Saturday, January 11, 2014

ഗുരുവായൂർ യാത്ര വിശേഷോം......പിന്നെ ന്റെ മഴ സംഗീതോം!!!!

മണ്ഡലകാലം തുടങ്ങ്യപ്പോ തൊട്ട് പോയില്ല ഗുരുവായൂർക്ക് .തിരക്ക് പേടിച്ചിട്ട്.ഇതിപ്പോ മകരവിളക്ക് ആവാറായി.ന്തോ അങ്ങട് പോവാൻ വല്ലാത്ത ഒരു വെപ്രാളം.ഭക്തി കൂട്യോണ്ടൊന്നും അല്ല  .എല്ലാ മാസോം പോണോണ്ടാവും.അല്ലെങ്കിൽ ആകെ എങ്ങടെങ്കിലും  പോണത് അങ്ക്ട് മാത്രം ആയോണ്ടാവും.ന്തായാലും ഇന്നലെ പോയി. എനിക്കത് ബഹു ഇഷ്ടായി.ക്യൂ (നിക്കാനൊന്നും അച്ചു സമ്മതിക്കില്ല) നിക്കാതെ തൊഴാൻ സഹായിക്കാൻ അവിടെ ഒരാളുണ്ട്.അതോണ്ട് മാത്രാണ് എല്ലാ മാസോം പോണത്.

ഇന്നലെ ഇറങ്ങിയപ്പഴെ നേരം വൈകി.പോണ വഴിയെ കുറിച്ച് എപ്പഴും ഞാൻ പറയാറില്ലേ അങ്ങനൊക്കെ തന്നെ.അവിടവിടെ ആയി മാവുകൾ പൂത്ത്ണ്ട്.പിന്നെ ശീമക്കൊന്നേം.കുലകുലയായി ആ  റോസ് പൂവിങ്ങനെ നിക്കണ കാണാൻ നല്ല ചന്തം.കുന്നംകുളം അടുത്ത് കുറുക്കൻ പാറ ന്ന സ്ഥലത്ത് ഈ കൽവിഗ്രഹങ്ങൾ ണ്ടാക്കി വിക്കണ കൊറേ വീട്ടുകാർ ണ്ട്.ഇവിടത്തെ അമ്പലത്തിലേക്ക് വേണ്ട ബിംബങ്ങളും,ഓവും മറ്റും വാങ്ങാൻ വേണ്ടി പോയപ്പോ അവരുടെ കഷ്ടപ്പാടും,അതിനു കിട്ടുന്ന കൂലീം ഒക്കെ പറഞ്ഞ കേട്ട് കരളലിഞ്ഞു പോയീന്നു ഇവിടത്തെ ആണുങ്ങൾ പറഞ്ഞത് അവിടെ എത്ത്യപ്പോൾ ഞാൻ ഓർത്തു.മെഷീനുകൾ ഉപയോഗിച്ചാണ് ഇപ്പൊ ഭൂരിഭാഗോം ണ്ടാക്കുന്നെ എന്ന് അവർ പറഞ്ഞു. എങ്കിലും അവടെ എത്തുമ്പോ ഞാൻ കാണാറുണ്ട് കല്ല്‌ കൊത്തുന്നതും മറ്റും.ദീപ സ്തംഭങ്ങളും,പിന്നെ ഖബറിടങ്ങളിൽ കുത്തി വെക്കണ ആ സാധനോം(എനിക്കതിന്റെ പേരറിയില്ല) ആണ് അവടെ കൂടുതലുംണ്ടാക്കി വെച്ചേക്കണേ.

എനിക്കീ ചിത്രങ്ങൾ വരയ്ക്കണോരോടും, ശിൽപ്പികളോടും ഒക്കെ ബഹുമാനം കുറച്ചു കൂടുതലാ. അവരുടെ വിരലുകളിൽ നിന്നും എത്ര സുന്ദരമായാണ് ഓരോ രൂപങ്ങൾ ജനിക്കുന്നതെന്ന് ഞാൻ അതിശയത്തോടെ,ആരാധനയോടെ നോക്കാറുണ്ട്. ഒരു ചിത്രകാരി ആവുക എന്നത് ഒരു കാലത്തെ ന്റെ വല്യേ മോഹായിരുന്നു. ദൈവം സഹായിച്ച് ഒരു നേർ രേഖ പോലും വരയ്ക്കാൻ നിയ്ക്ക് നിശല്ല്യ.  കഴിഞ്ഞ കൊല്ലം നടന്ന ആ ബിനാലെ ഇതുമായി ബന്ധപ്പെട്ട പരിപാടി ആയിരുന്നില്ലേ????അത് കാണാൻ നിയ്ക്കെന്ത് മോഹായിരുന്നൂന്നോ !!!! നടന്നില്ല.ഇവടെ പുത്യേ അമ്പലം ണ്ടാക്കീലോ ,അതിന്റെ  മുന്നിൽത്തെ രണ്ടു  ചുമരുകളിൽ ഞങ്ങളുടെ ഒരു കസിൻ കുട്ടി വെട്ടെയ്ക്കരനേം , ഭദ്രകാളിയേം വരച്ച്ണ്ട്.അത് നോക്കിയിരിക്കും ഞാൻ അത്ഭുതത്തോടെ.എത്ര ഭംഗ്യായിട്ടാന്നോ സീന അത് വരച്ചേ!!!!

സ്കൂൾ വിടണ സമയം ആയോണ്ട് റോഡിൽ നല്ല തെരക്കായിരുന്നു.ഒടുവിൽ അവടെ എത്തി.തൊഴാൻ സഹായിക്കുന്ന സ്വാമി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.വേഗം പുള്ളീടെ കൂടെ കേറി തൊഴുതു.അപ്പറത്തുള്ള  ചെറിയ അഴി  തുറന്നു തരും,അങ്ങനെയാണ് ക്യൂ നിക്കാതെ കേറി തൊഴാ, എങ്കിലും നടയ്ക്കന്നു അകത്തേക്ക് കടക്കാൻ ഒരു ഉന്തും തള്ളും ആണ്.അതെത്ര നോക്കീട്ടും കാര്യല്ല്യ.നിയന്ത്രിക്കാൻ നിക്കണോർക്കും ഒന്നും ചെയ്യാൻ പറ്റില്ല അവിടെ.ആ അഴികൾക്കിടയിലൂടെ നടക്കുമ്പോ ഞാൻ അപ്പുറത്ത് നിക്കുന്ന വല്യേ ക്യൂ നോക്കി സങ്കടപ്പെട്ടു.അതിൽ പ്രായമായവരും, ഗർഭിണികളും, കുട്ട്യോളെ എടുത്തോണ്ട് നിക്കണോരും ഒക്കെണ്ട്.അന്യ ദേശത്തുന്ന് ഭഗവാനെ ഒരു നോട്ടം കാണാൻ വേണ്ടി മാത്രം വന്നിട്ട് ക്ഷമയോടെ നിക്കുന്നോർ.എനിക്ക് നാണക്കേടായി എന്റെയീ സൂത്രത്തിലുള്ള തൊഴൽ ഓർത്തിട്ട്.കുറ്റബോധോം തോന്നി.പക്ഷെ അപ്പൊ ഒക്കെ ന്നെ മൂപ്പരന്നെ (ഗുരുവായൂരപ്പൻ ) സമാധാനിപ്പിക്കും ഈ അച്ചു സമ്മതിക്കാത്തോണ്ടല്ലേ സാരല്ല്യാന്ന്.[ഈ ഗുരുവായൂരപ്പന് നാവില്ലാത്തത് നന്നായി.ഇല്ലെങ്കിപ്പൊ വന്നു പറഞ്ഞേനെ വെർത്യാ ഈ ഉമ ചുമ്മാ പറയണതാട്ടോ ഞാൻ അങ്ങനൊന്നും ആരേം പറഞ്ഞ് സമാധാനിപ്പിക്കാറില്ലന്ന്].

തൊഴാൻ നിക്കുമ്പോ തൊട്ട്,അല്ലാ,ആ മതിൽ കെട്ടിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഒരേ സമയം മൂന്നു തരത്തിൽ ഭഗവാനോട് സംസാരിക്കാൻ തുടങ്ങും.മനസ്സിൽ പുള്ള്യോട് വർത്തമാനങ്ങൾ പറഞ്ഞും, ചുണ്ടിൽ ഹരേ രാമാ,ഹരേ കൃഷ്ണാ നിറച്ചും ,മുന്നിലെ കാഴ്ചകളിലൂടെ കണ്ണുകൾ  കൊണ്ടും ഞാൻ കണ്ണനോട് സംസാരിക്കാറുണ്ട്.തൊഴാൻ നിക്കുന്ന പ്രായായോരുടെ കഷ്ടപ്പാടുകളും,കുട്ട്യോൾടെ വാശീം വികൃതീം,ചെലോരുടെ വേഷ ഭൂഷാദികളും ഒക്കെ ആ നേരത്ത് കണ്ണനോടുള്ള ന്റെ കണ്ണുവർത്താനങ്ങൾ ആവും. ഒരേ സമയം മൂന്നു തരത്തിൽ സംസാരിക്കുക എന്നത് എനിക്ക് മാത്രള്ള കഴിവാണോന്നറിയില്ല.അതോ എല്ലാവരും അങ്ങനെയാണോ ???? ന്തോ......നിയ്ക്ക് നിശല്ല്യ.ഞാൻ ഇങ്ങന്യാണ്. എനിക്കിഷ്ടാണ് ഇങ്ങനോക്കെള്ള എന്നെ.കാണാൻ വരണോരെ ഒക്കെ സന്തോഷിപ്പിച്ചു വിട്ടേക്കണേന്നു ഞാൻ പറയുമ്പോ ന്നോട് തല്ലൂടും. ഓ, ഇനീപ്പോ നീ പറയാത്ത കുറവേ ഉള്ളൂന്നും പറഞ്ഞ്.

തിരക്ക്തൊ കാരണം ശ്രീ കോവിലിന്റെ അടുത്തേക്ക് തൊട്ട് മുന്നിലേക്ക് ആരേം കടത്തി വിടണില്ല.മകരവിളക്ക് തൊഴാൻ പൊണോരൊക്കെം ഇവടെ വന്നിട്ടേ പോണുള്ളൂന്നതുകൊണ്ട് നല്ല തിരക്കായിരുന്നു.പോരാത്തേനു ഇന്നലെ വ്യാഴാഴ്ച്ചേം.ഹോ....അന്ന് തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച പോയേന്റെ ഫലം അനുഭവിച്ചതാ.ന്ത്‌ തിരക്കായിരുന്നോ!!!!!അതും അന്ന് മുപ്പട്ട് വ്യാഴാഴ്ച്ച ആയിരുന്നു.ഈ തിരക്കിലൊക്കെ അമ്പലത്തിൽ പോയി തൊഴണത് വെർത്യാന്നു നിയ്ക്ക് തോന്നാറുണ്ട്.ഭ്കതിക്ക് പകരം ദേഷ്യോം അസ്വസ്ഥതേം ആണ് എനിക്കപ്പൊ തോന്നാറ്.സ്വാമി കൂടെള്ളോണ്ട് ഞങ്ങൾക്ക് ശ്രീകോവിലിന്റെ അടുത്തേക്ക് പോവാൻ സാധിച്ചു.ആ ഒരു രണ്ടു മൂന്നു മിനിറ്റ് കണ്ണന്റെ മുന്നിൽ ഞങ്ങൾ മാത്രം!!!!!!അപൂർവ്വമായി അങ്ങനൊരു ഭാഗ്യം കിട്ടീണ്ട് പലപ്പോഴും.കണ്ടപ്പഴേ ന്നോട് ചോയ്ച്ചു ഓഹോ....മൂക്കുത്തിയൊക്കെ ഇട്ടപ്പോ ദേവു നല്ല ചന്തു ആയല്ലോന്ന്.(ചന്തു-ന്നു വെച്ചാൽ ചന്തം തികഞ്ഞവൾ ന്നാ ഞാൻ അർത്ഥം കൊടുത്തേക്കണേ) അപ്പഴാണ് കുറിഞ്ഞിപൂക്കൾ പറയാൻ ഏൽപ്പിച്ച ലിസ്റ്റ് ഓർമ്മ വന്നെ. അതൊക്കെ വേഗം പറഞ്ഞു.

കാളിയ മർദ്ദനം ആയിട്ടായിരുന്നു ഇന്നലെ കളഭം ചാർത്ത്യെ.നല്ല ചന്തം കാണാൻ.അടുത്ത് ചെന്ന് മുഖം നിറയെ ഉമ്മ വെക്കാൻ തോന്നി അത് കണ്ടപ്പോ.അച്ചൂം പറഞ്ഞു അങ്ങനെ.പക്ഷെ ,ഒള്ള വെണ്ണ,പാല്,നെയ്യ്  ഒക്കെ കഴിച്ച് കഴിച്ച് ചെക്കനങ്ങട് വണ്ണം വെച്ചു.കണ്ടാൽ അറിയാം കൊളസ്ട്രോൾ കൂടീണ്ട്ന്ന്.ഞാൻ അതിന് കൊറേ ഉപദേശിച്ചു.സ്നേഹള്ളോരു  തരുമ്പോ ങ്ങന്യാ വേണ്ടായ്ക്ക്യാന്നു ചോയ്ച്ച് ന്റെ വായ്‌ അടപ്പിച്ചു.അത് സത്യാ. സ്നേഹത്തിന്റെ മുന്നില് ഒന്നും ഇല്ല്യ...ഒന്നും.തിടപ്പള്ളീന്നു നെയ്യ്  മൂക്കണ മണം വല്ലാതെ കൊതിപ്പിച്ചു.പിന്നവിടെ നിന്നില്ല്യ,സ്വാമ്യോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.ഒരു പ്രദക്ഷിണം വെച്ചു.ഞാൻ ആ മൂന്നു തരം മിണ്ടൽ തുടർന്ന് കൊണ്ടേയിരുന്നു കേട്ടോ.

മഞ്ചാടി വാരാനുള്ള ഉരുളീടെ മുന്നിൽ ആരുംണ്ടായിരുന്നില്ല അതോണ്ട് ഞാനും അച്ചൂം കൊറേ കൊറേ കൊറേ വാരി.ആ ഉരുളി എങ്ങനേലും അടിച്ചു മാറ്റാൻ പറ്റ്യേങ്കീന്ന് ഒരു നിമിഷം ഞാനോർത്തു.പോവുമ്പോ ഒക്കേം അച്ചൂനു വേണ്ടി ആൾരൂപം എടുത്തു വെക്കണ വഴിപാട് ചെയ്യലുണ്ട്.അത് ചെയ്തു. അയ്യപ്പനെ തൊഴാൻ വേണ്ടി നടന്നപ്പോ കണ്ണൻ ഒരു മഞ്ചാടി മണീടെ രൂപത്തിൽ വന്നു ന്റെ കാലിൽ തൊട്ടു.ന്നിട്ട് "ന്തേ ഈ തവണ കൊണ്ടോണില്ലേ"ന്നു ചോയ്ച്ചു. കൊണ്ടോവാൻ നിർബന്ധിച്ചു.(അതെന്താന്നു വെച്ചാൽ കണ്ണനെ കാണാൻ പോവുമ്പോ ഒക്കേം എവടെങ്കിലും വെച്ച് ന്റെ കാലിൽ ഒരു മഞ്ചാടിക്കുരു തടയും.ഞാൻ അതിനെ എടുത്തോണ്ട് വരും.ഇത് കേട്ടാൽ  അടിച്ചു മാറ്റൽ എന്നൊക്കെ നിങ്ങൾ പറയും,അത് ചെയ്യാൻ പാടില്ല ന്നൊക്കെ ഉപദേശിക്കും. പക്ഷെ സത്യം .ഒക്കേം ഈ കണ്ണന്റെ പണിയാ.ഞാൻ ഒരെണ്ണം കൂടെ കൊണ്ട് പോരണം എന്നത് കണ്ണന്റെം ഇഷ്ടാ.(ഹോ........അവന് മിണ്ടാൻ പറ്റാത്തത് പിന്നേം നന്നായി).നിർബന്ധം  ഏറിയപ്പോ ഞാൻ കുനിഞ്ഞതിനെ എടുത്തു കയ്യിൽ സൂക്ഷിച്ചു.

തിരക്കുണ്ടായിരുന്നു.എങ്കിലും കുറച്ചു നേരം ചുറ്റമ്പലത്തിൽ ഇരുന്നു. ഹരേ രാമ ഹരേ കൃഷ്ണ ജപിച്ചു.1000 വട്ടം സഹസ്ര നാമം ജപിക്കണ ഫലാത്രേ ഒരു തവണ ഹരേ രാമ ഹരേ കൃഷ്ണ ജപിച്ചാൽ.ഞാനൊരു ഫലോം മോഹിച്ചോണ്ടല്ലട്ടോ,എനിക്ക് സഹസ്രനാമം നിശല്ല്യാത്തോണ്ടാ.പിന്നെ ഹരേ രാമ ഹരേ കൃഷ്ണ ന്നു പറയാനുള്ള എളുപ്പം കൊണ്ടും,ഇഷ്ടം കൊണ്ടും, അതിന്റെ വിശുദ്ധി കൊണ്ടും 54വർഷായി തിരുവനന്തപുരത്തിലെ ഒരാശ്രമത്തിൽ അതിങ്ങനെ നിലയ്ക്കാതെ ജപിച്ചു കൊണ്ടിരിക്കണത് ഈയെടെ കണ്ടതോണ്ടും ഒക്കെ കൂടി നിയ്ക്ക് അതേയ് എപ്പഴും നാവിൽ വരൂ.
ദീപാരാധന കഴിഞ്ഞേ പുറത്തേക്കു കടന്നുള്ളൂ.അതുവരേം അവിടെ ഇരുന്നു.എത്ര തിരക്കുണ്ടെങ്കിലും എല്ലാവർക്കും എന്തിഷ്ടാണ് ഈ ഗുരുവായൂരും,ഗുരുവായൂരപ്പനേം ന്ന് ഞാനിങ്ങനെ ഓർത്തു കൊണ്ടിരുന്നു.
പുറത്തു കടന്നു ഓഫീസ് ഗണപത്യെ തൊഴുതു.അച്ചൂന് മുല്ലപ്പൂ വേണം ന്ന്  പറഞ്ഞപ്പോ അത് വാങ്ങിച്ചു.കരിമൊട്ട് മാല.കണ്ടപ്പോ കഷ്ടം തോന്നി. അതിന്നും വിരിഞ്ഞില്ല.അതും മുഴം 20 ഉറുപ്പ്യ.അച്ചൂനു വേണ്ടി ആദ്യായി ഒരു കഥ പുസ്തകം വാങ്ങി.ഹോട്ടലിൽ കേറി ഭേൽ പുരി,പാവ് ഭാജി,ചപ്പാത്തി ഒക്കെ കഴിച്ചു.തിരിച്ച് പോന്നു.

ഒരിക്കലൊരു ഗുരുവായൂർ യാത്രേൽ മനോരമ മ്യൂസിക് ന്റെ കടേന്നു instrumental music of rain-varsha എന്നൊരു സീഡി വാങ്ങി.പണ്ടൊരു പോസ്റ്റ്‌ൽ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് എനിക്കത്.അത്ര സുഖാണ് അത്.മിനിഞ്ഞാന്നത്തെ പേപ്പറിൽ റഫീക്ക് അഹമ്മദ് എഴുത്യ കണ്ടു ഒരിക്കലൊരുനാൾ ആകാശത്ത് വിരിഞ്ഞ കാർമേഘപൂക്കളെ കണ്ടപ്പോ മയിലുകൾ നൃത്തം ചെയ്തത് കണ്ട അനുഭവത്തെ കുറിച്ച്.ആ സൌന്ദര്യം കണ്ണുകളിൽ,മനസ്സിൽ നിറഞ്ഞപ്പോൾ അത് മുഴോനും കണ്ടോണ്ട് നിക്കാൻ സാധിക്കാതെ താഴെ വീഴുമോന്നു പേടിച്ചുത്രെ.[ഇണ ചേരാൻ വേണ്ടി പെണ്ണുങ്ങളെ ആകർഷിക്കാൻ ആണ്‍ മയിലുകൾ സ്വയം മറന്നു നൃത്തം ചെയ്യുമത്രേ.ആ നൃത്തം അവർണ്ണനീയമാണ് അത്രമാത്രം സുന്ദരം.ഈ മയിൽ വേട്ട ഏറ്റവുമധികം നടത്തുന്നതും അപ്പോഴാണത്രെ!കഷ്ടം.....ഈ മനുഷ്യനോളം ക്രൂരത നിറഞ്ഞ മറ്റൊരു വർഗ്ഗം വേറെ ഇല്ല്യ ഭൂമിയിൽ ന്നു തോന്നും ഇങ്ങനെ ചിലതൊക്കെ കേക്കുമ്പോ.] അതങ്ങനെയാണ് ചില കാഴ്ചകളുടെ സൌന്ദര്യം,സംഗീതത്തിന്റെ മാധുര്യം,ഒക്കെ നമ്മെ വല്ലാതെ കീഴ്പ്പെടുത്തും.മാസ്മരിക സൌന്ദര്യം ന്നൊക്കെ പറയണത് അങ്ങൻത്തേനെ ആവുംലെ?

തിരിച്ചുള്ള യാത്ര ആ മഴ സംഗീതം കേട്ടോണ്ടായിരുന്നു.അതിലെ ഓരോ മ്യൂസിക് പീസിനും ന്റെയുള്ളിൽ ഓരോ ചിത്രങ്ങളുണ്ട്.അതിങ്ങനെ ഒക്കെയാണ്.
"പുതുമഴ നനയുന്ന ഒരു ഫുൾ പാവാടക്കാരി പെണ്‍കുട്ടി.
മഴ നനയണ മണ്ണ് നോക്കി,
ഓട്ടിൻ തുമ്പിലൂടെ ഇറ്റു വീഴണ മഴതുള്ളി നോക്കി,
മരങ്ങളിൽ പെയ്യണ മഴ നൂലുകളെ നോക്കി,
ഇലകളിൽ പെയ്ത് തെറിച്ചുരുണ്ട് താഴെ വീഴണ മഴ മുത്തുകളെ നോക്കി,
മഴയുമ്മ കൊണ്ട് തുടുത്ത പൂവിതളുകളെ നോക്കിയുള്ള അവളുടെ ചിരിയുടെ ചിത്രം .............."

"ഇരു വശവും പിന്നിയിട്ട മുടിയുമായി,മുട്ടോളം എത്തുന്ന ഒരു പാവാടക്കാരി  കുട്ടി.
ചിരിക്കുമ്പോൾ മുന്നിലെ രണ്ടു വല്യേ പല്ലുകൾ മുഴോനും കാണുന്ന ഒരു 10 വയസ്സുകാരി നാടോടി കുട്ടി.
അവൾക്കു കൂട്ടായി അച്ഛൻ,പിന്നൊരു ആട്ടിൻ  കുട്ടീം.
മഴ നനഞ്ഞു കൊണ്ട്
വരികളില്ലാത്ത ഏതോ ഒരു നാടൻ പാട്ടിന്റെ ട്യൂണ്‍ മൂളി അവളിങ്ങനെ അവളുടേത്‌ മാത്രമായ ഒരു നൃത്തം ചവിട്ടുന്ന ഒരു ചിത്രം."

"പ്രിയപ്പെട്ട ആരെയോ ഒരു മഴയിലൂടെ അവൾക്കു നഷ്ടമായി.
ആ നഷ്ടപ്പെടലിന്റെ പകപ്പിൽ ഒന്ന് കരയാൻ പോലുമാവാതെ മഴ നനയുന്ന അവൾ............അവളുടെ ചിത്രം."

"അവൾക്ക് നൃത്തത്തോട് തീവ്ര പ്രണയമാണ്.സുന്ദരിയായ അവൾ സ്വയം മറന്നു കൊണ്ട് നൃത്തം ചെയ്യുന്നു.വിചാരിക്കാതെ പെയ്ത മഴയിൽ നനയുന്നത് പോലും അവളറിഞ്ഞു കാണില്ല.ആ അവളുടെ ചിത്രം."
ഇങ്ങനെ ഒരുപാട് മഴ കാഴ്ചകൾ എനിക്കാ സംഗീതങ്ങൾ സമ്മാനിക്കുന്നു.

അല്ലെങ്കിലും ഈ സംഗീതം,മഴ,കടൽ,പൂക്കൾ,പച്ച ഒക്കെ സ്നേഹത്തിന്റെ പര്യായങ്ങൾ ആണ്.ഇവയെല്ലാം നമ്മിൽ നിറയ്ക്കുന്നത് സ്നേഹത്തെ മാത്രമാണ്.പറഞ്ഞു തരുന്നത്  നിസ്വാർത്ഥമായി സ്നേഹിക്കാനാണ്.പങ്കു വെക്കാൻ ഇത്രയധികം സ്നേഹം ന്റുള്ളിൽ ണ്ട്ന്ന് പലപ്പോഴും ഞാൻ അറിയണത് മഴ നനയുമ്പൊഴും,കടലിനെ  നോക്കുമ്പോഴും,പൂക്കളെ കാണുമ്പഴും പച്ചയിൽ കുളിച്ച പ്രകൃതിയെ കാണുമ്പോഴും ഒക്കെയാണ്. അപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ന്റെ മനസ്സ് സ്നേഹത്തിന്റെ കാര്യത്തിൽ ഒരു അക്ഷയ പാത്രമാണെന്ന്.പങ്കു വെക്കും തോറും പിന്നെയും പിന്നെയും നിറയുന്ന സ്നേഹം എവിടെ നിന്നാണ് എന്റെയുള്ളിൽ ഇത്ര മാത്രം??????????ന്നെ വിസ്മയിപ്പിക്കുന്ന ഒന്നാണ് എനിക്കാ ചോദ്യം.

തിരിച്ചെത്തിയപ്പഴേക്കും ഉറക്കം വന്ന്  അച്ചു വാശി പിടിക്കാൻ തുടങ്ങി.കണ്ണനേം,മഴേം,ഡാൻസും,ഒക്കെ വിട്ടിട്ട് ഞാൻ അച്ചൂനെ ഉറക്കാൻ വേണ്ടി പാടി തുടങ്ങി
"ഓമന കുട്ടൻ ഗോവിന്ദൻ
ബലരാമനെ കൂടെ കൂട്ടാതെ........"




 

Wednesday, January 8, 2014

പറഞ്ഞാലും തീരണില്ലല്ലോ ന്റെ വിശേഷങ്ങൾ,കേട്ടിട്ട് നിന്ക്ക് മടുത്ത്വോ???????

മലമക്കാവെന്ന സ്ഥലം ഞാൻ കാണാൻ തുടങ്ങീട്ട് നാളുകളേറെയൊന്നും ആയിട്ടില്ല്യ.ന്നാലും അവടെ പോവുമ്പോ ഒക്കേം , നിയ്ക്ക് കൊറേ കാലായിട്ടേ ഇവിടം അറിയാംന്നു തോന്നാറുണ്ട്.എനിക്കെന്റെ ഇല്ലോം ചുറ്റോറോം എത്ര പ്രിയാണോ അത്രേം തന്നെ അവിടോം ഇഷ്ടാണ്.ഇതുവരേക്കും ഞാനാ ഇല്ലത്തിന്റെ ഉൾവശം കണ്ടിട്ടില്യ.ന്നാലും മറ്റുള്ളവരുടെ വർത്താനങ്ങളിൽ നിന്നും കേട്ട അറേം നെരേം  മച്ചും തെക്കിനീം വടക്കിനീം ഒക്കേം ന്റെ സ്വപ്നങ്ങളിലൂടെ ഞാനെന്നും കാണാറുണ്ട്.ആ സ്വപ്നങ്ങളിലൂടെ ഞാൻ അവിടെയൊക്കെ ഓടി നടന്നിട്ടുണ്ട്,ഒളിച്ചു കളിച്ചിട്ടുണ്ട്,ആരും കാണാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്.മഴ നോക്കി നിന്നോണ്ട്  മഴയേം നിന്നേം പ്രണയിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ അവിടേക്ക് പോവാൻ കിട്ടണ അവസരങ്ങളൊന്നും ഞാൻ കളയാറില്ല.എനിക്കെന്റെ ഇല്ലത്തേക്ക് പോവുന്ന ഒരു തോന്നൽ....അതെങ്ങനെ നഷ്ടപ്പെടുത്തും!!!!!!!

നാലാന്നാൾ ഒട്ടും വിചാരിക്കാതെയാണ് സന്ധ്യക്ക് അങ്ങട് പോയത്.വരണ ശനിയാഴ്ച അവിടത്തെ അമ്പലത്തിൽ താലപ്പൊലിയാണ്. കഴിഞ്ഞ കൊല്ലം പോയിരുന്നു. പക്ഷെ ഈ തവണ നടക്കുംന്ന് തോന്നീല്യ. അതോണ്ടും കൂട്യാണ് പോയത്. പോവുന്ന വഴ്യാണ് ആനക്കര വടക്കത്ത് വീട്.(അവിടത്തെ ആണല്ലോ  ക്യാപ്റ്റൻ ലക്ഷ്മീം മല്ലിക-മൃണാളിനി സാരാഭായി ഒക്കേം). ഒരു വീട്ടിലന്നെ ത്രേം പ്രശസ്തർ അതെനിക്കൊരു അതിശയാണ്. ആ വീട് ഒരിക്കലെങ്കിലും നേരിൽ കാണണംന്ന് കൊറേ കാലായി വിചാരിക്കണൂ . കാറിലിരുന്നു കണ്ണെത്തുവോളം ആകാശം നോക്കിയിരുന്നു. നിറയെ മേഘങ്ങൾ........ഓരോ കഷ്ണം കഷ്ണം ആയി ഒരേ വരിയും നിരയും ഒപ്പിച്ചു കൊണ്ട്.നേർത്ത ചുവപ്പു  നിറം ഓരോന്നിലും കലർന്നിരുന്നു.ഞാൻ ഇന്നേ വരേം അങ്ങനൊരു ആകാശം കണ്ടിരുന്നില്ല.കുറച്ചു കഴിഞ്ഞപ്പോൾ ഇടയിൽ നിന്നൊരു ചന്ദ്രക്കല മെല്ലെ മെല്ലെ തെളിഞ്ഞു വന്നു.പിന്നീട് ഒറ്റക്കും കൂട്ടായും നക്ഷത്രങ്ങളും.ഈ ഡിസംബർ മാസത്തിൽ ആകാശത്തിൽ ധാരാളം നക്ഷത്രങ്ങളെ കാണാൻ സാധിക്കുംത്രേ!!!

നക്ഷത്രങ്ങൾ വരണത് ഞാൻ അന്നൊരീസം ബിന്ദു അച്ചോൾടെ ഇല്ലത്ത്ന്നു വരുമ്പോ കണ്ടിരുന്നു. അങ്ങട് പോണ വഴി ഇരുവശോം പാടങ്ങൾ ആണ്.വിളഞ്ഞു നിന്ന നെൽക്കതിരുകൾടെ മണം അന്നാണ് ഞാൻ ശരിക്കും അനുഭവിച്ചത്.പച്ച നെല്ലോലകൾക്കിടയിൽ മഞ്ഞക്കതിരുകൾ ഒരു പ്രത്യേക ഭംഗിണ്ട് .വളരെ നിഷ്കളങ്കത നിറഞ്ഞ ഒരു ചന്തം.അതാസ്വദിച്ച് ആകാശത്തേക്ക് നോക്കി ഇരുന്നു ബൈക്കിന്റെ പിന്നിൽ അന്ന്. പൌർണ്ണമിയുടെ തലേന്നായിരുന്നെങ്കിലും ചന്ദ്രൻ പൂർണ്ണനായിരുന്നു.കുറച്ചു മാറി ഒരു നക്ഷത്രം ഏറ്റവും തെളിഞ്ഞു നിന്നിരുന്നു. (അതല്ലേ ഈ ധ്രുവനക്ഷത്രം? ).നീലാകാശത്തിൽ ആകെ ഇവര് രണ്ടും മാത്രംന്ന് ഞാനോർത്തതിന്റെ തൊട്ടു പിന്നാലെ തന്നെ മറ്റൊരു നക്ഷത്രം കുറച്ചു കൂടി നീങ്ങി വന്നു നിന്നു.അതിന്റെ നേരെ നോക്ക്യപ്പഴേക്കും ഇപ്പ്രത്ത്‌ ഒരെണ്ണം, പിന്നെ അപ്പ്രത്ത്‌ ,അതിന്റപ്പർത്ത് എന്നും വേണ്ടാ ഒരു നിമിഷം കൊണ്ട് ആകാശം ആകെ നക്ഷത്രങ്ങളെ കൊണ്ട് നിറഞ്ഞു.അതും എനിക്കാദ്യത്തെ അനുഭാവായിരുന്നു.പണ്ടൊരിക്കൽ മാവിലെ ഏറ്റോം മോളിലെ കൊമ്പിൽ നിറഞ്ഞ മിന്നാമിന്നികൂട്ടം കണ്ട പോലൊരു അപൂർവ്വ സുന്ദര കാഴ്ച്ച.

മലമക്കാവിലേക്കുള്ള വഴിയിലും ചിലയിടത്ത് ഇരു വശോം പാടങ്ങൾ ണ്ടായിരുന്നു.കൊയ്ത്തു കഴിഞ്ഞിരുന്നു.അപ്പൊ വന്ന കാറ്റിന് വൈക്കോൽന്റെ മണായിരുന്നു.വൈക്കോൽ കണ്ടപ്പോ പണ്ട് ന്റെ ഇല്ലത്തുണ്ടായിരുന്ന പശുക്കൾ ഒന്നാകെ ഓർമ്മയിലേക്ക് ഓടിയെത്തി. സിന്ധു,സന്ധ്യ ന്ന രണ്ടെണ്ണം.സിന്ധുന്റെ കുട്ടി രോഹിണി.രോഹിണിടെ കുട്ടി പൂവാലി.പൂവാലി അതായിരുന്നു അവടത്തെ അവസാനത്തെ പശു. ഇപ്പഴാണേൽ ഞാൻ പോവുമ്പോ തൊട്ടും തലോടീം നിന്നേനെ.അന്നൊക്കെ നിയ്ക്ക് ന്ത്‌ പേട്യാരുന്നൂന്നോ!!!!അതിനെ കണ്ട് പേടിച്ച് ത്ര ഓട്യേക്കുന്നു ഞാൻ!!!!വൈക്കൊൽന്റെ , ഓല മടലിന്റെ കിളച്ചിട്ട മണ്ണിന്റെ, വേരിന്റെ  ഒക്കെ മണം നിയ്ക്കെന്തിഷ്ടാന്നോ!!!!!!ഇവടെ പിന്നിലെ പാടത്തിൽ രണ്ടാഴ്ച്ച മുൻപാണ് കൊയ്ത്തു കഴിഞ്ഞേ.ബംഗാളികൾ ആയ ആണുങ്ങൾ ആണ് കൊയ്യാൻണ്ടായിരുന്നെ.അവരുടെ കലപില വർത്താനം കേട്ടോണ്ട്, കൊയ്യണതും കണ്ടോണ്ട് ഞാൻ പറമ്പിന്റെ അതിരിൽ അവര് കാണാതെ കൊറേ നേരം നിന്നു.നാട്ടിലെ പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ അടുത്ത് പോയിരുന്നു കാണായിരുന്നു.ആ മണോം,പൊടീം ഒക്കെ ശ്വസിച്ച് വെയിലത്ത് ഇരിക്കണം.ഇവടെ കൃഷി പണ്ടേ ല്ല്യാത്രേ!!! ന്റെ ഇല്ലത്ത്ണ്ടായിരുന്നു.പക്ഷെ എനിക്കോർമ്മ വച്ചപ്പഴേക്കും അതൊക്കേം നിന്നു . പണ്ടൊരു കൊയ്ത്തു കാലംണ്ടായിരുന്നൂന്ന്  ഓർമ്മിപ്പിക്കാൻ ഒരടയാളം  എന്റെ നെറ്റിയിലിന്നും ശേഷിക്കുന്നുണ്ട്.ഇറയത്തു കൊണ്ടിട്ട നെല്ലിൽ ചവിട്ടി നടന്ന ഒരു ഒന്നര വയസുകാരി കുട്ടി.അതിൽ ചവിട്ടി വഴുക്കി തൂണിന്റെ മൂലയിൽ നെറ്റി കുത്തി വീണു .അഞ്ചു സ്റ്റിചും ഇടേണ്ടി വന്നു.ആ പാട് ഇപ്പഴുംണ്ട്.sslc ബുക്കിൽ ആ പാടാണ് സിസ്റ്റർ ചേർത്ത് വച്ചേ!!!!ഞാനിപ്പഴും ഏറെ സ്നേഹത്തോടെ അതിൽ തൊട്ടു നോക്കാറുണ്ട്.

മലമക്കാവ് അയ്യപ്പന്റെ മുന്നിൽ എത്ത്യപ്പഴേക്കും ഇരുളിന്റെ കനം കുറഞ്ഞൊരു പുതപ്പു കൂടിയിരുന്നു പ്രകൃതി.മുന്നിലെ അരയാലിൽ ഇലകൾ നിശബ്ദമായി നാമം ജപിക്കാൻ തുടങ്ങിയിരുന്നു.അവിടെ നിശബ്ദതക്കു പോലും ഒരു പ്രത്യേക വിശുദ്ധിയുണ്ടെന്നു തോന്നി എനിക്ക്.തുളസീം തെച്ചീം സ്വർണ്ണമലരീം മുന്നിൽ നിരത്തിയിരുന്നു മാല കെട്ടികൊണ്ടിരുന്ന വാരസ്യാർ.ശ്രീകോവിലിൽ കത്തുന്ന വിളക്കുകളെ നോക്കി,അതിലൂടെ തെളിയുന്ന ചൈതന്യത്തെ നോക്കി നിന്നപ്പോൾ ആ തിരി പകർന്നു തന്ന വെളിച്ചം സ്നേഹത്തിന്റെ ആയിരുന്നു.നോക്കി നിൽക്കും തോറും ആ ചൈതന്യം ന്റെ മനസിലും നിറയുന്നതായി എനിക്ക് തോന്നി.ആവശ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു അപേക്ഷ വെക്കാൻ.അതുകൊണ്ട് തന്നെ ഞാനിങ്ങനെ നോക്കി നിന്നു .പുള്ളി എന്നോടാണ് വിശേഷങ്ങളോരോന്നും ചോദിച്ചത്.വെള്ളി കെട്ടിയ വെളുത്ത ശംഖിൽ നിന്നും തന്ന തീർത്ഥം നെറുകയിൽ തൂവിയപ്പോൾ അതിന്റെ നേർത്ത കുളിർമ്മ ഉള്ളു തണുപ്പിച്ചു. എമ്പ്രാന്തിരി മുത്തശ്ശൻ എല്ലാർക്കും പ്രസാദം തന്നു. ഇരുട്ട്യോണ്ട് നീലത്താമരയെന്ന ചെങ്ങഴീർ പൂവ് വിരിയണ കൊക്കർണ്ണി കാണാൻ പോയില്ല.ആ പൂവൊന്നു കാണണംന്ന് കേട്ടനാൾ മുതൽ കൂടെ കൂട്യൊരു മോഹാണ്.സാധിക്ക്വോ ആവോ!!!പണ്ടൊക്കെ 51 ഉറുപ്പ്യ ണ്ടായിരുന്ന പൂവിനിപ്പോ 1050 ഉറുപ്പ്യ ആയീത്രേ!!!അമ്പലങ്ങളിൽ കലശത്തിന് ഈ പൂവ് നിർബന്ധാ!!!!അതോണ്ട് ഈ അമ്പലം അത് തരാക്കി ആ വഴിക്ക് കാശുണ്ടാക്കാൻ തുടങ്ങി.ചെറിയ നീലാമ്പൽ പോലെ ഇരിക്കുംത്രെ കണ്ടാൽ.

തിരിച്ചു പോരുമ്പോ അവടത്തെ ഒരു കടേന്നു പപ്പടോം പച്ചക്കറി കടേൽ കേറി ചീരേം,മറ്റും വാങ്ങിച്ചു.ഇവടൊന്നും തൂക്കപപ്പടം കിട്ടില്ല.പത്തെണ്ണം ഉള്ള ഒരു പാക്കറ്റ് ആയെ കിട്ടൂ.അതാണേലോ അശേഷം സ്വാദുംല്ല്യ .അവടെ നല്ല പപ്പടം കിട്ടും.അതോണ്ട് പോവുമ്പൊക്കേം വാങ്ങും.ഈ ചീര ന്റെ ഒരു വീക്ക്നെസ്സ് ആണ്.പണ്ട് തൃശൂർക്ക് പോയിരുന്ന കാലത്ത് ശക്തൻ മാർക്കറ്റിൽ ഒരു മൂലേൽ ഒരു ചീരക്കാരി ണ്ടായിരുന്നു.അവരെന്നെ കാണുമ്പോൾ ഏറ്റോം നല്ല കെട്ട് ചീര എടുത്തു തരുമായിരുന്നു(ഫ്രീ ആയിട്ടല്ലാട്ടോ).തൃശൂര് പോവുമ്പോ വേറെ എവടേം പോയില്ലെങ്കിലും ശക്തൻ മാർക്കറ്റിൽ പോവാതെ വയ്യ.ഇങ്ങനെ നിരനിരയായി അടുക്കി അടുക്കി ഓരോന്നും വെച്ച കാണാൻ തന്നെ ത്ര സുഖാണ്!!!!!ഇനി പോവുമ്പോ അവടന്നൊരു ഫോട്ടോ എടുത്തു വെക്കണം.ന്നാ പിന്നെ മിസ്സ്‌ ചെയ്യുമ്പോ അതെടുത്തു നോക്ക്യാ മതീലോ!!!!!ലെ?????

കഴിഞ്ഞ പോസ്റ്റ്‌ ഇട്ടിട്ട് ഒരു മാസം കഴിഞ്ഞല്ലോന്ന് ഇപ്പഴാ മനസിലായേ. അതിനിടേൽ ഒരു ഏകാശീം,തൃക്കാർത്തികേം,തിരുവാതിരേം,ക്രിസ്മസും ഒക്കെ കൂടി ഒരു കൊല്ലം തന്നെ കടന്നു പോയീലോ!!!!ഒരു കൊല്ലം തീരുന്നത് ഒരു മഞ്ഞു കാലോം ഒരുത്സവ കാലോം തുടങ്ങിക്കൊണ്ടാണ്.മഞ്ഞിന്റെ കുളിരിൽ പുതച്ചു കിടക്കുമ്പോൾ കേൾക്കാം ദൂരേന്ന് ചെണ്ട മേളങ്ങളുടെ, വെടിക്കെട്ടിന്റെ, എന്തെങ്കിലും സ്റ്റേജ് പരിപാടികളുടെ ഒക്കെ ശബ്ദങ്ങൾ. അതൊരു സുഖാണ്.മകരചൊവ്വയോട് കൂടി കല്യാണിക്കാവിലെ താലപ്പൊലി ഉത്സവം തുടങ്ങും. അന്ന് തുടങ്ങുന്ന കളം പാട്ട്.പതിനഞ്ചാം നാളിലെ താലപ്പൊലിയോടെ തീരും.(ഇപ്രാവശ്യത്തെ താലപ്പൊലിക്ക് ബാലെ ആണ് അന്ധകാന്തകൻ.ഇവടെ വന്നിട്ടാണ് ഞാൻ നാടകോം,ബാലേം,ഗാനമേളേം ഒക്കെ കണ്ടേക്കണേ!!!!)ഇവിടന്നങ്ങോട്ടുള്ള ദിവസങ്ങൾ ഏറെ തിരക്കാവും.

രാവിലെ അമ്പലത്തിൽ പോവുമ്പോ കേക്കാം മഞ്ഞു വീഴണ ശബ്ദം.കാണാം മഞ്ഞു വീഴുമ്പോ ഇലകൾ എണീക്കണത്. ഇലകളിങ്ങനെ മടി പിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുമ്പോ മഞ്ഞിങ്ങനെ അവരെ വിളിച്ചുണർത്തുന്നത്.കഴിഞ്ഞ നാലഞ്ചു ദിവസായി ഒരു കുയിൽ രാവും പകലും കൂവിക്കൊണ്ടേയിരിക്കുന്നു. അത് സന്തോഷം കൊണ്ടുള്ള ഒന്നല്ലാന്നു കേട്ടാലേ മനസിലാവും.അതോണ്ടത് കേക്കുമ്പോ നിയ്ക്കാകെ കൂടി ഉള്ളിലൊരു  പിടച്ചിലാണ്.അതിനാരെയോ നഷ്ടപ്പെട്ട്ണ്ട്.അതോണ്ടാണ് അതിങ്ങനെ.........
രണ്ടു മൂന്നു ദിവസം മുൻപൊരു സ്വപ്നം കണ്ടു ന്നെ കൊതിപ്പിച്ച ഒരു സ്വപ്നം.ഒരു കുളം.അതിൽ നിറയെ താമരപ്പൂക്കൾ.ചോപ്പും വെള്ളേം ഇടകലർന്ന്.ഞാനിങ്ങനെ ഒരു കുഞ്ഞ്യേ വഞ്ചീൽ തന്നെ തുഴഞ്ഞോണ്ട് അതിനു നടുവിലൂടെ പോണു.ന്നിട്ട് അതീന്നിങ്ങനെ താമരപ്പൂ പൊട്ടിക്കണൂ.ന്നിട്ട് തിരിച്ച് പോരും.വഞ്ചി നിറയെ പൂക്കളുമായി.സ്വപ്നത്തിൽ എനിക്ക് താമരപ്പൂ കൃഷി ആയിരുന്നുത്രേ പണി.തലേന്നിവടെ പൂജയ്ക്ക് പൂവ് വേണ്ട കാര്യത്തിനെ പറ്റീം,ആരെയോ വിളിച്ച് പൂ ഏൽപ്പിക്കണതും ഒക്കെ സംസാരിച്ചിരുന്നു.അതോണ്ടാവും ഈ സ്വപ്നം.ന്തായാലും സംഗതി കൊള്ളാം.ശരിക്കും തൊടങ്ങ്യാലോ ഈ താമരപ്പൂ കൃഷി?????ന്നാ ന്ത്‌ രസാവും!!!!!

പണ്ട് കന്യകുമാരീടെ മൂക്കുത്തി കഥ കേൾക്കുമ്പോ മോഹിച്ച്ണ്ട് അങ്ങനെ തിളക്കള്ള ഒരു മൂക്കുത്തി വേണംന്ന്.ഒരിക്കലെപ്പഴോ നീ പറഞ്ഞിരുന്നു മൂക്കുത്തിയുള്ള എന്നെ നിനക്കൊന്നൂടെ ഇഷ്ടാവുംന്ന്.പിന്നീട് മൂക്കുത്തി കൊണ്ട് സുന്ദരികളായ ഒരുപാട് പേരെ കണ്ടപ്പോൾ ഒക്കേം കൊത്യായിരുന്നു. അമ്മൂം കുത്തി ന്നു കേട്ടപ്പോ ആ  മോഹം കലശലായി.അങ്ങനെ  ഏഴു വൈരക്കല്ല് വെച്ച ഒരു കുഞ്ഞു മൂക്കുത്തി നിയ്ക്കും സ്വന്തായി ഇപ്പൊ.

ഇരുട്ടും,വല്യേ ശബ്ദോം പേട്യായോണ്ട് അച്ചു ഇതുവരേക്കും തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല.കഴിഞ്ഞൊരു ദിവസം ആദ്യായി അവളെ കൂട്ടി സിനിമ കണ്ടു-ദൃശ്യം.കൊറേ കാലം കൂട്യാണ് ഞാനും കാണുന്നെ.പണ്ടൊരു സിനിമ കാണൽ കാലംണ്ടായിരുന്നു എനിക്ക്. തൃശൂർക്കും, ഗുരുവായൂർക്കും, കൊടുങ്ങല്ലൂർക്കും ഒക്കെ പോയിരുന്നു അന്ന് ഞങ്ങൾ സിനിമകൾ കാണാൻ. അതൊക്കെ ഒരു കാലം.അച്ചു വന്നതോടെ ന്റെ ഇഷ്ടങ്ങളുടെ ലിസ്റ്റീന്നു അതിനെ തട്ടി.ദൃശ്യത്തെ കുറിച്ച് ഒരാളോട് പറഞ്ഞപ്പോ പുള്ളി പറയാ ഹോ.....നീ ഫിലിം റിവ്യൂ പറയാനൊക്കെ പഠിച്ചു പോയ്‌ന്ന്.അല്ലെങ്കിലും ല്ലാർക്കും ഒരു വിചാരംണ്ട് ഞാനൊരു ബടുക്കൂസ് ആണ്ന്ന്.

കളഞ്ഞു പോയതും,തേടി ചെന്നതും,തേടിയെത്തിയതും ആയ കുറച്ചു സൗഹൃദങ്ങൾ എനിക്ക് കിട്ടിയ ഒരു വർഷമാണ് കടന്നു പോയത്. വാക്കുകളിലൂടെ മാത്രം അറിഞ്ഞ് ഇഷ്ടം തോന്നിയ ചിലരുണ്ട്.ഒരിക്കലെങ്കിലും അവരോടൊക്കെ മിണ്ടണംന്നു ആഗ്രഹിച്ചിരുന്നു.ഇന്നിപ്പോ അവരൊക്കെ ന്റെ പ്രിയ സുഹൃത്തുക്കൾ ആയിരിക്കുന്നു.

ഇത് വഴി വരണോർക്കൊക്കേം വൈകി പോയാലും നവവർഷ ആശംസകൾ!!!! നന്മയും സ്നേഹവും നിറയട്ടെ എല്ലാവരിലും.