Monday, October 15, 2012

എനിക്ക് പ്രിയപ്പെട്ട കുറച്ച് ചിത്രങ്ങള്‍.

പേരിനിയും അറിഞ്ഞില്ല ഈ പൂവിന്‍റെ.
എനിക്കേറെ പ്രിയമാണിത്.
നാലു ദിവസം മുന്‍പൊരു സന്ധ്യയ്ക്കെടുത്ത ചിത്രം.
ഇല വിടാത്ത പൂവ്.
വീഴാതെ പിടിച്ചു നില്‍ക്കുന്നു.








                                                                                    കണ്ടോ പച്ചയുടെ പ്രതാപം നഷ്ടമായിട്ടും അവയിന്നും തല ഉയര്‍ത്തി തന്നെ.
 


പവിഴ മല്ലിയിലകളെ തൊടാന്‍ എത്തിയ ഒരു വിരുന്നുകാരന്‍..
സുന്ദരന്‍. ആണ്‌ട്ടോ.  





                                                                                              ഇത് നിനക്കാണ്.
മനസ്സില്‍ നന്മയുള്ള,
വാക്കുകളില്‍ സ്നേഹമുള്ള,
ഹൃദയത്തിനു വിശുദ്ധിയുള്ള നിനക്ക്................


സൌഹൃദങ്ങളുടെ,ശേഷിപ്പുകള്‍...................................
ഇതില്‍ ആദ്യമായി കിട്ടിയ പ്രണയത്തിന്‍റെ ഓര്‍മ്മയും ഉണ്ട്.




ചുണ്ടങ്ങയുടെ പൂവ്.
പുണ്യാഹ ചുണ്ടങ്ങ അല്ല.
ഇത് കൊണ്ടാട്ടം ഒക്കെ ഉണ്ടാക്കുന്ന കുഞ്ഞു കുഞ്ഞു ചുണ്ടങ്ങകള്‍ ഉണ്ട്.
അതിന്‍റെ പൂവാ!!!!!!!!!!!

കണ്ണിനു വിരുന്നായ മേഘങ്ങള്‍/,
നീലാകാശോം,വെള്ളി മേഘങ്ങളും...........
യാത്ര പോവുമ്പോള്‍ ഞാന്‍ ഇവരോടാണ് ഏറ്റോം അധികം മിണ്ടുന്നത്.
തിരുവില്വാമലയ്ക്കുള്ള യാത്രാ മദ്ധ്യേ.............

ഇത് കണ്ടപ്പോള്‍ എനിക്കെന്തോ വല്ലാതെ സങ്കടം വന്നൂട്ടോ!!!!!!!!



ജീവിതത്തിന്‍റെ നിറം പച്ചയെന്നു വിശ്വസിക്കുന്നു ഇപ്പോള്‍.,
പച്ച നിറം ഇഷ്ടമുള്ള എന്‍റെ ചങ്ങാതിക്കും വേണ്ടി ഇത്................

പണ്ടിത് പൊട്ടിച്ച് തല്ലു കൂടി കളിക്കാറുണ്ട്.
ഓര്‍മ്മയുണ്ടോ????
.......ന്നെ ഓര്‍മ്മിപ്പിച്ചത്ത് കീയക്കുട്ടിയാ!!!!!!!!!!

വീട്ടിലേക്കുള്ള വഴി.
സന്ധ്യക്ക്‌ ഈ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ഏറെയിഷ്ടം.
ഒടുവില്‍ ആ ഗെയ്റ്റിനടുത്ത് പോയി നില്‍ക്കും ഞാന്‍.
നീ നടന്നു വരുന്നത് വെറുതെ സങ്കല്‍പ്പിക്കും.


മഴ വിടര്‍ത്തിയ പൂക്കള്‍ ടെറസ്സില്‍ വിരിഞ്ഞപ്പോള്‍.........................
ഈ മഴപ്പൂക്കളെ നോക്കി ജനാലക്കരികില്‍ ഞാന്‍ സ്വയം മറന്നു നില്‍ക്കാറുണ്ട്.
അറിയാമോ ഞാന്‍ വേര്‍ഡ്‌ പ്രസ്സില്‍ മഴപ്പൂവെന്ന പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങി.
പക്ഷെ പാതി വഴിയില്‍ ഇട്ടിട്ടു പോന്നു.
വീണപൂവെന്ന പേര് മാറ്റി മഴപ്പൂവെന്നാക്കട്ടെ??????
ഒരു മഴയില്‍ മുളച്ച് ഇനി ഒരുമഴയില്‍ തിരികെ മണ്ണിലേക്ക്......................
                                                                                      



  നിറയെ നാലുമണി പൂക്കള്‍ വിരിഞ്ഞ   മുറ്റം, നടുക്ക് ഒരു തുളസി തറ,അതില്‍ നിറയെ കൃഷ്ണ തുളസി 
അരികില്‍ നിറയെ തെച്ചി, നന്ത്യാര്‍വട്ടം,അതിനു നടുക്ക് ഒരു പവിഴ മല്ലി മരം,പിന്നെ ഒരു അശോകം,അതില്‍ പടര്‍ന്നൊരു മുല്ല വള്ളി,ഇതൊക്കെ എന്‍റെ വീടിന്‍റെ മുറ്റത്ത് ഉണ്ടാവേണ്ട എന്‍റെ ഇഷ്ടങ്ങള്‍.
വൈകുന്നേരങ്ങളില്‍ ഇവയെ നോക്കാനും,നനയ്ക്കാനും,ഇവക്കിടയിലൂടെ നടക്കാന്‍ എനിക്കൊപ്പം നീ.......................!!!!!!!!!!!
എന്‍റെ മോഹം,എന്‍റെ സ്വപ്നം.
       
 ആ മുറ്റത്ത് ഈ ശംഖുപുഷ്പോം വേണം.
അനുവിന് പ്രിയപ്പെട്ട ഈ ചിത്രം എനിക്കും ഇഷ്ടം.



മഴ ബാക്കി വെച്ചിട്ട് പോയ ഇവയെ ഞാന്‍  സ്വന്തമാക്കി.
ഓരോ മഴ തുള്ളിയിലും നിന്‍റെ പേരെഴുതി,ആരും കാണാതിരിക്കാന്‍  മായ്ച്ചു.





എട്ടുകാലീടെ വല എനിക്കൊട്ടും ഇഷ്ടല്ല.
പക്ഷെ അതില്‍ മഴതുള്ളി പറ്റിയപ്പോള്‍ ഇഷ്ടായി.


Saturday, October 6, 2012

അമ്മക്കൊതി



വീണ്ടും മഴയൊഴിഞ്ഞ ദിവസങ്ങള്‍ ............
ശാന്തമായ പുലരികളും,പകലുകളും രാവുകളും.
മഞ്ഞു മൂടിയ ഇടവഴിയിലൂടെ എന്നും രാവിലെ ഒരു യാത്ര.
ചന്ദനവും,കുങ്കുമവും,മഞ്ഞളും മണക്കുന്ന അമ്പല പരിസരം.
ഇലച്ചീന്തില്‍ അവയ്ക്കൊപ്പം കിട്ടുന്ന നന്ത്യാര്‍വട്ടവും തുളസിയും താമരയിതളും ഒക്കെ മനസ്സില്‍ സമാധാനം നല്‍കാന്‍ ശ്രമിക്കാറുണ്ട്.
തൊടിയിലെ പൂക്കളില്‍ വന്നിരിക്കുന്ന പച്ചയും,ചുവപ്പും,കറുപ്പും ഉടലുകളുള്ള തുമ്പികള്‍,ഇലകള്‍ക്കും പൂവോളം മണമുള്ള ചെമ്പക മരം, 
അതിന്‍റെ ചില്ലയില്‍ വന്നിരിക്കുന്ന ഓലേഞ്ഞാലികള്‍,വണ്ണാത്തിക്കിളികള്‍,കരിയിലക്കിളികള്‍ എന്നിവയുടെ ഒച്ചേം വിളീം,
അധികം പൊക്കമില്ലാത്ത ചുവന്ന ചെറിയ അടക്കകള്‍ ഉണ്ടാകുന്ന കവുങ്ങിന്‍ ഓലകളില്‍ വന്നിരിക്കുന്ന അടക്കാക്കുരുവികള്‍,മുളംതത്തകള്‍,
അങ്ങനെ ഒക്കെ സങ്കടങ്ങളെ മറക്കാന്‍ സഹായിക്കുന്നവയാണ്.
ആരും കാണാതെ വര്‍ത്തമാനം പറയാറുണ്ട് ഇവയോടൊക്കെ,ഇവക്കു പുറമേ ആകാശത്തിനോടും,ചിലപ്പോഴൊക്കെ നക്ഷത്രങ്ങളോടും അങ്ങനെ എനിക്ക് ചുറ്റുമുള്ള എല്ലാത്തിനോടും.
എന്നിട്ടും പറഞ്ഞു തീരാതെ വരുമ്പോള്‍ എന്‍റെ വീണപൂവേ ഈ നിന്നോടും.

കല്യാണി സുന്ദരിയാവുന്നു ദിവസം കഴിയും തോറും.
തെച്ചിപ്പൂക്കള്‍ പ്രഭാ മണ്ഡലത്തിന്റെ  കുഞ്ഞു ദ്വാരങ്ങളില്‍ ഒട്ടിച്ചു വെച്ച് ശിരസ്സില്‍ കുഞ്ഞു റോസാപ്പൂക്കള്‍ വച്ച കല്യാണി തനി നാടന്‍ സുന്ദരി.
ഒരുപോലെ കത്തുന്ന നെയ്ത്തിരികള്‍ ആ തേജസ്സു കൂട്ടുന്നു.
ലത ചേച്ചീടെ വീടിന്റെ മതിലിനു മുകളില്‍ തല പൊക്കി നോക്കുന്ന പോലെ പല നിറങ്ങളില്‍ ഉള്ള കാശി തുമ്പകള്‍ ഉണ്ട്.
ചുവപ്പ്,വെള്ള,ഇളം വയലറ്റ്,കടും വയലറ്റ്,കടും റോസ് അങ്ങനെ പല നിറങ്ങള്‍.
നല്ല ഭംഗിയാണ് ഒരുമിച്ച് നില്‍ക്കുന്നത്.
നിറയെ കുഞ്ഞു പൂമ്പാറ്റകള്‍ ഉണ്ടാവും ചുറ്റും.
മഞ്ഞു പുതച്ച പാടവും,അക്കരെ ഒരു പഴയ കൂട്ടോള്ള ഓടിട്ട വീടും അവിടെയുണ്ട്.
വീടിന്‍റെ മുകളിലെ മുറിയില്‍ ഒരു മരയഴിയിട്ട ജനാലയും.
അതിലൂടെ പാടം കാണാന്‍ ഏറെ രസാവും.
രാപകലുകളേം ,സൂര്യചന്ദ്രന്മാരേം,ആകാശോം,അമ്പലോം അങ്ങനെ ഒക്കെ..............

വെയിലിനു കനം വെച്ച കണ്ടപ്പോള്‍ ഇനി ഇപ്പൊ മഴ തീര്‍ന്നു എന്നാ കരുതിയിരുന്നേ.
അപ്പഴാ നാലഞ്ചു ദിവസം മുന്‍പ് ഫേസ് ബുക്കില്‍ കത്തി വെച്ച് കൊണ്ടിരുന്നപ്പോള്‍ രാത്രി മഴ പെയ്തെ!!!!
ജനാല തുറന്നു മഴയെ നോക്കി അന്തം വിട്ടു നിന്നപ്പോ കിട്ടിയ സന്തോഷം അത് നിന്‍റെ വാക്കുകളെ വായിക്കുമ്പോള്‍,നിന്‍റെ നമ്പര്‍ മൊബൈലില്‍ തെളിയുമ്പോള്‍ ഒക്കെ കിട്ടാറുള്ള സന്തോഷം പോലെ തന്നെ ആയിരുന്നു.
അന്ന് നല്ല ഇടിമിന്നലും ഉണ്ടായിരുന്നു.
പിറ്റേന്നും മുഴുവനും മഴ തന്നെ മഴ.
ആരും കാണാതെ മഴ നനയാന്‍ ഒരു രസം തന്നെയാണ്.
മനസ് ഒരിക്കല്‍ കളഞ്ഞുപോയ നിഷ്കളങ്കത തിരികെ കിട്ടിയ സന്തോഷത്തില്‍ നനഞ്ഞു കുതിരും.
മഴ നനഞ്ഞു അവളോട്‌ മിണ്ടിക്കൊണ്ടിരുന്നു.
അവള്‍ അങ്ങ് ദൂരെയാണ്.
അവിടെ ചൂടാത്രേ!!!!!!
ഞാന്‍ മഴ നനയുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കു അസൂയ വന്നു.
(അവള്‍ എന്‍റെ സ്വന്തം അമ്മു.
എന്‍റെ അനിയത്തി.)

ഈയലുകളെ ഇഷ്ടമല്ലെങ്കിലും,പിറ്റേന്ന് സന്ധ്യയില്‍ അവ മണ്ണില്‍ നിന്നും പൊന്തിയില്ലെങ്കില്‍ എനിക്ക് വിഷമമാണ്.
മഴ പെയ്തിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ അവ വരേണ്ടത് തന്നെ.
തോട്ടം മുഴുവനും പുല്ലു നിറഞ്ഞിരിക്കുകയാണ്.
മുട്ടൊപ്പം എത്തി.
നാളികേരം വീണാല്‍ പോലും കാണില്ല.
അത്രേം ഉണ്ട്.
തൊഴിലുറപ്പ് പദ്ധതി പ്രകാരം പുല്ലു കളയാന്‍ വരുമെന്ന് പറഞ്ഞതിനാല്‍ വേറെ പണിക്കാരെ നിര്‍ത്തിയില്ല ഇനിയും.
അവരെ ആണെങ്കില്‍ കാണുന്നും ഇല്ല.
മുക്കുറ്റി നിറയെ ഉണ്ട് തോട്ടം മുഴുവനും ഇപ്പോഴും.
എന്ത് ഭംഗിയാണെന്നോ കാണാന്‍ !!!!!!!!!!!!!!!!!!!!!

ഇതിനിടയില്‍ അച്ചൂന്റെ പിറന്നാള്‍ കഴിഞ്ഞു കേട്ടോ.
ചെറുതായി ഒരു ആഘോഷം.
അവള്‍ടെ പിറന്നാളിന് പോകാന്‍ പറ്റിയിരുന്നില്ല ഗുരുവായൂര്‍ക്ക്.
അതുകൊണ്ട് ജന്മ ദിനത്തിന്‍റെ അന്ന് പോയി.
ഗാന്ധി ജയന്തീടെ അവധി ആയിരുന്നതിനാല്‍ നല്ല തിരക്കായിരുന്നു.
എന്നാലും കണ്ണനെ കണ്ടു.
ഓടക്കുഴലും പിടിച്ച മുട്ട് കുത്തി കിടക്കുന്ന രൂപത്തില്‍ ആയിരുന്നു കളഭം ചാര്‍ത്തിയിരുന്നത്.
മമ്മിയൂരും,പാര്‍ത്ഥസാരഥിയിലും,പെരുന്തട്ടയിലും കൂടി പോയി.
കാറിലെ ചില്ലില്‍ കൂടി ആകാശം നോക്കിയിരിക്കാന്‍ നല്ല രസമാണ്.
ഗ്ലാസിലെ കൂളിങ്ങില്‍ കൂടി സൂര്യനെ കാണുമ്പോള്‍ ആ വെണ്മ യ്ക്ക് ഒരു തിളക്കം കൂടിയുണ്ട്.
വൈരത്തിന്റെ പോലെ.
കാറില്‍ ഇരിക്കുമ്പോള്‍,ആകാശം കണ്ടപ്പോള്‍ തോന്നി "എന്തൊരു വല്യേ നീലാകാശം " ആണെന്ന്.
നിറയെ വെള്ള മേഘങ്ങള്‍.,ശരിക്കും ഒരു പെയിന്റിംഗ് പോലെ.
മേഘങ്ങള്‍ കുഞ്ഞു കുഞ്ഞു പഞ്ഞിക്കെട്ടുകള്‍ പോലെ നിരന്നിരിക്കുകയായിരുന്നു.
ഓരോ മേഘത്തിലും ഞാന്‍ എനിക്ക് പ്രിയപ്പെട്ടവരുടെ മുഖത്തെ സങ്കല്‍പ്പിച്ചു.
അവരുടെ ചിരി കണ്ടു.
ഈ തവണ ഈ കാഴ്ചകള്‍ എല്ലാം എന്നില്‍ പ്രണയമെന്ന ചിന്തയേക്കാള്‍ കൂടുതല്‍ സൌഹൃദങ്ങളെ ആണ് ഓര്‍മ്മിപ്പിച്ചത്.
(എങ്കിലും പ്രിയപ്പെട്ടവനെ................നീ കൂടെ തന്നെ ഉണ്ടായിരുന്നു.
നീയില്ലാതെ........).


ഇന്ന് കുഞ്ഞൂട്ടന്റെ പിറന്നാള്‍ ആയിരുന്നു.
വയസ്സ് തികയുന്ന പിറന്നാള്‍.
സദ്യയൊക്കെ ഉണ്ടാക്കി.
പാലട പ്രഥമന്‍ ആയിരുന്നു പായസം.
ഇവിടെ മേടം മുതല്‍ ധനു വരെ എല്ലാ മാസോം ആരുടെയെങ്കിലും ഒക്കെ പിറന്നാള്‍ ഉണ്ടാകും.

അച്ചു വാശി ആയ കാരണം സത്യം പറഞ്ഞാല്‍ ഇപ്പൊ ബ്ലോഗ്‌ ലോകത്തേക്ക് വരാറേയില്ല.
ഫേസ് ബുക്ക്‌ മാത്രേ നോക്കാന്‍ പറ്റൂ.
അതിനെ സമ്മതിക്കൂ !!!
എന്നിട്ടും ഒരിക്കല്‍ മന്‍സൂര്‍ ഒരു അഭിപ്രായത്തില്‍ പറഞ്ഞപോലെ എന്‍റെ ഹൈ വോള്‍ട്ടേജ് പ്രണയം  ഒരു പോസ്റ്റ്‌ രൂപത്തില്‍ പുറത്തേക്കു വന്നു.

മഴയും മഞ്ഞും,ഈ പ്രകൃതിയും എല്ലാം എന്നില്‍ നിന്നെ നിറയ്ക്കുന്നുണ്ട്.
നിന്‍റെ പ്രണയത്തെ അറിയിക്കുന്നുണ്ട്.
എന്നിട്ടും ഇടക്കെങ്കിലും മനസ് കണ്ണുകളിലൂടെ ഒരു മഴ പൊഴിക്കുന്നു.
ആ കണ്ണീരിറങ്ങി എന്‍റെ മനസിലെ നീ നല്‍കിയ ആ പ്രണയവര്‍ണങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

നിന്‍റെ പ്രണയത്തിനു പോലും മായ്ക്കാനാവാത്ത എന്‍റെയുള്ളിലെ ആ മുറിവ്............അതെന്തിന്റെയാണ്???????
നിന്‍റെ പ്രണയം നല്‍കിയ കടലിനു നടുവില്‍ ഞാന്‍ ഒരു ദ്വീപു പോലെ.......
ഇഷ്ടമായിരുന്നു എനിക്കത്.
എങ്കിലും ഇടക്കെപ്പോഴോ എന്‍റെ ഒറ്റപ്പെടല്‍ എന്നെ വേദനിപ്പിക്കുന്നു.
കൂട്ടിനു നിന്‍റെ പ്രണയം,ഒരു കൂട്ടം സൗഹൃദം,ഒക്കെ ഉണ്ടെങ്കിലും......

അപ്പോഴൊക്കെ ഞാന്‍ തിരയുകയായിരുന്നു .
 ഞാന്‍ ആരെയോ തേടുകയായിരുന്നു.
ആരുടെയോ സ്നേഹം വല്ലാതെ കൊതിക്കുകയായിരുന്നു.
ആരെയാണ്,ആരുടെയാണ് എന്ന് ഏറെ അന്വേഷിക്കേണ്ടി വന്നില്ല.
തിരിച്ചറിഞ്ഞിരുന്നു.
"എനിക്കിപ്പോള്‍ അമ്മക്കൊതിയാണ്."
അമ്മയെ ആണ്,അമ്മേടെ സ്നേഹത്തെ ആണ് എനിക്കപ്പോള്‍ വേണ്ടിയിരുന്നത്.
എന്നോ എനിക്ക് നഷ്ടമായ...............

തിരിച്ചറിവ് ഉണ്ടായ കാലത്താണ് എനിക്കത് നഷ്ടമായത്.
ആ കാലത്തില്‍ ആദ്യം അറിയേണ്ടിയിരുന്നതും അതാണ്‌..
നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് സ്നേഹിച്ചിരുന്നു എന്ന് മനസിലാവുന്നത്.
അതിനു മുന്‍പ് വരെ അമ്മ എന്നും ഒരു പേടി ആയിരുന്നു.
പക്ഷെ ഇനിയൊരിക്കലും കൂടെ അമ്മയില്ലെന്നു മനസിലായപ്പോള്‍ അവള്‍ ഏറെ സ്നേഹിച്ചു .
കാണാന്‍ കൊതിച്ചു.
ആ സ്നേഹം ഇന്നും അവള്‍ക്കുള്ളില്‍ ഉണ്ട്.
അവളിന്നും കാത്തിരിക്കുന്നുണ്ട്,പുറമേക്ക് എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും.

ഓര്‍ക്കുകയാണ് ............
അമ്മ കൂടെയുണ്ടായിരുന്നെങ്കില്‍ ജീവിതം ഇന്ന് ഇങ്ങനെ ആവുമായിരുന്നോ???????????
സ്നേഹിക്കാന്‍ ഇത്രയേറെ പേരുണ്ടായിട്ടും തോന്നുന്ന ഈ ഒറ്റപ്പെടല്‍, അതില്ലാതാവുമായിരുന്നു.
ജീവിതത്തില്‍ ഒന്നുമൊന്നും ആയില്ലെന്ന് ഓര്‍മിപ്പിക്കുന്ന ഈ അപകര്‍ഷതാബോധവും ഇല്ലാതാവുമായിരുന്നു.
എനിക്ക് നേരെ നോക്കുന്ന മുഖങ്ങളിലെ നന്മ തിന്മകളെ,ആത്മാര്‍ഥതയെ ഒക്കെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു.
അമ്മയെ നഷ്ടപ്പെടുത്തിയതിലൂടെ വിധി നല്‍കിയ നഷ്ടം  എന്‍റെ ഉള്ളിലെ മറ്റൊരു എന്നെ ആയിരുന്നു.

ഒരിക്കല്‍ പറഞ്ഞിരുന്നു ചിലര്‍ ജീവിതത്തില്‍ സംഭവിക്കുന്ന തോല്‍വികളെ ഉള്‍ക്കൊണ്ട് അവയില്‍ നിന്നും കര കേറി കരുത്തരാകുന്നു.
മറ്റു ചിലര്‍ ആ തോല്‍വികളെ നേരിടാനാവാതെ തളര്‍ന്നു പോകുന്നു.
ഇതില്‍ അവള്‍ ????????????

അമ്മയെ നഷ്ടപ്പെടുത്തിയ വിധിയോട്,ദൈവങ്ങളോട്  അവള്‍ക്കു ദേഷ്യമില്ല.
പരിഭവമില്ല.
പരാതിയും ഇല്ല.
സങ്കടം മാത്രം.
ഉള്ളു നിറയുന്ന കണ്ണീര്‍ ഇടക്കെങ്കിലും പുറത്തേക്കൊഴുക്കിയേ പറ്റൂ.
അല്ലെങ്കില്‍ ഉള്ളിലിരുന്നു വിങ്ങി വിങ്ങി ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കും.

ദൈവങ്ങളോടും വിധിയോടും ഒക്കെ എനിക്ക് നന്ദിയുണ്ട്.
നഷ്ടപ്പെട്ടതിനു പകരം മറ്റൊന്നും ഇല്ലെങ്കിലും 
ജീവിതത്തില്‍ മറ്റു പലതും നല്‍കി.
കണ്ണീര്‍ ഇപ്പോള്‍ എനിക്ക് അമ്മയുടെ ഓര്‍മ്മയും,നീ നല്‍കുന്ന  വിരഹവും,അച്ചുവെന്ന സത്യവും ആണ്.
ഈ നീര്‍മുത്തുകള്‍ നിറഞ്ഞ ഒരു കുഞ്ഞു കടലുണ്ട് എന്‍റെ മനസ്സില്‍.,
അതില്‍ നിറയെ സ്നേഹവും.















Wednesday, October 3, 2012

പ്രണയ സ്വപ്നങ്ങളുടെ തീരത്തേക്ക്.................


പുഴയില്‍ ,ഒരു ചെറിയ വഞ്ചി,
തുഴയുമായി നീ ഒരറ്റത്തും,
നിന്നെയും നോക്കി,കൈകള്‍ കൊണ്ട് വെള്ളത്തെ തലോടി മറ്റേ അറ്റത്ത് ഞാനും.................
സ്വപ്നം കണ്ടുകൊണ്ട് മൌനത്തിലൂടെ പ്രണയം പങ്കു വെച്ച് കൊണ്ടൊരു യാത്ര ...........
തോണിയടുക്കുന്ന മണലില്‍ ആകാശം നോക്കി,ചുറ്റുമുള്ള പച്ചയെ നോക്കി,പാതി നനഞ്ഞ് നമ്മള്‍ അങ്ങനെ കിടക്കും .............
നിന്‍റെ കൈത്തണ്ടയില്‍ ചേര്‍ത്ത് വെച്ച എന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് നീയെന്‍റെ കവിളില്‍ താളമിടും.
നീലാകാശം, ശാന്തമായി ഒഴുകുന്ന പുഴ,ചുറ്റും മരങ്ങള്‍,മരങ്ങളില്‍ പടര്‍ന്ന പേരറിയാ വള്ളി ചെടികള്‍,അവിടവിടെയായി   പൂത്ത കാട്ടുപൂക്കള്‍ അവക്കിടയിലൂടെ വീഴുന്ന വെയില്‍ നാളങ്ങള്‍,അവിടെ ഞാനും നീയും നമ്മുടെ പ്രണയവും.
മാനമിരുണ്ടത് നാം അറിഞ്ഞതേയില്ല.
മഴ പൊഴിഞ്ഞതും.
കണ്ണുകളില്‍ വന്നു പതിച്ച മഴ തുള്ളികള്‍  കണ്ണുകളെ തുറക്കാന്‍ സമ്മതിച്ചതെയില്ല .
മഴ കനക്കുമ്പോള്‍ ആകെ ഇരുളാവും.
മുഴുവനും നനഞ്ഞ നമ്മള്‍ പനയോല  കെട്ടി മറച്ച മുളയിട്ട കുടിലില്‍ പോയിരിക്കും.
കൈകള്‍ കൊണ്ട് പരസ്പരം ചൂട് കൊടുത്ത് ആ തണുപ്പിലങ്ങനെ.............
ഇരുളില്‍  മഴ ബാക്കി വെച്ച് പോയ  മഴത്തുള്ളികള്‍ പനയോല തുമ്പുകളില്‍ തിളങ്ങി നില്‍ക്കുന്നതും നോക്കി നമ്മളിരിക്കുമ്പോള്‍
എവിടെ നിന്നോ എത്തുന്ന  മിന്നാമിനുങ്ങുകള്‍ നല്‍കുന്ന  ഇത്തിരിവെട്ടത്തില്‍ മഴ കുളിരുള്ള ആ  രാവില്‍ ഏതോ ഒരു രാക്കിളിയുടെ പാട്ട് കേട്ട് നിലാവ് കാത്ത് നമ്മളിരിക്കും.

പാട്ട് പാടാന്‍ നീ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഏത് പാട്ടാണ് പാടെണ്ടതെന്നുകൂടി നീ പറയണം.


Sunday, September 9, 2012

അങ്ങനെ............. ഒടുവില്‍ കണ്ണൂര്‍ക്ക്‌ പോയി!!!!!!!!

കാത്തു കാത്തൊരു യാത്ര .
അതായിരുന്നു കണ്ണൂര്‍ക്കുള്ള യാത്ര.
മൂകാംബിക്ക് പോണ വഴി കണ്ണൂര് കണ്ട്ണ്ട് എന്നല്ലാതെ അവിടെ പോയതേയില്ല.
രമ്യെടെ വേളിയ്ക്കും, കൊച്ചിന്റെ ചോറൂണിനും പോവാന്‍ കഴിഞ്ഞില്ല.
വീടിന്‍റെ കുറ്റൂശയ്ക്ക്(ഇവിടത്തെ ഭാഷയാണ് അത് .എന്ന് വെച്ചാല്‍ ഗൃഹപ്രവേശം.) വിളിച്ചപ്പോഴാണ് അത് നടന്നെ.
പോയി.

പണ്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോയപ്പോ ഓര്‍ത്തിരുന്നു എന്നെങ്കിലും അവള്‍ടെ ഇല്ലത്തേക്ക് ഓടിച്ചു പോവുന്നത്.
നിലവില്‍ അതാണ്‌ ലോങ്ങ്‌ ഡ്രൈവ്.
അത് നടന്നില്ല.
(ആ കഥ അറിഞ്ഞില്യാലോ ആരും????കഷ്ടായിപ്പോയി.
"വേദ" വന്നപ്പോ ഒരു മോഹം അതോടിക്കാന്‍.
പോയി ചേര്‍ന്ന് ഒപ്പിച്ചു.
ലൈസെന്‍സ് കിട്ടാന്‍ വേണ്ടി മാത്രം പഠിച്ചു.
വീട്ടില്‍ കാര്‍ ഒതുക്കിയിടാന്‍ കുറച്ചു പാടാണ്.
കാരണം മുറ്റത്ത് നടുക്ക് ഒരു തുളസി തറയുണ്ട്.
അത് കാരണം തിരിക്കാന്‍ വല്യ പാടാ.
ടെസ്റ്റ്‌ന്‍റെ തലേന്ന് വേദേടെ മേലൊന്നു പ്രയോഗിച്ചു.
അതങ്ങട്(ആ തുളസി തറ ) പൊളിച്ചു കൊടുത്ത് സഹായിച്ചു.
ഇപ്പൊ സുഖായി ഒതുക്കാം.
അതോടെ ഡ്രൈവിംഗ് എന്ന സ്വപ്നത്തിന് തീരുമാനായി.
ഇതാണ് കഥ.)

രാവിലെ ഇറങ്ങാന്‍ നേരം പെരുമഴ.
നാലുമണിക്ക് പോണംന്നൊക്കെ തീരുമാനിച്ചത് ആ മഴ കൊണ്ടോയി.
...ന്നാലും ഒരു അഞ്ചര ഒക്കെ ആയപ്പഴേക്കും ഇറങ്ങി.
കേറിയ പാടെ ഉറക്കം തുടങ്ങി ഈ ഞാന്‍..
..ന്നാലും കുറ്റിപ്പുറം പാലം എത്തിയാല്‍ കൃത്യം ഞാന്‍ ഉണരും.
അതെങ്ങനെ????
ഇനി നിളയിലുറങ്ങുന്ന ആത്മാക്കള്‍ ആണോ ന്നെ വിളിക്കുന്നെ????
നിളയെ കണ്ണെത്തുവോളം നോക്കും.
ആ വെളുപ്പാന്‍ കാലം നിളയെ അതി മനോഹരിയാക്കിയിരുന്നു.
മഞ്ഞും,മഴയും,നേര്‍ത്ത പ്രകൃതി വെളിച്ചവും,വെള്ളത്തിന്‍റെ നേര്‍ത്ത തിളക്കവും,ഒക്കെ കൂടി നിളയെന്ന സുന്ദരി.
നിളയിലെ തുരുത്തുകള്‍ കണ്ടപ്പോള്‍ അതിനു മുന്‍പു മറ്റൊരു പുഴവക്കത്തു നിന്ന് കണ്ട തുരുത്തുകളെ ഓര്‍മ്മ വന്നു.
അവന്‍റെ തോളില്‍ ചാരി കണ്ട.................
രാവിലെ തന്നെ ദാ അവന്‍ വന്നു ചിന്തകളില്‍..

പിന്നെ കോഴിക്കോട് എത്തിയപ്പഴാ അച്ചൂം ഞാനും ഉണര്‍ന്നെ.
സുഖായി ഉറങ്ങി.
എസീം പാട്ടും ആയാല്‍ ഏതു മനുഷ്യനാ ഉറങ്ങിപോവാത്തെ?
ആദ്യായാ കോഴിക്കോട്ടെ തളി അമ്പലം കാണുന്നെ.
കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള കോഴിക്കോട് യാത്ര ഇപ്പൊ അവിടം എനിക്കൊരുപാട് പ്രിയമാക്കിയിരിക്കുന്നു.
പണ്ട് ഒട്ടും ഇഷ്ടല്യാത്ത സ്ഥലായിരുന്നു.

ആദ്യായി കാണുന്ന അമ്പലത്തില്‍ പ്രാര്‍ത്ഥന ഒന്നും നടക്കില്ല.
ചുറ്റും കാണാത്ത കാഴ്ചകള്‍ അല്ലെ???
അപ്പൊ എങ്ങനെയാ പ്രാര്‍ഥിക്ക്യാ!!!!!!!
ഞാന്‍ ഒരു മാത്ര പോലും കണ്ണടച്ചില്ല.
ഒന്നും മിസ്സ്‌ ആവരുതല്ലോ!!!!
വല്യഅമ്പലം.
എല്ലായിടത്തും ഒറ്റ മാല മാത്രം.
താമരയിതള്‍ ഒരേ നിരയില്‍ കെട്ടിയ ഒരു വല്യ മാല.
നല്ല ഭംഗിയുണ്ട്.
പെരുവനത്തെ അമ്പലം പോലെ തോന്നി ഈ അമ്പലോം.
പ്രദക്ഷിണ വരിയ്ക്കടുത്ത് ഒരു കുഞ്ഞു മുരിങ്ങ മരം നിന്നിരുന്നു.
മുറ്റം മുഴോനും കുഞ്ഞു കുഞ്ഞു തുമ്പ ചെടി പൂക്കളുമായി നിറയെ നിന്നിരുന്നു.
നല്ല ഭംഗിയുണ്ടായിരുന്നു.

അവിടന്ന് നേരെ വിട്ടു വണ്ടി.
പിന്നെ നിര്‍ത്തിയത് കൊയിലാണ്ടിയിലെ കൊല്ലം പിഷാരിക്കാവ്‌ ക്ഷേത്രമുറ്റത്ത് ആണ്.
ഭാഷയാകെ മാറി.
ഒന്നും മനസിലായില്ല വഴി ചോദിക്കുമ്പോള്‍... ,ന്നാലും എത്തിപ്പെട്ടു.
ഭദ്രകാളി,പിന്നെ വാളും ചിലമ്പും ഒക്കെ ആണ് അവിടത്തെ പ്രതിഷ്ഠകള്‍..
അവിടന്നും വേഗം ഇറങ്ങി.
നേര്‍ത്ത വെയിലും അതില്‍ ഒരു ചാറ്റല്‍ മഴയും.
ഈ വെയിലും മഴയും ഒപ്പം വന്നാല്‍ കുറുക്കന്റെ കല്യാണംന്നല്ലേ പറയ്യാ!!!!
അന്ന് നല്ല മുഹൂര്‍ത്തള്ള ദിവസായിരുന്നൂന്നു തോന്നണു.
കൊറേ കുറുക്കന്മാര്‍ കല്യാണം കഴിച്ചിരിക്കും.
തളീം, പിഷാരിക്കാവും ഒക്കെ മലബാര്‍ ദേവസ്വത്തിന്റെ കീഴിലെ അമ്പലങ്ങള്‍ ആണ്.

പൂണൂല്‍ ഇട്ട ആള്‍ കൂടെള്ളത് നല്ലതാട്ടോ.
എല്ലായിടത്തുനിന്നും പ്രസാദം കിട്ടി.
എല്ലാരുംചോദിച്ചു എവിടെയാ,ഏത് ഇല്ലത്ത്യാന്നൊക്കെ .
അവിടെ സസ്യ ഭോജന ശാല എന്നയിടത്ത് നിന്നും പൂരി മസാല കഴിച്ചു.

വടകര വളവില്‍ എത്തിയപ്പോള്‍ അറുപതു തെങ്ങും പിന്നെയാ നത്തിനേം കുറെ നോക്കി കണ്ടില്ല.
ഹൈവേടെ ഇരു വശോം നിറയെ മരങ്ങള്‍ ആണുട്ടോ.
പറയാന്‍ വയ്യ അത്രേം ഭംഗിയാ കാണാന്‍.
ഇട തിങ്ങിയ മരങ്ങള്‍.
അതിനിടയിലൂടെ മഴ പെയ്യുന്നു.
ഇടയ്ക്കിടെ നേര്‍ത്ത വെയില്‍. ..........................
റോഡിലേക്ക് നില്‍ക്കുന്ന വലിയ മരങ്ങളിലെ കൊമ്പുകള്‍,അതിലെ കുഞ്ഞു കുഞ്ഞു കൊമ്പുകള്‍ ഒക്കെ നല്ല രസാണ് കാണാന്‍..
ആ കുഞ്ഞു കുഞ്ഞു കൊമ്പുകള്‍ ശരിക്കും ഞരമ്പുകള്‍ എന്ന് തോന്നും.
ദൈവം,അവന്‍റെ സൃഷ്ടികള്‍ ഒക്കെ എത്ര മനോഹരമെന്നു ഓര്‍ത്തു.

വടകര കണ്ടപ്പോ ഒരു ബ്ലോഗ്ഗര്‍നെ ഓര്‍ത്തു.
ഇപ്പൊ ഏത് സമയോം ഫേസ് ബുക്ക്‌,ബ്ലോഗ്‌ എന്ന ചിന്തയാണ് അതോണ്ട് എന്ത് കണ്ടാലും അതിനേം,അതിലെ അവരേം ഒക്കെ കൂട്ടിച്ചേര്‍ക്കും ഓര്‍മ്മകള്‍ക്കായ്.
വടകര ലോകനാര്‍കാവ് ക്ഷേത്രം ആണ് പിന്നെ കണ്ടത്.
ഒതേനന്റെ ആരാധനാ മൂര്‍ത്തി ആയിരുന്നു ലോകനാര്‍ കാവിലമ്മ.
അങ്ങോട്ടുള്ള വഴി നല്ല രസാണ്.
കൊറേ ഉള്ളിലോട്ടു പോവണം.
ഈ വഴിക്കൊരു അവസാനോം ഇല്ലേന്നു തോന്നും പോവുമ്പോള്‍..
നല്ല തണുപ്പും.
രണ്ടു വശോം നിറയെ മരായോണ്ട് സുഖാണ് യാത്ര.
തനി ഗ്രാമം പോലെയുള്ള സ്ഥലം.
അക്കേഷ്യാ മരങ്ങള്‍ നിറയെ ഉണ്ടായിരുന്നു.
എന്താന്നറിയില്യ എനിക്കതിന്റെ പൂവ് ഇഷ്ടല്യ .
അവിടെ രണ്ടു ദിവസം കഴിഞ്ഞാല്‍ ആദ്യമായി രുദ്രാഭിഷേകം നടക്കുവാണ് എന്ന് മൈക്കില്‍ കൂടി പറഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു .
താഴെയാണ് വിഷ്ണു,ശിവ ക്ഷേത്രങ്ങള്‍.
അങ്ങോട്ടേക്കുള്ള വഴിയില്‍ നിറയെ കറുകയുള്ളത് കാരണം നടക്കാന്‍ നല്ല സുഖായിരുന്നു.
അവിടത്തെ ശാന്തിക്കാരനും ചോദിച്ചു എവിടത്തെയാ,എങ്ങോട്ടെയ്ക്കാ എന്നൊക്കെ.
അദ്ദേഹത്തിന്റെ ഇല്ലോം കണ്ണൂരാത്രേ.
രമ്യെടെ ഇല്ലമൊക്കെ അറിയാംന്നു പറഞ്ഞു.
സ്കൂളിലെ ആണാവോ കൊറേ കുട്ട്യോളും ടീച്ചറും ഒക്കെ ഇണ്ടായിരുന്നു അമ്പലത്തില്‍..
ഓരോയിടോം കാണിച്ചു ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
ഒതേനന്റെം,ചന്തൂന്റെം ഒക്കെ കഥയാണാവോ!!!!!!!!!!
കഥ കേള്‍ക്കാന്‍ എല്ലാര്‍ക്കും ഇഷ്ടാല്ലേ?
അതിനു ഒരു പ്രായഭേദോം ഇല്യാ.
എനിക്കിഷ്ടാണ്.
ഇപ്പഴും വല്ല വേളിയ്ക്കും മറ്റും പോവുമ്പോള്‍ കൂട്ടത്തിലെ മുത്തശ്ശന്മാര്‍ അങ്ങനെ എന്തെങ്കിലും ഒക്കെ പറയുമ്പോള്‍ ഞാനാ പിന്നില്‍ നില്‍ക്കും,കേട്ടോണ്ട്.
എനിക്കീ വയസ്സായോരെ 'ശ്ശി' ഇഷ്ടാ!!!!!

മാഹി.
മയ്യഴിപ്പുഴയുടെ തീരം.
പണ്ടെന്നോ വായിച്ചിരുന്നു ആ പുസ്തകം.
കണ്ടപ്പോള്‍ അന്ന് പോയ മട്ടാഞ്ചേരിയിലെ ജൂത തെരുവുകളെ പോലെ തോന്നി.
അല്ല,അവിടെ എന്താ ഈ കള്ളിന് ഇത്ര വിലക്കുറവ്?
അതെന്താ നികുതിയില്ലാത്തെ?
ആ കട,പിന്നെ ലാമ്പുകള്‍ വില്‍ക്കുന്ന കട,പിന്നെ വെള്ളി ആഭരണങ്ങള്‍ ഉള്ള കട.
ഇതാണ് കൂടുതലും.
നിറയെ ബോട്ടുകള്‍ കിടന്നിരുന്നു മയ്യഴിപ്പുഴയില്‍..
മമ്മൂട്ടി പറഞ്ഞ പോലെ മത്സ്യബന്ധനനൌകകള്‍. ..

തലശ്ശേരി എത്തിയപ്പോ "ദം ബിരിയാണി" എന്ന ചിന്ത വന്നു.
ബ്രണ്ണന്‍ കോളേജ് ,മാണിക്യക്കല്ല് സിനിമ,ബാവലിപ്പുഴ അങ്ങനെ കുറെ കാര്യങ്ങള്‍.
ആ കോളേജിന്റെ പേര് എനിക്കിഷ്ടാണ്.
പിന്നെയാ പുഴേടേം.
നല്ല സുന്ദരിപ്പേര്.
ബാവലി.
അതിലെ വെള്ളം ആണ് വൈശാഖോല്സവത്തിനു കൊട്ടിയൂരപ്പനെ അഭിഷേകം ചെയ്യാനോ മറ്റോ എടുക്കുന്നെ.
(എനിക്ക് കൃത്യായി ഓര്‍മ്മയില്ല.)
വൈശാഖോല്സവം ആണ് പ്രധാനം.
രണ്ടു കൊട്ടിയൂരുണ്ട്.അക്കരേം,ഇക്കരേം.
അക്കരേക്കു ആ സമയത്ത് മാത്രേ പോവാനാവൂ.
ബാവലിപ്പുഴയില്‍ മുങ്ങിയിട്ട് വേണം പോവാന്‍.()
(അതിനി സ്ത്രീകള്‍ക്ക് മാത്രാണോന്നറിയില്ല .)
അങ്ങനെ കുറച്ചു പ്രത്യേകതകള്‍ ഉണ്ട് ആ അമ്പലത്തിനു എന്നേ അറിയൂ.
അവിടെ പോവണം എന്ന വലിയ മോഹം ഇനിയൊരിക്കല്‍ നടക്കുമായിരിക്കും.

കഴിഞ്ഞ വല്യ വെക്കേഷന് നാട്ടില്‍ പോയപ്പോ കണ്ടതാ കടല്.
പിന്നെ ദേ ഇപ്പഴാ കാണുന്നെ.
അതും ഇറങ്ങാനൊന്നും പറ്റിയില്ല.
ചുമ്മാ കാണാന്‍. മാത്രം.
അല്ലേലും കടലില്‍ കളിക്കേണ്ട പ്രായൊക്കെ കഴിഞ്ഞു.
ഇപ്പൊ ചുമ്മാ കാണാന്‍ മാത്രേ മോഹള്ളൂ.
നോക്കിയിരിക്കാന്‍,തിരയെണ്ണാന്‍,മണലില്‍ പേരെഴുതാന്‍,കക്ക പെറുക്കാന്‍,
ഇതിലൂടെയൊക്കെ നിന്നെ പ്രണയിക്കാന്‍ .................
എന്‍റെ പ്രണയം പകരാന്‍ മാത്രേ ഇപ്പൊ ഇഷ്ടള്ളൂ.

റോഡിന്‍റെ ഇടതുവശത്തെ വീടുകള്‍ക്ക് പിന്നില്‍ കടലാണ്.
ഞാന്‍ ഓര്‍ത്തു രാത്രികിടക്കുമ്പോള്‍ അവര്‍ക്കെന്ത് പേടിയാവും!!!!
അത്ര വല്യ ഇരമ്പല്‍ ഒന്നും ഇല്ലെങ്കിലും കടല്‍ അല്ലെ!!!!
ഈ ആനേടെ കാര്യം പറഞ്ഞപോലെയാ.
ഔ സെക്കണ്ട് മതി സ്വഭാവം മാറാന്‍..
എന്നാല്‍ നല്ല സ്വഭാവത്തില്‍ ആണെങ്കിലോ.............
ഇത്രേം ഭംഗി വേറൊന്നിനും ഇല്ല.
എന്നാലും ഒരു സങ്കടം വരുമ്പോള്‍ അവര്‍ക്കൊക്കെ വീടിന്റെ പിന്നിലേക്ക്‌ പോയാല്‍ മതി.
അവിടെ നിന്ന് അവളെ നോക്കിയാല്‍ അവള്‍ വന്നു ആ കണ്ണീരു കൊണ്ടോവുന്നത് അറിയുകയേയില്ല.
സന്തോഷം വരുമ്പോഴോ.............
അവള്‍ വന്നു കൂടെ ചിരിക്കും.
തിരയിലൂടെ പൊങ്ങി നമ്മെ നോക്കും.
അനുവിന്റെ പോസ്റ്റുകളില്‍ പറയുന്ന പോലെ കടല്‍ കണ്ണീരിനെ പകുതിയും,ചിരിയെ വലുതാക്കുകയും ചെയ്യുന്നു.
അത് വെക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു സുഹൃത്ത് വേറെ ഇല്ല തന്നെ.
(അനൂ........... അപ്പൊ ഞാന്‍ അനൂനെ കൊറേ ഓര്‍ത്തുട്ടോ.)

ചില കാഴ്ചകള്‍ ഒരിക്കലും തീരാത്ത കൌതുകമാണ്.
മഴ,കടല്‍,ആന,വിമാനം,തീവണ്ടി,ജെ സി ബി അങ്ങനെയങ്ങനെ...........
(ജെ സി ബി മണ്ണ് മാന്തുന്നത് കണ്ടോണ്ട് അച്ചൂം അമ്മേം എത്ര നേരം വേണേലും നില്‍ക്കും.)
ഈ കടലിനു നീല നിറമേ ഇല്ലായിരുന്നു.
ആകാശത്തിനും കടലിനും ഒരേ നിറം.
മഴ പെയ്തു പെയ്തു ആകെ കലങ്ങി മറിഞ്ഞ പോലെ...........
തിരകള്‍ അവിടവിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പാറ കൂട്ടത്തിലേക്ക് തിരയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ കനമില്ലാത്ത ഇടിവെട്ട് പോലെ തോന്നി.
അത് നോക്കി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ എന്റെ പ്രൊഫൈല്‍ ഫോട്ടോ.
നല്ലതല്ലേ?
പാറക്കല്ലുകളില്‍ നിറയെ ഞണ്ടുകള്‍ ഉണ്ടായിരുന്നു.
എനിക്കീ ഞണ്ടിനെ പേടിയാ.
ഞണ്ടിനെ മാത്രല്ല ആ ഗ്രൂപ്പിലെ മൊത്തം ഐറ്റംസിനേം എനിക്ക് പേടിയാ.

തിര തൊടാന്‍ വരുന്ന പാറക്കൂട്ടത്തിന്റെ ഫോട്ടോ ഫേസ് ബുക്കില്‍ കണ്ടപ്പോ ഒരു ചങ്ങാതി അതിനു കമന്റ്‌ ഇട്ടത് ഇങ്ങനെയാണ്.
തിര തീരത്തിന്റെ കാതില്‍ ചോല്ലുന്നതെന്തായിരുന്നു ????
ഇപ്പൊ ഞാനും ചോദിക്ക്യാണ്.
അതെന്തായിരുന്നു?????
നമ്മുടെ പ്രണയം കണ്ട് കുശുമ്പ് പറഞ്ഞത് തന്നെ.
അല്ലെങ്കില്‍ ഈ പ്രണയം എന്നെന്നും ഇങ്ങനെയുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചതാവും.

ഈ കടലിനപ്പുറം എന്തായിരിക്കും എന്ന ചിന്ത വന്നപ്പോ മനസ്സില്‍ തെളിഞ്ഞത് നിഷ്കളങ്കമായ ഒരു ചിരിയാണ്.
ഗള്‍ഫിലെക്കെന്നും പറഞ്ഞു മദിരാശിയിലേക്ക് കപ്പലില്‍ കേറ്റി വിട്ട ദാസനേം വിജയനേം നോക്കി ചിരിച്ച ഗഫൂര്‍ക്കയുടെ ചിരി.
സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ട്കെട്ടിന്റെ ബെസ്റ്റെസ്റ്റ് എന്നെ ആ സിനിമയെ ഞാന്‍ പറയൂ.
എനിക്കത്രേം ഇഷ്ടമാണ് ദാസനേം വിജയനേം.
തിരിച്ചു പോരുമ്പോള്‍ ആണ് കടലിനെ കാണാന്‍ നിന്നത്.
അവിടന്ന് പോരാന്‍ മോഹമേ ഇല്ലായിരുന്നു.
കടലില്‍ പെയ്യുന്ന മഴയെ കാണണം ,മഴ നനഞ്ഞു കടല്‍ കാണണം എന്നൊക്കെയുള്ള മോഹങ്ങള്‍ എന്നെ വീണ്ടും വീണ്ടും വല്ലാതെ കൊതിപ്പിച്ചു.
അതിനു വേണ്ടി കാത്തിരിക്കാന്‍ എന്‍റെ മനസ് ഒരു പ്രണയിനിയായി.
കടലിന്‍റെ,മഴയുടെ ഒക്കെ....................

തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ക്കുള്ള വഴിയില്‍ ഒരിടത്ത് കുറെ അക്കേഷ്യാ മരങ്ങള്‍ നിന്നിരുന്നു.
കാട് പോലെ.
നിറയെ മങ്ങിയ മഞ്ഞ നിറമുള്ള അക്കേഷ്യാ പൂവുകള്‍. പറന്നു കിടന്നിരുന്നത് റെയില്‍ പാളത്തില്‍ ആയിരുന്നു.
തളി പറമ്പില്‍ നിന്നും അവള്‍ടെ ഇല്ലത്തേക്ക് തിരിയുന്ന വഴി ഒരു കാടിനു നടുവിലൂടെ പോണ പോലെ.....
ഇരു വശോം നിറയെ മരങ്ങള്‍ ആണ്.
റബ്ബര്‍ ആണ് കൂടുതലും.
മലക്ക് മുകളില്‍ കേറുന്ന പോലെ ആയിരുന്നു വഴി.
ഹെയര്‍ പിന്‍ വളവുകള്‍...
റബ്ബര്‍ തൈകള്‍ക്ക് ചുറ്റും പയര്‍ മുളച്ച് കുഞ്ഞു ചെടിയായിരുന്നു.
നല്ല ഭംഗിയാണ് കാണാന്‍.
ഈ കണ്ണൂര്‍ ഇത്രേം നല്ല സ്ഥലാന്നു ഞാന്‍ ഇപ്പോഴാ അറിഞ്ഞേ.
ഭാഷ വല്യ പ്രശ്നാണ്.
വഴി ചോദിക്കുമ്പോള്‍ പലപ്പോഴും കിട്ടുന്ന ഉത്തരം പിന്നെ ചോദിക്കാന്‍ പ്രേരിപ്പിച്ചേ ഇല്ല.
പറയുന്നത് മനസിലാവണ്ടേ!!!!!

തിരച്ചു വന്നത് കണ്ണൂര്‍ തൊടാതെ നേരെ തലശ്ശേരിക്ക് കേറുന്ന വഴിയിലൂടെ ആണ്.
അപ്പൊ ദേ പിന്നേം ഇരുവശോം കാട് പോലെ.
ഈ ടീ പി നെ കൊന്ന ആളുകളെ പിടിച്ച ആ കാട് ഇവിടെ എങ്ങാനും ആണാവോ എന്നോര്‍ത്തു ഞാന്‍.
ആ കാടും ആ പാര്‍ട്ടി ഗ്രാമംന്നൊക്കെ പറയുന്ന സ്ഥലോം കാണാന്‍ മോഹംണ്ടായിരുന്നു.
വരുന്ന വഴി ഒറ്റയ്ക്ക് ഒരു അക്കേഷ്യാ മരം നിന്നിരുന്നു.
അടിമുടി പൂത്ത്.
ഞാന്‍ മൈന്‍ഡ് ചെയ്തില്ല.
കാറിന്റെ കണ്ണാടിയില്‍ കൂടി നോക്കിയപ്പോ എനിക്കാകെ സങ്കടായി.
അതെന്നെ നോക്കി ചോദിക്കുന്ന പോലെ......
ഞങ്ങളും നിന്നെ പോലെ തന്നെ സൌന്ദര്യല്യാത്തോരാ !!!!!
അപ്പൊന്തിനാ ഞങ്ങളോട് ദേഷ്യം???? എന്ന്.
ശരിയാ സൌന്ദര്യല്യാത്തോര്‍ക്കും ഈ ലോകത്തില്‍ ജീവിക്കണ്ടെലെ?????????
അപ്പൊ എന്‍റെ ദേഷ്യൊക്കെ മാറ്റി.
തിരിച്ചു പോരുമ്പോള്‍ പിന്നെ കണ്ട അക്കേഷ്യാ മരങ്ങളോടൊക്കെ കൂട്ടായി.

ഈ കോഴിക്കോട് രാത്രിയില്‍ അതിസുന്ദരിയാണ് ട്ടോ.
ഓണം ആയേന്റെ തിരക്കും ഉണ്ടായിരുന്നു.
ആകെ ലൈറ്റ്മയം.
വല്യ വല്യ കടകള്‍,കെട്ടിടങ്ങള്‍ ഒക്കെ.....
ഓരോ സ്ഥലോം കാണുമ്പോള്‍ ദേവഫന്‍ ഓര്‍മ്മകളെ വീണ്ടെടുക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തു സ്വന്തം നാട് എന്ന വികാരം എത്ര വലുതാണ്‌ ഓരോരുത്തര്‍ക്കും എന്ന്.
നല്ല വെജ് ഫുഡ്‌ കിട്ടണ ഹോട്ടലെ ഇല്ല എന്ന എന്‍റെ വിശ്വാസത്തെ ദക്ഷിണ്‍ ദി വെജ് എന്ന ഹോട്ടല്‍ ഇല്ലാതാക്കി.
നല്ല ഫുഡ്‌ ആണ് അവിടത്തെ.
കഴിച്ചിട്ട് കൊഴപ്പോന്നും ണ്ടായില്യ.
(പറയുന്ന പോലെ വിശ്വാസം അതല്ലേ എല്ലാം.)
ആ ഹോട്ടലിനെ പറ്റി പറഞ്ഞു തന്നെ സുഹൃത്തെ............. താങ്കള്‍ക്കു നന്‍ട്രി.

അങ്ങനെ ഒരു യാത്ര.
കാണാന്‍ മോഹിച്ചതോന്നും കണ്ടില്ല.
തൃച്ചംബരം,മാടായിപ്പാറ,കൊട്ടിയൂര്‍,മൊടപ്പിലങ്ങാട് ബീച്ച്,നാരായണേട്ടന്‍ അങ്ങനെ ഒന്നും കണ്ടില്ല.
തളി രാജരാജേശ്വര ക്ഷേത്രത്തില്‍ അന്തര്‍ജനങ്ങള്‍ പോവില്ല.
ബ്രാഹ്മണര്‍ തറ്റുടുത്ത്‌ പോയാല്‍ എപ്പോ വേണേല്‍ കേറി തൊഴാം.
അല്ലെങ്കില്‍ ഒരു പ്രത്യേക സമയണ്ട്.
അപ്പഴേ പറ്റൂ.
തൃച്ചംബരം ക്ഷേത്രത്തില്‍ ആ നാട്ടിലെ അന്തര്‍ജനങ്ങള്‍ ആദ്യായി പോവുമ്പോള്‍
ചില ചിട്ടകള്‍ ഒക്കെയുണ്ട്.
കൊട്ടിയൂരപ്പനെ കണ്ടില്ല.
കണ്ണൂരിലെ എന്‍റെ ചങ്ങാതി നാരയണേട്ടനെ കണ്ടില്ല.
മോടപ്പിലങ്ങാട് ബീച്ചിലൂടെ ഒരു കാര്‍ ഡ്രൈവ് എന്ന മോഹം നടന്നില്ല.
എന്നാലും സാരല്യ ഇഷ്ടായി ഈ യാത്ര.
കണ്ണൂര് അവിടെ തന്നെ ഉണ്ടാവുംലോ.
എപ്പോ വേണേല്‍ പോയി കാണാംലോ .
അല്ലെ???????????

അടുത്ത യാത്രയില്‍ എനിക്കൊപ്പം നീ കൂടി വേണം.
മഴ പെയ്യുമ്പോള്‍ കാട്ടിലൂടെ നടക്കാന്‍,കുന്നും മലയും കേറിയിറങ്ങാന്‍ .......
അങ്ങനെയങ്ങനെ എന്‍റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ക്കൊക്കെ ഒപ്പം കൂടാന്‍................
വരില്ലേ??????????????























Saturday, September 1, 2012

കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളും,നടക്കാത്ത മോഹങ്ങളും.........

മയില്‍‌പീലി വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു കക്കയുണ്ട് എന്‍റെ ഓര്‍മ്മകളില്‍. . .

ഒരിക്കല്‍ കടല് കാണാന്‍ പോയപ്പോള്‍ പെറുക്കി കൂട്ടി വെച്ചത്.

പിന്നെയെപ്പോഴോ അത് നഷ്ടപ്പെട്ടു.

അതൊരു സങ്കടമായി ഇന്നുമുണ്ട്.

ഇപ്പോഴും കടല്‍ കാണാന്‍ പോകുമ്പോള്‍ ആ കക്കകളെ തപ്പി നടക്കാറുണ്ട്.


ചില നഷ്ടങ്ങള്‍ പിന്നീട് മനസ്സില്‍ തീരാത്ത പ്രണയമായി മാറും.

നിന്നെ പോലെ.


ശംഖു കോര്‍ത്തൊരു മാല നീയെന്‍റെ കഴുത്തില്‍ ഇട്ടു തരുന്നത് സ്വപ്നം കണ്ട നാളുകള്‍ ഉണ്ടായിരുന്നു.

വെളുത്ത കക്കകള്‍ അരികിലൊട്ടിച്ച ഒരു കണ്ണാടിയും വല്യ മോഹായിരുന്നു.


ചിലതങ്ങനെ ആണ്.

ഒരിക്കലും തീരാത്ത ഒപ്പം സംഭവിക്കാത്തതും ആയ ഒരു മോഹമായി ശേഷിക്കും.

നിന്നെ പോലെ.


കന്യാകുമാരിയില്‍ പോകണം.

കടല്‍ തീരത്തൊരു രാത്രി മുഴുവനും .............

മഞ്ഞും,മഴയും,നേര്‍ത്ത കാറ്റും,നിലാവും,നക്ഷത്രങ്ങളും,ചന്ദ്രനും ഒക്കെ ആയി............

നിശബ്ദതയില്‍ അവയുടെ മനോഹാരിത അറിഞ്ഞ്,അവയോടു സംസാരിച്ച് നിനക്കൊപ്പം ................

അങ്ങനെയങ്ങനെ..............


ഉദയാസ്തമയങ്ങളെക്കാള്‍ കാണാന്‍ കൊതിച്ചത് പകലിന്‍റെ പ്രകാശം നേര്‍ത്ത്നേര്‍ത്ത് ഇരുളിലേക്ക് മാറുന്നതും,

തിരിച്ച് ഇരുളിലേക്ക് പ്രകൃതിയുടെ പ്രകാശം പടരുന്നത് കാണാനും ആണ്.


പാറക്കല്ലില്‍ തട്ടി തിരമാലകള്‍ ഉണ്ടാക്കുന്ന ഒച്ച എന്നെ വല്ലാതെ അസ്വസ്ഥമാക്കി.

തിരമാലകളുടെ തല തല്ലിയുള്ള നിലവിളി പോലെ എന്നെനിക്കു തോന്നി.

ആ ഒരു നിമിഷം ഞാനും കരഞ്ഞു.

കണ്ണീരിന്‍റെ ഒരു കുഞ്ഞു തിരമാല എന്‍റെ ഹൃദയത്തിലും .................

കാരണങ്ങളില്ലാതെ കരയാന്‍ എനിക്കേറെ ഇഷ്ടമാണ്.

കണ്ണീരിന്‍റെ നിഷ്കളങ്കത എന്നൊക്കെ ഞാന്‍ പറയും അതിനെ.

ബടുക്കൂസ് അല്ലെ !!!!അപ്പൊ ഇമ്മാതിരിയൊക്കെ തോന്നും.


കാറ്റ് വീശുമ്പോള്‍ പളുങ്കുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കുന്ന ,

നിറയെ പളുങ്കുകള്‍ ഉള്ള ഒരു "wind-chime" സ്വന്തമാക്കണം എന്നത് ഇനിയും നടക്കാത്ത മറ്റൊരു മോഹം.

തൊടിയിലേക്കുള്ള ജനാല തുറക്കുമ്പോള്‍ ഉള്ളില്‍ കടക്കുന്ന ഇളം കാറ്റില്‍ അവയുണ്ടാക്കുന്ന ആ സ്വരം എന്നെ വല്ലാതെ പ്രണയാര്‍ദ്രയാക്കും.

സ്ഫടിക പാവകളെയും ഏറെയിഷ്ടമാണ്.

മുറിയില്‍ ചുവരിലെ അലമാരയില്‍ നിറയെ സ്ഫടിക പാവകള്‍,ഒരു കോണില്‍ ഒരു ചില്ലുഭരണിയില്‍ നിറയെ,ഉള്ളില്‍ ചുവപ്പുള്ള പളുങ്കുകള്‍ അതില്‍ ഒരു കെട്ട് മയില്‍പീലികള്‍ ഒക്കെ എന്‍റെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങള്‍ ആണ്.

പൂജാമുറിയില്‍ ഒരു വലിയ വെണ്ണ കണ്ണന്‍ വേണം.

അവനു മുന്നില്‍ ഒരു ഓട്ടുരുളി .

അതില്‍ എന്‍റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് ഞാന്‍ കരുതുന്ന മഞ്ചാടി മണികള്‍..

ഗുരുവായൂര് നടക്കലെ ഉരുളിയില്‍ മഞ്ചാടി വരുന്ന പോലെ എന്നും ന്‍റെ വെണ്ണ കണ്ണന്‍റെ മുന്നിലെ ഉരുളിയിലെ മഞ്ചാടി വാരണം എനിക്ക്.

നടുമുറ്റത്തൊരു കോണില്‍ ഒരു മരത്തിന്‍റെ സ്റ്റൂളില്‍ വെച്ച ഒരു കളിമണ്‍ ഉരുളി.

അതില്‍ നിറയെ വെള്ളം അതിനു മുകളില്‍ നിറയെ വെളുത്ത പൂക്കള്‍ .

അതും ഇഷ്ടങ്ങളാണ്.


കടല്‍ ഇപ്പോള്‍ ശാന്തമാണ്.

തലതല്ലി കരഞ്ഞ തിരമാലകള്‍ തളര്‍ന്നുറങ്ങിയെന്ന് തോന്നുന്നു.
വരികള്‍ക്കിടയിലൂടെ ഞാന്‍ പറഞ്ഞതെല്ലാം നീ കേട്ടില്ലേ???????

പുറത്തൊരു മഴ തുടങ്ങി.
താരാട്ട് പാടാന്‍ വന്നെന്ന പോല്‍.............. ഒരു മഴ.
മഴയിപ്പോള്‍ ഒരു അമ്മയെ പോലെ........
ജനലിലൂടെ കൈ നീട്ടി വിരലില്‍ തൊട്ട മഴത്തുള്ളിക്ക് അമ്മേടെ മണം.
അമ്മ വിളിക്കുന്നു.
എനിക്ക് പോകണം.
ഇനിയുള്ള നിമിഷങ്ങള്‍ ഞാനും അമ്മയും മാത്രം.
അമ്മയോട് പറയാന്‍ ഏറെയുണ്ട്.
അമ്മയുടെ ചൂട് കൊള്ളുവാനും വല്ലാതെ കൊതിയാവുന്നു.
















Wednesday, August 29, 2012

നിന്‍റെ ഞാന്‍ !!!!!!!!!!

ആകാശവും കടലും ഒരുമിച്ച് ചേര്‍ന്ന പോലെ.............
ആ കാഴ്ച ഏറെ സുന്ദരമായിരുന്നു.
ആകാശം,കടല്‍,മഴ അങ്ങനെ എത്രയെത്ര ഇഷ്ടങ്ങള്‍ ആണ് ഒരിക്കലും തീരാത്ത മോഹങ്ങള്‍ ആയിട്ട്.
നിന്‍റെ പ്രണയം പോലെ...............
ഇവയെല്ലാം എന്നെ നിന്നിലേക്കല്ലേ എത്തിക്കുന്നത്!!!!
കടല്‍ക്കരയിലൂടെ കാറില്‍ ഒരു യാത്ര.
മുന്നില്‍ മഴ പെയ്യണം.
അതൊരു സ്വപ്നമാണ്.
മഴ പെയ്യുമ്പോള്‍ കടല് കാണുക എന്നത്.
ഒരു വലിയ,ഇനിയും നടക്കാത്ത ഒരു സ്വപ്നം.
എന്‍റെ ഇടതു കൈ നിന്‍റെ വലം കൈക്കുള്ളില്‍ ആകണം ഞാനാ കാഴ്ച കാണുമ്പോള്‍..

പുഴക്കരികില്‍ ആറ്റുവഞ്ചികള്‍ നിറയെ പൂത്തിട്ടുണ്ട്.
അവിടവിടെ ആയി ഉള്ള കുഞ്ഞു കുഞ്ഞു കുളവാഴ പൂക്കളുടെ കൂട്ടം.
അങ്ങ് ദൂരെ ഒരു തുരുത്തുണ്ട്.
നമുക്കങ്ങോട്ടെക്ക് പോകാം???
നീ ചോദിച്ചു.
അവിടെ എന്താണ് ഉണ്ടാവുക???
എന്‍റെ സംശയം.
അതൊരു ചെറിയ കാട് പോലെ.
എങ്ങും നിശബ്ദത.
നേര്‍ത്ത ഇരുട്ട്.
ഇരുട്ടിന്റെ നിശബ്ദത,അതിന്റെ സംഗീതം അതെത്ര രസമാണെന്നോ!!!!!
നമുക്കങ്ങു പോകാം.
ആ ഇരുളില്‍ നമ്മെ തേടി ഒരു പറ്റം മിന്നാമിനുങ്ങുകള്‍ വന്നാലോ!!!!!
ആ നിശബ്ദതയുടെ സംഗീതം മൂളാന്‍ കുയിലുകള്‍ വന്നാലോ!!!!!!

പുഴ വക്കില്‍ പട്ടം പറത്തി കളിക്കുന്ന കുട്ടികള്‍...
എന്‍റെ മനസും അങ്ങനെ ആയിരുന്നു.
കെട്ട് വിട്ട പട്ടം പോലെ......
നീയെന്ന ആകാശം എന്‍റെ മനസെന്ന പട്ടത്തെ നിന്നിലേക്ക്‌ ചേര്‍ത്ത് കൊണ്ടേയിരുന്നു.
നിന്നിലേക്ക്‌ അടുക്കുന്ന തിരക്കില്‍ എന്നില്‍ നിന്നും പൊട്ടിപ്പോയ കെട്ടുപാടുകളെ ഞാന്‍ അറിഞ്ഞില്ല.
നിന്‍റെ പ്രണയം അത്രമേല്‍ മനോഹരം.

ഓണനിലാവുദിച്ച ഇന്നലത്തെ രാത്രി .....................
നിന്നെ മറന്നു,നിന്നോടുള്ള പ്രണയം അസ്തമിച്ചു എന്നൊക്കെ ആയിരുന്നു നിന്നെ മറന്ന ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത്.
ഇരുളില്‍,നേര്‍ത്ത നിലാ വെളിച്ചത്തില്‍ മുറ്റത്തെ വെളുത്ത പൂക്കള്‍ ഒക്കെ വിരിഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ മനസിലെ ഒരു മുറിയില്‍ ,
നിനക്കായി മാത്രമുള്ള ആ മുറിയില്‍ നീ അക്ഷമനായി നില്‍ക്കുകയായിരുന്നു.
എന്നിലേക്കെത്താന്‍ നീ ശ്രമിച്ചപ്പോള്‍ ഒക്കെ ഞാന്‍ തടഞ്ഞു.
പക്ഷെ ഇപ്പോള്‍..................................

പ്രിയപ്പെട്ടവനെ........
ഹൃദയം നിറയെ പ്രണയവുമായി നിന്‍റെ ഞാന്‍ ഇവിടെയുണ്ട്.
ഓരോ നിമിഷവും നിന്നെ സ്നേഹിച്ചു കൊണ്ട്............
നിനക്കായി കാത്തിരുന്നു കൊണ്ട്................
നിന്‍റെ മാത്രമായി ഞാന്‍!!!!!!!!!!!!!!!

മൊബൈലില്‍ നിന്‍റെ പേര് തെളിയാതിരുന്നപ്പോള്‍ പതിവ് പോലെ എനിക്ക് സങ്കടം വന്നില്ല.
"ഒരു കോളിനപ്പുറമല്ല,ഒരു ശ്വാസത്തിനപ്പുറത്താണ് ഞാന്‍ നിന്‍റെ അരികില്‍ "
എന്ന് നീയെന്‍റെ കാതില്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും എന്‍റെ കേള്‍വിയില്‍ സൂക്ഷിച്ചിരിക്കുന്നു.

നിന്‍റെ നെഞ്ചോട്‌ ചേര്‍ന്ന് നീ നല്‍കിയ ആ മൃദു ചുംബനം നെറുകയില്‍ ഏറ്റു വാങ്ങിയപ്പോള്‍ പ്രിയപ്പെട്ടവനെ ഒരിക്കല്‍ കൂടി ഞാന്‍ അറിയുകയായിരുന്നു;
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍ ".

കാലങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാലും നിന്നോടെനിക്ക് സംസാരിക്കാനാവും.
അവസാനം കണ്ടപ്പോള്‍ നിര്‍ത്തിയിടത്ത്ന്നു മുതല്‍..
പരാതികളും,പരിഭവങ്ങളും ഇല്ലാതെ..........
കാരണം
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍"" " .

നിന്നെ മാത്രമേ പ്രതീക്ഷകള്‍ ഇല്ലാതെ സ്നേഹിക്കാന്‍ എനിക്ക് പറ്റൂ.
നിന്നോട് മാത്രമേ എന്‍റെ കുറുമ്പ്കളെ സമ്മതിക്കാന്‍ പറ്റൂ.

നിന്നിലുള്ള മോഹങ്ങള്‍ വീണുടഞ്ഞപ്പോഴും ,
സ്വപ്‌നങ്ങള്‍ എവിടെയൊക്കെയോ തട്ടി തകര്‍ന്നു വീണപ്പോഴും നിന്നിലേക്ക്‌ വീണ്ടും വീണ്ടും ചേര്‍ന്നത് ...............
പല വട്ടം എന്നില്‍ നിന്നും തിരിഞ്ഞു നടന്നിട്ടും,
എനിക്ക് നേരെ മനസിന്‍റെ വാതില്‍ കൊട്ടിയടച്ചിട്ടും നീ വീണ്ടും എന്നിലേക്ക്‌ തന്നെ തിരിച്ചെത്തിയത് .....................
അതെ,ഇതിനൊക്കെ കാരണം
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍"" " .

പ്രിയപ്പെട്ടവനെ............
നിനക്കെന്‍റെ ഓണാശംസകള്‍..




(ഇന്നൊരു പോസ്റ്റ്‌ ഇടാന്‍ എനിക്ക് പ്രിയപ്പെട്ടവള്‍ പറഞ്ഞിരുന്നു.
അവള്‍ക്കു വേണ്ടി ഒരു പോസ്റ്റ്‌ എന്ന് കരുതി തുടങ്ങി.
മനസ്സില്‍ ഒളിപ്പിച്ച പ്രണയം മറ നീക്കി പുറത്തു വന്നപ്പോള്‍ അത് അവളുടെ സൗഹൃദം പോല്‍ പ്രിയപ്പെട്ട അവന്‍റെ പ്രണയത്തിനു വേണ്ടി ആയി.

എങ്കിലും പറയട്ടെ ,
കൂട്ടുകാരീ..............
ഹൃദയം നിറഞ്ഞ സ്നേഹവുമായി,
സൌഹൃദവുമായി,
കൈ കുടന്ന നിറയെ നിനക്ക് പ്രിയപ്പെട്ട പവിഴമല്ലി പൂക്കളുമായി,
പവിഴമല്ലിയുടെ പരിശുദ്ധിയുള്ള നിന്‍റെ നന്മ നിറഞ്ഞ മനസിന്‌,സ്നേഹത്തിനു,സൌഹൃദത്തിനു ഒക്കെയുള്ള എന്‍റെ ഒരു കുഞ്ഞു ഓണ സമ്മാനം.
ഇഷ്ടമായോ???????


.






Wednesday, August 22, 2012

ഈ പെരുന്നാള്‍ ദിനം എന്തു രസായിരുന്നൂന്നോ!!!!!!

ചിങ്ങം പിറന്നു.
അത്തം കഴിഞ്ഞു.

വീണ്ടും ഒരു ഓണക്കാലം കൂടി..............

ഒരു വസന്തകാലം കൂടി മുന്നിലേക്കെത്തി .

ഞാറു നട്ട പാടങ്ങള്‍,അതില്‍ കൂട്ടം കൂടാന്‍ ഒരു പറ്റം കുളക്കോഴികള്‍,

ഒറ്റയ്ക്ക് നടക്കുന്ന ഒരു അമ്പലപ്രാവ്,

മേലെ മുകളിലേക്ക് പറന്നുയരുന്ന ചാര നിറമുള്ള കൊറ്റികള്‍,

തുമ്പ പൂത്ത തൊടി,വേലിയില്‍ വിരിഞ്ഞ വയലറ്റ് പൂവുകള്‍.,

കവുങ്ങിന്‍ തോപ്പിലെ ഇരുളില്‍ കുഞ്ഞു വെളിച്ചം പോലെ മണ്ണിനോട് ചേര്‍ന്ന് മുക്കുറ്റി പൂക്കള്‍ ഒക്കെ മനസ്സില്‍ സ്നേഹവും,നന്മയും നിറയ്ക്കുന്നു.


ഈ പെരുന്നാള്‍ ദിനം എനിക്കേറെ ഇഷ്ടമായി.

ഒരിക്കലും മറക്കാനാവാത്ത ഒന്നായി.

ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ നിര്‍ബന്ധിച്ച ഒരു ദിവസം.

വെയിലും മഴയും ഒരുമിച്ച് വന്നു.

എനിക്ക് ചുറ്റിനും,എന്‍റെ ഉള്ളിലും.


പെരുന്നാള്‍ ദിനം,ഞാന്‍ എന്‍റെ ഇല്ലത്തേക്ക് പോയി.

തനിയെ,ബസ്സില്‍..

അച്ചു വന്നേനു ശേഷം ബസ്സില്‍ പോവുന്നത് അപൂര്‍വ്വം ആണ്.

അവളുടെ സ്വഭാവത്തിന് ബസ്സില്‍ കേറിയാല്‍ എനിക്ക് പണിയാവും എന്നൊരു പേടി.

പിന്നെ വേദേം വന്നൂലോ.

യാത്രകളെ കുറിച്ച് എഴുതാന്‍ മോഹിച്ചത് മനോഹരമായി യാത്രാനുഭവങ്ങള്‍ ഉള്ള ഒരു ബ്ലോഗ്‌ കണ്ടതിനു ശേഷം ആണ്.

ന്‍റെ യാത്രകള്‍ എന്‍റെ ഇല്ലം,അല്ലെങ്കില്‍ അടുത്ത് പുറത്തുള്ള വല്ല അമ്പലം എന്നിങ്ങനെ ഒക്കെയേ ഉള്ളുവെങ്കിലും എനിക്കിപ്പോ അതെഴുതാന്‍ ഇഷ്ടാണ്.

ഒരു രസം.

കാണുന്ന കുഞ്ഞു കുഞ്ഞു കാഴ്ചകള്‍ ഒക്കെ കുറേക്കാലം കഴിഞ്ഞാല്‍ ഓര്‍മ്മിക്കാന്‍ എന്നെ സഹായിക്കുമെങ്കില്‍ ഞാന്‍ അതെഴുതുക തന്നെ വേണം.


ബസ്സില്‍ കേറിയാല്‍ പണ്ടൊക്കെ സൈഡ് സീറ്റിലെ ഇരിക്കുമായിരുന്നുള്ളൂ.

സ്വപ്നം കാണാന്‍ വേണ്ടിയുള്ള സൌകര്യത്തിന്.

പിന്നെ ഉറങ്ങാനും.

പക്ഷെ ബസ് യാത്ര അപൂര്‍വമായി തുടങ്ങിയപ്പോള്‍ ആ ഇഷ്ടം മാറി.

ലോങ്ങ്‌ സീറ്റില്‍ മുന്നിലെ ഗ്ലാസിനെ തൊടാന്‍ പാകത്തില്‍ ഇരിക്കുന്നതായി ഇഷ്ടം.

മുന്നിലെ കാഴ്ചകള്‍ എല്ലാരെക്കാളും മുന്‍പേ ഞാന്‍ കണ്ടു എന്ന് വെറുതെ അവകാശപ്പെടാന്‍ വേണ്ടി.


ഈ യാത്രയില്‍ ബസ്സില്‍ ഞാന്‍ അങ്ങനെ ആണ് ഇരുന്നത്.

ഡ്രൈവറും,ക്ലീനറും,ഒക്കെ ന്നെ നോക്കി.

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ സിനിമ വെച്ചിട്ടുണ്ട്.

അത് കാണാന്‍ വേണ്ടിയെങ്കിലും ഈ കുട്ടി എന്തിനാ ഒഴിഞ്ഞു കിടക്കുന്ന സൈഡ് സീറ്റുകളില്‍ ഒന്നില്‍ പോലും ഇരിക്കാത്തെ എന്നോര്‍ത്ത് കാണും അവര്‍..

അതിനേക്കാള്‍ എത്രയോ നല്ലതാണ് ആചില്ലില്‍ കൂടെയുള്ള നോക്കല്‍ എന്ന് അവര്‍ക്കറിയില്ലല്ലോ.

നീലാകാശം,വെള്ള മേഘങ്ങള്‍ ഇരു വശവും ഉള്ള മരങ്ങള്‍ ചെടികള്‍,വീടുകള്‍ എതിരെ വരുന്ന വണ്ടികള്‍ ഭംഗിയുള്ള ഡ്രെസ്സുകള്‍ ആളുകള്‍ അങ്ങനെ കാഴ്ചകള്‍ ഏറെ............

(പാസേഞ്ചേര്‍ സിനിമ ഓര്‍മ്മ വന്നു.

എന്താ പെട്ടെന്ന് അത് ഓര്‍മ്മ വന്നെ എന്നറിയില്ല.

എനിക്കിഷ്ടായ സിനിമ ആണ് അത്.)


എല്ലാം ആദ്യായി കാണുന്ന കൌതുകമായിരുന്നു എന്‍റെ കണ്ണിലും,മനസിലും,നോക്കിലും.

ഡ്രൈവര്‍ അത് കണ്ടിട്ട് ചിരിച്ചു.

ന്നാലും എനിക്ക് ന്‍റെ ആ കൌതുകം മറയ്ക്കാന്‍ തോന്നിയില്ല.

ഞാന്‍ ഒരു കുഞ്ഞു കുട്ടിയെ പോലെ.......


അച്ചൂന് വെടി പേടിയാണ്.

അതോണ്ട് അവിടെ ചെന്നാല്‍ അമ്പലത്തിലേക്ക് പോവാറെ ഇല്ല.

വെടി വഴിപാട് പ്രധാനം ആയോണ്ട് എപ്പഴും പൊട്ടിക്കൊണ്ടിരിക്കും.

മുന്നില്‍ പുഴ ആയതിനാല്‍ വല്യ ശബ്ദോം ആണ്.

അതോണ്ട് അച്ചു ഉള്ളപ്പോ പോവാറില്ല.

പക്ഷെ ഈ തവണ പോയി.

ഞാന്‍ തന്നെ.

അതിനായി സ്റ്റോപ്പില്‍ നിന്നും അമ്പലം വരെ നടന്നു.

പണ്ട് കോളേജില്‍ പോയിരുന്നത് ഓര്‍ത്തു.

എത്രയെത്ര ഓര്‍മ്മകള്‍ ആണ്!!!!!!!!!!!

പച്ചക്കറി കട കണ്ടപ്പോ അവിടെ ന്‍റെ പ്രിയപ്പെട്ട ചൊമന്ന ചീര കണ്ടപ്പോള്‍ കയ്യില്‍ വല്യ സാമ്പാര്‍ കിറ്റും പിടിച്ച് ബസ് കേറാന്‍ നിന്നിരുന്ന ന്നെ ഓര്‍ത്തു.

എനിക്ക് സ്വര്‍ണക്കടെക്കാളും,തുണിക്കടെക്കാളും ഇഷ്ടാണ് പച്ചക്കറി കടേല് പോവാന്‍..

അതെന്‍റെ സ്ഥിരം കട ആയിരുന്നു.

കോളേജ് കണ്ടപ്പോള്‍ പഴയ ആ കാലം ഓര്‍ത്തു.

ഷെയ്ന,ഷാഹു,ദീപ,രെശ്മി,ദീപു,ഹരീഷ് അങ്ങനെ അങ്ങനെ..............

മലയാളം മാഷ്‌ടെ "ആശാന്‍റെ സീത"ക്ലാസ് ഓര്‍മ്മ വന്നു.

ജൂലിയസ് സീസര്‍, പിഗ്മാലിയന്‍ ഷെയ്ക്ക്സ്പിയര്‍ ന്‍റെ സോണറ്റ് ഒക്കെ എന്‍റെ കാതുകളില്‍ വീണ്ടും നിറഞ്ഞു.

കുഞ്ഞു കുഞ്ഞു സ്റ്റഡുകള്‍ കിട്ടുമായിരുന്ന ചേച്ചീടെ കട,ഓര്‍മ്മ വന്നു.

പിന്നെയും പറഞ്ഞാലും തീരാത്ത ഒരുപാട് ഓര്‍മ്മകള്‍.................


അമ്പലത്തിനുള്ളിലും കുറെ മാറ്റങ്ങള്‍ വന്നു.

നാലമ്പല തിരക്കിന്‍റെ ഭാഗമായുള്ള സൌകര്യങ്ങള്‍ ഒക്കെ ഞാന്‍ അതിശയത്തോടെ നോക്കി.
ശ്രീരാമനും,ഹനുമാനും,കൃഷ്ണനും,ശാസ്താവും,പിന്നെ ഗണപതിയും.
എല്ലാരോടും വിശേഷങ്ങള്‍ ചോദിച്ചു.
മീനൂട്ടൊന്നും നടത്തിയില്ല.
(അല്ലെങ്കിലും പുഴയിലെ മീനുകള്‍ക്ക് ബോര്‍ അടിച്ചു കഴിഞ്ഞു.
എന്നെ കാണുമ്പോള്‍ ഒരു വെറൈറ്റി ഫുഡ്‌ കൊണ്ട് വന്നു കൂടേന്ന് അവ ചോദിച്ചാലോ!!!!!!!!!!!!)
വെടി വഴിപാടും കഴിച്ചില്ല.
പ്രധാനം ആണ് രണ്ടും എന്നറിഞ്ഞിട്ടും എന്തോ ചെയ്തില്ല.
തോന്നിയില്ല.
നമ്പ്യാരുടെ പീടികേലെ മസാല ദോശ വല്ലാതെ കൊതിപ്പിച്ചു.
തന്നെ അല്ലെ ഉള്ളൂ എന്നോര്‍ത്തപ്പോ ആ മോഹം മനസിലടക്കി.
അവിടന്ന് വീണ്ടും ഇല്ലത്തേക്ക് നടന്നു.
ബസ്സില്‍ കേറിയില്ല.

പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ പണ്ടത്തെ പോലെ വീണ്ടും താഴേക്കു നോക്കാന്‍ പേടി തോന്നി.
മനസ്സില്‍ തെളിയും ഞാന്‍ കാലു തെറ്റി വീഴുന്ന ചിത്രം.
അപ്പൊ വല്ലാതെ പേടിയാവും.
കണ്ണുകള്‍ ഇറുക്കിയടയ്ക്കും.
ഒരു പൊട്ടത്തരം പറയട്ടെ???
എന്‍റെ മരണം ഓര്‍ത്ത് ഞാന്‍ തന്നെ കരയാറുണ്ട്.
(ദൈവമേ തീയിലും വെള്ളത്തിലും പെട്ട് എനിക്ക് മരിക്കണ്ട കേട്ടോ.
രണ്ടും എനിക്ക് പേടിയാ.)
പുഴയില്‍ ഇപ്പൊ നല്ല ഒഴുക്കും ഉണ്ട്.
പാലത്തിനു മുകളില്‍ എത്തുമ്പോള്‍ മിക്കവാറും ഒരു കാറ്റ് വീശാറുണ്ട്.
ഈ യാത്രയിലും അതുണ്ടായി.
എനിക്ക് വളരെ സന്തോഷം തോന്നി.
പുതിയ കടകളും വീടുകളും ഒക്കെ വന്നു.
എനിക്കെല്ലാം അതിശയായിരുന്നു.

ചേലൂരെ അമ്പലത്തിനു മുന്നിലെ പാടത്തില്‍ ആമ്പല്‍ പൂത്തിരുന്നു.
ചെറിയ വെള്ള ആമ്പല്‍.,പിന്നെ പേരറിയാത്ത ഒരു ജല സസ്യത്തിലെ കുഞ്ഞു കുഞ്ഞു മഞ്ഞ പൂക്കളും.
നന്നേ ചെറുത്‌.,ഒപ്പം കുളവാഴ പൂക്കളും.
സത്യന്‍ എമ്പ്രാന്തിരീടെ ഭാര്യക്ക് കാന്‍സര്‍ ആണത്രേ.
പണ്ടത്തെ ക്ലബ്,ലൈബ്രറി,ഒക്കെ പുതിയ രൂപത്തില്‍.
അവിടന്ന് പുസ്തകം എടുക്കാന്‍ പൈസ കൊടുക്കണ്ട.
കാരണം ഇല്ലത്ത് നിന്നാണ് കൊറേ പുസ്തകങ്ങള്‍ അവിടേക്ക് കൊടുത്തിരിക്കുന്നെ.
അവിടന്ന് ഞാന്‍ അവസാനായി എടുത്ത പുസ്തകം അബ്ദുല്‍ കലാമിന്റെ ആത്മകഥ ആണ്.
എനിക്കിഷ്ടാണ് അദ്ദേഹത്തെ.
അറിവ് വളരെ പരിമിതമാണെങ്കില്‍ കൂടിയും ചില വ്യക്തികളെ എനിക്കൊരുപടിഷ്ടാണ്.
സ്വാമി വിവേകാനന്ദന്‍,ശ്രീരാമകൃഷ്ണ പരമഹംസര്‍,രമണ മഹര്‍ഷി,പോണ്ടിച്ചേരിയില്‍ ഉണ്ടായിരുന്ന മദര്‍,അങ്ങനെ അങ്ങനെ ആ ലിസ്റ്റ് വളരെ വലുതാണ്‌..

മുറ്റം മുഴോനും മോളി അച്ചോള്‍ പയറും,ചീരേം,മുളകും,മറ്റും നട്ടിട്ടുണ്ട്.
പുളി മരം മുഴുവനും പുളിങ്ങ(ഇവിടത്തെ ഭാഷ)ഉണ്ടായിട്ടുണ്ട്.
അധികം പാകമാകാത്ത പുളിങ്ങ.
പണ്ട് ഉപ്പു കൂട്ടി തിന്നോണ്ട് നടന്ന നാളുകള്‍ ഓര്‍ത്തു.
ആ പച്ച നിറത്തിന് പ്രത്യേക ഭംഗിയാണ്,മണോം അതെ എനിക്കിഷ്ടായിരുന്നു.
രാധ വല്യമ്മേടെ വീട് പണി മൊത്തം കഴിഞ്ഞു.
ഇപ്പൊ കാണാന്‍ നല്ല ഭംഗിയായി.
അവിടെ ഒന്നും ഓണം എത്തിയില്ലായിരുന്നു.

തിരിച്ച് വരുമ്പോള്‍ റോഡില്‍ മുഴുവനും തിരക്കായിരുന്നു.
പെരുന്നാള്‍ സദ്യ കഴിഞ്ഞു വിരുന്നു പോവാനുള്ള തിരക്ക്.
ബസ്സിലും അതെ.
എല്ലാരും പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട്,മുഖം മുഴുവനും ചിരിയും സന്തോഷവും മാത്രമായി .................
കാണാനേ എന്ത് ചന്താണ്!!!!!
അങ്ങനെ ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിക്കുന്നു.
എല്ലാവര്‍ക്കും ചിരിയും,സന്തോഷവും,സമാധാനവും,നന്മയും ഒക്കെ മാത്രമുള്ള ഒരു ലോകം.
എങ്കില്‍...................................എങ്കില്‍ എന്ത് രസമായിരുന്നേനെ!!!!!!

ഇറങ്ങാന്‍ നേരം ഡ്രൈവറിനെ കണ്ടപ്പോള്‍ ആണ് മനസിലായത് ഞാന്‍ പോയതും വന്നതും ഒരു ബസ്സില്‍ ആയിരുന്നു എന്ന്.
കണ്ടക്ടര്‍ പൈസ വാങ്ങി സ്ഥലം ഇങ്ങോട്ട് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു ഇയാള്‍ക്കെങ്ങനെ എനിക്കിറങ്ങേണ്ട സ്ഥലം അറിയാം എന്ന്.
അപ്പഴും കത്തിയില്ല പോയതില്‍ തന്നെയാണ് വന്നതെന്ന്.

അച്ചു ഇവിടെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
"എത്ര നേരായി ഉമേ അച്ചു വിളിക്കണൂ "
എന്ന് പത്തു പ്രാവശ്യമെങ്കിലും എന്നോട് പറഞ്ഞു പാവം.