Friday, October 21, 2016

ഞാനെന്നോട് മിണ്ടിക്കൊണ്ടേയിരിക്കുന്നു.......

ഓർമ്മകളിലെ മുറിവുകളിൽ ഉള്ളം നീറുമ്പോൾ, ഭൂതവും ഭാവിയും ചിലപ്പോഴൊക്കെ ചില ചോദ്യങ്ങളെ കണ്മുന്നിൽ കൊണ്ട് നിർത്തി ഇതിനുത്തരം കണ്ടുപിടിക്കാൻ പറഞ്ഞു വെല്ലുവിളിക്കുമ്പോൾ ഉള്ളിന്റെയുള്ളിലെ എനിക്ക് മാത്രമായുള്ള ഞാൻ മാത്രമുള്ളൊരു  ദ്വീപിൽ ഞാൻ ചെന്ന് നിൽക്കാറുണ്ട്. അവിടെ എനിക്ക് നേരെ ഏറ്റവും സ്നേഹത്തോടെ നോക്കുന്ന മിഴികളുണ്ട്. എന്റെ എല്ലാ പേടികളേയും ഇല്ലാതാക്കുന്നൊരു ആലിംഗനമുണ്ട്. കൂടെ ഞാനുണ്ടെന്ന ധൈര്യപ്പെടുത്തലായിട്ടുള്ളൊരു തലോടലുണ്ട്. എന്നെ ചിരിപ്പിക്കാൻ വേണ്ടി മാത്രം മിണ്ടുന്ന,വാക്കുകളുണ്ട്. ഉള്ളിൽ സ്നേഹവും നന്മയും നിറയ്ക്കാനുള്ള ഉമ്മകൾ തരുന്ന ചുണ്ടുകളുണ്ട്. അതാണെന്റെ ദൈവം. എനിക്കവിടം മരതകദ്വീപാണ്‌. എന്റെ ദൈവവും ഞാനും മാത്രം താമസിക്കുന്ന.......... എന്റെ സ്വന്തം മരതകദ്വീപ്.


ഇലകൾ പൊഴിഞ്ഞ കുഞ്ഞു ചില്ലകൾ നിറയെ ഉള്ള മരങ്ങളിൽ മഞ്ഞു പൂക്കൾ വിടരുന്നത് പണ്ടെന്നോ കണ്ട, മറക്കാൻ കൂട്ടാക്കാതെ ഓർമ്മ പൊതിഞ്ഞെടുത്തൊരു സ്വപ്നമായിരുന്നു.മഞ്ഞിന്റെ നേർത്തൊരു മറയിട്ട ഡിസംബർ രാവുകളിലൊന്നിൽ സാന്റാ അപ്പൂപ്പനോടിക്കുന്ന വണ്ടിയിൽ കയറിയിരുന്ന് അപ്പൂപ്പൻ പറയുന്ന കഥകൾ കേട്ട് മഞ്ഞു പൂക്കൾ വിരിഞ്ഞ മരങ്ങൾക്കിടയിലൂടെ ഒരു സവാരിഗിരിഗിരി............ ഇടയ്ക്കെപ്പഴോ അപ്പൂപ്പൻ ഒരു മാന്ത്രികനായി  അപ്രത്യക്ഷമാവും.തീർത്തും അപരിചിതമായൊരു വഴിയിൽ,അതിലേറെ തനിച്ചായി,കണ്ണുകളിൽ പേടിയുടെ സങ്കടത്തിന്റെ രണ്ടു വലിയ മുത്തുകളെ വീഴാൻ പാകത്തിന് തയ്യാറാക്കി ഞാൻ നിൽക്കുമ്പോൾ,എന്നെ നോക്കി ചിരിക്കുന്ന മഞ്ഞു പൂക്കൾക്ക് ചന്തം കൂട്ടാൻ
ആകാശം മുഴുവനും പച്ചയും നീലയും ചുവപ്പും ഒക്കെയുള്ള നിറങ്ങളായ നിറങ്ങളെ മുഴുവൻ വാരിയൊഴിച്ചു നിറയ്ക്കുന്ന ഒപ്പം എന്നെ നോക്കി ചിരിക്കുകയും ചെയ്യുന്ന അപ്പൂപ്പനെ കണ്ട്, ആ കാഴ്ച കണ്ട് വിസ്മയിച്ചു നിൽക്കുന്ന ഒരു പത്തു വയസ്സുകാരി കുട്ടിയാവാൻ എനിക്കിപ്പഴും മോഹംണ്ട്. ജീവിതത്തിലിന്നേ വരെ വേറൊരു രാജ്യവും കാണണം എന്ന് തോന്നിയിട്ടേയില്ല.പക്ഷെ ഇപ്പൊ രണ്ടു മോഹങ്ങൾ കുറച്ചു നാളായിട്ടെന്റെ അസ്ഥിയ്ക്ക് പിടിച്ച്ണ്ട്.അതിലൊന്ന് മഞ്ഞു പൂക്കുന്ന,വിചാരിക്കാത്തൊരു നിമിഷത്തിൽ ആകാശത്തിൽ നിറയുന്ന ധ്രുവദീപ്തിയെ കാണാൻ സാധിക്കുന്ന ഒരു നാട്ടിൽ പോണംന്നാണ്.ഇനിയൊന്ന് .....................


ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറാൻ ഭാഗ്യം വേണം. ജീവിതത്തെ അത്രയധികം സ്നേഹിച്ചാൽ മാത്രമേ ചുറ്റുമുള്ളതിനേയും സ്നേഹിക്കാനാവൂ. ചുറ്റുമുള്ളതിനേയും,ഉള്ളവരേയും സ്നേഹിക്കുമ്പഴേ ഉള്ളിൽ നന്മ നിറയൂ. ഉള്ളിൽ നന്മയുള്ളവർക്കേ സ്വയം വെളിച്ചമാകാനും മറ്റുള്ളവർക്ക് വെളിച്ചമേകാനും സാധിക്കൂ. നന്മയുടെ പുഞ്ചിരി.....അതെത്ര ചന്തമുള്ളതാണ്!!!!!എത്ര കളങ്കമറ്റതാണ്!!!!!!!എത്ര നിസ്വാര്ത്ഥമാണ്!!!!!ഓളങ്ങളിലൂടെ നീങ്ങുന്ന ഈ വെളിച്ചം പോലെ............!!!





ഒരു പ്രാർത്ഥന പോലെ ആരുടെയോ സ്നേഹം എന്റെയുള്ളിൽ വെളിച്ചമായി നിറയുമ്പോൾ എനിക്ക് തോന്നാറുണ്ട് മേഘങ്ങൾക്കിടയിലേക്ക് ആരോ ഒരു വിളക്ക് കൂട് എനിക്ക് വേണ്ടി തിരി തെളിയിച്ച് അയച്ചിട്ടുണ്ടെന്ന്.ആത്മവിശ്വാസക്കുറവിന്റേയും അപകർഷതാ ബോധത്തിന്റേയും ഇരുളിലേക്ക് മനസ്സ് ചെന്നെത്തുമ്പോൾ ഈ വിളക്ക് കൂടുകൾ എന്നെ നോക്കി ചിരിക്കാറുണ്ട്.









(കാഴ്ചകളിൽ മൂന്നെണ്ണം ഗൂഗ്‌ൾ വക,ആദ്യത്തെ ന്റെ സ്വന്തം കണ്ടുപിടിത്താ....!!!)









Tuesday, October 18, 2016

നിന്നോട് പിണങ്ങിയപ്പോൾ ഞാനെന്നോട് പറഞ്ഞത്

പൗർണ്ണമി നിലാവിന്റെ ബാക്കി ജനലിനപ്പുറം വീണു  കണ്ടപ്പോൾ നിന്റെ വാക്കുകളോർത്തു.
നിലാവിൽ നിന്നും വാരിയെടുത്തതാന്നും  പറഞ്ഞോണ്ട്,
ആദ്യമായി നീയെനിക്കയച്ച എഴുത്തിലെ വാക്കുകൾ ..........
എത്രയധികം സ്നേഹമായിരുന്നു അന്ന് നിനക്കെന്നോട്.......
എനിക്കെന്നോട് തന്നെ അസൂയ തോന്നിയിരുന്ന നാളുകൾ............!!!!!
ഇപ്പോൾ നിന്റെ മൗനം പൊതിഞ്ഞയീ കൂട്ടിനുള്ളിൽ
എന്റെ നിശ്ശബ്ദതയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുമ്പോൾ
എനിക്കാ പഴയ ദിവസങ്ങളെ തിരികെ കിട്ടുവാൻ  മോഹം.
കത്തുകളായും കവിതകളായും നിന്നിൽ നിറഞ്ഞുകൊണ്ടേയിരിക്കണം എനിക്കിപ്പഴും.
കാണുന്നത്,  കേൾക്കുന്നത്, എഴുതുന്നത്, മണക്കുന്നത്, തൊടുന്നത്
അങ്ങനെ എനിക്ക് ചുറ്റും നീയെങ്ങനെയാണിങ്ങനെ .......... ഇത്രമാത്രം ..............
എന്നിൽ നിറഞ്ഞു നിൽക്കുന്നതെന്ന് നീയെന്നോട് ചോദിച്ചു കൊണ്ടേയിരിക്കണം.

വേണ്ട, ഇങ്ങനെയൊന്നും നിന്നിൽ എനിക്ക് നിലനിൽക്കേണ്ട.
ഇനിയെന്റെ നിശ്ശബ്ദതയാണ് നിന്നിൽ അലിയേണ്ടത്.
ഈ മൗനമാണ് ഇപ്പോഴെന്റെ സ്നേഹത്തിന്റെ ഭാഷ.

                                    ***********************************************

നമുക്കിടയിൽ ഒരു കടൽ രൂപപ്പെടുന്നുണ്ട്.
നിസ്സഹായതയുടെ തിരമാലകൾ അതിലാർത്തലച്ചു നിലവിളിക്കുന്നുണ്ട്.
അത് നമ്മുടെ പ്രണയം വീണലിഞ്ഞ മണൽത്തരികളെ മായ്ച്ചു കൊണ്ടിരിക്കുന്നുണ്ട്.
അതെന്റെ സ്വപ്നങ്ങളിൽ നിന്ന് നിന്നെയും, നിന്റേതായതിനെയൊക്കെത്തിനെയും മാറ്റി നിർത്തുന്നുണ്ട്.
ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു പോലും ഒരു കടൽദൂരം അകലെയെന്ന് ഭാവിക്കുന്ന,
പറയാനേറെയുണ്ടായിട്ടും ഒരു വാക്കു പോലും മിണ്ടാനിഷ്ടപ്പെടാതെ,
എന്തേയിത്ര സങ്കടമെന്ന് ചോദിച്ചവർക്ക് മുന്നിലൊന്നു പെയ്തു തോരാനാകാതെ,
മൗനത്തിന്റെ കല്ലുകൂട്ടിലിരിക്കുന്ന എന്നെ.....
എനിക്കിഷ്ടാവുന്നേയില്ല.