ങിയിറങ്ങി .മുറ്റത്ത് പവിഴമല്ലി നിറയെ വീണു കിടപ്പുണ്ടായിരുന്നു.വിരിയാൻ തയ്യാറായി ഇനിയുമൊരുപാട് പൂമൊട്ടുകൾ പല പല ചെടികളിലായി..............
എങ്കിലും ഒഴുകിയെത്തുന്ന ഈ പാല മണം...........
ഇതെന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു.ഇരുളിന്റെ വെളിച്ചത്തിൽ മഞ്ഞു പെയ്യണതും നോക്കിക്കൊണ്ട് ഞാനിങ്ങനെ പോയി. ഇത്തിരി കഴിഞ്ഞപ്പോ  മഞ്ഞിന്റെ കൂടെ മഴേം പെയ്യാൻ തൊടങ്ങി .മഞ്ഞിലിങ്ങനെ മഴ നൂലുകൾ ഇറങ്ങി വരണ കാണാൻ നല്ല ചന്തം.പോണ വഴീടെ ഇരു വശോം നിറഞ്ഞു പൂത്ത പാല മരങ്ങൾ.
കൂട്ട് വന്ന മഴയ്ക്ക് വീണ്ടും പാലപ്പൂ മണം. പൂക്കൾ പൊഴിഞ്ഞു വീഴണ കണ്ടപ്പോ ആ മഴ നൂലുകളെ കെട്ടിപ്പിടിച്ചോണ്ട് മോളീന്ന് എറങ്ങിവരാന്ന് തോന്നി. ന്ത്‌ ഭംഗ്യായിരുന്നൂന്നോ ആ കാഴ്ച്ച !!!!!
ഒരു കുഞ്ഞു പൂവീന്ന് എത്രമാത്രം മണാണ് പരക്കണത്!!!!
എനിക്ക് ശരിക്കും അതിശയം തോന്നി.അങ്ങനെ ആ യാത്ര എനിക്കൊരുപാടിഷ്ടായി.


തുണി  നനച്ചോണ്ട് നിക്കുമ്പഴാ തെങ്ങിന് പിന്നിൽ നിന്നിരുന്ന കാപ്പി ചെടിയിൽ പൂ വിരിഞ്ഞ കണ്ടെ!!!കണ്ടപ്പോ വല്യേ സന്തോഷായി നിയ്ക്ക്.എത്ര കാലായിട്ടുള്ള മോഹായിരുന്നു അത്.ആദ്യായിട്ടാ  കാപ്പിപ്പൂ കണ്ടത്.പാലപ്പൂവിന്റെ കൂട്ട് ഒരു മദിപ്പിക്കുന്ന മണം.
എനിക്കങ്ങനെ തോന്നി.പിന്നെ കുറെ നേരം കാപ്പി തോട്ടങ്ങൾക്ക് നടുവിലുള്ള ഒരു വഴിയിലൂടെ കാപ്പിപ്പൂ മണത്തിൽ കുളിച്ചു നടക്കുന്ന നമ്മളെ ഓർത്തു കൊണ്ടേയിരുന്നു.(എനിക്കൊപ്പം നീയുമെന്ന് ഇനി ഞാൻ  പറയില്ലാട്ടോ.)

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒട്ടും വിചാരിക്കാതെ ഒരു എറണാകുളം യാത്ര.അന്നെന്റെ നാട്ടിലെ ഏകാദശിയായിരുന്നു.പ്രസിദ്ധമായ തൃപ്രയാർ ഏകാദശി.ഏകാദശിക്ക് വര്വോന്ന് അവിടന്ന് മോളി അച്ചോൾ രണ്ടു മൂന്നു വട്ടം വിളിച്ചു ചോദിച്ചു. ദീപ്തിയും.അവരോടൊക്കെ ഇല്ലെന്നു പറഞ്ഞിരുന്നു. എനിക്കെന്തോ ഇപ്പഴായേ  പിന്നെ അതിലൊന്നും അശേഷം ഇഷ്ടല്യാണ്ടായേക്കണൂ . (അല്ല,പണ്ടും അത്ര ഭ്രമൊന്നും ണ്ടാരുന്നില്ല്യ).ഏകാശി ഒരിക്കലും എടുത്തില്ല ഞാൻ.ഒരു നേരം ചോറുണ്ണാൻ പറ്റീല്ല്യാച്ചാ നിയ്ക്കെന്തോ ആകെ കൂടി സങ്കടം വരും.

ഇവിടന്നു അങ്ങട്ടെക്കുള്ള വഴീൽ പാല മരം കഷ്ട്യാണ്.വാകേം,മഞ്ഞപ്പൂ മരോം,കൊന്നേം,ഒക്ക്യാണ് അധികോം.കോഴിക്കോട്ടേക്കുള്ള വഴീൽ അധികോം പാലയാണ്.പോണ വഴി ചിയാനൂർ പാടത്ത് നിറയെ വെള്ളാമ്പൽ പൂത്തിരുന്നു. അധികം വലുപ്പല്ല്യാത്ത തരം .കൊന്ന മരോം ചിലയിടത്ത്  നിറയെ പൂത്തു നിന്നിരുന്നു.എല്ലാ കാലത്തും പൂക്കണ കൊന്ന മരോം വിഷുക്കാലത്ത് മാത്രം പൂക്കണതും ണ്ട് ത്രേ!!!!!ആദ്യത്തെ കൂട്ടത്തിൽ പെട്ട ഒരു കൊന്ന തൈ മുറ്റത്ത് വെച്ചു  പിടിപ്പിക്കണം.അതിങ്ങനെ മുറ്റത്ത് ചിതറി വീണു കിടക്കണ കാണാൻ നല്ല ഭംഗീണ്ടാവും.
കാറിൽ കേട്ട് കൊണ്ടിരുന്നത് മുഴുവനും പ്രണയ ഗാനങ്ങൾ ആയിരുന്നു. വെയിലിനു കനം വെച്ചിരുന്നില്ല പോവുമ്പോൾ.അതുകൊണ്ട് യാത്ര സുഖായിരുന്നു.ജോലിക്കു  പോണോരും കുട്ട്യോളും വണ്ടികളും ഒക്കെ ആയി റോഡിൽ നല്ല തിരക്കായിരുന്നു.ഇടക്കെപ്പഴൊക്കെയോ ഉറങ്ങി പോയിരുന്നു ഞാൻ.തിരക്ക് ആവണേനു മുന്നേ തൃപ്രയാർ കടന്നു.അവിടെ പിന്നേം ന്തൊക്ക്യോ മാറ്റങ്ങൾ ണ്ടായിരിക്കുന്നു.
കണ്ണിമ പൂട്ടാതെ,ആദ്യായി കാണണ കൂട്ട് ,കണ്ണെത്തുവോളം ഞാൻ നോക്കിയിരുന്നു ആ വഴികളെ ........
ന്നെ അറിയുന്ന ആ വഴികളെ .................
ഓരോ മുക്കിലും മൂലയിലുമൊക്കെ പതിഞ്ഞിരിപ്പുണ്ട് ആ പഴയ എന്റെ ദിവസങ്ങളുടെ ഓർമ്മകൾ.
ഞാൻ കണ്ടു തോളത്തൊരു ബാഗും തൂക്കി തല അൽപ്പം ചെരിച്ച് കുനിച്ചു പിടിച്ചു കൊണ്ട് നടക്കുന്ന ആ എന്നെ............
ആ ഞാൻ  ത്ര പാവായിരുന്നൂന്നോ!!!!!
അന്നെന്റെ മുഖത്ത് ഒരു സങ്കടായിരുന്നു എപ്പഴും.
കണ്ണുകളിൽ ദൈന്യതയും, നിസ്സഹായതയും, അപകർഷതയും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്.ഉള്ളിൽ നിറഞ്ഞിരുന്ന സ്നേഹം,കൂട്ടി വെച്ചിരുന്ന സ്വപ്‌നങ്ങൾ,മോഹങ്ങൾ ഇവ യൊന്നും പുറത്തേക്ക് വന്നതേയില്ല. അതുകൊണ്ട് തന്നെ  ന്റെ മുഖത്തിന്‌ അശേഷം ചന്തംണ്ടായിരുന്നില്ല.പക്ഷെ ഇപ്പോൾ കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ന്റുള്ളിലെ നന്മയും സ്നേഹവും  മുഖത്ത് നിറഞ്ഞു കൊണ്ട് ന്നെ ഭംഗിയുള്ളതാക്കിയിരിക്കുന്നുവെന്ന്.ഒരിക്കൽ പറഞ്ഞ പോലെ നീ  നല്കിയതാണ് സ്നേഹിക്കുക എന്ന എന്റെയീ സ്വഭാവം. അതിലൂടെ നീയെനിക്കിന്നു സൗന്ദര്യവും നൽകിയിരിക്കുന്നു.

തൃപ്രയാർന്ന് ഇടത്തോട്ടു പോവാൻ മുതലേ എനിക്കിഷ്ടല്ല്യ.പോവാണേൽ പരമാവധി കൊടുങ്ങല്ലൂർ വരെ.അത് കഴിഞ്ഞുള്ള യാത്ര എന്റെ ഇഷ്ടമേയല്ല.എറണാകുളം ന്ന നഗരം എനിക്കെന്തോ പേടിയാണ്.വല്യേ ഒരു ലോകം.എനിക്കൊട്ടും പരിചയമില്ലാത്തതെന്തൊക്കെയോ മാത്രേ അവടുള്ളൂ . അതോണ്ട് അവിടം എനിക്കൊട്ടും ഇഷ്ടല്ല്യ .അന്ന് തിരുവനന്തപുരത്ത് പോയപ്പഴും എനിക്കിതേ മനസ്ഥിതി ആയിരുന്നു.

കൃത്യം ഒരു മണിയ്ക്ക് ഇടപ്പിള്ളി എത്തി.ശ്രീച്ചി  ന്നെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെ ലീലച്ചോൾ ക്ക് മാത്രേ ഏകാശി ഒരിക്കൽ ണ്ടായിരുന്നുള്ളൂ.കണ്ടപ്പഴേ ഞാനും ശ്രീച്ചീം പരസ്പരം ചെവി തിന്നാൻ തുടങ്ങി.എന്നും വിളിക്കുന്നതാണ്,ഏറെ മിണ്ടുന്നതും ആണ്.എങ്കിലും നേരിട്ട് പറയാൻ പിന്നേം ഏറെ ബാക്കി.പുതിയ സൌഹൃദങ്ങളെ,വാട്ട്സ് ആപ്പ് കത്തികളെ,ഫേസ് ബുക്ക്‌ പോസ്റ്റുകളെ ,പിന്നെ കൊറച്ച് പരദൂഷണോം...... ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.

തൊട്ടടുത്ത രണ്ടു ദിവസങ്ങളും വളരെ മനോഹരമായതൊരുപാട് കാര്യങ്ങൾ സംഭവിച്ച ദിവസങ്ങളായിരുന്നു.ചിലർ വളരെ വേഗം ഹൃദയത്തിൽ സ്ഥാനം പിടിക്കും.ഒരു ചിരി കൊണ്ടോ,ഒരു വാക്കു കൊണ്ടോ,ഒരു  ഒക്കെ.അങ്ങനെ പ്രിയപ്പെട്ടവരായ കുറച്ചു പേരുണ്ട് ഇപ്പോൾ എന്റെ ജീവിതത്തിൽ. അതിലൊരാളാണ് സൈറത്ത.വാക്കുകളിൽ നിറയുന്നത് നന്മ മാത്രം.ചിരിയിൽ സ്നേഹം മാത്രം.അതാണ്‌ താത്തൂനെ ഓർക്കുമ്പോൾ ആദ്യം പറയാൻ എനിക്കിഷ്ടള്ളത്.മലപ്പുറത്തിന്റെ അങ്ങേ അറ്റത്തും ഇങ്ങേ അറ്റത്തും ഞങ്ങൾ കണ്ടത് ആ ലുലു മാളിൽ വെച്ച്.അതോ ഒട്ടും പ്രതീക്ഷിക്കാതെ.(ഇതിനു മുൻപ് സുജേം കീയൂനേം കണ്ടത് ഇതുപോലൊരു വല്യേ സന്തോഷായിരുന്നു.)

ആ രാത്രി ഞാനെത്ര സന്തോഷത്തോടെ ആണെന്നോ ഉറങ്ങിയത്!!!!സ്വപ്നത്തിൽ ഞാനൊരു മാലാഖേ കണ്ടു.അതിന്റെ കയ്യും പിടിച്ച് നക്ഷത്രങ്ങൾക്കിടയിലൂടെ ഞാനിങ്ങനെ പറക്കുന്നത്........നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു ന്റെ കണ്ണുകൾ.ഒടുവിലെന്നെ മാലാഖ നിറയെ താമരകൾ വിരിഞ്ഞ ഒരു കുളപ്പടവിൽ കൊണ്ടെത്തിച്ചു.അതവിടെ ന്റെ ഇല്ലത്തെ കുളപ്പടവായിരുന്നു. അത്രേയ് കണ്ടുള്ളൂ.അപ്പഴേക്കും ഞാൻ എണീറ്റു.ആ സ്വപ്നത്തെ ഞാൻ പിന്നത്തെ ഒരു ദിവസം കൊണ്ടേറെ സ്നേഹിച്ചു.താലോലിച്ചു.

പിറ്റേന്ന് വെളുപ്പിനെ അവിടന്ന് പോന്നു.ന്റെ ഇല്ലത്തെത്തി. അങ്ങടുള്ള യാത്രയിൽ ഞാൻ ഞാൻ ഉറക്കത്തിലായിരുന്നു ഭൂരി ഭാഗം സമയോം.എങ്കിലും തൃപ്രയാർ ന്ന് തിരിഞ്ഞപ്പോൾ ഞാൻ എണീറ്റിരുന്നു.ഒരു അറിയാതെ ഓടിയെത്തി ഒരു ചിരി ന്റെ ചുണ്ടിലേക്ക്.പിന്നീടതൊരു വല്യേ പുഞ്ചിരി ആവണത് ഏറ്റവും സന്തോഷത്തോടെ ഞാൻ മനസിലാക്കി.മുത്തശ്ശന്റെ ചാത്തം (ശ്രാദ്ധം) ഊട്ടുകയായിരുന്നു വല്യച്ഛൻ.കാക്കകളൊന്നും വന്നില്ല കൈ കൊട്ട്യപ്പൊ.ആദ്യൊക്കെ അത് കാണുമ്പോ നിയ്ക്ക് വിഷമം തോന്നീരുന്നു.പക്ഷെ ഇപ്പൊ ല്ല്യ.ഒന്നാമത് കാക്കകൾക്ക് ഉപ്പോ,എരിവോ,പുള്യോ ഒന്നുംല്യാത്ത കൊറേ എള്ള് കലർത്ത്യ ഈ ഒണക്ക ചോറ് കഴിച്ച് ബോർ അടിച്ച്ണ്ടാവും.പിന്നെ ഈ മൊബൈൽ ടവർ കാരണം കാക്കകൾ ഒക്കെ കൊറഞ്ഞു ത്രെ!!!ന്നാലും വന്ന്ണ്ടാവും മുത്തശ്ശൻ അത് കഴിക്കാൻ.അല്ലെ?????


മോളി അച്ചോൾ കൊറേ കപ്പ പറച്ചു തന്നു കൊണ്ടൊക്കോന്നും പറഞ്ഞ്.രണ്ടു മണിക്കൂറെ അവിടെ ഇരിക്കാൻ സമയം കിട്ട്യൊള്ളൂ .ന്നാലും ശ്ശി സന്തോഷം തോന്നി.പണ്ട് ഓണത്തിന് പൂവിടാൻ വേണ്ടി പറമ്പിൽ വല്ല പൂവുംണ്ടോന്നു തപ്പി നടന്നിരുന്ന കാലത്ത് ഒരു വെളുത്ത പൂവ് കണ്ടിരുന്നു.ഇങ്ങട് എത്ത്യേ പിന്നെ അത് കണ്ടിട്ടേല്ല്യാരുന്നു.കപ്പ പറിക്കാൻ പോയപ്പോണ്ട്ടാ ദേ നിക്കണൂ ആ പൂവ്കൊറേ കൊറേ.........എനിക്ക് പിന്നേം സന്തോഷായി.ഓടി പോയി കൊറേ ഫോട്ടോങ്ങട് എടുത്തു.പറമ്പ് പൂട്ടിക്കാൻ ഏൽപ്പിച്ച്ണ്ട് ത്രെ.അല്ലാതെ പാകല്ല്യ.നിറച്ചും തൊട്ടാവാടി ആണ്.കാലെടുത്തു വെക്കാൻ പറ്റാത്ത വിധം.ഓറഞ്ച് കൊങ്ങിണി പൂവിനേം കണ്ടു കൊറേ കാലം കൂടി.മണം കൊറഞ്ഞ പോലെ തോന്നി.

ഒറ്റ മാവും പൂത്തില്ല ഇനീം.ഒക്കേം നല്ലോം തളിർത്ത് നിക്കണൂ.ഏറ്റോം ഭംഗി ചന്ദ്രക്കാരൻ തളിർത്തത് കാണാനായിരുന്നു.മുറ്റത്തെ പടിക്കലെ പുളി നിറയെ കായ്ച്ച്ണ്ട് .പുളിങ്ങ വീണു തുടങ്ങീല്ല.

പിന്നിലെ പാടത്തിന്റെ വക്കത്തേക്ക് പോയി. പാടം മുഴോനും വെള്ളാണ്.മഴ ഇനീം തീർന്നില്ല്യാലോ!!!!പാടത്തിന്റെ നടുക്കൊരു തോടുണ്ട്.
അതിൽ നിറയെ ചോപ്പാമ്പൽ പൂത്തു നിക്കണ കണ്ടു.വല്യേ വല്യേ അക്കാ പൂ(ആമ്പൽ).ദൂരേന്നെ കാണാൻ പറ്റ്യോള്ളൂ .അങ്ങട് പോവാൻ ഒരു മാർഗോംല്ല്യായിരുന്നു.അതെനിക്ക് ശരിക്കും സങ്കടായി.
ചോപ്പാമ്പൽ കണ്ടിട്ട് അത്രേം വല്യത് കണ്ടിട്ട് ത്ര കാലായി!!!!!!!
വളരെ മൃദുവായ ഗന്ധാണ് അതിന്.പണ്ട് പറമ്പിലുള്ള ആരേലുമൊക്കെ ത്രയാന്നോ കൊണ്ട് തന്നിരുന്നേ!!!!!നീണ്ട തണ്ട് രണ്ടാക്കി പൊട്ടിച്ച് മാല ആക്കീരുന്ന ആ കാലം.നടുവിൽ ലോക്കറ്റ് എന്നപോലെ ആമ്പൽ.ചുമരിലെ ദൈവങ്ങൾക്കൊക്കെ നിരത്തി ചാർത്തി കൊടുക്കും ആ മാലകൾ.പിറ്റെ ദിവസം ഇതളുകൾ അടർത്തി എടുക്കും.കണ്ണുകൾക്ക്‌ മേലെ ഒട്ടിച്ച് വെക്കും.ഉള്ളിലെ ആ മഞ്ഞ ഭാഗം(അതിനെ ന്താ പറയാന്ന് എനിക്കിനീം നിശല്യ)തിന്നും.ഹോ.....ഒരു നിമിഷം കൊണ്ട് ഞാൻ പഴേ കുഞ്ഞു ഉമേടെ അടുത്തേക്ക് എത്തി.ക്യാമറ സൂം ചെയ്ത് കിട്ടാവുന്ന പോലൊരു ഫോട്ടോയും എടുത്ത് കൊറച്ചു നേരം കൂടി ഒന്നടുത്തു കാണാൻ സാധിച്ചില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ട് നിന്ന് തിരിച്ചു പോന്നു.

മുളയിലകളുടെ അറ്റത്തും,കുഞ്ഞ്യേ മുള്ളുകളിലും പറ്റിപ്പിടിച്ച് നിന്നിരുന്ന മഞ്ഞു തുള്ളികൾ..... അതിനേം നോക്കി നിന്ന് അൽപ്പ  നേരം.ഈ മഞ്ഞു തുള്ളീടേം,മഴ തുള്ളീടേം ഒക്കെ ഫോട്ടോ എടുക്കാൻ പഠിക്കണംന്ന് കൊറച്ചു കാലായിട്ടുള്ള ന്റെ മോഹാണ്.അത് പഠിച്ചിട്ടേ ഇനി അതിനു ശ്രമിക്കൂന്നും തീരുമാനിച്ച്ണ്ട്.മുത്തശ്ശി ണ്ടാക്ക്യ അട ദോശേം കഴിച്ച് തിരിച്ച് പോന്നു. ഏകാശി കടകൾ പോയിരുന്നില്ല.കൊറച്ച് പൊരീം ഉഴുന്നാടേം വാങ്ങിച്ച് തിരിച്ച് പോന്നു.

പോരുമ്പോൾ എന്നും ഏറ്റോം അധികം യാത്ര പറയാറുള്ളത് ഇറയത്തെ തൂണുകളോടും, പുറത്തെ മുറീലെ പടിക്കലേക്കുള്ള ജനാലകളോടും, മുറ്റത്തെ പാരിജാത്തതിനോടും, ഇല്ലത്തെ പിന്നിലെ ചന്ദ്രക്കാരനോടും, കുളത്തിനോടും, ചോപ്പാമ്പൽ നിറഞ്ഞ പാടത്തിനോടും ഒക്കെയാണ്.അതീ തവണേം ആവർത്തിച്ചു.ഇ പ്രാവശ്യം ന്തോ സങ്കടം കൊറച്ചു കൂടുതലയിരുന്നോ!!!!!!!




Sunday, October 27, 2013

സ്നേഹത്തോടുള്ള ന്റെ സ്നേഹം.

മിനിഞ്ഞാന്നത്തെ പത്രത്തിൽ ഒരു കോളത്തിൽ ഓരോരുത്തരും അവർക്കിഷ്ടമുള്ള വാക്കിനെ കുറിച്ച് പറഞ്ഞത് കണ്ടു.എനിക്കാ കോളം  ഇഷ്ടായി. ഈയിടെ കുറച്ചു കാലായിട്ട്  വാക്കുകളേം അക്ഷരങ്ങളേം കുറിച്ച് ചിന്തിക്കൽ എനിക്ക് പ്രധാനാണ് . വായനയൊക്കെ കൊറവാണെങ്കിലും എഴുതുകാന്ന കഴിവില്ലെങ്കിലും വാക്കുകളും അക്ഷരങ്ങളും ഒക്കെ എനിക്കേറെ പ്രിയപ്പെട്ടതാണ്.അവരോട് നിയ്ക്ക് വല്യേ സ്നേഹാണ്.അവ നല്ല രീതിയിൽ ഉപയോഗിക്കുന്ന ആളുകളോട്  ബഹുമാനോം ആണ്.

അത് വായിച്ചപ്പൊ ഞാനും ഓർത്തു നിയ്ക്ക് പ്രിയപ്പെട്ട വാക്കുകൾ ഏതൊക്കെന്ന്.ഏറ്റവുമിഷ്ടം "സ്നേഹം" തന്നെ.അതിന്റെ പര്യായങ്ങളേം,പല ഭാവങ്ങളേം അതിനെ വർണ്ണിക്കുന്ന,ഉപമിക്കുന്ന വാക്കുകളേം ഒക്കെ നിയ്ക്കിഷ്ടാണ്.എങ്കിൽ പോലും സ്നേഹമെന്ന പദം എന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു.ആ അനുഭവവും.സ്നേഹത്തെ കുറിച്ച് പറയുന്നവൻ യഥാർത്ഥത്തിൽ സ്നേഹമെന്തെന്ന് അറിയാത്തവനാണത്രേ!!!!!! കാരണം യഥാർത്ഥ സ്നേഹം ഒരിക്കലും വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഒന്നാണ്. അങ്ങനെ എന്തോ എവിടുന്നോ ഞാൻ വായിച്ച്ണ്ട്. അത് സത്യമാണെങ്കിൽ കൂടിയും ഞാൻ വൃഥാ ശ്രമിക്കാറുണ്ട് എന്റെയുള്ളിലെ സ്നേഹത്തെ വാക്കുകളിൽ നിറയ്ക്കാൻ.

ഇത്രത്തോളം മൃദുവായ എന്നാൽ മൂർച്ചയുള്ള ,അളക്കാനാവാത്ത ആഴവും പരപ്പുമുള്ള, മറ്റൊന്നിനുമില്ലാത്തത്ര വിശുദ്ധിയും സൌന്ദര്യവുമുള്ള ,
 എത്രയൊക്കെ  പറഞ്ഞാലും പിന്നേയും പറയാൻ  അവശേഷിക്കുന്ന മറ്റേത് വാക്കാണുള്ളത് !!!! എനിക്കിനിയും കണ്ടെത്താനായിട്ടില്ല .പത്മ പറഞ്ഞത് പോലെ അദൃശ്യമായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കിൽ .ഈ പ്രപഞ്ചത്തെ മുഴുവനും ഉൾക്കൊള്ളുന്ന ഒരു വാക്ക്.അതുകൊണ്ട് തന്നെ ആ വാക്കിനോട് എനിക്ക് തീരാത്ത ആരാധനയാണ്.സ്നേഹമെന്ന അനുഭവത്തോട്‌ തീരാത്ത സ്നേഹവും.അതെ,സ്നേഹത്തിന്റെ ഉപാസകയാണ് ഞാൻ. എനിക്കിഷ്ടമാണ് സ്നേഹത്തെ കുറിച്ച് ചിന്തിക്കാനും, സംസാരിക്കാനും, എഴുതാനും ഒക്കെ.സ്നേഹിക്കപ്പെടുന്നതിനേക്കാൾ ഇഷ്ടമാണ് സ്നേഹിക്കാൻ.ഓരോ തവണയും സ്നേഹമെന്ന വാക്കുച്ചരിക്കുമ്പോൾ , അതെഴുതുമ്പോൾ, എന്റെയുള്ളിൽ അത് നിറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇപ്പോൾ ഈ നിമിഷത്തിൽ പോലും എവിടെ നിന്നോ ഒഴുകിയെത്തുന്നുണ്ട് എന്നിലേക്കീ സ്നേഹം.

സ്നേഹവും ഇഷ്ടവും ഒന്നാണോ??????എനിക്കറിയില്ല.പ്രേമമെന്ന വാക്കിൽ ഒരു ഭക്തിയുണ്ട് .പ്രണയത്തിൽ ഒരു കാൽപനികതയും.രാഗമെന്നത് സാഹിത്യഭംഗി തുളുമ്പുന്ന ഒന്നാണ്.ഈ വാക്കുകളെല്ലാം തന്നെ  എനിക്കിഷ്ടമാണ്. ഇവയെല്ലാം സ്നേഹമെന്ന പദത്തിൽ എത്ര ഭംഗിയായി സമന്വയിച്ചിരിക്കുന്നു എന്നെനിക്ക് തോന്നാറുണ്ട്.ഇതൊക്കെ എന്റെ മാത്രം തോന്നലുകളാണ്. ഒന്നുണ്ട്, സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും തീർച്ചയായും ഭാഗ്യം വേണം. ഒപ്പം സ്നേഹത്തോളം വല്യൊരു മനസ്സും.ആ ഭാഗ്യവും ആ മനസ്സും എനിക്കുണ്ടെന്ന് എല്ലാവർക്കും എന്നോടുള്ള സ്നേഹം കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്.

സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ മുഖം സംശയമില്ലാതെ തന്നെ പറയാം അമ്മയുടേതെന്ന്.അതുകൊണ്ട് അമ്മയെന്ന വാക്കും എനിക്കേറെ പ്രിയം തന്നെ. പക്ഷെ......ആ സ്നേഹം ......എനിക്കത് നഷ്ടമാണ്.
എന്നിലേക്കെത്തിയ സ്നേഹം..........
ഇങ്ങനെയൊക്കെ  തോന്നാൻ മാത്രം സ്നേഹമെന്ന അനുഭൂതിയെ  കാലം എന്നിലേക്കെത്തിച്ചത് നിന്നിലൂടെയാണ്.
ഒരക്ഷരത്തിലൂടെ ......ഒരു വാക്കായി മാറിയ നീ...........
ഒരു വാക്കിലൂടെ ........എന്നിലെ സ്നേഹത്തെ പൂർണ്ണമാക്കിയ നീ................
നീ എത്ര മനോഹരമായ വാക്കാണ്‌!!!!!!!
മറ്റാരേക്കാളുമധികം നീയെന്നെ സ്നേഹിക്കുന്നു.
അതുകൊണ്ട് തന്നെ " നീ " എനിക്കേറെ പ്രിയപ്പെട്ട മറ്റൊരു  വാക്കാണ്‌.
നിന്നിലൂടെ പൂർണ്ണത നേടിയ എന്റെ സ്നേഹം പോലെ!!!!!

കടൽ കാണുമ്പോൾ എന്റെയുള്ളിൽ ഒരു കടലോളം സ്നേഹം നിറയുന്നു. നിന്നിലേക്ക്‌ മാത്രമായി ഒഴുകുന്നൊരു സ്നേഹക്കടൽ അപ്പോഴെന്റെയുള്ളിൽ അലയടിക്കുന്നതായി എനിക്കനുഭവപ്പെടുന്നു. അതുകൊണ്ട് കടൽ എന്ന വാക്കിനോടെനിക്കേറെ ഇഷ്ടമാണ്.
അടഞ്ഞ കണ്ണുകൾക്കുള്ളിലേക്ക് സ്വപ്നങ്ങളുടെ തേരിലേറി നീ വന്നപ്പോൾ മുതൽ, പിടിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് നിന്റെയീ മിഴികളിലുണ്ടെന്നു നീ പറഞ്ഞപ്പോൾ മുതൽ ഞാനെന്റെ മിഴികളേയും,മിഴികളെന്ന വാക്കിനേയും ഇഷ്ടപ്പെടാൻ തുടങ്ങി.നിന്നെ നിറച്ച മനസ്സിൽ , നീ നിറയ്ക്കുന്നത് നിലാവിനോളം ചന്തമുള്ള പ്രകാശമാണ്.അതുകൊണ്ട് തന്നെ നിലാവെന്ന വാക്കിനോടും എനിക്കിഷ്ടമാണ്.

മഴ കാണുമ്പോഴും,അതിൽ നനയുമ്പൊഴും എനിക്ക് തോന്നാറുണ്ട് എന്റെയുള്ളിൽ സ്നേഹം മാത്രമേ ഉള്ളൂ എന്ന് .പെയ്തു പോവുന്ന, എന്നെ നനയിച്ച  ഓരോ മഴയിലും ഞാനറിഞ്ഞ അമ്മക്കൊതി .....
നിന്റെ സ്നേഹം ഒരു തോരാമഴയെന്നും ഈ മഴ നനയാൻ ഇനിയുമൊരുപാട്  ജന്മം നേടണമെന്നുമുള്ള  നിന്റെ വാക്കുകൾ  ...........
പെയ്യാൻ കൊതിക്കുന്നൊരു കുഞ്ഞു മേഘം എപ്പോഴും നിന്റെയുള്ളിലുണ്ടെന്നും,നിന്റെ വാക്കുകൾക്കെപ്പോഴുമൊരു  മഴ നനവാണെന്നുമുള്ള പ്രിയ സുഹൃത്തിന്റെ വാക്കുകൾ .........
മഴയെന്ന വാക്ക് എന്നിലൊരുപാട് സ്നേഹമുണ്ടാക്കിയിട്ടുണ്ട്.
അതുകൊണ്ട് മഴയെനിക്ക് സ്നേഹത്തിന്റെ മറ്റൊരു വാക്കാണ്‌.

കാരണങ്ങളില്ലാതെ പലപ്പോഴും കരഞ്ഞപ്പോഴും,വിരഹം കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചപ്പോഴും, നിന്നിൽ ഞാൻ കാണുന്നതെന്നെ തന്നെയെന്ന് നാം പരസ്പരം മനസിലാക്കിയപ്പോഴും ,ആ വാക്കുകളോടൊക്കെയും  ഇഷ്ടമായി. ഓരോ നക്ഷത്രങ്ങളിലും സൌഹൃദങ്ങളുടെ മുഖങ്ങളെ ചേർത്തു വയ്ക്കാൻ തുടങ്ങിയപ്പോൾ , സന്തോഷങ്ങളുടെ പങ്കു വെക്കലുകൾ കൽക്കണ്ടം പോലെ മെല്ലെ മെല്ലെ അലിഞ്ഞ് മധുരമായി ഉള്ളിൽ ശേഷിച്ചപ്പോൾ സൌഹൃദത്തോടും ഇഷ്ടമായി.ഓരോ പൂമണങ്ങളിലും ഓർമ്മകൾ അനുഭവപ്പെട്ടപ്പോൾ, കൂട്ടി വെച്ച മഞ്ചാടി മണികൾ  നിനക്കായുള്ള കാത്തിരിപ്പെന്നു കരുതാൻ തുടങ്ങിയപ്പോൾ,ഓർമ്മകളെന്ന വാക്കെനിക്കേറെ പ്രിയമായി. എന്നെന്നുമുള്ള കുഞ്ഞു കുഞ്ഞു മോഹങ്ങളായ പളുങ്ക് വളകൾ, ശംഖു മാല, അരികിൽ തവിട് നിറമുള്ള കക്കകളൊട്ടിച്ച കണ്ണാടി , മയിൽപ്പീലിയും  അപ്പൂപ്പൻ താടിയും ഒട്ടിച്ച തൊപ്പി അവയോടുമിഷ്ടം  തന്നെ.

സ്വപ്നങ്ങളിലെ പതിവുകളായിരുന്ന ചെമ്പക മണമുള്ള കാറ്റ്,കാടിന്റെ പച്ച, മുളങ്കൂട്ടത്തിന്റെ പാട്ട് നീലാകാശവും വെള്ളി മേഘങ്ങളും ഒരിക്കലും മാറാത്ത ഇഷ്ടങ്ങൾ.കണ്‍പീലികൾ പരസ്പരം ചേർത്തു  വെച്ച് ഒരില വീഴുന്ന പോൽ  നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് മെല്ലെ വന്നു പതിയണം.അങ്ങനൊരു ചുംബനം നീയെനിക്കെന്നോ എന്റെ സ്വപ്നങ്ങളിലേതിലോ നൽകിയിട്ടുണ്ട്.പിന്നെ പിന്നെ ചുംബിക്കുക എന്ന വാക്ക് കേൾക്കുമ്പോൾ എനിക്കതാണ്‌ ഓർമ്മ വരാറ്. ഈ ഓർമ്മ കൊണ്ട് ആ വാക്കും ഇന്നെനിക്കേറെ പ്രിയമാണ്.

നഷ്ടപ്പെടലുകളും സ്നേഹം തന്നെയാണ്. നഷ്ടപ്പെടൽ തന്നെയാണ് സ്നേഹത്തിന്റെ മാറ്റ് കൂട്ടുന്നത്. പകരം  വെക്കാനാവാത്ത  എനിക്ക്സംഭവിച്ച സ്നേഹനഷ്ടങ്ങൾ...... അവയെ നൊമ്പരങ്ങൾ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. പ്രിയമേയുള്ളൂ അതിനോടും.
അതുകൊണ്ടല്ലേ ഒരേ സമയം നേട്ടവും നഷ്ടവുമായി നീയെന്നിലിങ്ങനെ..............!!!!

Thursday, September 26, 2013

കഴിഞ്ഞു പോയ ഈ മഴ ദിവസങ്ങളുടെ ഓർമ്മയ്ക്കായി .............!!!!!!

                              മഴ കൊണ്ട് മാത്രം ജനിക്കുന്ന പോസ്റ്റുകൾ ചിലതുണ്ട് എന്റെ ബ്ലോഗിൽ .........അതിലൊന്നാണ് ഇത്(ഈ വരികൾക്ക് സ്പിരിറ്റിലെ പാട്ടിനോട് കടപ്പാട്  :) ). കുറച്ചു നാളായി വാക്കുകൾ ന്നോട് കട്ടീസിലാന്നു തോന്നുന്നു. അപ്പൊ ഞാൻ, അത്യാവശ്യത്തിന് ഭംഗിയില്ലായ്മയുള്ള എന്റെയീ ചിത്രങ്ങളെ കൂട്ട് പിടിച്ച് പോസ്റ്റാൻ തീരുമാനിച്ചു. ന്നോടാ......കളി . ന്നാലും,നിയ്ക്കിഷ്ടാണ് ഞാനെടുത്ത ഈ കുഞ്ഞു ചിത്രങ്ങളെ. ഇതിൽ നോക്കിയാൽ എന്റെയീ മഴ ദിവസങ്ങളിൽ എനിക്ക് വീണ്ടും വീണ്ടും നനയാനാകും. ഈ മഴത്തുള്ളികളോട് പങ്കു വെച്ച ചിരികളിൽ വീണ്ടും മനസ് നിറയ്ക്കാനാകും . ഈ മഴത്തുള്ളികളിൽ ചേർത്ത് വെച്ച കണ്ണീരിനെ നോക്കി വീണ്ടും കണ്ണു നിറയ്ക്കാനാകും. 

 വാഴയിലയിലെ മഴത്തുള്ളികളുടെ ഭംഗി ഞാൻ ആദ്യം കണ്ടത് ഒരുപാട് പ്രിയപ്പെട്ട ഒരു ചങ്ങായീടെ ബ്ലോഗിലാണ്. ആ ഭംഗിയൊന്നും ഇതിനില്ലെങ്കിലും എനിക്ക് പ്രിയമാണ് എന്റെ മുഖത്തും ഈ മഴത്തുള്ളികൾ ഉമ്മ വെച്ചുവെന്നു എനിക്ക് തോന്നാറുണ്ട്. ന്റെ ഈ ഫോട്ടോക്ക് കണ്ണ് കിട്ടാതിരിക്കാനാണോ ആ കുഞ്ഞു കരട് അവിടെ പറ്റിച്ചേർന്നു നിക്കണേ ???????? :)

ഈ മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ എന്റെ ഇല്ലത്തെ കുളം. മരോട്ടിക്കായുടെ മരത്തിന്റെ കൊമ്പുകളാണ് ചാഞ്ഞു നിക്കണത് . ത്രേം നല്ല കുളംണ്ടായിട്ടും ഞാൻ  നീന്തൽ പഠിച്ചില്ല . മീനിനെ പേട്യായോണ്ട് വല്തായേനു ശേഷം ഞാൻ കുളത്തിൽക്ക് ഇറങ്ങന്നെല്യ. മൂന്നു കടവുകൾ ഒക്കെ ഉള്ള നല്ല കുളായിരുന്നു . ഇപ്പൊ ആകെ കേടായി. പടവുകൾ ഒക്കെ ആകെ പൊട്ടിപ്പൊളിഞ്ഞു കേടായി . ന്നാലും എനിക്കിത് ഏറെ പ്രിയാണ്. കുഞ്ഞു കുട്ടി ആയിരുന്നപ്പോ മുത്തശ്ശീടെ കൂടെ പോയി മൂക്ക് പിടിച്ച് മൂന്നു തവണ മുങ്ങി കുളിക്കുമായിരുന്നു. പിന്നെ  ന്റെ ബടുക്കൂസ്തരങ്ങൾ കേട്ടോണ്ടിരുന്ന ഒരു ചങ്ങായിയായി. ഇപ്പോഴിപ്പോ ഇത് കാണുമ്പോ ഞാൻ അങ്ങേ അറ്റം പ്രണയിനി ആവും. കാരണം ഇപ്പൊ ഈ കുളത്തിലെ ഒരു പടവിൽ നിനക്കൊപ്പം ഇരുന്ന് നിലാവ് കാണണംന്ന് ന്റെ വല്യേ മോഹാണ്. മഴ നനയണംന്നും.

 മഴ നനഞ്ഞ മഞ്ചാടി പൂവ്. കഴിഞ്ഞ കഴിഞ്ഞ ഡിസംബറിൽ പോയപ്പോഴാണ് ഞാൻ ആദ്യായി മഞ്ചാടി പൂ കാണുന്നത്. ഈ മഴക്കാലത്ത് പോയപ്പഴും കണ്ടു. നല്ല മണമൊന്നും അല്ല .കാണാൻ നല്ലചന്തംണ്ട്ന്നു മാത്രം .



 ഈയിടെയാണ് നാലുമണി പൂക്കളെ പറയണ വേറെ പേരാണ് അസർമുല്ല എന്ന് ഞാൻ അറിഞ്ഞത്. നിന്നിലൂടെ ഇഷ്ടപ്പെട്ടു തുടങ്ങിയ ഇവയെ ഇപ്പൊ നിന്നോളം ഇഷ്ടാണ്. എനിക്ക് നിന്നോടുള്ള ഇഷ്ടം നിന്നെക്കാൾ അധികം അറിയുന്നതും ദേ എനിക്ക് പ്രിയപ്പെട്ട ഇവർക്കാണ് . മഴ നനഞ്ഞെത്ര സുന്ദരികളായാണ് ഈ നിൽപ്പ് . അല്ലെ???

 ഇങ്ങനെ ഒരോർമ്മ ഇനിയുള്ള തലമുറയ്ക്ക്‌ണ്ടാവ്വോ ?????ന്തോ.......തോന്നീല്ല്യാ. ഒരു വലിയ വൈരക്കല്ല്  പോലെ......
എത്ര നിഷ്കളങ്കം,
എത്ര സുന്ദരം,
ഒരു മഴതുള്ളി കൊണ്ട് സുന്ദരിയാക്കപ്പെട്ട ഒരില.
ഇതുപോലെയാണ് നീയും.
അലങ്കാരങ്ങൾ ഒന്നുമില്ലാത്ത എന്നെ ഏറെ മനോഹരിയാക്കുന്നു നിന്റെ പ്രണയം.
 ഈ ചിത്രം എനിക്കറിയില്ല എന്തുകൊണ്ടാണിത്ര ഇഷ്ടം എന്ന്. എന്നോടെന്തൊക്കെയോ പറയണ പോലെ തോന്നും. ന്താന്നറിയില്ല  എനിക്കിത്പ ഴയ കാലത്തെ, അച്ഛമ്മേടെ ഒക്കെ ചെറുപ്പ കാലത്തെ ഓർമ്മിപ്പിക്കും. ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോകൾ എടുക്കാൻ എനിക്ക് വല്യേ ഇഷ്ടാണ്. പക്ഷെ അതെങ്ങനെ എടുക്കണം എന്നൊന്നും എനിക്ക് നിശല്ല്യ. പക്ഷെ ഈ ഫോട്ടോയെ ഞാനാദ്യായിട്ടെടുത്ത ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോ ന്നാ വിളിക്ക്യാ!!!!!

 മുങ്ങിയും പൊങ്ങിയും അങ്ങനെ...................
എവിടെയെങ്കിലും ചെന്ന് ചേരുമായിരിക്കും,
കണക്കു കൂട്ടലുകൾ ഇല്ലാതെയുള്ള ഈ യാത്ര. ഒടുവിൽ ചെന്നടിയുന്നത് നിന്നിൽ തന്നെ ആയിരിക്കും.
നിന്നിൽ തുടങ്ങി ,
നിന്നിലൂടെ ഒഴുകി,
നിന്നിലേക്കവസാനിക്കുന്ന ഞാൻ............!!!!!
 ഒരിക്കൽ നീ പറഞ്ഞ പോലെ നമുക്ക് പോണം.
ഒരു മഴയിലൂടെ തുടങ്ങുന്ന യാത്ര.
മഴ നനഞ്ഞു കൊണ്ട് , കൈകൾ കോർത്ത്‌ പിടിച്ചു കൊണ്ട് , ഒന്നും മിണ്ടാതെ നടക്കണം.
യാത്ര തീരുന്നത് ആ പുഴയോരത്താവണം.
മഴ നനഞ്ഞ പൂക്കളിറുത്ത് മാല കെട്ടി പരസ്പരം ചാർത്തണം.
പുഴയിലേക്ക് വീണൊഴുകുന്ന പൂവിതളുകളിൽ കൈ നീട്ടി തൊടണം .
ഉള്ളിലുള്ള സ്നേഹത്തിന്റെ വറ്റാത്ത  ഉറവ നിന്നിലേക്കൊഴുകി നിന്നെ നനയ്ക്കാൻ  തുടങ്ങുമ്പോൾ,
നീയുമീ മഴയും ഒരു പോലെയെന്നെന്റെ കാതിൽ പറഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കണം.
അമർത്തി ഉമ്മ വെക്കണം.
കണ്ട സ്വപ്നങ്ങളെ ആ വാകമരച്ചോട്ടിലിരുന്ന് പങ്കു വെക്കണം.
നിന്നോടുള്ള സ്നേഹം ഒടുവിലെപ്പോഴോ കവിളിൽ ഒട്ടിപ്പിടിച്ച കണ്ണീരായി മാറുമ്പോൾ, അത്   കൊണ്ടോകാൻ വീണ്ടും മഴ വരുമ്പോൾ
എന്റെ കണ്ണീരു പോലും നിന്റെയെന്നു പറഞ്ഞു നീ മഴയ്ക്ക് കൊടുക്കാതെ അവയെ എങ്ങോ ഒളിപ്പിക്കണം.

സങ്കടങ്ങൾ , ഈ കാർമേഘം പോലെ എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുമ്പോൾ എന്റെ കണ്ണീരിനു  പെയ്യാൻ വേണ്ടി നീയൊരു കാറ്റാവണം.
ആ കണ്ണീർ മഴയിൽ നനയുന്ന എന്റെ മനസ്സിൽ നിറയുന്നത് വീണ്ടും നിന്നിൽ പെയ്യാൻ വേണ്ടിയുള്ള സ്നേഹത്തിന്റെ മഴക്കാറുകൾ ആവും.
അപ്പോൾ നീയെന്നെ സ്നേഹമഴ എന്ന് വിളിക്കണം.


മഴപ്പച്ച .
ഓരോ മഴയും ഓർമ്മകളാണ് .
ഓർമ്മപ്പെടുത്തലുകളുമാണ്.
ഓർമ്മകൾക്ക് പച്ച നിറമാണ്.
ഇപ്പോൾ നിന്റെ പ്രണയം നിറയ്ക്കുന്നതും പച്ച തന്നെ.
നീ നൽകിയ പച്ച എന്റെ ജീവിതത്തിനെ ഏറെ മനോഹരമാക്കുന്നുണ്ട് .




Wednesday, September 4, 2013

നീയെന്ന നോവും , അമ്മയെന്ന നഷ്ടവും............................

ഒരു ചിരി എത്ര പെട്ടെന്നാണ് കണ്ണീരിലേക്ക്  മാറുന്നത്!!!!!!!!!
ഒരു സന്തോഷം എത്ര പെട്ടെന്നാണ്  സങ്കടായി മാറീത് !!!!!!!
അതെ  ജീവിതം ഇങ്ങനെ ഒക്കെ തന്നെ എന്നറിയാം.
എന്നിട്ടും ചിലപ്പോഴൊന്നും ഉൾക്കൊള്ളാൻ ആവുന്നില്ല.
എങ്കിലും പിന്നെയും ജീവിക്കുന്നു.
നഷ്ടപ്പെടൽ മാത്രമാണ് സ്നേഹത്തിന്റെ അളവുകോൽ.
പണ്ടെപ്പോഴോ ഞാനെഴുതിയ ഒരു വരി ഇന്നു വീണ്ടും മനസ്സിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഒരു സ്നേഹമുണ്ടായിരുന്നു.
ഒരിക്കലും എന്നിൽ നിന്നും അടർന്നു പോവില്ലെന്ന് കരുതിയ ഒന്ന്.
പക്ഷെ ഇന്നത്...............

കരയാൻ തുടങ്ങിയാൽ കരയിക്കാനുള്ള ഓർമ്മകൾ വരും.
അതിലിപ്പോൾ  നീയും......................
പക്ഷെ നിന്റെ ഓർമ്മകളിൽ ചിരിക്കാനെന്ന പോലെ കരയാനും എനിക്കിഷ്ടമാണ്,കണ്ണീർ  നിറഞ്ഞു കൂടി കണ്ണുകൾ നോവുന്നത് .................
ആ നോവിൽ പലപ്പോഴും ഞാൻ പൊള്ളിപ്പോവാറുണ്ട് , 
ശ്വാസം കിട്ടാതെ പിടയാറുണ്ട്, 
ഹൃദയമിടിപ്പ്‌ നിലച്ചുപോയെന്നു തോന്നാറുണ്ട്.
എങ്കിൽ പോലും നീയെന്ന നോവിനെ എനിക്കിഷ്ടാണ്.
ഓരോ  തുള്ളി കണ്ണീരിലും നിന്നോടുള്ള സ്നേഹം മാത്രമാണ്.

നിന്നെ  മാത്രം നിറച്ചൊരു മനസ്സ് ............
നിനക്ക് മാത്രം നൽകാനായി നിറയുന്ന സ്നേഹം....................
നിന്നെ സ്നേഹിച്ചു മതിയാവുന്നേയില്ലല്ലോ !!!!!!

ജീവിതം പകുതിയോ അതിലേറെയോ എത്തിയിട്ടും
നിന്നോടോപ്പമുള്ള പ്രണയകാലമാണ് ഇപ്പോഴുമെന്റെ സ്വപ്നങ്ങളിൽ .
ആ സ്വപ്നങ്ങളുടെ  തോരാമഴയിലാണ് എന്നിലെ പച്ചപ്പ്  നിലനിൽക്കുന്നത് .
നിന്നെ മറക്കണമെങ്കിൽ  ഇനിയാ മഴ തോരണം.

പക്ഷെ നീ ............
നീ എന്നിൽ  നിന്ന് പിന്നെയും പിന്നെയും ദൂരേയ്ക്ക് ദൂരേയ്ക്ക് ............
നിന്റെ ഓർമ്മകളിൽ ഞാൻ മരിച്ചുവോ ????
എന്റെ ഓർമ്മകൾക്ക് നീ ബലിയിട്ടുവോ ?????????????

*******************************************************************************

കണ്ണീരിന്റെ ഒഴുക്കിന് ശക്തി കൂടിയത് നഷ്ടപ്പെടലുകളിൽ അമ്മ മണം നിറഞ്ഞപ്പോഴാണ്.
ആ നഷ്ടം അത് സഹിക്കാനാവണില്ലല്ലോ......
നികത്താനുമാവില്ല .
അത് നഷ്ടപ്പെട്ടാൽ ജീവിതം മുഴുവനും ഒരു അരക്ഷിതാവസ്ഥയുണ്ടാവും.
എത്രയൊക്കെയുണ്ടായാലും ജീവിതത്തിൽ ഒരു അപൂർണ്ണത തോന്നിക്കൊണ്ടേയിരിക്കും.
അതാണ്‌ അമ്മ.

അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ കുറിച്ച് ധാരാളം കാണാറുണ്ട്.
പക്ഷെ മക്കളെ ഉപേക്ഷിച്ച അമ്മമാരെ........
ആ മക്കളുടെ സങ്കടത്തെ,അവർക്ക്  സ്വന്തമാക്കപ്പെടുന്ന പേടിപ്പെടുത്തുന്ന ഒറ്റപ്പെടലിനെ കുറിച്ച് കേൾക്കുന്നത് അപൂർവ്വമാണ്.
മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കപ്പെട്ടു ജീവിക്കേണ്ടി വരുന്നതിന്റെ നിസ്സഹായത,
ജീവിതത്തിൽ ഒന്നുമൊന്നും ആവാനാകാതെ പോയതിന്റെ സങ്കടം, നിരാശ, തോറ്റു പോയവൾ എന്ന ചിന്ത ഒക്കെ ജീവിതാവസാനം വരേക്കും കൂടെയുണ്ടാകും.
സ്നേഹത്തിന്റെ ഒരു പങ്കു വെക്കലുണ്ട്.
അമ്മമാർക്ക് മാത്രം അറിയുന്ന ഒന്ന്.
അതിൽ നിറയുന്ന ആശ്വസിപ്പിക്കൽ ,അതിലൂടെ കൈവരുന്ന ധൈര്യം അതൊക്കെ ജീവിതത്തിനു കരുത്തു  പകരുന്ന ശക്തികളാണ്.
അതുകൊണ്ട് ഒരമ്മ ഒരിക്കലും തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരിക്കലും ഉള്ളിലടക്കാൻ പാടില്ല.

*********************************************************************************

ഇന്നെനിക്ക് ചുറ്റും ഒരുപാട് മനസുകളുടെ സ്നേഹമുണ്ട്, സൌഹൃദമുണ്ട്, നിന്റെ പ്രണയമുണ്ട്.
എങ്കിലും ചിലപ്പോഴൊക്കെ...............



Wednesday, July 10, 2013

വെർതെ കൊറേ.......അതും ഇതും കൂടീട്ടൊരു പോസ്റ്റ്‌ !!!!!

ഒരു പോസ്റ്റ്‌ ഇടണംന്ന് കൊറേ ദിവസായി ന്റെ ബ്ലോഗ്‌ ന്നോട് പറയണൂ.
അപ്പഴാണ് കൊറച്ച് പടംസ് ഇടാംന്ന് കരുത്യേ !!!!!!!
എനിക്ക് പ്രിയപ്പെട്ട , ഞാനെടുത്ത  കൊറച്ച് ചിത്രങ്ങൾ .
ഫേസ് ബുക്കിൽ കണ്ട്ണ്ടാവും പലരും.
ന്നാലും ബ്ലോഗിലും ഇരിക്കട്ടെ ഒന്നൂടെ...!!!!


നീലത്താമര എന്നറിയപ്പെടണ  ചെങ്ങഴീർ പൂവ് വിരിയണ കൊക്കർണ്ണി . ആമ്പല് പോലെയാണ് കാണാൻ . കുഞ്ഞു പൂവാത്രേ!!!!ഞാൻ ഇനീം ഈ പൂവ് കണ്ടില്ല. ക്ഷേത്രങ്ങളിൽ കലശങ്ങൾക്കും മറ്റും ഈ പൂവ് ആവശ്യമാണ്‌ എന്നത് കൊണ്ട് തന്നെ ഇന്നിതിന് തീവിലയാണ്.തൃപ്പടിയിൽ നാണയം വെച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ വിചാരിച്ച കാര്യം സാധിക്കുംത്രെ! പിറ്റേന്ന് പൂ വിരിയുമെന്നാണ് വിശ്വാസം. അതൊക്കെ നടക്ക്വോ????? ന്തായാലും ഈ പൂവ് ഇപ്പോഴും വിരിയാറുണ്ട് .


വെള്ള മുള്ളുകൾ!!!!!!!

ചില ഓർമ്മകൾ എന്നിൽ ഇത് പോലെ മുള്ളുകളായി ആഴ്ന്നിറങ്ങുന്നുണ്ട്.














ഒരു ദിവസം തോട്ടത്തിലൂടെ നടന്നപ്പോ കൊറേ അപ്പൂപ്പൻ താടി കിട്ടി.ഒക്കേം പെറുക്കി കൂട്ടി കവറിൽ സൂക്ഷിച്ചപ്പോ ആണ് അബദ്ധം മനസിലായെ.കൂട്ടി വെച്ചാൽ ഇത് ഇത് പോലെ വിടർന്നു കിടക്കൂല്ല.ആകെ ചുങ്ങി ഒരു ഭംഗീല്യാണ്ടാവും . അന്നത്തോടെ അപ്പൂപ്പൻ  താടി പെറുക്കൽ നിർത്തി.

കാറ്റിലിങ്ങനെ ദിക്കും ദിശയുമില്ലാതെ പറക്കുന്ന ഒരപ്പൂപ്പൻ താടി ............. പ്രാരാബ്ധങ്ങളെ കുറിച്ച് ആധി  പിടിക്കുമ്പോൾ ,,,,,,,,,,,
മോഹിച്ചിട്ടുണ്ട് അങ്ങനെ ആവാൻ ...............
കാടും മേടും കുന്നും മലയും പുഴയും ഒക്കെ കണ്ടു കൊണ്ട് അലഞ്ഞു തിരിഞ്ഞു നടക്കണം ന്നു പറയുമ്പോൾ  അവസാനം കൂട്ടി ചേർക്കാറുണ്ട് "ഒരു അപ്പൂപ്പൻ  താടി പോലെ" എന്ന് .എന്നും എപ്പഴും കൌതുകാണ് ,തീരാത്ത ഇഷ്ടവുമാണ് എനിക്കിതിനോട് .അതുകൊണ്ട് തന്നെ ഈ ചിത്രവും ഏറെ പ്രിയം.


ഈ ചിത്രം ................
എടുത്തു കഴിഞ്ഞു നോക്കിയപ്പോൾ എനിക്കത്ര വല്യെതായി ഒന്ന് തോന്നിയില്ല .പക്ഷെ പിന്നീട് കണ്ടപ്പോൾ ഒക്കേം എനിക്കെന്തൊക്കെയോ വളരെ വലിയ കാര്യങ്ങൾ ഇതെന്നോട് പറയുന്നുവെന്ന് തോന്നി.ഒപ്പം പണ്ട് കോണ്‍വെന്റ് ന്റെ മതിലിൽ എഴുതി വെച്ചിരുന്ന ഒരു വാചകവും ഓർമ്മ  വന്നു."നിന്നെ ഞാനെന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു ".ഒരിക്കൽ എന്തിലോ ഒരമ്മ എഴുതിയത് വായിച്ചിരുന്നു . മകന് വളരെ അപൂർവമായി മാത്രം കാണുന്ന അസുഖമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ സ്വയം സമാധാനിക്കാനായി വിശ്വസിച്ചുവത്രേ എന്നെക്കാൾ നന്നായി ഇനിയൊരാൾക്കും വളർത്താൻ കഴിയാത്തത് കൊണ്ടാകാം ദൈവം ഇവനെ എന്നെയേല്പ്പിച്ചത് ന്ന് .ആ വാക്കുകൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.അച്ചുവിന്റെ അമ്മയായി എന്നെ നിയോഗിച്ചതും .................!!!!!!!!!!!!!!!


ഒരു കാലമുണ്ടായിരുന്നു .......
എനിക്കും നിങ്ങൾക്കും എല്ലാം !!!!
അന്ന് നമ്മൾ ഇങ്ങനെ ഒക്കെയായിരുന്നു .
ഇലകൊണ്ട് പടം വരച്ചും, മഞ്ഞു തുള്ളികൾ കണ്ണിലിറ്റിച്ചും,
കഞ്ഞീം കറീം വെച്ചു നടന്നൊരു കാലം!!!!!!!!!
സ്ലെയ്റ്റിൽ എഴുതീത് മായ്ക്കാൻ "മാക്കില" പൊട്ടിച്ചും,സ്കൂൾ അതിരിലെ കൊടമ്പുളി മരത്തീന്ന് തളിരില പൊട്ടിച്ച് തിന്നും നടന്നിരുന്ന ഒരു കാലം !!!!!!!
അന്നാണ് ഞാവൽ പഴം തിന്ന് നാവിൽ നിറം വന്നേന് പേടിച്ചതും , ഇനീം വേണം ന്നു പറഞ്ഞ് കരഞ്ഞതും.
അന്നാണ് ഇലഞ്ഞി പൂക്കൾ  പെറുക്കി ആദ്യമായി മാല കോർത്ത് തലയിൽ  വെച്ചത്.

"നഷ്ടപ്പെടൽ  തന്നെയാണ് സ്നേഹത്തിന്റെ അളവുകോൽ!!!!!!!! "


ഓർമ്മ മണങ്ങളിൽ പറയാൻ മറന്നു പോയി മൈലാഞ്ചി മണത്തെ പറ്റി. പ്ലാവില ഞെട്ടും തേയില മട്ടും ഒക്കെ കൂട്ടിയരച്ച മൈലാഞ്ചിയിങ്ങനെ വാരി പൊത്തണം  രണ്ടു കൈകളിലും.ഒരു ദിവസം മുഴുവനും കഴുകാതെ കൊണ്ട് നടക്കണം.പിറ്റേന്ന് കൈ കഴുകി കഴിഞ്ഞാൽ തൊലിയാകെ ഒരു ചുരുളിച്ച ണ്ടാവും.അതിൽ പച്ച വെളിച്ചെണ്ണ തേക്കണം.അപ്പൊ ഒരു മണം വരും.അത് അനുഭവിച്ചു തന്നെ അറിയണം.എത്രയോ കാലങ്ങൾക്കു ശേഷമാണ് അത് വീണ്ടും അനുഭവിച്ചത്‌.ഓർമ്മയിൽ ഈ മണം ഒരിക്കലും പ്രണയത്തിന്റെതായി തോന്നിയിരുന്നില്ല .പക്ഷെ കാലങ്ങൾക്കുമിപ്പുറം ജീവിതത്തിലേക്ക് കൂട്ടായി നീയെത്തിയതിനു ശേഷം  ഈ മൈലാഞ്ചി മണം എനിക്ക് നിന്റെ പ്രണയത്തിന്റെ മണമാണ്.ഈ പച്ച എനിക്ക് നീ നൽകിയ സ്നേഹസമ്മാനവും !!!!!


ഈ രാവിൽ വെളിച്ചമേകാനുള്ള കാത്തിരിപ്പ് !!!!!!!!!!!!!

ഇരു വശവും ചെരാതുകൾ കത്തിച്ച എന്റെ വീട്ടിലേക്കുള്ള വഴി !!!!!
അതിലൂടെയാണ് ഒരിക്കൽ നീയെന്നെ തേടി വരേണ്ടത്.
ആ രാവിൽ നിലാവുദിക്കണം.
നക്ഷത്രങ്ങൾ വിരുന്നിനെത്തണം.
അങ്ങ് ദൂരെ എവിടെയോ ഒരു മഴ പെയ്യണം.
ആ മഴക്കാറ്റിൽ ചെമ്പകം മണക്കണം.
...............................
...............................
ഈ സ്വപ്നത്തിന് അവസാനമില്ല!!!!!!!!



                                                                                                     കഴിഞ്ഞ ആഴ്ച്ചയിലെ ഒരു             ദിവസം ഞാൻ എന്റെ ഇല്ലത്തേക്ക് പോയിരുന്നു.ആ പകലിൽ മഴയൊഴിഞ്ഞു നിന്ന കുറച്ചു സമയം നോക്കി മഞ്ചാടി പെറുക്കാൻ വേണ്ടി ഞാനോടി.നോക്കിയപ്പോ കയ്യെത്തിച്ച് പൊട്ടിക്കാൻ പാകത്തിൽ ദേ നിക്കണൂ ഒരു  കുല മഞ്ചാടി.ന്തൊരു ചന്താലേ കാണാൻ !!!!!!!!അപ്പൂപ്പൻ താടീം ,മഞ്ചാടീം , മഴേം നീയും ഒക്കെ തന്ന്യാണ് ന്റെ ലോകത്തിനെ മനോഹരമാക്കുന്നത്.ഇതൊന്നുമില്ലാത്ത ന്നെ എനിക്കന്നെ ഇഷ്ടാവില്യ.




ഒരു യാത്രയുടെ ഓർമ്മക്ക് !!!

ഓരോ കോഴിക്കോട് യാത്രയിലും ഞാൻ കാണുന്ന ഒരു പതിവ് കാഴ്ച്ച !!!!!
ബൈ പാസ് ലേക്ക് കടക്കുന്ന വഴി ഇരുവശവും മരങ്ങൾ  നിറഞ്ഞതാണ്‌.
ഗുൽമോഹറും ,കൊന്നയും, വാകയും പിന്നെയും എനിക്ക് പേരറിയാത്ത കൊറേ മരങ്ങൾ !!!!!!!

ചിലപ്പോ ഇരുന്നു ഉറങ്ങുന്ന ന്നെ .......
മറ്റു ചിലപ്പോൾ
റേഡിയോ മാംഗോയിലെ രഘുവിന്റെയും ലിഷ്നയുടെയും സംസാരത്തിൽ മുഴുകി, അപ്രതീക്ഷിതമായി   എനിക്കിഷ്ടപ്പെട്ട പാട്ടുകൾ അതിലൂടെ കേൾക്കുമ്പോൾ ആകെ എക്സൈറ്റട് ആയി ഒപ്പം പാടുന്ന എന്നെ................
ഇനി ചിലപ്പോൾ നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ,കണ്ണുകളിൽ നിറയുന്ന സ്നേഹവും,
ചുണ്ടിൽ അറിയാതെ വിടരുന്ന പുഞ്ചിരിയുമായി ഇരിക്കുന്ന എന്നെ .........
ഈ മരങ്ങൾ കാണാറുണ്ട്.

 ഡിസംബറിലെ മഞ്ഞു മൂടിയ
ഒരു പുലരി . ഇലകൾ  പോലും കണ്ണ് മിഴിച്ചു വരുന്നേണ്ടായിരുന്നുള്ളൂ . കോഴിക്കോട്ടേക്കുള്ള യാത്രകൾ ഇത്രയേറെ പ്രിയമാവാൻ ഈ മഞ്ഞു മൂടിയ പുലരികൾ ഒരു വലിയ കാരണമാണ്.ഈ പച്ചക്കിടയിലൂടെ കാണുന്ന  ഇളം നീല കലർന്ന മഞ്ഞും,,,,,,
മെല്ലെ മെല്ലെ ഉറക്കത്തിൽ നിന്നും എണീറ്റു വരുന്ന ഇലകളും,മരങ്ങളും ,
ഇവയിൽ നിറയുന്ന പല പൂക്കളും....................
അവയോടൊക്കെയാണ് ഈ യാത്രകളിൽ ഞാനേറ്റവുമധികം  മിണ്ടാറുള്ളത്.                                                                      
                                                                                             



ഈ ചിത്രം  എനിക്കേറെ പ്രിയപ്പെട്ട ഒന്നാണ്.
എന്തുകൊണ്ടാണെന്ന് അറിയില്ല .
ചെലപ്പോ തോന്നാറുണ്ട് എന്റെ മനസിന്റെ നേർ കാഴ്ച്ച ആണിതെന്ന്.
പിന്നെ ഇതിലെ നിറങ്ങളുടെ ആ കോമ്പിനേഷൻ എനിക്ക് വളരെ ഇഷ്ടമായ ഒന്നാണ്.
വ്യക്തയിലെ അവ്യക്തത എന്നൊക്കെ എനിക്ക് തന്നെ മനസിലാവാത്ത എന്തൊക്കെയോ ആണ് ഇതെന്നും തോന്നിയിട്ടുണ്ട്.സുജ പറഞ്ഞു ഒരു മോഡേണ്‍ ആർട്ട്‌ പോലെണ്ട്ന്ന്.പിന്നെ കീയക്കുട്ടി പറഞ്ഞു ഞാനെടുത്ത ചിത്രങ്ങളില ഏറ്റവും നന്നായെന്ന് അവൾക്ക് തോന്നീത് ഇതാന്ന്.എനിക്കൊരുപാടിഷ്ടമുള്ള ഡോണ ഫേസ് ബുക്കിൽ ലൈക്‌ തന്ന ഒരു ചിത്രം.അങ്ങനെ കുറച്ചു കാരണങ്ങൾ കൂടി ഇതിനെ ഒന്നൂടെ പ്രിയമുള്ളതാക്കുന്നു.പക്ഷെ എനിക്കേറ്റവും പ്രിയപ്പെട്ട നീയെന്താ ഇതുവരേക്കും ഇതിനെ കുറിച്ചൊന്നും പറയാത്തെ ?????? :(


ഇരുളിലെ പച്ച !!!!!
ഒരിക്കൽ ഞാൻ ഇരുളിന്റെ ഈ കറുപ്പിനെ ആയിരുന്നു ഇഷ്ടപ്പെട്ടിരുന്നത്.
പച്ചയാണ് ജീവിതത്തിന്റെ നിറം എന്നെന്നെ പഠിപ്പിച്ചത് നീയാണ്.
ഇന്ന് നീയെന്നിൽ നിറച്ച പച്ചയിലാണ് ഞാൻ................!!!!

നമ്മുടെ പ്രണയത്തിന്റെ നിറവും പച്ച തന്നെ !!!!!





നീ ................

നീയെനിക്കാരാണ്ന്ന് ചോദിച്ചാൽ ......................

നീ....
നീയെന്റെ വെളിച്ചമാണ്.
എന്നിൽ നിറയുന്ന തേജസ്സ് നിന്റെ സ്നേഹത്തിന്റെയാണ് .

ഈ തിരി വെട്ടം അണയാതിരിക്കട്ടെ!!!!!!
നീയെന്നിലെന്നും ഇത്രമേൽ വിശുദ്ധമായി  നിലനിന്നു കൊള്ളട്ടെ !!!!!!