Tuesday, June 28, 2011

മഞ്ഞും നിലാവും മറച്ചു വെച്ച ആ മുഖം...................

ഇരു വശവും മൈലാഞ്ചി പൂത്ത മനോഹരമായ വഴിയിലൂടെ
എന്‍റെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ എല്ലാം ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്
പൂവിന്‍റെ ഗന്ധം ആസ്വദിക്കാന്‍ എനിക്കേറെ പ്രിയപ്പെട്ട ഒരാള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.
എന്നെ എന്നെക്കാളും ഇഷ്ടപ്പെടുന്ന ഒരാള്‍........
നിലാവും,നക്ഷത്രങ്ങളും നിറഞ്ഞ രാത്രിയില്‍,
മൈലാഞ്ചിയും,പാരിജാതവും പൂത്ത രാത്രിയില്‍...........
ഞാന്‍ മൂളുന്ന പാട്ടും കേട്ട് അയാള്‍ എന്‍റെ കയ്യില്‍ കൈ കോര്‍ത്ത്‌ പിടിച്ചു നടക്കും.
അങ്ങനെ ഒരാളെ ഞാന്‍ ഒരുപാട് സങ്കല്‍പ്പിച്ചിട്ടുണ്ട്.
മഞ്ഞു നിറഞ്ഞ നിലാവില്‍ അയാളുടെ മുഖം എന്നും എനിക്ക് അവ്യക്തമായിരുന്നു.
അയാള്‍ക്ക്‌ വേണ്ടി മൈലാഞ്ചിയിടാന്‍...............
കുപ്പിവളകളണിയാന്‍...........
തിരുവാതിരയെടുക്കാന്‍ ...............
എനിക്കൊരുപാടിഷ്ടമായിരുന്നു.
കാത്തിരിക്കാന്‍............ആരെങ്കിലുമൊക്കെ ഉള്ളത് എത്ര മനോഹരമായ ഒരു സത്യമാണെന്ന് ഞാന്‍ മനസിലാക്കിയത് അങ്ങനെ ഒരാളെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയപ്പോഴാണ്.
ജീവിതം ഞാന്‍ കണ്ട സ്വപ്നങ്ങളിലെത് പോലെ ആയിരുന്നെങ്കിലെന്നു ഒരുപാട് അന്നൊക്കെ ആഗ്രഹിച്ചിരുന്നു.
സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് പിന്നീടാണ് മനസിലായത്.
കാലം അന്ന് അവ്യക്തമാക്കിയിരുന്ന ആ മുഖത്തെ പിന്നീട് വ്യക്തമാക്കി തന്നു.
പക്ഷെ അപ്പോഴേക്കും അത് കാണാന്‍ ഞാന്‍ ഒരുപാട് വൈകിപ്പോയി.
എങ്കിലും ദുഖമില്ല.
പരാതിയും,പരിഭവവും ഇല്ല.
ഇനിയും ആ വഴിയിലൂടെ നിലാവുള്ള രാത്രിയില്‍ ഞാന്‍ നടക്കും.
എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഞാന്‍ മൂളും.
നോല്‍ക്കാന്‍ ഇനിയുമെത്ര തിരുവാതിരകള്‍...........!!!!!!!!!
ചുവക്കാന്‍ ഇനിയും എത്ര മൈലാഞ്ചിയിതളുകള്‍..............!!!!!!!!!!!!
കാത്തിരിപ്പ് അതീ ജന്മം മുഴുവനും.

Saturday, June 25, 2011

കുപ്പിവളകളില്‍ നിറഞ്ഞ സ്വപ്‌നങ്ങള്‍...............

ഇന്ന് കാറില്‍ ആദ്യമായി യാത്ര ചെയ്തു.
മനസ്സ് ആഗ്രഹിച്ചത്‌ പോലെയേ ആയിരുന്നില്ല.
അതിനാല്‍ അധികം സന്തോഷമൊന്നും തോന്നിയില്ല.
പക്ഷെ പോയത് എനിക്കിഷ്ടമുള്ളിടത്തെക്ക് ആയിരുന്നു.
എനിക്ക് പ്രിയമുള്ളവരുടെ അടുത്തേക്ക്.
തിരിച്ചു വരുമ്പോള്‍ ഗ്ലാസ്സിലൂടെ പുറം കാഴ്ചകള്‍ കണ്ടു.
പോവുന്ന വഴിയുടെ ഇരു വശവും പാടങ്ങള്‍ ആയിരുന്നു.
പക്ഷെ ഇപ്പോള്‍ അവിടെ കുറെയൊക്കെ മണ്ണിട്ട്‌ അതിനു മുകളില്‍ വീടുകള്‍ വെച്ചു.
എങ്കിലും പച്ച നിറഞ്ഞ ബാക്കി ഭാഗം എനിക്ക് സന്തോഷം നല്‍കി.
മഴ ചാറുന്നുണ്ടായിരുന്നു.
കാറ്റ് വീശുന്നുണ്ടായിരുന്നു.
പാടത്തിനു ഇടക്കുള്ള വരമ്പ് കണ്ടപ്പോള്‍ എനിക്കൊരു മോഹം തോന്നി.
നീല കറുപ്പില്‍ കസവ് ബോര്‍ഡര്‍ ഉള്ള പട്ടുപാവാട ഇടണമെന്ന്.
ഇളം പച്ച ദാവണിയും.
മുടി രണ്ടു വശവും പിന്നിയിട്ട് മുല്ലയും കനകാംബരവും ഇടകലര്‍ത്തി കെട്ടിയ പൂമാല ചൂടണം.
വലിയ കറുത്ത പൊട്ടു തൊടണം.കൈ നിറയെ രണ്ടു നിറങ്ങളിലും ഉള്ള കുപ്പിവളകള്‍ ഇടകലര്‍ത്തി ഇടണം.
കുപ്പിവളകള്‍ ഇഷ്ടല്ല്യാത്ത പെണ്‍കുട്ട്യോളുണ്ടോ?????
അതിന്റെ കിലുക്കം എന്തൊരു രസാണ്.......!!!!!!!!!!!!!!!!!
എത്ര നിഷ്കളങ്കാണ്!!!!!!!!!!!!!!
എത്ര പ്രണയാര്‍ദ്രമാണ്!!!!!!!!!!!!!!!!!!!!!!!!
എന്റെ മനസ്സും അങ്ങനെയാണ്.
എന്റെ ചിരികളില്‍ കുപ്പിവള കിലുക്കം കേള്‍ക്കണം.
എന്റെ കണ്ണുകളില്‍ അവയുടെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറയണം.
എന്റെ കൈകളില്‍ കിടന്നു അവ തമ്മില്‍ സംസാരിക്കണം.
എന്നോടുള്ള നിന്റെ പ്രണയത്തെ കുറിച്ച് അവ അസൂയപ്പെടണം.
സര്‍പ്പക്കാവിനടുത്തുള്ള കുളപ്പടവില്‍ നീ കുഞ്ഞു കല്ലുകള്‍ കുളത്തിലെക്കെറിഞ്ഞു നീയെന്നെ കാത്തിരിക്കുമ്പോള്‍ .........
പിന്നിലൂടെ ഞാന്‍ വരും കുപ്പിവളകളിട്ട എന്റെ കൈകള്‍ കൊണ്ട് നിന്റെ കണ്ണുകള്‍ പൊത്താന്‍.
അപ്പോള്‍ നീയെന്റെ കയ്യില്‍ അമര്‍ത്തിപ്പിടിക്കും.
അതിന്റെ ശക്തിയില്‍ എന്റെ കൈകളില്‍ കിടന്നു അവ പൊട്ടും.
ചെറുതായി ചോര പൊടിയും.
നീ മുറിവിലേക്ക്‌ പതുക്കെ ഊതും.
അപ്പോള്‍ ആരും കാണാതെ ഞാന്‍ നിന്റെ കവിളില്‍ അമര്‍ത്തിയുമ്മ വെയ്ക്കും.
എന്നോ എവിടെയോ ഇങ്ങനെ ഒരു ചിത്രം ഞാന്‍ കണ്ടിരിക്കാം.
എനിക്കറിയുന്നില്ല എവിടെ ആയിരുന്നുവെന്ന്.
പക്ഷെ ഇന്ന് ഇങ്ങനെയൊരു സ്വപ്നം എന്നെ ചിരിപ്പിച്ചു.
മൂന്നു നാല് ദിവസമായുള്ള മൂടിക്കെട്ടിയ മനസ്സിന് ഈ സ്വപ്നം വല്യ ആശ്വാസമായി.
ഇന്നും ഒരു പിടി കറുത്ത കുപ്പിവളകള്‍ ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്.
എന്റെ കൈകള്‍ക്ക് ഒട്ടും ചേരില്ലെന്നറിയാം,എങ്കിലും ഇടയ്ക്കെടുത്തു നോക്കുമ്പോള്‍ ഒരു സന്തോഷം തോന്നും.
അതിനു വേണ്ടി മാത്രം.
പണ്ട് വളപ്പൊട്ട്‌ ശേഖരിയ്ക്കുക എന്നൊരു പരിപാടിയുണ്ടായിരുന്നു.
ഒരു വല്യ പെട്ടി നിറയെ ഉണ്ടായിരുന്നു.
അതുകൊണ്ടെന്തോ ഒരു കളി കളിച്ചിരുന്നു.
എന്താന്നു ഓര്‍മ്മ കിട്ടണില്ല.
പിന്നെ ആരോ എടുത്തു കളഞ്ഞു.
മഞ്ഞയും,നീലയും,പച്ചയും ഒക്കെ നിറഞ്ഞിരുന്നു.
കുപ്പിവളകളുടെ ഭംഗിയും,കിലുക്കവും ഒന്നും മറ്റൊന്നിനും ഇല്ല.
ഇന്നിപ്പോ മെറ്റലും,കമ്പിയും,മരവും,പ്ലാസ്ടിക്കും, ഒക്കെയാണല്ലോ വളകളില്‍.............
ഇപ്പോള്‍ കുപ്പിവളകളെ കാണുന്നത് യുവജനോത്സവ വേദികളില്‍ ആണ്.
തിരുവാതിര കളിയിലും,സംഘ നൃത്തങ്ങളിലും.

കുപ്പിവളകളിലൂടെ ഞാന്‍ അമ്പലത്തിലെ ഏകാദശി പറമ്പിലെത്തി.
ഒരിക്കല്‍ അവനു വാക്ക് നല്‍കിയിരുന്നു.
അവന്റെ കൂടെയേ ഇനി നാട്ടിലെ ഏകാദശി കാണൂ എന്ന്.
അവനും അത് സമ്മതിച്ചിരുന്നു.
തലേന്ന് രാത്രി ദശമി വിളക്ക് കാണാന്‍ അവന്റെ കൈ പിടിച്ച് പോവണം.
വഴിയിലെ കടകളില്‍ (ഏകാദശിക്കടകളില്‍) നിറയെ വളകള്‍ വെച്ചിട്ടുണ്ടാവും.
അവിടന്ന് പല നിറങ്ങളിലുള്ള കുപ്പിവളകള്‍ അവന്‍ വാങ്ങിത്തരും.
എന്റെ കൈകളില്‍ ഇട്ടു തരും.
അപ്പോള്‍ ഞാന്‍ പൂര്‍ണമായും ഒരു കാമുകിയാവും.
നാണം നിറഞ്ഞ മിഴികളോടെ,
മറ്റുള്ളവര്‍ കാണുമോ എന്ന പേടിയോടെ
നീ ഇട്ടു തന്ന വളകളില്‍ ആരും കാണാതെ ഉമ്മ വെയ്ക്കുന്ന
നിന്റെ മാത്രം പെണ്ണാവും ഞാന്‍.
വല്യ യന്ത്ര ഊഞ്ഞാല് തിരിയണത് അത്ഭുതത്തോടെ ഞാന്‍ നോക്കുമ്പോള്‍
എന്നെ നോക്കി കളിയാക്കി ചിരിക്കും എന്റെ പ്രിയപ്പെട്ടവന്‍.
അപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കയാവും.
കാണുന്നതില്‍ ഒക്കെ അത്ഭുതപ്പെടുന്ന ഒരു കുഞ്ഞ്.


ഇന്ന് ആ സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് വരുമ്പോള്‍,നോക്കുമ്പോള്‍
ഞാന്‍ അറിയുന്നു എന്റെ സ്വപ്നങ്ങളുടെ,പ്രണയത്തിന്റെ,മോഹങ്ങളുടെ,
കുപ്പിവളകള്‍ എല്ലാം പൊട്ടി തകര്‍ന്നിരിക്കുന്നുവെന്നു.
സൂക്ഷിച്ചത് മുഴുവന്‍ വളകളെ അല്ല,വളപ്പൊട്ടുകളെ ആണ്.
എങ്കിലും എനിക്കിത് നിധിയാണ്‌.
നിന്നോടുള്ള,നിനക്കെന്നോടുള്ള സ്നേഹത്തിന്റെ ഒരു വല്യ നിധി.




Friday, June 24, 2011

ഒരുനാള്‍ ഞാനും കാര്‍ ഓടിച്ചു കൊണ്ട് പോവുംലോ...................

കൂട്ടുകാരോടൊക്കെ കാറുവാങ്ങിയ വിവരം വിളിച്ചു പറഞ്ഞു.
കൂടെ ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോവുകയാണെന്നും.
അത് കേള്‍ക്കുമ്പോള്‍ എല്ലാര്‍ക്കും ഒരു ചിരി.
എനിക്കൊട്ടും ഇഷ്ടപ്പെട്ടിട്ടില്ല.
എന്തെ എനിക്കിതൊന്നും പറ്റില്യാന്നുണ്ടോ?
ഞാന്‍ ചോദിച്ചു.
നിനക്കിനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ.
എന്ന് ഒരാള്‍ പറഞ്ഞു.
വേറെ ഒരാള്‍ടെ കമന്റ്‌.
അവള്‍ക്കിപ്പോഴും കാറും ഓടോറിക്ഷയും കണ്ടാല്‍ തിരിച്ചറിയില്ല.
എന്നിട്ടാ ഡ്രൈവിംഗ്.
ദീപു പറഞ്ഞു അങ്ങനെ അന്തര്‍ജ്ജനം അടുക്കളയില്‍ നിന്നും ഡ്രൈവിംഗ് സീറ്റിലേക്ക് വരാന്‍ പോണു എന്ന്.
അത് മാത്രം എനിക്കിഷ്ടായി.
ഇങ്ങനെ ഓരോന്ന് കേള്‍ക്കുമ്പോള്‍ ഒക്കെ ഉറപ്പിച്ചു.
ഇത് പഠിച്ചിട്ടന്നെ കാര്യമെന്ന്.
അങ്ങനെ തീരുമാനം എടുത്തപ്പോഴേക്കും സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി.
ഒറ്റയ്ക്ക് ഓടിച്ചു പോണത്,ഷോപ്പിങ്ങ്നു പോണത്...അങ്ങനെയങ്ങനെ.......
പക്ഷെ പഠിക്കാന്‍ പോവുമ്പോള്‍ മറ്റേ യാത്രക്കാരുടെ ശ്രദ്ദക്ക് സിനിമയില്‍ ഇന്നസെന്റിന്റെ ഒരു ശിഷ്യന്‍ ഉണ്ടല്ലോ ചീത്ത പറയല്ലേ മാഷേന്നു പറയുന്ന അങ്ങേരുടെ സ്ഥിതിയാവുമോ എന്നാ ഒരു പേടി ഇല്ലാതില്ല.
എന്തായാലും ജൂലൈയില്‍ പോവുന്നു പഠിക്കാന്‍.
എല്ലാരും അനുഗ്രഹിക്കണം.
ഹോ.......ഓര്‍ക്കാനേ വയ്യ.
പിന്നെ ഞാനാരാ...........................

Monday, June 20, 2011

മഴപ്രാന്തുകള്‍..................

ഇന്നും ഞാന്‍ അമ്പലത്തില്‍ പോയിരുന്നു.
രണ്ടു ദിവസം അടുപ്പിച്ചു പോയിക്കഴിഞ്ഞാല്‍ പിന്നെ എന്നും പോവാന്‍ തോന്നും.
അപ്പൊ ഇന്നും പോവാംന്ന് വെച്ചു.
വേഷം മാറി വന്നപ്പോ ഗംഭീരം മഴ.
അമ്മേം ചേട്ടനും പറഞ്ഞു മഴ മാറിയിട്ട് പോയാ മതിയെന്ന്.
എനിക്കാണെലോ ആ മഴയത്തു കൂടി പോണംന്നും.
അവസാനം ശക്തി ഒന്ന് കുറഞ്ഞപ്പോ ഇറങ്ങി.
അശ്വതീടെ കുടയും പിടിച്ചു കൊണ്ട്.
കാലങ്ങള്‍ക്കപ്പുറം ആരോ എന്നെ ഒരു പിന്‍വിളി വിളിച്ചുവോ?????????????
എനിക്കങ്ങനെ തോന്നി.
എത്ര നാളുകളായി ഞാന്‍ മഴയത്തു കൂടി നടന്നിട്ട്...........................

ഇപ്പൊ പകലിനു ദൈര്‍ഘ്യമേറിയതിനാല്‍ ഞാന്‍ വൈകിയേ പോവാറുള്ളൂ.
ഇന്നും അതെ.
പെട്ടെന്ന് മഴ വന്നപ്പോള്‍ ആകെ ഇരുട്ടടച്ചു.
എനിക്കിഷ്ടാണ് ആ അന്തരീക്ഷം.
അപ്പോള്‍ ഞാന്‍ തനിച്ചേ പാടുള്ളൂ.
അങ്ങേയറ്റം നിന്റെ സാമീപ്യം വരെയാവാം.
മറ്റാരും വേണ്ട എന്റെ ഒപ്പം.
അതാ എനിക്കിഷ്ടം.
ഞാന്‍ നടന്നു.
കുട പിടിച്ച്.
കുടയുടെ വല്യ കമ്പിയില്‍ മൂക്കുരുമ്മാന്‍ എനിക്കിഷ്ടാ.
ആ തണുപ്പിനു ഒരു പ്രത്യേക രസാ.
ചിലപ്പോ അറ്റത്തു നിന്നും വീഴുന്ന മഴത്തുള്ളികളെ ഞാന്‍ വിരല് കൊണ്ട് തൊടും.
പൊട്ടു പോലെ നെറ്റിയില്‍,കണ്‍പോളകളില്‍ ഒക്കെ വെയ്ക്കാറുണ്ട്.
വെറുതെ ഒരു രസം......
പുതു മഴ നനയുക എന്നത് എന്റെ സ്വഭാവമായിരുന്നു.
ഇഷ്ടമായിരുന്നു.
നിര്‍ബന്ധമായിരുന്നു.
വിവാഹമെന്ന വലിയ സത്യത്തില്‍ എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന എന്റെ ഇഷ്ടങ്ങളിലെ ഏറ്റവും ഒന്നാമത്തെ കാര്യം.
വേളി കഴിഞ്ഞ് മൊതക്കുടി(വേളി കഴിഞ്ഞു ആദ്യമായി സ്വന്തം ഇല്ലത്തേക്ക് പോവുന്നതിനെ പറയുക ഞങ്ങളുടെ ഇടയില്‍ അങ്ങനെയാണ്.)പോയപ്പോള്‍ അന്ന് രാത്രി അവിടെ മഴ പെയ്തു.
കാണേണ്ട താമസം ഞാന്‍ മുറ്റത്തേക്കിറങ്ങി.
കൈകള്‍ നീട്ടി പിടിച്ച്,ആകാശത്തേക്ക് നോക്കി കണ്ണുകള്‍ അടച്ചു കൊണ്ട് മഴയെ കാണാന്‍ ആസ്വദിക്കാന്‍ സിനിമയില്‍ നായിക ചെയ്യുനതിനേക്കാള്‍ രസമാണ്.
മുറ്റം മുഴുവനും വട്ടം കറങ്ങാരുന്ദ് ഞാന്‍.
അത് മതിയായാല്‍ അന്ന് ഞാന്‍ കുറെ തൂണുകളെ കാട്ടി തന്നില്ലേ അതിലെ എന്തെങ്കിലും ഒന്നില്‍ പോയി ചാരി നിന്ന് കാണും മഴയെ.
അങ്ങനെയങ്ങനെ കുറെ "പ്രാന്തുകള്‍" എന്ന് ചേട്ടന്‍ പറയുന്ന എന്റെ ഇഷ്ടങ്ങള്‍...............
പറഞ്ഞു വന്നത് ഇതാണ്.
ഇന്ന് മഴയില്‍ നടന്നപ്പോ ഇതെല്ലാം ഓര്‍മ്മ വന്നു.
അമ്പലത്തില്‍ അവിടവിടെ ആയി വെള്ളം കെട്ടി നിന്നിരുന്നു.
അതില്‍ മുഴുവനും കാലുകളെ കളിക്കാന്‍ അനുവദിച്ചുകൊണ്ടാ ഞാന്‍ നടന്നത്.
ആരും ഉണ്ടായിരുന്നില്ല .
മഴ അപ്പോഴേക്കും മാറിയിരുന്നു .
എങ്കിലും കുട മടക്കിയില്ല.

പിന്നിലെ പാടം കണ്ടപ്പോള്‍ എനിക്കങ്ങോട്ട് പോവാന്‍ തോന്നി.
പുല്ലിന്റെ തുമ്പില്‍ പറ്റിപിടിച്ചിരിക്കുന്ന മഴ തുള്ളികളെ
കൈകൊണ്ട് തൊടാന്‍ എന്തൊരു രസമാണ്!!!!!!!!!!!!!!



അതും എനിക്കിഷ്ടാണ്.


ഇന്നും ഞാന്‍ ആ മേഘത്തിന്റെ പടികളെ കണ്ടു.

എന്നും കാണാറുള്ള കാഴ്ച.

ആ ചോദ്യം വീണ്ടും ചോദിച്ചു.
ആ പടികള്‍ എങ്ങോട്ടെയ്ക്കായിരിക്കും?

അതെനിക്ക് വേണ്ടിയുള്ള വഴിയാണ്.
എനിക്കുറപ്പാണത്.
മോളീന്ന് ഒലിച്ചു വരണ വെള്ളത്തിന്‌ എന്തൊരു തെളിച്ചാണെന്നോ!!!!!!!!!!!!!
പക്ഷെ അത് വരണത് റോഡിന്‍റെ അരികിലുള്ള തോടില്‍ കൂടെയാ അല്ല തെറ്റി കാനയില്‍ കൂടെ.
അതിനാല്‍ കാലു മുക്കിയില്ല.
അങ്ങനെ ഇന്ന് ഞാന്‍ മഴയില്‍ കളിച്ചു.
പണ്ടത്തെ പോലെ.
അതേയ്.......ഇനി വേറൊരു സ്വകാര്യം പറയട്ടെ?
ആരും കാണാതെ ഞാന്‍ ഇടക്ക് ഇപ്പഴും മഴ കൊള്ളാരുണ്ട്.
ഇപ്പൊ എനിക്ക് പനി വന്നാല്‍ അച്ചൂനും വരൂലോന്നോര്‍ത്താണ്
മഴയെ കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ നിയന്ത്രിക്കുന്നത്.

ഇത് വായിക്കുന്നവരെ.................
എല്ലാവര്‍ക്കും ഒരു നല്ല ദിവസം നാളേക്ക് ആശംസിക്കുന്നു.
ശുഭരാത്രി.







Sunday, June 19, 2011

നീയെന്ന ഞാന്‍ ....................

മനസ്സിന് സഞ്ചരിക്കാനുള്ള വഴികള്‍ ഒരുപാടുണ്ട്.
എങ്കിലും അത് പോകണമെന്ന് ആഗ്രഹിക്കുന്ന വഴിയോ......
നിന്നിലെക്കവസാനിക്കുന്ന വഴിയിലൂടെ.
ഓര്‍മ്മകള്‍ക്ക് പങ്കു വെക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
എങ്കിലും മനസ്സില്‍ നിറയ്ക്കാന്‍ അവയിഷ്ടപ്പെടുന്നത് നീയെന്ന സത്യത്തെ മാത്രം.
സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ മറ്റൊരു വലിയ ലോകമുണ്ട്.
എങ്കിലും അത് തുലാഭാരം നടത്തുന്നതോ നിനക്ക് വേണ്ടി മാത്രം.

ഇങ്ങനെ,
നീ എന്നില്‍ അലിഞ്ഞു ഞാനായി മാറിക്കൊണ്ടിരിക്കുന്നു.

ഇന്നലെയെ ഓര്‍ക്കുന്നതും,
ഇന്നില്‍ ജീവിക്കുന്നതും,
നാളെയെ കുറിച്ച് ചിന്തിക്കുന്നതും
എല്ലാം ഇപ്പോള്‍ നീയെന്ന ഞാനില്‍ നിന്ന് തുടങ്ങി............................

Sunday, June 5, 2011

എന്റെ ഇഷ്ടങ്ങള്‍ - ചില ചിത്രങ്ങളിലൂടെ.

ദേ ഇതാണ് എന്റെ ഇല്ലം.ഇവിടെ ഓരോ മന്തരികള്‍ക്ക് പോലും എന്നെ അറിയാം.എന്റെമനസ്സറിയാം.ദേ മുന്നിലുള്ള ഓരോ തൂണുകളോടും ഞാന്‍ ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളുംപങ്കു വെച്ചിട്ടുണ്ട്.രഹസ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.നില്ലാവില്‍ കുളിച്ച രാത്രികളില്‍ മുറ്റത്ത്‌ ഞാന്‍ഒരുപാട് നടക്കാറുണ്ട്.സ്വപ്‌നങ്ങള്‍ മെനഞ്ഞു കൊണ്ട്.നഷത്രങ്ങളോട് സംസാരിച്ചു കൊണ്ട്.പൂരത്തിന് മുറ്റം മുഴുവനും നല്ല ഭംഗിയില്‍ ചെത്തി മിനുക്കും.പന്തല്‍ ഇട്ടു കുരുത്തോലയും മാവിലയും കൊന്നപൂവും ചെമ്പരതിപ്പൂവും ഒക്കെ കൊണ്ട് അലങ്കരിക്കും.നിറയെ വിളക്കുകള്‍ കത്തിച്ച് പറകള്‍ നിരത്തിവെക്കും.തേവര് വരുമ്പോള്‍ നെല്ല്,അരി,മലര്‍ എന്നിവ കൊണ്ട് നിറയ്ക്കും.എല്ലാത്തിലും തെങ്ങിന്റെംകവുങ്ങിന്റെം പൂക്കുലകളും വെയ്ക്കും.കണ്ടോ മുറ്റത്തിനെ കുറിച്ചു തന്നെ ഒരുപാടുണ്ട് എനിക്ക്പറയാനായി.


ദേ ഇത് എന്റെ തറവാടിന്റെ പഴയ ഒരു ഓര്‍മ്മയാണ്.

ഞാന്‍ കണ്ടിട്ടില്ലാത്ത നാലുകെട്ടിന്റെ അവശേഷിപ്പ്.

മണിച്ചിത്രത്താഴിലെ തെക്കിനിയാണോ???( മുറി നില്‍ക്കുന്നത് തെക്കാണ്)അറിയില്ല.

ഞാന്‍ കാണുമ്പോള്‍ മുതല്‍ എന്റെ തറവാട് ആധുനികമാണ്.

അതിലും ഒരുപാട് മുറികളുണ്ട്.

വലിയ ഇരുട്ട് പിടിച്ച മുറികള്‍.

ഇതും എനിക്ക് പ്രിയപ്പെട്ടതാണ്.


ഇനി അടുത്തത്.ഇതാണ് എന്റെ വീട്.ഒരു കുഞ്ഞുവീട്.ഇത് കാണാന്‍ മാത്രേ എനിക്കിഷ്ടള്ളൂ.കൂടുതല്‍ഒന്നും എനിക്കൊട്ട് പറയാനില്ല താനും.

ഇത് കണ്ടോ നീണ്ട വഴി??????????????

നല്ല ഭംഗിയില്ലേ?എനിക്ക് അങ്ങനെയാണ്.

എന്റെ ഓര്‍മ്മകളിലേക്കുള്ള വഴി.

എന്റെ സ്വകാര്യങ്ങളിലെക്കുള്ള വഴി.

എന്റെ ഇഷ്ടങ്ങളിലെക്കുള്ള വഴി.

എന്റെ സ്വാതന്ത്ര്യങ്ങളിലെക്കുള്ള വഴി.

എന്റെ ലോകത്തിലേക്കുള്ള വഴി.

ഇതിനേക്കാള്‍ കൂടുതല്‍ ഇനിയെന്ത് പറയാന്‍!!!!!!!!

ഇതൊരു മാവാണ്.

എനിക്കേറ്റവും ഇഷ്ടള്ള മാമ്പഴംണ്ടാവണ മാവ്.

എന്റെ അറിവില്‍ ഇതിന്റെ പേര്ചന്ത്രക്കാരന്‍ന്നാണ്.

ഒരിക്കലെങ്കിലും ഇതിന്റെ സ്വാദ്അറിയേണ്ടതാണ്.

മല്ഗോവയും,സേലവും,അല്ഫോന്സയും ഒന്നുംഅല്ല പുള്ളീടെ മുന്നില്‍.

ഇതിനെത്ര വര്ഷം പഴക്കംണ്ടെന്നുഎനിക്കറിയില്ല.

നമ്മള്‍ പൊട്ടിക്കാംന്നു വിചാരിച്ചാലൊന്നുംനടക്കില്ല.മൂപ്പര് കാറ്റില്‍ നമുക്കായി തരും.

ഒരിക്കല്‍ ഒരു പൂരനാളില്‍ തലേന്ന് രാത്രി നല്ലകാറ്റും മഴയും ആയിരുന്നു.

ഒരു അപ്രതീക്ഷിത വേനല്‍ മഴ.അന്ന് വലിയചാക്കുകളിലാ പെറുക്കി കൂട്ടിയത്.

ഇരുട്ടില്‍...... അതൊരു രസമായിരുന്നു.

പണ്ട് കുഞ്ഞു കുട്ടി ആയിരുന്നപ്പോ വെക്കേഷന് എല്ലാരും വരും.

അപ്പൊ അഫന്‍ മാവിന്‍ ചോട്ടില്‍ കസേരയിട്ട് ഒരു കത്തിയും പിടിച്ച് ഇരിക്കും.

മാമ്പഴം വീണാല്‍ കയ്യില്‍ കൊണ്ട് പോയി കൊടുക്കും.

ഞങ്ങള്‍ കുട്ടികള്‍ എല്ലാവര്‍ക്കുമായി പൂളി തരും.ഒപ്പം കഥകളും.എത്ര കഥകള്‍.............

വലിയ കഥ പറയാന്‍ പറയുമ്പോള്‍ അഫന്‍ പറയും.

ഒരിടത്ത് ഒരു വല്യ തറവാടുണ്ടായിരുന്നു.

അവിടെ ഒരുപാട് കൃഷി ഉണ്ടായിരുന്നു.

കിട്ടുന്ന നെല്ല് സൂക്ഷിക്കാന്‍ ഒരു വല്യ പത്താഴം ഉണ്ടായിരുന്നു.

അതിനു ഒരു വശത്ത ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു.

അതിലൂടെ എന്നും ഒരു കിളി വന്നു ഒരു നെന്മണി കൊത്തി കൊണ്ട് പോകും.അങ്ങനെ എന്നും വരും.

അപ്പൊ ഞങ്ങള്‍ ചോദിക്കും എന്നിട്ടോ???????????????

അപ്പൊ അഫന്‍ പറയും ആദ്യം അത് മുഴുവനും കൊണ്ടുപോവട്ടെ എന്നിട്ടല്ലേ ബാക്കി കാര്യംന്നു.

അന്ന് അത് മനസിലായില്ല.

ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരി വരാണ്.

അഫന്റെ ഓരോ കാര്യം.

പിന്നെ പറഞ്ഞിരുന്ന കഥ കൊച്ചി മല്ലന്റേം കോഴിക്കോട്ടു മല്ലന്റേം ആണ്.

പിന്നെ കുട്ടി പാട്ടുകള്‍ പഠിച്ച കഥ.

"വരമ്പത്ത് തൊരപ്പന്‍ തൊരക്കും പോലെ.

വെള്ള കൊക്കിരിക്കുംപോലെ.

നെട്ടാം പന നില്‍ക്കും പോലെ.

മണ്ടിക്കുറുക്കന്‍ മണ്ടും പോലെ."

അങ്ങനെ നാല് പാട്ടുകള്‍ കുട്ടി പഠിച്ചു.

അത് നല്ല കഥയാണ്‌.

അയ്യോ!!!!!!!!!!!!!ഉണ്ണിയെ രാക്ഷസി പിടിച്ചു കൊണ്ട് പോയ കഥ മറന്നു.

അങ്ങനെ കുറെയേറെ കഥകള്‍.........................

പിന്നീടു ഞാന്‍ എത്ര കുട്ടികള്‍ക്കാന്നോ ഇതൊക്കെ പറഞ്ഞു കൊടുത്തിരിക്കുന്നെ!!!!!!!!!!!!!

കഥകള്‍ മനസിനെന്നും സന്തോഷം നല്‍കുന്നവയാണ്.

ബാല്യത്തില്‍ കേട്ടിരുന്ന കഥകള്‍ പ്രത്യേകിച്ചും.



ദേ ഇത് നേരത്തെ കണ്ട വഴിയുടെ മറ്റെ അറ്റം.

വഴികളില്‍ മഴനൂലുകളെ കാണാന്‍ നല്ല രസമാണ്.

ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന ഒരു നാണം കുണുങ്ങിയായ സുന്ദരി മഴ.


ഇത് തവണ ഞാന്പോയപ്പോ എനിക്ക്വേണ്ടി പെയ്ത മഴ. ഒട്ടുമാവില്‍ നിറയെ ഇലകള്‍ആണ്.അതില്‍ മഴ നിറഞ്ഞു പെയ്തിരുന്നു.

ഞാന്‍ ആവോളം ആസ്വദിച്ച മഴ.

പൂവിനെ ഞാന്‍ അറിയുന്നത് പാരിജാതംഎന്നാണു.ചിലര് പറയണൂ ഇതല്ല പാരിജാതംന്നു.

എനിക്കറിയില്ല.

എന്തായാലും ഇതിനു നല്ല മണമുണ്ട്.

ഒരു മൃദുവായ ഗന്ധം.

ചില രാത്രികളില്‍ മനം എന്നെ ഒരുപാട്മോഹിപ്പിക്കാരുണ്ട്.

എനിക്കൊരുപാടിഷ്ടാണ് കുഞ്ഞു പൂവിനെ.

പണ്ട് ലിസ ചേച്ചി പേടിപ്പിക്കാരുണ്ട്.ഇത് പൂത്താല്‍ക്ഷി വരുമെന്നും പറഞ്ഞ്.



ഇത് എന്‍റെ തറവാട്ടിലെ കുളം ആണ്.

ഇത് ഇങ്ങനെയൊന്നും അല്ലായിരുന്നുട്ടോ.

രണ്ടു മൂന്നു ഭാഗങ്ങളാക്കി പടവോക്കെ കെട്ടി നല്ലവല്യ കുളം ആയിരുന്നു.

പിന്നെ പിന്നെ ആരും ഉപയോഗിക്കാതെ ആയി.

ഇത് ഇപ്പൊ നിറഞ്ഞിട്ടുണ്ടാവും.

ആകെ മരങ്ങള്‍ വന്നു മൂടി.

പണ്ട് മുത്തശ്ശിടെ കൂടെ ആണ് കുളിക്കാന്‍ വരാറ്.

കൈ പിടിച്ച് മുങ്ങും.

പക്ഷെ ഇപ്പൊ പേടിയാ.

ചെവിയില്‍ മീന്‍ പോയാലോന്ന്.

മീനിനെ എനിക്ക് പേടിയാ.....കഴിഞ്ഞ കൊല്ലംപാമ്പും മേയ്ക്കാട് പോയപ്പോ കുളത്തില്‍ മുങ്ങിയത്എത്ര പെടിച്ചിട്ടാനെന്നോ!!!!!!


തെങ്ങ് വീണില്ലായിരുന്നു അഞ്ചു കൊല്ലം മുന്ന് വരെ.

ഞാന്‍ കാണുമ്പോള്‍ ഒക്കെ ഇത് എല്‍ ഷേയ്പ്പിലായിരുന്നു.

നാളികേരം അധികമൊന്നും ഉണ്ടാവാറില്ല.

ഞങ്ങള്‍ കുട്ടികളുടെ വണ്ടിയായിരുന്നു ഇത്.

എല്ലാവരും നിരന്നിരിക്കും.

തീവണ്ടിയാനെന്നും വഞ്ചിയാനെന്നും പറഞ്ഞ് കളിക്കും.

അതൊരു കാലം.

അന്നെന്തൊക്കെ കളികള്‍ ആയിരുന്നു!!!!!!!!!!

ഇപ്പൊ ഒക്കെ മാറി.

എങ്കിലും ഇപ്പഴും ഞങ്ങള്‍ എല്ലാരും കൂടുമ്പോള്‍എന്തെങ്കിലും ഒക്കെ കളിക്കാരുണ്ട്.

പഴയതല്ലെന്നു മാത്രം.

ഇപ്പൊ പ്രധാനം അന്താക്ഷരിയാണ്.

അല്ലെങ്കില്‍ ഡംഷെറാഡ്സ്.

ഇതാണ് എന്‍റെ പ്രിയപ്പെട്ട മഞ്ചാടി മരം.

ഇത് പാമ്പും കാവിന്റെ പിന്നിലാണ്.

നിറച്ചും ഉണ്ടായിട്ടുണ്ട് തവണ.

ഞാന്‍ അവിടെ ഇല്ലാത്തതിന്റെ കുറവേയുള്ളൂ.

താഴെ കുഞ്ഞു കുഞ്ഞു തൈകളും ഉണ്ട്.

മരത്തിനോടും എനിക്ക് പ്രേമാണ്മഞ്ചാടിക്കുരുവിനോടുള്ള പോലെ.......


നേരത്തെ കണ്ട കുളത്തിന്റെ മറ്റൊരു വശത്ത്നിന്നു എടുത്തതാണ് ഇത്.

ഇങ്ങനെ കാണാന്‍ എനിക്കെന്തോ ഭംഗിതോന്നി.അതുകൊണ്ട് ഇവിടെ ഇട്റെന്നെ ഉള്ളൂ.

ഇനി ഞാന്‍ ഇന്നാളു പറഞ്ഞില്ലേ മഴ ചിത്രങ്ങളെകുറിച്ച്.അതൊക്കെയാണ്‌."എന്‍റെ മുറ്റത്തെ നല്ലമഴ". ഈ ശംഖു പുഷ്പ ചെടിയെ മുഴുവനും നനച്ചു കുളിരണിയിച്ചു നിറഞ്ഞു കവിഞ്ഞു പെയ്യുന്ന മഴയെഎങ്ങനെ നല്ലതല്ലെന്ന്പറയും??????????????????


കണ്ടോ ഈ താമരക്കുളം മുഴുവനും നിറഞ്ഞു കവിഞ്ഞത്???????????

ഇതില്‍ നീല നിറമുള്ള ആമ്പല്‍ ആണ് ഉള്ളത്.
ഒരു മൊട്ടു വലയ്ക്ക് പുറത്തേക്കു തല പൊക്കി നോക്കിയിട്ടുണ്ട്.
എപ്പഴാണാവോ വിടരുന്നത്!!

ദേ ഇതാണ് എന്റെ പൂന്തോട്ടത്തിലെ മഴ.

ഇതാണ് ഇവിടുത്തെ പൂജാ മുറി.

ഒരുപാട് ചിത്രങ്ങള്‍ ഉണ്ട്.
ഈ ജ്യോതിഷരത്നത്തിന്റെ നടുവിലെ പേജ് അപൂര്‍വ്വം ചിത്രങ്ങള്‍ ഉണ്ടാവാറുണ്ടല്ലോ.
അത് കിട്ടാന്‍ വേണ്ടി ജയേട്ടന്‍ വാങ്ങാറുണ്ട് ആ പുസ്തകം.
ജയെട്ടനാണ് ഇത് മുഴുവനും ഒട്ടിച്ചത്.
നന്നായില്ലേ?
നടുവിലെ വെണ്ണ കണ്ണനെ കണ്ടോ?
അനിയന്റെ വേളിക്ക് സമ്മാനമായി കിട്ടിയതാണ്.
കാണുമ്പോള്‍ ചെറുതാണെങ്കിലും നേരില്‍ വല്യ കൃഷ്ണന്‍ ആണുട്ടോ.
ഈ ചിത്രം മിനിഞ്ഞാന് എടുത്തതാണ്.
അന്ന് ഇവിടെ പൂജയുണ്ടായിരുന്നു.
അതുകൊണ്ടാണ് ആകെ കൂടി ഒരു പുക പോലെ.


ദേ വീണ്ടും മഴ.
മുറ്റത്തെ തുളസി തറയിലെ
തുളസി ചെടി മുഴുവനും മഴ നനഞ്ഞു.
ഇത് കൃഷ്ണ തുളസിയല്ല.
സാധാരണ തുളസിയാണ്.

ഇത് എന്റെ ഇവിടത്തെ വീട്ടിലേക്കുള്ള വഴിയാണ്.

ഈ വഴി കാണുമ്പോള്‍ ഒരു പാട്ട് ഓര്‍മ്മ വരും.
ശ്യാമ വാനിലെതോ കണിക്കൊന്ന പൂത്തുവോ.................
സ്വര്‍ണ്ണ മല്ലി പൂവനിഞ്ഞുവോ............
എന്റെ വേളീടെ സീഡിയില്‍ ആണ് രാവിലെ (എന്റെ വീട്ടില്‍ നിന്നും വന്നവര്‍) മഴ നനഞ്ഞാണ് എല്ലാരും എത്തിയത്.
അതിനു ഈ പാട്ട് background song ആയി ഇട്ടിരുന്നു.
ഇതെല്ലാം എനിക്കിഷ്ടല്ലമുള്ള വളരെ കുറച്ച് കാഴ്ചകള്‍ കാര്യങ്ങള്‍ ആണ്.
ഇനിയും ഇതുപോലെ കുറേയുണ്ട്.
ഇനിയൊരിക്കല്‍ ബാക്കി ആവാം.