Sunday, June 28, 2015

പൂമ്പാറ്റ മോഹം

ഇന്നലെ വെളുപ്പിന് അമ്പലത്തിലേക്ക് വേണ്ടി ഇറങ്ങിയപ്പോഴാണ് നേരെ മുന്നിലെ മാവിൻ കൊമ്പുകൾക്കിടയിലൂടെ നിലാവിനെ കണ്ടത്.
പെട്ടെന്നെന്തോ...............ഒരു മോഹമുദിച്ചു .
ഒരു പൂമ്പാറ്റെ കാണണംന്ന്.
ചിറകിനറ്റം തിളക്കമുള്ള മഞ്ഞ നിറത്തിലുള്ള ഒരു പൂമ്പാറ്റ.
പിന്നെ തോന്നി ഒന്ന് പോര കൊറേ വേണംന്ന്.
ഒക്കെത്തിനേം ഒരു ചില്ല് കുപ്പീല് എട്ത്ത് വെക്കണം.
ആരെങ്കിലും കണ്ടാലും ജീവിനില്ലാത്തതാന്നു വിചാരിക്കണം.
രാത്രി എല്ലാരും ഉറങ്ങിക്കഴിയുമ്പോൾ ഞാനാ കുപ്പി തുറക്കും.
അപ്പൊ എനിക്ക് ചുറ്റും നിറച്ചും തിളങ്ങുന്ന മഞ്ഞ പൂമ്പാറ്റകൾ പാറി പറക്കും.
എന്നോടൊത്തിരി സംസാരിക്കും.
കാട്ടിൽ കണ്ട വനദേവതയുടെ ഭംഗിയെ കുറിച്ച് പറഞ്ഞു മോഹിപ്പിക്കും.
ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത,
മണത്തിട്ടില്ലാത്ത കാട്ടുപൂവിന്റെ തേനിന്റെ സ്വാദ് പറഞ്ഞു കൊതിപ്പിക്കും.
നിലാവ് നിറഞ്ഞൊരു രാവിൽ,
കാട്ടിലെ പാറയിടുക്കിലെ വള്ളിപ്പുല്ലിൽ വിശ്രമിക്കാനിരുന്നപ്പോൾ കേട്ട,
കാറ്റിന്റെ താരാട്ടു മൂളലിൽ
നിറഞ്ഞ വാത്സല്യത്തിന്റെ അമ്മമണം
കാതിനരികിൽ വന്നു മൂളിയും,
കവിളിൽ ഉമ്മ വെച്ചും പകർന്നു തരും.
ഒടുക്കം ഞാൻ അവർക്കൊപ്പം കാട്ടിൽ ചെന്ന് വനദേവതയെ കണ്ട് ന്നേം പൂമ്പാറ്റയാക്കാൻ പറയും.
ഹോ............എന്നിട്ട് വേണം എനിക്ക് ഒരു പ്രാരാബ്ധോം,ടെൻഷനും ഇല്ലാതെ
വെയിലും മഴേം മഞ്ഞും നിലാവും അമാവാസീം
ഒക്കേം കണ്ട് കാട്ടിലിങ്ങനെ കൊറേക്കാലം സുഖായി ജീവിക്കാൻ.


Wednesday, June 24, 2015

എന്നോട് മിണ്ടുന്ന ചിത്രങ്ങൾ ...........

കരയാൻ മറന്ന കരച്ചിലുകൾ
കാർമേഘമായി ഉരുണ്ടുകൂടി
ഉള്ളിന്റെയുള്ളിൽ അവിടവിടെയായി
ഇരുട്ട് പുതച്ചു ഇപ്പോഴും നിൽപ്പുണ്ട്.
നിന്റെ സ്നേഹം നൽകിയ വെളിച്ചം,
നിന്നെ സ്നേഹിച്ചതിലൂടെ കൈവന്ന വിശുദ്ധി
ആ കണ്ണീരിനെ ചിരിയാക്കുന്നതും
ഇരുട്ടിനെ വെളിച്ചമാക്കുന്നതും
ഞാൻ അറിയുന്നില്ലെന്നതാണ് സത്യം!!!!!








(വരികളും ചിത്രവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലെന്ന് ഇതിനാൽ ബോധ്യപ്പെടുത്തുന്നു )




നിഴലുകളെ എങ്ങനെ വേണമെങ്കിലും  വ്യാഖ്യാനിക്കാം. കാണുന്നവന്റെ മനോവിചാരമനുസരിച്ച് നിഴലുകൾ പല കഥകളും പറഞ്ഞു തരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  എനിക്കെന്റെ നിഴലിനെ വലിയ ഇഷ്ടമാണ്. ഒറ്റയ്ക്ക് നടക്കുമ്പോൾ ഞാനെന്റെ നിഴല് നോക്കി ചിരിക്ക്യേം, സംസാരിക്ക്യേം, ചിലപ്പഴൊക്കെ കരയേം ചെയ്യാറുണ്ട്. ഈ നിഴൽ ചിത്രം എടുത്ത് നോക്ക്യപ്പോ തോന്നി വേണ്ടീരുന്നില്ലാന്ന്. കരയിക്കാൻ മാത്രമായുള്ള കഥകൾ പറയുന്നു ഇതെന്നോട്. എന്തോ......... എന്നെയിത് അസ്വസ്ഥമാക്കുന്നു. സങ്കടപ്പെടുത്തുന്നു.




എനിക്കെത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണീ നീലാകാശോം വെള്ള മേഘങ്ങളും. ഒരു പക്ഷിയായോ, അപ്പൂപ്പൻതാടിയായോ മാറണം, എന്നിട്ടീ   മേഘങ്ങൾക്കുള്ളിൽ ഒളിച്ചു കളിക്കണം,ഒടുക്കം ആർക്കും കണ്ടുപിടിക്കാനാവാത്ത വിധം സ്വയമൊരു മേഘമാവണം. എന്നിട്ടൊരു രാവിൽ ആരും കാണാതെ പെയ്തു തോരണം. ഇതൊക്കെ എന്റെ അതിമനോഹരമെന്നു ഞാൻ വിശ്വസിക്കുന്ന ചില ബടുക്കൂസ് സ്വപ്നങ്ങളാണ്.




നോക്കൂ ഈ ചിത്രത്തിലേക്ക്.......എത്ര ഫ്രെഷ് ആണ്!!!!എത്ര പ്യുവർ ആണ്!!!!ഒരു രാത്രി മഴ കൊടുത്തിട്ട് പോയതാണ്.ഇതിലേക്ക് നോക്കുമ്പോഴൊക്കെ മനസിലെ കളങ്കങ്ങളും, സങ്കടങ്ങളും ഒക്കെ ഈ പച്ച-വെള്ള തുള്ളി ഒപ്പിയെടുത്ത് അപ്രത്യക്ഷമാക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഒരു പക്ഷെ കാണുന്നവർക്കെല്ലാം ഈ ഫ്രെഷ്നെസ്സും പ്യൂരിറ്റീം നൽകാൻ വേണ്ടിയാവണം ഇതിങ്ങനെ നിൽക്കുന്നെ.                                                                                                                                                                                            



ഇന്ന് വട്ടെന്നു തോന്നുന്ന, നൊസ്റ്റിയെന്ന് പറഞ്ഞു സൂക്ഷിക്കുന്ന ഒരുപിടി ഇഷ്ടങ്ങൾ കൊണ്ട് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
അതിലൊന്നായിരുന്നു ഇതും. അന്ന് കോളാമ്പീം ചെമ്പരത്തീം ഇടകലർത്തി ഈർക്കിലിൽ കോർത്ത് പൂക്കാവടി ന്നും പറഞ്ഞ് കൊണ്ട് നടക്കും. ഈ മഞ്ഞ നിറോം,ഇതിന്റെ നറുമണോം അന്നും ഇന്നും ഇഷ്ടാണ്. നൊസ്റ്റി ലിസ്റ്റിൽ പ്രധാനപ്പെട്ടതും. ആ കാലത്തെ തിരിച്ചു പിടിക്കാൻ വേണ്ടി ചിലത് വാക്കുകളായും, ചിലത് ചിത്രങ്ങളായും സൂക്ഷിച്ചിട്ടുണ്ട്.
അതിലൊന്നാണിത്. ഇതിലൊന്നും ഫോട്ടോഗ്രാഫീടെ ഭംഗി കാണാൻ കഴിയില്ല.
ഒരു പക്ഷെ സൂക്ഷിച്ചു നോക്കിയാൽ കാണാം, എപ്പോഴൊക്കെയോ ആരുമില്ലെന്ന പേടിയിൽ കഴിഞ്ഞ, ഏതൊക്കെയോ ചില നിമിഷങ്ങളിൽ
എന്തിനൊക്കെയോ വേണ്ടി കരയുമായിരുന്ന, എന്താണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാനാവാതെ പോയ, എവിടേയും അപകർഷതാബോധം കൊണ്ട് തല കുനിച്ചു നിന്നിരുന്ന ഒരു പെണ്‍കുട്ടീടെ മനസ്സ് ................. അവളുടെ നിഷ്കളങ്കത ............................. അവളുടെ കുഞ്ഞു കുഞ്ഞിഷ്ടങ്ങളെ ..........................!!!!!





നീ അടയാളപ്പെടുത്തി വെച്ച ഞാൻ ദേ................ !!!


























നിനക്കറിയാമൊ ഞാൻ കുറെ മഴയിഷ്ടങ്ങളെ‌ സൂക്ഷിച്ചു വെച്ചിട്ടുണ്ട് . അടുത്ത മഴക്കാലത്ത് അതെല്ലാം എനിക്ക് സാധിക്ക്യേം ചെയ്യും.
അതോണ്ട് കാത്തിരിക്ക്യാണ് ഞാനാ മഴക്കാലത്തിനായ്............